Letters

കോവിഡ് കാലത്തെ മൃതശരീര ദഹിപ്പിക്കലും ഭസ്മാവശിഷ്ടങ്ങളും…

Sathyadeepam

ഈയടുത്തു സമാപിച്ച സിനഡിനു ശേഷം സഭാതലവന്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍പ്രകാരം രൂപതകള്‍ സ്വന്തമായി മൃതദഹനത്തിനു വേണ്ടിയുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നത് അഭികാമ്യമായിരിക്കും എന്ന് അഭിപ്രായപ്പെട്ടതായി കണ്ടു. പല രൂപതകളും ക്രീമറ്റോറിയങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി അറിയുന്നു. ഇത്തരുണത്തില്‍ ഏതാനും കാര്യങ്ങള്‍ പൊതുവിചിന്തനത്തിനും ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയ്ക്കുമായി സമര്‍പ്പിക്കുന്നു.
1) മിക്കവാറും ഇടവകകള്‍ക്ക് സ്വന്തമായ സെമിത്തേരികളുണ്ട്. ആ ഇടവകകളില്‍ ഇപ്പോള്‍ ശവദഹനം ആവശ്യമില്ല. ആവശ്യമായി വരുന്നത് സ്വന്തമായി സിമിത്തേരി ഇല്ലാത്ത ഇടവകകള്‍ക്കായിരിക്കും. പരിസ്ഥിതി ബോധം കൂടി വരുന്ന ഈ കാലത്തു പുതിയ സിമിത്തേരികള്‍ക്ക് അനുവാദം ദുര്‍ലഭമാകും. സ്വന്തമായി സിമിത്തേരി ഉള്ള ഇടവകകള്‍ പോലെ അവിടെ നിന്ന് പിരിഞ്ഞുപോയ പുത്രി ഇടവകകളില്‍ നിന്നുള്ള ശവ സംസ്‌കാരത്തിന് വൈമുഖ്യം കാണിക്കുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നു.
2) പല ഇടവകകള്‍ക്കായിട്ടുള്ള പൊതു സിമിത്തേരി പലപ്പോഴും ദൂരെ ആയതിനാല്‍ പിന്നെയൊരു സിമിത്തേരി സന്ദര്‍ശനമോ മറ്റും കൂടുതല്‍ ദുഷ്‌കരമാക്കുന്നു.
3) പൊതുസിമിത്തേരിയില്‍ മൃതദേഹം ദഹിപ്പിച്ചതിനുശേഷം ചെറിയൊരു ഭാഗം ചാരം ഉചിതമായ ഒരു കലശത്തിലാക്കി മാതൃ ഇടവകയില്‍ സൂക്ഷിക്കുന്നത് ഇടവകയോടുള്ള ആത്മബന്ധം ശക്തമാക്കാനും ഓര്‍മ്മ ദിവസങ്ങളില്‍ പ്രത്യേക ശുശ്രൂഷകള്‍ നടത്താനും പ്രചോദകമാകും.
അഭിവന്ദ്യ മെത്രാപ്പോലീത്തന്‍ വികാരിയുടെ അനുവാദം കൂടി ആയപ്പോള്‍ എറണാകുളം-അങ്കമാലി അതിരൂപതയില്‍ ശവസംസ്‌കാരം ദഹിപ്പിക്കുന്നതിനുള്ള സാധ്യത യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. കോവിഡ് 19 നെ തുടര്‍ന്ന് വന്ന സാമൂഹിക കാഴ്ചപ്പാടുകളിലെ നിര്‍ബന്ധിത പരിവര്‍ത്തനങ്ങളും മൃതശരീര ദഹനങ്ങളെക്കുറിച്ചും ഭസ്മാവശിഷ്ടങ്ങളെക്കുറിച്ചും ഇന്ന് ഗൗരവമായി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു. പ്രത്യേകിച്ചു സ്വന്തമായി സെമിത്തേരികളില്ലാത്ത ഇടവകകള്‍, ചില രൂപതകളില്‍ ശവദഹനം നടന്നു കഴിഞ്ഞു, ഭസ്മാവശിഷ്ടങ്ങള്‍ സെമിത്തേരികളില്‍ അടക്കുകയും ചെയ്തു.
ഇത്തരുണത്തില്‍ ലോകത്തിലെ ഏക ഹിന്ദുരാഷ്ട്രമായ നേപ്പാളിലെ അനുഭവം പങ്കുവയ്ക്കട്ടെ. മൃതദേഹം ദഹിപ്പിച്ചതിനു ശേഷം ഒരു ചെറിയ ഭാഗം ഭസ്മകലശത്തിലാക്കി സ്വന്തം ഇടവകയിലെ നിശ്ചിതസ്ഥലത്ത് സൂക്ഷിക്കപ്പെടുന്നു. ഘനമുള്ള ഒരു മതില്‍ പോലെ പണിത് അതിലുള്ള അറകളില്‍ ഈ ഭസ്മകലശങ്ങള്‍ സൂക്ഷിച്ചിരിക്കുന്നു. നമുക്കും ആലോചിക്കാവുന്നതാണ്.

ജോസ് തോമസ്, പാലാരിവട്ടം

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം