Coverstory

ക്ഷമിക്കല്‍: ആത്മസൗഖ്യത്തിനും സമാധാനത്തിനുമുളള ഉപാധി

ആന്റണി പുത്തന്‍പുരയ്ക്കല്‍
'നിങ്ങള്‍ പ്രതികാരം ചെയ്യാന്‍ പോകുകയാണെങ്കില്‍, നിങ്ങള്‍ രണ്ട് കുഴിമാടങ്ങള്‍ കുഴിക്കുന്നതാണ് നല്ലത്. നിങ്ങളുടെ നീരസം നിങ്ങളെ നശിപ്പിക്കും.'
ചൈനീസ് പഴമൊഴി
  • ആന്റണി പുത്തന്‍പുരയ്ക്കല്‍

    Mindfulness Teacher, Austria

ജീവിതത്തില്‍ മറ്റുള്ളവരില്‍ നിന്നും ശാരീരികമായോ, മാനസികമായോ മുറിവേറ്റിട്ടുളളവരാ യിരിക്കും നമ്മില്‍ പലരും. നമ്മെ വേദനിപ്പിച്ചവര്‍, വേദനിച്ചു കാണാനുള്ള നമ്മിലെ ആഗ്രഹം തികച്ചും സ്വാഭാവികമാണ്. പ്രതികാര ത്തിനുള്ള ആഗ്രഹം നിര്‍ഭാഗ്യവാന്മാ രായ കുറച്ച് ആളുകളെ ബാധിക്കുന്ന ഒരു രോഗമല്ല; മറിച്ച,് ഇത് പ്രകൃതി നിര്‍ദ്ധാരണത്തിലൂടെ രൂപപ്പെടുത്തിയ മനുഷ്യപ്രകൃതിയുടെ ഒരു സാര്‍വത്രിക സ്വഭാവസവിശേഷതയാണ്. കാരണം, ഇത് നമ്മുടെ പൂര്‍വികരെ അവരുടെ പരിസ്ഥിതിയുമായി പൊരുത്തപ്പെടാന്‍ സഹായിച്ചു.

ആധുനിക മനഃശാസ്ത്ര പഠനങ്ങള്‍ അനുസരിച്ച്, നമ്മിലെ മറ്റുള്ളവരോടുള്ള പ്രതികാരദാഹത്തിന്റെ ഫലം നാം തന്നെയാണ് അനുഭവിക്കുന്നത്.

മറ്റുള്ളവരുടെ തെറ്റുകള്‍ ക്ഷമിക്കാനും പൊറുക്കാനും നാം സന്നദ്ധരാ യാല്‍, തീര്‍ച്ചയായും കൂടുതല്‍ സന്തോഷവും ശാരീരികമായ സൗഖ്യവും ജീവിതത്തില്‍ നിലനിര്‍ ത്തുന്നവരും, സ്‌നേഹത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും ഒരു ലോകം സൃഷ്ടിക്കുന്നവരുമായി നമുക്കു മാറാന്‍ കഴിയും.

എന്താണ് ക്ഷമിക്കല്‍? ഒരു വ്യക്തി, തന്നെ ഉപദ്രവിച്ച മനുഷ്യരോട്, അവര്‍ അയാളുടെ ക്ഷമ അര്‍ഹിക്കുന്നുണ്ടോ എന്നത് പരിഗണിക്കാതെ തന്നെ, തന്റെ ഉള്ളില്‍ സദാ പുലര്‍ത്തി വരുന്ന നിഷേധാത്മക വികാരങ്ങളായ നീരസവും കയ്പും കോപവും വെറുപ്പും പ്രതികാരചിന്തകളും, നിരു പാധികമായി, സ്വമേധയാ ഉപേക്ഷി ക്കുന്ന ആന്തരിക പ്രക്രിയയാണ് ക്ഷമിക്കല്‍. പരിണാമശാസ്്രതമനുസരിച്ച,് പ്രതികാരം ചെയ്യാനുള്ള മനുഷ്യ പ്രവണതയും ക്ഷമിക്കാനുള്ള നമ്മുടെ കഴിവും സന്നദ്ധതയും മനുഷ്യപ്രകൃതി യുടെ ഭാഗമാണ്. ക്ഷമയും പ്രതികാരവും പൂര്‍വികരായ മനുഷ്യരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന സാമൂഹിക സഹജാവ ബോധമാണ്. സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും വീക്ഷണ കോണിലൂടെ വിട്ടുവീഴ്ച ചെയ്യാനുള്ള സ്വസന്നദ്ധതയാണ് ക്ഷമിക്കല്‍.

