
മാണി പയസ്
Who is afraid of Viriginia Woolf? എന്നെഴുതിയിട്ട് വി കെ എന്‍ മൊഴിമാറ്റിയത്, വെള്ളായണി അര്‍ജുനനനെ ആര്‍ക്കാണു പേടി? എന്നാണ്. വെര്‍ജീനിയ പ്രമുഖയായ പാശ്ചാത്യ സാഹിത്യകാരിയും വെള്ളായണി അര്‍ജുനന്‍ കേരളത്തിലെ സാധാരണ എഴുത്തുകാരനാണെന്നറിയുമ്പോഴേ ഇതിലെ ബൗദ്ധിക നര്‍മ്മം മനസ്സിലാകൂ.
ഇതുപോലെ ശശി തരൂരിനെ ആര്‍ക്കാണു പേടി? എന്നു ചോദിക്കുമ്പോള്‍ തമാശയും ഉള്‍ക്കൊള്ളുന്ന ചോദ്യമാണെന്ന് ആദ്യമേ വ്യക്തമാക്കട്ടെ. നമ്മുടെ രാഷ്ട്രീയത്തിലെ ചില പ്രശ്‌നങ്ങള്‍ വായിക്കാനുള്ള ശ്രമമാണ് ഈ ചോദ്യത്തിനു പിന്നില്‍.
കോണ്‍ഗ്രസുകാരനായ ശശി തരൂരിനെ മുഖ്യമായും കോണ്‍ഗ്രസുകാര്‍ക്കാണു പേടി! അഖിലേന്ത്യന്മാര്‍ക്കും സംസ്ഥാനത്തെ ആസ്ഥാനവിദ്വാന്മാര്‍ക്കും ഒരുപോലെ പേടി. അതിനാല്‍ ടിയാനെ ഒരു പരിധിക്കിപ്പുറം നിര്‍ത്താന്‍ അവര്‍ ബദ്ധശ്രദ്ധരാണ്. രാഷ്ട്രീയം സ്ഥാനം ഉറപ്പിക്കാനുള്ള കളിയാകുമ്പോള്‍ തങ്ങളേക്കാള്‍ കേമനാണെന്നു ഭാവിക്കുന്ന ഒരാളെ എങ്ങനെ ഭയപ്പെടാതിരിക്കും? അയാള്‍ സ്ഥാനം ആഗ്രഹിക്കുന്ന ആളായിരിക്കെ പ്രത്യേകിച്ചും. സുനാമി വരുമ്പോള്‍ പേടിയില്ലെന്നു പറഞ്ഞു കടല്‍ക്കരയില്‍ ചെന്നു നില്‍ക്കാനാകുമോ?
തരൂര്‍ എപ്പോഴും ഒരുപടി ഉയര്‍ന്നു നില്‍ക്കുന്ന രാഷ്ട്രീയ നേതാവാണ്. ദേശീയ, അന്തര്‍ദേശീയ വിഷയങ്ങളിലേക്കാണ് അദ്ദേഹത്തിന്റെ ദീര്‍ഘദൃഷ്ടികളെത്തുക. സമൂഹത്തിന്റെയും രാഷ്ട്രീയത്തിന്റെയും അടിസ്ഥാന ഭൂമികയിലേക്ക് തരൂരിന്റെ വേരുകള്‍ പായുന്നില്ല.
സുനാമി പോലെയാണു തരൂരിന്റെ ഇംഗ്ലീഷ്. എഴുത്തുകാരനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ സംഭാവനകളെ കാലാതീതമെന്നു വിശേഷിപ്പിക്കാനാവില്ലെങ്കിലും ഗണനീയമാണ്. മാസ്റ്റര്‍ പീസായ The Great Indian Novel-ന്റെ തുടക്കത്തില്‍ പ്രമുഖ എഴുത്തുകാരനായ ഗുന്തര്‍ ഗ്രാസ് നടത്തിയ ഒരു പ്രസംഗത്തില്‍ നിന്ന് ഉദ്ധരിച്ചിട്ടുണ്ട്. “...Writers experience another view of history, what’s going on, another understanding of ‘progress’... literature must refresh memory” (ചരിത്രത്തെക്കുറിച്ചും വര്‍ത്തമാനകാലത്തെക്കുറിച്ചും എഴുത്തുകാര്‍ക്കു വ്യത്യസ്തമായ കാഴ്ചപ്പാടാണുണ്ടാവുക. പുരോഗതിയെ അവര്‍ മനസ്സിലാക്കുന്നത് വേറൊരു രീതിയിലായിരിക്കും. ഓര്‍മ്മകളെ ഉണര്‍ത്തുന്നതാകണം സാഹിത്യം).
