Editorial

'വടക്കല്ല തെക്ക്'

Sathyadeepam

ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ മേഘാലയ, ത്രിപുര, നാഗാലാന്റ് എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പു ഫലത്തിനുശേഷം വിജയമുദ്രയുയര്‍ത്തിയ പ്രധാനമന്ത്രി അടുത്തലക്ഷ്യമായി കേരളത്തെ പ്രഖ്യാപിച്ചത് രാഷ്ട്രീയവൃത്തങ്ങളില്‍ കൗതകമുണര്‍ത്തി. ക്രിസ്ത്യന്‍ ഭൂരിപക്ഷ സംസ്ഥാനങ്ങളിലെ നേട്ടം നല്കുന്ന 'ആത്മവിശ്വാസം' ക്രിസ്ത്യന്‍ ന്യൂനപക്ഷത്തിനു നിര്‍ണ്ണായക സ്വാധീനമുള്ള കേരള ത്തിലും വിജയമാവര്‍ത്തിക്കാന്‍ പിന്‍ബലമാകുമെന്നാണ് ബി ജെ പിയുടെ കണക്കുകൂട്ടല്‍.

1972-ല്‍ അസ്സാമില്‍നിന്നും വേര്‍പെട്ട് രൂപീകൃതമായ കാലംമുതല്‍ ക്രിസ്ത്യന്‍ ഭൂരിപക്ഷ സംസ്ഥാനമായാണ് മേഘാലയയുടെ നിലയും നില്പും. ആകെ ജനസംഖ്യയുടെ 74.59%മാണ് സംസ്ഥാനത്തെ ക്രിസ്തീയ സാന്നിധ്യം. വോട്ടെടുപ്പ് നടന്ന ത്രിപുരയില്‍ പക്ഷേ, ഹൈന്ദവസമൂഹത്തിനാണ് സ്വാധീനം, 83.40%. അവിടെ ക്രിസ്ത്യാനികള്‍ 4.35% മാത്രമേയുള്ളൂ. നാഗാലാന്റിലും ക്രിസ്തീയഭൂരിപക്ഷമാണ്, 87.93%.

തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ മേഘാലയയില്‍ ബി ജെ പിയുടെ നില പരുങ്ങലിലായി എന്നതാണ് യാഥാര്‍ത്ഥ്യം. 2018-ല്‍ 47 സീറ്റിലാണ് പാര്‍ട്ടി മത്സരിച്ചത്. മൊത്തം വോട്ടിന്റെ 9.6% സ്വന്തമാക്കുകയും ചെയ്തു. ഇപ്രാവശ്യം 60 സീറ്റിലും സ്ഥാനാര്‍ത്ഥികളെ നിറുത്തി. കിട്ടിയതോ 9.33% വോട്ട് ഷെയറും. സീറ്റ് നില നോക്കിയാല്‍ കഴിഞ്ഞ വര്‍ഷത്തിലേതുപോലെ രണ്ട് സീറ്റ് മാത്രം. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രി അമിത് ഷായും നേരിട്ട് പ്രചാരണച്ചുമതലയേറ്റിട്ടും ക്രിസ്ത്യന്‍ ഭൂരിപക്ഷ സംസ്ഥാനത്ത് ബി ജെ പിയുടെ നില മോശമായെന്ന സത്യം മറച്ചുവച്ചുകൊണ്ടാ യിരുന്നു പാര്‍ട്ടിയാസ്ഥാനത്തെ 'വിജയാഘോഷം.' മേഘാലയയിലെ കാവല്‍ മുഖ്യമന്ത്രിയായ കോണ്‍റാഡ് സങ്മ നയിക്കുന്ന നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍ പി പി) ക്ക് പിന്തുണ നല്കിയാണ് പ്രധാനമന്ത്രി വിജയചിഹ്നമുയര്‍ത്തിയത്!