ക്ഷമിക്കുക എന്നതിനര്‍ഥം മറ്റുള്ളവര്‍ നമ്മോട് ചെയ്ത ദ്രോഹം മറക്കുകയോ, മാപ്പു കൊടുക്കുകയോ, അല്ലെങ്കില്‍ ഉപദ്രവിച്ച വ്യക്തിയുമായി ഒത്തുപോകുകയോ ചെയ്യുക എന്നല്ല. ക്ഷമിക്കുന്നതിലൂടെ നമ്മുടെ ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ സഹായി ക്കുന്ന ഊര്‍ജം നഷ്ടപ്പെടുത്താതെ നമ്മില്‍ തന്നെ നിലനിര്‍ത്തുക എന്നതാണ്. മറ്റുള്ളവരോടു ക്ഷമിക്കുക വഴി നമ്മിലെ പ്രതികാര ചിന്തകളും നീരസവും നമ്മുടെ മേലുള്ള സ്വാധീനം കുറയ്ക്കുകയും നമ്മെ ഉപദ്രവിച്ച വ്യക്തിയുടെ നിയന്ത്രണ ത്തില്‍ നിന്ന് നാം നമ്മെ തന്നെ മോചിപ്പിക്കുകയും ചെയ്യുന്നു. ക്ഷമിക്കുന്നതിലൂടെ നമ്മെ വേദനിപ്പിച്ച ഒരാളെ മനസ്സിലാക്കാനും അയാളോട് സഹാനുഭൂതിയും അനുകമ്പയും സ്‌നേഹവും കാണിക്കുവാനും നമുക്ക് കഴിയും.

ക്ഷമിക്കുക എന്നതിനര്‍ഥം മറ്റുള്ളവര്‍ നമ്മോട് ചെയ്ത ദ്രോഹം മറക്കുകയോ, മാപ്പു കൊടുക്കുകയോ, അല്ലെങ്കില്‍ ഉപദ്രവിച്ച വ്യക്തിയുമായി ഒത്തുപോകുകയോ ചെയ്യുക എന്നല്ല. ക്ഷമിക്കുന്നതിലൂടെ നമ്മുടെ ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ സഹായിക്കുന്ന ഊര്‍ജം നഷ്ടപ്പെടുത്താതെ നമ്മില്‍ തന്നെ നിലനിര്‍ത്തുക എന്നതാണ്.

വേദനിപ്പിക്കുന്ന ഭൂതകാല ചിന്തയില്‍ ഇനി മുതല്‍ നാം സ്വയം ബലിയാട് ആകാതിരിക്കാനും നമ്മുടെ ഹൃദയത്തെ സുഖപ്പെടുത്താനുമുള്ള തീരുമാനമാണിത്. ഇങ്ങനെയുള്ള ഒരു തിരഞ്ഞെടുപ്പിലൂടെ വിദ്വേഷത്തിനോ കോപത്തിനോ ഇനി വിലയോ സമയമോ കണ്ടെത്തേണ്ട എന്ന് നാം സ്വയം തീരുമാനിക്കുന്നു. മറ്റുള്ളവരിലെ വെളിച്ചത്തിലേക്ക് നമ്മുടെ കണ്ണുകള്‍ തുറക്കാനുള്ള സന്നദ്ധതയെന്നും ഇതിനെ വിളിക്കാം. ഇതുവരെ ശത്രുക്കള്‍ എന്ന് നാം കരുതിയവരെ വിധിക്കുന്നതിനോ, അപലപിക്കുന്നതിനോ പകരം, സഹാനുഭൂതി, സൗമ്യത, ആര്‍ദ്രത, കരുതല്‍ എന്നിവ നമ്മില്‍ വളര്‍ത്തുക യാണ് ഇതുവഴി നാം ചെയ്യുക.

