ഫാ. അലക്‌സ് കാട്ടേഴത്ത്
ഞാന്‍ റീജന്‍സി ചെയ്തത് അരമനയിലായിരുന്നു. അതുകഴിഞ്ഞാണ് ഞാന്‍ മംഗലാപുരം സെമിനാരിയിലേക്ക് പോയത്. മംഗലാപുരം സെമിനാരിയില്‍ 1977-ല്‍ ഒന്നാം വര്‍ഷം ദൈവശാസ്ത്രം പഠിക്കുമ്പോഴാണ് എന്റെ അപ്പച്ചന്റെ പെട്ടെന്നുള്ള മരണം. ആ വിവരം ഞാന്‍ പാറേക്കാട്ടില്‍ പിതാവിനെ അറിയിച്ചു. ആ വര്‍ഷത്തെ വെക്കേഷന് അരമനയില്‍ വന്നപ്പോള്‍ പാറേക്കാട്ടില്‍ പിതാവ് അടുത്തുവിളിച്ചു ചോദിച്ചു: ''അലക്‌സല്ലെ! മോന്റെ അപ്പച്ചനല്ലെ മരിച്ചത്. വിഷമിക്കണ്ടാട്ടോ! ഇനി മുതല്‍ അപ്പച്ചന്റെ സ്ഥാനത്ത് ഞാനായിരിക്കും. ഒരു അപ്പനോട് പറയാനുള്ളതെല്ലാം ഇനി എന്നോട് പറയാം. പാറേക്കാട്ടില്‍ പിതാവ് എന്ന് പറയുമ്പോള്‍ 'പിതാവ്' എന്ന വാക്കിന്റെ ഉള്ളില്‍ ഈ മനുഷ്യത്വവും പിതൃവാത്സല്യവും എനിക്കന്ന് അനുഭവവേദ്യമായി. ഇത്തരത്തില്‍ മനുഷ്യത്വവും ഇടയനടുത്ത വാത്സല്യവും കരുതലും പാറേക്കാട്ടില്‍ പിതാവിനെ വ്യത്യസ്തനാക്കുന്നു. അളവില്ലാത്ത പിതൃവാത്സല്യം പൊതിഞ്ഞുവച്ച ഒരു കൊച്ചുചെപ്പാണ് ആ ഹൃദയമെന്ന് ഞാന്‍ തൊട്ടറിഞ്ഞ ദിനമായിരുന്നു. പിന്നീട് പിതാവ് പറയുമ്പോഴൊക്കെ ഞാന്‍ കേട്ടത് എന്റെ സ്വന്തം അപ്പന്റെ സ്വരം.