ശശി തരൂര്‍ പുരോഗതിയെ 'മറ്റൊരു രീതിയില്‍ മനസ്സിലാക്കിയപ്പോള്‍' കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നേട്ടങ്ങളെ പ്രശംസിച്ചു. ബൗദ്ധിക സത്യസന്ധത വേണ്ട ബുദ്ധിജീവിക്ക് സര്‍ക്കാരിന്റെ കണക്കുകളെ ആധാരമാക്കി എങ്ങനെ പ്രശംസ ചൊരിയാനാകുമെന്ന ചോദ്യത്തിന് ഉത്തരം ലഭിക്കേണ്ടതുണ്ട്. ഒരു കാര്യം സമ്മതിക്കുന്നു, പ്രതിപക്ഷ പാര്‍ട്ടിയിലെ ഒരംഗം എപ്പോഴും ഭരണപക്ഷത്തെ വിമര്‍ശിക്കണമെന്നില്ല. പക്ഷേ, പ്രശംസിക്കുമ്പോള്‍ വിവാദങ്ങള്‍ ഉയരാത്ത വിധത്തിലുള്ള സത്യം അതില്‍ ഉള്‍ച്ചേര്‍ന്നിരിക്കണം. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം ഓരോ വര്‍ഷവും 20 ശതമാനം വീതം വര്‍ധിക്കുന്നുണ്ട്. ആരോഗ്യം, കൃഷി, സാമ്പത്തികം, വിദ്യാഭ്യാസം, ഊര്‍ജം എന്നീ മേഖലകളിലാണ് ഈ വളര്‍ച്ച. ഇവയുടെ വിജയശതമാനമാകട്ടെ, മൂന്നില്‍ താഴെയാണ്! (ഗൂഗിള്‍ വിവരങ്ങള്‍). ആരംഭിക്കുന്ന സ്ഥാപനങ്ങളുടെ എണ്ണത്തെക്കാള്‍ പ്രധാനമാണ് വിജയകരമായി നിലനില്‍ക്കുന്നവയുടെ എണ്ണം. ഇതു വിസ്മരിച്ച് കടലാസിലെ പുലിയെ പുകഴ്ത്തുമ്പോള്‍ യഥാര്‍ഥ പുലി പുല്ല് തിന്നുകയാണെന്ന സത്യം - മറച്ചുവയ്ക്കുകയാണ്. വസ്തുനിഷ്ഠ യാഥാര്‍ഥ്യത്തെ വിസ്മരിച്ച് എഴുതുകയോ പ്രസംഗിക്കുകയോ ചെയ്താല്‍ വിശ്വാസ്യത തകരും.
തരൂരിന്റെ പാര്‍ട്ടിയുടെ ദേശീയ നേതാവ് ഒരവസരം കിട്ടിയാല്‍ മതി, പ്രധാനമന്ത്രി മോദിയെ വിമര്‍ശിക്കും. തരൂരിന്റെ പാര്‍ട്ടിക്കാരനായ കേരളത്തിലെ പ്രതിപക്ഷ നേതാവ് അരയവസരം മതി, മുഖ്യമന്ത്രി വിജയനെതിരെ രംഗത്തു വരും. വസ്തുത ഇതായിരിക്കെ മോദി, പിണറായി സര്‍ക്കാരുകളെ പുകഴ്ത്തുന്നതിലൂടെ തരൂര്‍ ലക്ഷ്യമിടുന്നത് എന്താണ്? അസ്വസ്ഥതയോ, വ്യത്യസ്തതയോ... വ്യത്യസ്തനായ തരൂരിനെ സത്യത്തിലാര്‍ക്കും തിരിച്ചറിയാനാകുന്നില്ല.