ക്ഷമ എന്താണെന്ന് നിര്‍വചിക്കുന്ന തുപോലെ പ്രധാനമാണ്, ക്ഷമ എന്തല്ലെന്ന് മനസ്സിലാക്കുന്നതും. ഒരാള്‍ ക്ഷമിക്കുമ്പോള്‍, അയാള്‍ക്കെ തിരായി മറ്റൊരാള്‍ ചെയ്ത കുറ്റത്തിന്റെ ഗൗരവം മറച്ചുവയ്ക്കുകയോ നിഷേധിക്കുകയോ ചെയ്യു ന്നില്ല. ക്ഷമിക്കുക എന്നതിനര്‍ഥം മറക്കുക എന്നതുമല്ല. തകര്‍ന്ന ബന്ധം നന്നാക്കാന്‍ ക്ഷമ സഹായിക്കു മെങ്കിലും, നമ്മളെ ദ്രോഹിച്ച വ്യക്തിയുമായി അനുരഞ്ജനം നടത്താനോ, നിയമപരമായ ഉത്തരവാദിത്തത്തില്‍ നിന്ന് അവരെ മോചിപ്പിക്കാനോ അത് ആരേയും നിര്‍ബന്ധിക്കുന്നില്ല. എന്നാല്‍ ക്ഷമിക്കുന്ന വ്യക്തിക്ക് ഇതുവഴി മനസ്സമാധാനം ലഭിക്കുകയും അവനെ അല്ലെങ്കില്‍ അവളെ കോപത്തില്‍ നിന്ന് മോചിപ്പിക്കുകയും ചെയ്യുന്നു.

നമ്മെ ദ്രോഹിച്ചവരോട് ക്ഷമിക്കുകയും അവരോട് കരുണ കാണിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം എന്താണ്? ക്ഷമിക്കുക എന്നത് നമ്മിലെ നന്മയുടെ മാപിനി യാണ്. ക്ഷമ നമ്മെ വേദനിപ്പിച്ച വ്യക്തിയുടെ പെരുമാറ്റത്തിന് ഒഴികഴിവുകള്‍ കണ്ടെത്തലോ, അത് സംഭവിച്ചില്ലെന്ന് നടിക്കലോ അല്ല. നമുക്ക് പിന്തുടരാനോ, ജപിക്കാനോ കഴിയുന്ന ഒരു ദ്രുതസൂത്ര സംജ്ഞ യുമല്ലിത്. ക്ഷമ എന്നത് പല ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ഒരു പ്രക്രിയയാണ്.

അത് പലപ്പോഴും ഒരു അരേഖിത പ്രയത്‌നമായ രീതിയായി തുടരണം. ക്ഷമയോടെ പ്രവര്‍ത്തിക്കുന്നത് നമ്മുടെ ആത്മാഭിമാനം വര്‍ധിപ്പിക്കാനും ആന്തരിക ശക്തിയും സുരക്ഷിത ത്വവും ഉറപ്പുവരുത്തുവാനും സഹായിക്കും. ആരെങ്കിലും നമ്മെ ആഴത്തില്‍ വേദനിപ്പിച്ചപ്പോള്‍ നമ്മള്‍ പലപ്പോഴും നമ്മില്‍ ആവര്‍ത്തിച്ചുറ പ്പിച്ച നുണകള്‍ - ഞാന്‍ പരാജയപ്പെട്ടു, അല്ലെങ്കില്‍ ഞാന്‍ യോഗ്യനല്ല എന്നതുപോലുള്ള നുണകളെ ഇതുവഴി നമ്മില്‍നിന്ന് എന്നെന്നേക്കു മായി നീക്കുവാന്‍ കഴിയും.

മറ്റുള്ളവരോട് ക്ഷമിക്കാന്‍ നാം ബോധപൂര്‍വം പരിശീലിക്കുന്നതി നോടൊപ്പം സ്വയം ക്ഷമിക്കാനും നാം പഠിക്കണം. സ്വയം ക്ഷമിക്കുക എന്നത് കാലാകാലങ്ങളില്‍ നമ്മില്‍ കെട്ടിക്കിടക്കുന്ന നമ്മോടു തന്നെയുള്ള കോപത്തില്‍നിന്നും മുക്തിനേടാനുള്ള അവസരമാണ്.