ക്രിസ്തീയ വിരുദ്ധതയും തീവ്ര ഹിന്ദുത്വനിലപാടുമാണ് മേഘാലയയില്‍ ബി ജെ പിക്ക് വോട്ട് കുറയ്ക്കാനിടയാക്കിയത്. അടുത്തകാലത്ത് ഇന്ത്യയുടെ പല ഭാഗത്തും സംഘപരിവാര്‍ പിന്തുണയോടെ ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന അക്രമ പരമ്പരകളും അവയ്‌ക്കെതിരെ ഒന്നും പ്രതികരിക്കാത്ത പ്രധാനമന്ത്രിയുടെ നിരുത്തരവാദിത്വപരമായ നിലപാടും പാര്‍ട്ടിക്ക് തിരിച്ചടിയായി. ഇലക്ഷന് തൊട്ടുമുമ്പ് ബി ജെ പി ഭരിക്കുന്ന അസ്സമിലെ പൊലീസ്, മതംമാറ്റത്തിന്റെ വിശദാംശങ്ങള്‍ തേടിയതും, ക്രിസ്ത്യന്‍പള്ളികളുടെ എണ്ണമെടുത്തതും വലിയ തോതില്‍ ചര്‍ച്ചയായി. മേഘാലയിലെ ബി ജെ പി ഘടകം ഇത് മയപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വൈകിപ്പോയിരുന്നു. ഇതു കൂടാതെ ആര്‍ എസ് എസ് പിന്തുണയുള്ള ഒരു വര്‍ഗീയസംഘടന ഗോത്ര പരിവര്‍ത്തിത ക്രിസ്ത്യാനികളെ സംവരണ ലിസ്റ്റില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ടതും തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായി. പ്രധാന ഗോത്രവിഭാഗമായ ഖാസികള്‍ക്കിടയില്‍ ബി ജെ പിക്ക് ഇപ്പോഴും കാര്യമായ സ്വാധീനമില്ലാത്തതും ആ മേഖല കേന്ദ്രീകരിച്ച് ശക്തരാകുന്ന ലോക്കല്‍ പാര്‍ട്ടികളുടെ നിര്‍ണ്ണായക സാന്നിധ്യവും തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയത്തിലെത്താന്‍ പാര്‍ട്ടിക്ക് തടസ്സമായി.

നാഗാലാന്റിലേതുപോലെ (നെയ്ഫു റിയോ നേതൃത്വം നല്കുന്ന എന്‍ ഡി പി പിയുമായി) ശക്തമായ സഖ്യബലം മേഘാലയയില്‍ പാര്‍ട്ടിക്കില്ലാതെ പോയതും പരാജയകാരണമായി. നാഗാലാന്റില്‍ അഞ്ചാം തവണയാണ് റിയോ മുഖ്യമന്ത്രിയാകുന്നത്. ബി ജെ പി - എന്‍ ഡി പി പി സഖ്യത്തിന് 37 സീറ്റാനുള്ളത്. ഇതില്‍ 12 എണ്ണമാണ് ബി ജെ പിയുടേത്. തിരഞ്ഞെടുപ്പ് നടന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലൊരിടത്തും നേരിട്ട് ബന്ധമോ സ്വാധീനമോ ഒറ്റയ്ക്ക് മത്സരിച്ച് നേടാന്‍ ശേഷിയോ ഇല്ലാതെയാണ് ബി ജെ പിയുടെ നിലയെന്ന് വ്യക്തം. പ്രാദേശിക പാര്‍ട്ടികളുമായുള്ള സഖ്യബലത്തില്‍ തുടരുന്ന 'വിജയ'പ്രതീക്ഷയില്‍ കേരളത്തെ അടുത്ത ലക്ഷ്യമാക്കി പ്രഖ്യാപിച്ചത് അതുകൊണ്ടാകും.

കേരളത്തില്‍ കുറച്ചുനാളായി ചില അതിതീവ്ര ക്രിസ്ത്യന്‍ നാമസംഘടനകളുടെ പിന്‍ബലത്തോടെ മുസ്‌ലീം വിരുദ്ധത പ്രചരിപ്പിച്ച് വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിച്ചുകൊണ്ട് ക്രിസ്ത്യാനികള്‍ക്കിടയില്‍ ചുവടുറപ്പിക്കാന്‍ ബി ജെ പി ശ്രമിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയാണ് പ്രധാന പ്രചാരണ പരിസരം. പാര്‍ട്ടി പിന്തുണ യോടെ പുതിയ ക്രൈസ്തവ പാര്‍ട്ടി രൂപീകരിക്കാനുള്ള നീക്കം അന്തിമഘട്ടത്തിലാണെന്നാണ് ഒടുവില്‍ പുറത്തുവരുന്ന വിവരം. ബി ഡി ജെ എസ് പോലെ ഒരു പാര്‍ട്ടി രൂപീകരിച്ച് എന്‍ ഡി എയുടെ ഭാഗമാക്കുകയാണ് ലക്ഷ്യം. പക്ഷേ വടക്കല്ല തെക്ക് എന്ന വകതിരിവുണ്ടാകണം. പലപ്പോഴും പരസ്പര വിരുദ്ധവും വിചിത്രവുമായ യുക്തിയാല്‍ വിഘടിതമായ ഗോത്രസംസ്‌കാരത്തെ അടയാളപ്പെടുത്തുന്ന വടക്കു കിഴക്കന്‍ മേഖലയും, പുരോഗമന നവോത്ഥാനമൂല്യങ്ങളാല്‍ പ്രബുദ്ധമായ കേരളവും തമ്മില്‍ താരതമ്യത്തിനുപോലും സാധ്യതയില്ല.