ശശി തരൂരിനെപോലെ കഴിവുള്ള ഒരാള്‍ ഉയര്‍ന്ന സ്ഥാനങ്ങള്‍ ആഗ്രഹിക്കുന്നത് തെറ്റല്ല. യുണൈറ്റഡ് നേഷന്‍സില്‍ അണ്ടര്‍ സെക്രട്ടറി ജനറല്‍ ആയിരിക്കെ കോഫി അന്നനുശേഷം 2006-ല്‍ സെക്രട്ടറി ജനറല്‍ ആകാന്‍ ആഗ്രഹിക്കുകയും ഇന്ത്യ പിന്തുണയ്ക്കുകയും ചെയ്തതാണ്. അമേരിക്കയ്ക്കു വിശ്വാസം വരാഞ്ഞതിനാല്‍ സ്വപ്നം കൊഴിഞ്ഞുപോയി.
സോണിയ ഗാന്ധിയുമായി അടുക്കുവാന്‍ തരൂര്‍ 2003-ല്‍ Nehru : The Invention of India എന്ന ലഘു ജീവചരിത്രമെഴുതി, 2009-ല്‍ തിരുവനന്തപുരത്തുനിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് പാര്‍ലമെന്റംഗമായി. 2009 മെയ് മുതല്‍ 2010 ഏപ്രില്‍ വരെ വിദേശകാര്യ വകുപ്പിലും 2012 ഒക്‌ടോബര്‍ മുതല്‍ 2014 മെയ് വരെ മാനവവിഭവശേഷി മന്ത്രാലയത്തിലും സഹമന്ത്രിയായിരുന്നു. തന്റെ ഭരണനിപുണതയ്ക്കു യോജിച്ച സ്ഥാനങ്ങള്‍ ലഭിക്കുന്നില്ല എന്നതാണു തരൂരിന്റെ ദുഃഖം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അദ്ദേഹത്തെ സഹായിക്കാന്‍ കഴിയും. എന്തുകൊണ്ട് അതു ചെയ്യുന്നില്ല എന്നത് രാഷ്ട്രീയ നിരീക്ഷകര്‍ക്കു പറ്റിയ വിഷയമാണ്. അതിനു സംസ്ഥാനത്തെ കോണ്‍ഗ്രസ് രാഷ്ട്രീയം ഏറെ കലങ്ങി മറിയേണ്ടി വരാം.
രാഷ്ട്രീയം സ്ഥാനം ഉറപ്പിക്കാനുള്ള കളിയാകുമ്പോള്‍ തങ്ങളേക്കാള്‍ കേമനാണെന്നു ഭാവിക്കുന്ന ഒരാളെ എങ്ങനെ ഭയപ്പെടാതിരിക്കും? അയാള്‍ സ്ഥാനം ആഗ്രഹിക്കുന്ന ആളായിരിക്കെ പ്രത്യേകിച്ചും. സുനാമി വരുമ്പോള്‍ പേടിയില്ലെന്നു പറഞ്ഞു കടല്‍ക്കരയില്‍ ചെന്നു നില്‍ക്കാനാകുമോ?
തരൂര്‍ എപ്പോഴും ഒരുപടി ഉയര്‍ന്നു നില്‍ക്കുന്ന രാഷ്ട്രീയ നേതാവാണ്. ദേശീയ, അന്തര്‍ദേശീയ വിഷയങ്ങളിലേക്കാണ് അദ്ദേഹത്തിന്റെ ദീര്‍ഘദൃഷ്ടികളെത്തുക. തന്റെ മണ്ഡലത്തില്‍ ഉള്‍പ്പെട്ട സെക്രട്ടേറിയറ്റിനു മുന്നില്‍ ആശമാര്‍ നടത്തുന്ന സമരം അദ്ദേഹത്തെ സ്പര്‍ശിച്ചതായി കാണുന്നില്ല. ഒരു സര്‍ഗാത്മക സാഹിത്യകാരനെ ആര്‍ദ്രനാക്കാന്‍ പോന്ന വിഭവങ്ങള്‍ ആ സമരത്തിലുണ്ട്. എന്നിട്ടും...