ക്ഷമിക്കുക എന്നത് പലര്‍ക്കും വളരെ പ്രയാസമേറിയ ഒരു പ്രക്രിയയാണ്. എന്നാല്‍ ക്ഷമിക്കേണ്ടത് നമ്മുടെ ആവശ്യ മാണ്. എങ്ങനെ നമുക്ക് ക്ഷമിക്കാന്‍ പഠിക്കാം? ഇതിന് പ്രധാനമായും നാല് ഘട്ടങ്ങള്‍ ഉണ്ട്:

ഒന്നാമതായി, നമ്മിലെ ആഴമേറിയ മുറിവിന്റെ ഫലമായുണ്ടാകുന്ന വൈകാരിക വേദനയെക്കുറിച്ച് സ്വയം അവബോധം ഉള്ളവരാകുവാന്‍ ശ്രമിക്കുക. കോപത്തിന്റെയോ വെറുപ്പിന്റെയോ സ്വഭാവപരമായ വികാരങ്ങളെ തിരിച്ചറിയുക.

ഈ സമയത്ത് വ്യക്തികളില്‍ ഗണ്യമായ അളവില്‍ വൈകാരിക ക്ലേശം അനുഭവപ്പെടാം. ഇത് ഇരയെ സംബന്ധിച്ച് വളരെ വേദനാജനക മായ അനുഭവമായിരിക്കും. എന്നാലും, കോപത്തിന്റെയും മറ്റു നിഷേധാത്മക വികാരങ്ങളുടെയും പിടിയില്‍നിന്നും സ്വതന്ത്രമാകാന്‍ ഈ രീതി ഒരാളെ സഹായിക്കും.

ക്ഷമിക്കാനുള്ള തീരുമാന ത്തോടുകൂടിയുള്ള മുന്നേറ്റമാണ് രണ്ടാമത്തെ ഘട്ടം. മുറിവിലും മുറിവേല്പിച്ചയാളിലും ഇനിയും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കൂടുതല്‍ അനാവശ്യമായ വേദനയ്ക്കും സഹനത്തിനും കാരണമാകുമെന്ന് വ്യക്തി ഇപ്പോള്‍ മനസ്സിലാക്കി തുടങ്ങും. പരിക്കേറ്റ വ്യക്തി ക്ഷമയെ പര്യവേക്ഷണം ചെയ്യാനും പൂര്‍ണ്ണമായ ക്ഷമയുടെ ദിശയില്‍ പ്രാരംഭ നടപടികള്‍ സ്വീകരിക്കാനും പ്രതിജ്ഞാബദ്ധനാകുന്നു. ഈ ഘട്ടത്തിലെ ഒരു പ്രധാന തീരുമാനം മുറിവേല്‍പിച്ചയാളോടു പ്രതികാരം ചെയ്യാനുള്ള ചിന്തകളോ, വികാരങ്ങളോ, ഉദ്ദേശങ്ങളോ ഉപേക്ഷിക്കുക എന്നതാണ്.

മൂന്നാമത്തെ ഘട്ടത്തില്‍ ക്ഷമി ക്കുന്ന വ്യക്തി മുറിവേല്‍പിച്ചയാളോട് ക്ഷമിക്കാനുള്ള സജീവമായ പ്രവര്‍ത്തനം ആരംഭിക്കുന്നു. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം വേദനി പ്പിച്ച ആളെ കൂടുതല്‍ മനസ്സിലാക്കാ നുള്ള ശ്രമമാണ്. വേദനിപ്പിച്ച വ്യക്തി യോട് സഹാനുഭൂതിയും അനുകമ്പയും പ്രകടമാക്കാനുള്ള സ്വയാര്‍ജിത സന്നദ്ധത ഇവിടെ ആരംഭിക്കുന്നു. കാരുണ്യപൂര്‍ണ്ണമായ സംയമനം, ഔദാര്യം, ധാര്‍മ്മിക സ്‌നേഹം എന്നിവയുടെ രൂപത്തില്‍ മുറിവേല്പിച്ചയാളോട് സൗമനസ്യം പ്രകടിപ്പിക്കാന്‍ വ്യക്തി ഇപ്പോള്‍ തയ്യാറായേക്കാം. ഈ സമയത്ത് അനുരഞ്ജന മനോഭാവം ക്ഷമിക്കുന്ന വ്യക്തിയില്‍ ഉടലെടുക്കുന്നു.