അടുത്ത ലോകസഭാ തിരഞ്ഞെടുപ്പിനുമുമ്പ് രാമക്ഷേത്രം തുറന്നു കൊടുക്കാ നുള്ള തിരക്കിലാണ് പാര്‍ട്ടിയും ഭരണവും. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ തിരഞ്ഞെടുപ്പു ഫലം പുറത്തുവന്നയുടനെ പാചകവാതകത്തിന് വലിയതോതില്‍ വില വര്‍ധിപ്പിച്ചുകൊണ്ട് ജനവിരുദ്ധ പാതയില്‍ത്തന്നെയെന്ന് വീണ്ടും വീണ്ടും പാര്‍ട്ടി തെളിയിക്കുമ്പോഴും, വര്‍ഗീയത വിതച്ച് വിദ്വേഷം കൊയ്ത് ധ്രുവീകരണ രാഷ്ട്രീയത്തിലൂടെ അതൊക്കെയും മറികടക്കാമെന്നാണ് വിചാരം!

ഏറ്റവും ഒടുവില്‍ മതത്തിന് അതീതമായി രാജ്യത്തെക്കുറിച്ച് ചിന്തിക്കണമെന്ന കര്‍ക്കശനിര്‍ദേശവുമായി സുപ്രീംകോടതിയുടെ നിരീക്ഷണമെത്തിയത് ജനാധിപത്യ വിശ്വാസികള്‍ക്ക് ആശ്വാസമായി. രാജ്യത്തെങ്ങും അടിമുടി പേരുമാറ്റം ആവശ്യപ്പെട്ടെത്തിയ ബി ജെ പി നേതാവിനോട് ഒരു പ്രത്യേക മതവിഭാഗത്തിനുനേരെ വിരല്‍ ചൂണ്ടിക്കൊണ്ടുള്ള പേരുമാറ്റ നിര്‍ദേശം മതേതര നിലപാടിന് വിരുദ്ധമാണെന്ന് കോടതി വ്യക്തമായി പറഞ്ഞു. 'ചരിത്രം ഭാവിയെ വേട്ടയാടുന്ന രീതികള്‍ ഭാവി തലമുറയ്ക്കപമാനമാണെന്ന' വസ്തുത കോടതിക്ക് ബോധ്യമുണ്ടെങ്കിലും രാജ്യം ഭരിക്കുന്ന പാര്‍ട്ടിക്കും നേതൃത്വത്തിനും അതില്ലെന്നത് ജനാധിപത്യത്തിന് വലിയ ബാധ്യതയാണ്.

അദാനിയെപ്പോലുള്ള ഏതാനും കുത്തകകള്‍ക്ക് മാത്രം കൊഴുക്കാനവസരമൊരുക്കുന്ന ഫാസിസ്റ്റ് ഭരണക്രമം കേരളത്തിലേക്കുകൂടി വ്യാപിപ്പിക്കാന്‍ ബി ജെ പിയൊരുങ്ങുമ്പോള്‍, വിദ്വേഷത്തിന്റെ വിഭജന രാഷ്ട്രീയമല്ലാതെ മറ്റെന്ത് പരിപാടിയാണ് പാര്‍ട്ടിക്ക് അവതരിപ്പിക്കാനുള്ളത്?!

എങ്ങനെയോ കിട്ടിയ തുടര്‍ഭരണം എങ്ങനെകൊണ്ടുപോകണമെന്നറിയാതെ വിഷമിക്കുന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും, അകപ്പോരൊതുക്കിയിട്ട് മറ്റൊന്നിനും നേരമില്ലാത്ത കോണ്‍ഗ്രസ്സും കൂടി അതിനും പശ്ചാത്തലമൊരുക്കുമോ എന്നാണ് ഇനി അറിയേണ്ടത്.

വയോജന കൂട്ടായ്മ സംഘടിപ്പിച്ചു

കെ സി ബി സി - ഫാ. മാത്യു നടയ്ക്കല്‍ മതാധ്യാപക അവാര്‍ഡ് മൂന്നു പേര്‍ക്ക്

മെല്‍ബണ്‍ രൂപതാ യുവജനങ്ങള്‍ മിഷന്‍ കേന്ദ്രങ്ങളിലെത്തി

ജാര്‍ഖണ്ഡില്‍ ഫാ. സ്റ്റാന്‍ സ്വാമിയുടെ 87-ാം ജന്മവാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു

തണ്ണീര്‍മുക്കം തിരുരക്ത ദൈവാലയത്തിലെ വിശുദ്ധ ചാവറ കുടുംബ കൂട്ടായ്മയുടെ 7-ാമത് വാര്‍ഷിക ആഘോഷം