മുറിവേല്പിച്ചയാളോട് ക്ഷമിക്കാനുള്ള പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം വേദനിപ്പിച്ച ആളെ കൂടുതല്‍ മനസ്സിലാക്കാനുള്ള ശ്രമമാണ്. വേദനിപ്പിച്ച വ്യക്തിയോട് സഹാനുഭൂതിയും അനുകമ്പയും പ്രകടമാക്കാനുള്ള സ്വയാര്‍ജിത സന്നദ്ധത ഇവിടെ ആരംഭിക്കുന്നു.

അടുത്ത ഘട്ടം ആഴപ്പെടുത്തലാണ്, സ്വയം സുഖം പ്രാപിക്കുന്ന സമയം. ഈ ഘട്ടത്തില്‍, മുറിവേല്‍പിച്ച വ്യക്തിയോട് ക്ഷമിക്കുന്ന പ്രക്രിയയില്‍ നിന്ന് വൈകാരിക ആശ്വാസവും പുത്തന്‍ ഉണര്‍വും ക്ഷമിക്കുന്ന വ്യക്തിക്ക് കരഗതമാകും. ഇതുവഴി, വൈകാരിക ആശ്വാസവും ജീവിതത്തിന് പുതിയ അര്‍ഥവും തന്നോടും മറ്റുള്ളവരോടും അനുകമ്പ വര്‍ധിപ്പിക്കുന്നതിനും വ്യക്തി സന്നദ്ധനാകുന്നു. പ്രതികാരത്തിനു പകരം ശത്രുത തോന്നുന്ന വ്യക്തിയോട് ദയ കാണിക്കാന്‍ ഒരു വ്യക്തിക്ക് ഈ സമയത്ത് കഴിയും. നമ്മെ വേദനിപ്പിച്ചവരുടെ സാമീപ്യം നമ്മില്‍ ശാരീരികമോ, മാനസികമോ ആയ പിരിമുറുക്കങ്ങള്‍ ഉളവാക്കില്ല.

പ്രതികാരം ചെയ്യാതിരിക്കാനുള്ള ഓരോ വ്യക്തിയുടെയും സമൂഹത്തിന്റെയും ആത്മാര്‍ഥമായ ആഗ്രഹവും തീരുമാനവും മാനവരാശിയുടെ ക്ഷേമത്തിനും നിലനില്‍പ്പിനും അത്യന്താപേക്ഷിത മാണ്. പ്രതികാരത്തോടുള്ള മനുഷ്യന്റെ സ്വാഭാവിക പ്രവണതയെ നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയില്‍ നിന്നാണ് മനുഷ്യചരിത്ര ത്തിലെ പല നിയമങ്ങളും രൂപപ്പെട്ടത്. കാലക്രമേണ അവ ഇന്നത്തെ സങ്കീര്‍ണ്ണമായ നീതിന്യായ വ്യവസ്ഥ കളായി മാറി. ചരിത്രപരമായി, ആത്മീയ രംഗത്ത് വൈകാരിക ക്ഷമ പ്രധാനമായും പ്രോത്സാഹിപ്പിക്ക പ്പെട്ടിട്ടുണ്ട്. കാലക്രമേണ, പോസിറ്റീവ് സൈക്കോളജി, വൈദ്യശാസ്ത്രം പോലുള്ള മേഖലകളില്‍ ആരോഗ്യ ത്തിന്റെ ഒരു ഭാഗമായി മാറി. അടുത്തിടെയാണ് ശാസ്്രത ലോകം ഇത് അംഗീകരിച്ചത്.

പോസിറ്റീവ് സൈക്കോളജിയും മറ്റിതര ശാസ്്രതലോകവും നടത്തിയ ഗവേഷണ ഫലം തെളിയിക്കുന്നത് മറ്റുള്ളവരോട് ക്ഷമിക്കാന്‍ സാധിക്കുന്ന വ്യക്തികള്‍ താഴെപ്പറയുന്ന ശാരീരികവും മാനസികവുമായ സുസ്ഥിതി കൈവരിക്കുമെന്നതാണ്.

$ നിഷേധാത്മകമായ വികാരങ്ങളും വിഷാദരോഗലക്ഷണങ്ങളും

കുറയ്ക്കും.

$ ഭാവാത്മക ചിന്തകളുടെ പുനഃസ്ഥാപനം ദ്രുതഗതിയില്‍ സംഭവിക്കും.

$ വ്യക്തിബന്ധങ്ങള്‍ സുഗമമായി പുലര്‍ത്താന്‍ സാധിക്കും.

$ ഉല്‍ക്കണ്ഠയുടെ അളവ് ഗണ്യമായി കുറയും.

$ ആത്മീയതയെ ശക്തിപ്പെടുത്തും.

$ ആത്മാഭിമാനം ഉയര്‍ത്താന്‍ സഹായിക്കും. ശുഭാപ്തി വിശ്വാസ മുള്ളവരായി ജീവിക്കാന്‍ കഴിയും.

$ സംഘര്‍ഷ-പരിഹാര നിര്‍വഹണത്തില്‍ കൂടുതല്‍ ശേഷി പ്രകടിപ്പിക്കും.

$ സമ്മര്‍ദത്തെ നേരിടാനും ആശ്വാസം കണ്ടെത്താനുമുള്ള കൂടുതല്‍ കഴിവ് ആര്‍ജിക്കും.

ക്ഷമിക്കുക വഴി ഒരാള്‍ക്ക് ആരോഗ്യപരമായ അനവധി ആനു കൂല്യങ്ങള്‍ ലഭിക്കുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു. നിരൂപാധികമായ ക്ഷമിക്കല്‍ വൈകാരികവും വൈജ്ഞാനികവുമായ പ്രക്രിയയും ചികിത്സയുമാണ്. ക്ഷമിക്കുക എന്നത് കോപവും വിദ്വേഷവും ഇല്ലാതാക്കാ നുള്ള ഏറ്റവും സുഗമമായ മാര്‍ഗമാണ്. ക്ഷമിക്കലിന് ശാരീരികവും വൈകാരികവും വൈജ്ഞാനികവു മായ നേട്ടങ്ങള്‍ നമ്മില്‍ സൃഷ്ടിക്കാന്‍ കഴിയും. ക്ഷമിക്കുന്നത് ഒരു വികാര- കേന്ദ്രീകൃത ക്രമീകരണ ഉപാധിയായി ഉപയോഗിക്കാമെന്നും, ഇതുവഴി മാനസിക സമ്മര്‍ദ്ദം ഗണ്യമായി കുറച്ച് മെച്ചപ്പെട്ട ആരോഗ്യം നിലനിര്‍ത്താന്‍ കഴിയുമെന്നും ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ക്ഷമിക്കുന്ന ആളുകള്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതല്‍ ജീവിത സംതൃപ്തിയും ദീര്‍ഘായുസ്സും വിരളമായി മാത്രം വിഷാദരോഗവും അനുഭവപ്പെടുന്ന തായി അവര്‍ കണ്ടെത്തി. അവസാന മായി, ഈ പഠനങ്ങള്‍ സൂചിപ്പിക്കു ന്നത് കൂടുതല്‍ ക്ഷമിക്കുന്ന വ്യക്തികള്‍ക്ക് പ്രതിഫലനപരമായ ചിന്തയില്‍ ഏര്‍പ്പെടാനുള്ള വലിയ പ്രവണതയുണ്ടെന്നും അനാവശ്യമായ അഭ്യൂഹങ്ങളില്‍ ഏര്‍പ്പെടാനുള്ള സ്വഭാവം കുറവാണെന്നും കാണിക്കുന്നു.

ക്ഷമിക്കുന്നതു കൊണ്ടുള്ള പ്രയോജനങ്ങളില്‍ ഏറ്റവും സുപ്രധാന മായത് നമ്മില്‍ വളരുന്ന മുന്‍വിധിയു ടെയും പ്രതികാരവാഞ്ചനയുടെയും അഭാവമാണ്. ആരും നമ്മളോട് കടപ്പെട്ടിട്ടില്ലെന്നും നമ്മള്‍ അനുഭവിച്ച വേദന ഇനിയും നമ്മള്‍ ഏറ്റെടുക്കേണ്ടതില്ലെന്നും അത് മറ്റൊരാള്‍ക്ക് നല്‍കേണ്ടതില്ലെന്നും നമ്മള്‍ മനസ്സിലാക്കുന്നു. ഈ അവബോധം ധാര്‍മ്മികമായി നമ്മെത്തന്നെ കാണാന്‍ സഹായിക്കുന്ന ഒന്നാണ്.

ഒരുപക്ഷേ, നമ്മെ ഉപദ്രവിച്ചവരോട് നമ്മള്‍ ക്ഷമിക്കാതിരുന്നാല്‍ എന്തെല്ലാം പ്രത്യാഘാതങ്ങളാണ് നാം അഭിമുഖീകരിക്കേണ്ടി വരിക എന്നു കൂടി ചിന്തിക്കുന്നത് നല്ലതാണ്. നമ്മുടെ ഉള്ളില്‍ നിരന്തരം കോപം, വെറുപ്പ,് വേദന, നീരസം, കയ്പ് എന്നിവ നിലനിന്നാല്‍ നാം നിഷേധാത്മക വികാരങ്ങള്‍ക്ക് അടിമകളാകും. ഈ നില നമ്മെ വിട്ടുമാറാത്ത വേദനകളിലേക്ക് നയിക്കുമെന്ന് പഠനങ്ങള്‍ സ്ഥിരീകരിക്കുന്നു. ഇത് നമ്മില്‍ ഗൗരവതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ഇതു കൂടാതെ, വ്യക്തിബന്ധങ്ങളെ ഗുരുതരമായി ബാധിക്കുകയും ചുറ്റുമുള്ളവര്‍ നമ്മില്‍ നിന്ന് അകലാനും സാധ്യതയുണ്ട്.

നാം ക്ഷമിക്കാതിരിക്കുകയും ദുഃഖം, വിഷാദം അല്ലെങ്കില്‍ ഉല്‍ക്കണ്ഠ എന്നിവയുടെ ലക്ഷണ ങ്ങള്‍ അനുഭവിക്കുകയും ചെയ്യുമ്പോള്‍, നമ്മുടെ മസ്തിഷ്‌ക ത്തിന്റെ പ്രവര്‍ത്തനം താറുമാറാകും. ഇത് നമ്മുടെ നാഢീകേന്ദ്രത്തെ രോഗാതുരമാക്കും. പിന്നീട് നമ്മുടെ ശരീരത്തിലേക്ക് സമ്മര്‍ദ ഹോര്‍മോണു കളുടെ (കോര്‍ട്ടിസോള്‍) അളവ് വര്‍ധിപ്പിക്കുന്നതിനും അജ്ഞാത രോഗങ്ങള്‍ക്കും കാരണമാക്കും.

സംക്ഷിപ്തമായി പറഞ്ഞാല്‍, നിരുപാധികം ക്ഷമിക്കുക വഴി ഓരോ വ്യക്തിയും അദ്വിതീയനും അനന്യനും പകരക്കാരനില്ലാത്തവനും ആണെന്നുളള തിരിച്ചറിവ് നമുക്ക് ലഭിക്കുന്നു. അവധാനപൂര്‍വമായ ധ്യാനത്തിലൂടെയോ, മാനവിക തത്ത്വചിന്തയിലൂടെയോ, പരിണാമത്തിലുള്ള നമ്മുടെ വിശ്വാസത്തിലൂടെയോ നമ്മള്‍ ഇതിലേക്ക് വന്നേക്കാം. ഭാവിതലമുറകളുടെ നിലനില്‍പ്പിനും സാംസ്‌കാരിക സമുന്വയത്തിനും നമ്മുടെ സാമൂഹിക ചുറ്റുപാടുകളെ കൂടുതല്‍ സമൃദ്ധവുമാക്കുന്നതിനും പൊതു മാനവികതയെ വിലമതിക്കുന്നതിനും ഈ മാനസികാവസ്ഥ വളര്‍ത്തിയെടുക്കേണ്ടത് അതിപ്രധാനമായ കാര്യമാണ്.

സ്‌നേഹം ഒരു രാഷ്ട്രീയകാര്യം

തിരിച്ചറിയാതെ പോകുന്ന അഡജ്സ്റ്റ്‌മെന്റ് ഡിസോര്‍ഡര്‍

സഭയുടെ ദുരന്തങ്ങള്‍, നേതാക്കള്‍ വീണ്ടുവിചാരപ്പെടണം

കുടിയേറ്റ ക്യാമ്പുകളില്‍ ആത്മീയസേവനം ലഭ്യമാക്കണ മെന്നു യു എസ് മെത്രാന്‍

അക്രമത്തിന് രണ്ടു വര്‍ഷം; നീതി ലഭ്യമായില്ലെന്ന് പാക് സഭ