സമൂഹത്തിന്റെയും രാഷ്ട്രീയത്തിന്റെയും അടിസ്ഥാന ഭൂമിയിലേക്ക് തരൂരിന്റെ വേരുകള്‍ പായുന്നില്ല. അദ്ദേഹത്തിന്റെ ഓഫീസിലെ 'പൊളിറ്റിക്കല്‍ മാനേജ്‌മെന്റ്' പോരായ്മകള്‍ നിറഞ്ഞതാണെന്ന് കോണ്‍ഗ്രസുകാരനായ രാഷ്ട്രീയ നിരീക്ഷകന്‍ പറഞ്ഞത് ഓര്‍മ്മിക്കുന്നു.
എന്താണ് പൊളിറ്റിക്കല്‍ മാനേജ്‌മെന്റ്? “Political management encompasses the broad field of activities involved in professional politics, including campaign management, political communication, grassroot organizing. It’s a dynamic area that aims to effectively manage political process and outcomes, often by applying management principles to political contexts.”
കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ പ്രസിഡണ്ടാകാന്‍ മത്സരിച്ചപ്പോള്‍ പാര്‍ട്ടിയില്‍ വേരുകളില്ലാത്തതാണ് തരൂരിനു തോല്‍വിയായത്. ഖാര്‍ഗെയുടെ തിരഞ്ഞെടുപ്പ് ശരിയായിരുന്നുവെന്ന് പിന്നീട് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തെളിയിക്കുകയും ചെയ്തു. ഇംഗ്ലിഷ്, ഹിന്ദി, ഉര്‍ദു, കന്നഡ, തെലുഗു, മറാത്തി ഭാഷകള്‍ അറിയാവുന്ന ഖാര്‍ഗെയ്ക്ക് പാര്‍ട്ടി പ്രവര്‍ത്തകരുമായി നേരിട്ടു സംവദിക്കാനാകും. ഈ മത്സരത്തിനുശേഷം തരൂരിനു ഗാന്ധികുടുംബവുമായുള്ള ഊഷ്മളബന്ധം നഷ്ടമായി. വിമതന്മാരുമായുള്ള അടുപ്പവും പ്രശ്‌നമായി.
കേരളത്തില്‍ തരൂരിന് ഇനി താല്‍പര്യമുണര്‍ത്തുന്നതാണ് മുഖ്യമന്ത്രി സ്ഥാനം. രമേശ് ചെന്നിത്തല, വി ഡി സതീശന്‍, കെ സി വേണുഗോപാല്‍ എന്നിവരും ഭൈമീകാമുകന്മാരാണെന്നാണു സൂചനകള്‍. ഇവര്‍ മൂന്നുപേരും പരസ്പരം മത്സരിക്കുമ്പോള്‍ ഒത്തുതീര്‍പ്പ് സ്ഥാനാര്‍ഥിയായി തരൂര്‍ വരുമോയെന്ന ചോദ്യം തീര്‍ത്തും അപ്രസക്തമാണ്. അങ്ങനെ ചെയ്താല്‍ കൂടാരത്തില്‍ ഒട്ടകത്തിന് ഇടംകൊടുത്ത അറബിയുടെ ഗതിയാകും തങ്ങളുടേതെന്ന് ഇവര്‍ക്കറിയാം. അതിനാല്‍ ഒന്നുകില്‍ ഇവരില്‍ ഒരാള്‍, അല്ലെങ്കില്‍ തരൂര്‍ അല്ലാതെ മറ്റൊരാള്‍ എന്നതാവും കാണാന്‍ പോകുന്ന പൂരം. ആ മറ്റൊരാള്‍ ക്രിസ്ത്യാനിയാവണം എന്ന സ്വരം ഒരു ക്രിസ്ത്യന്‍ പത്രം ഉയര്‍ത്തിക്കഴിഞ്ഞു. എന്തായാലും അടുത്ത ഇലക്ഷനില്‍ യു ഡി എഫ് അധികാരത്തില്‍ വരുമെന്നും കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയുണ്ടാകുമെന്നുമുള്ള ഉറച്ച വിശ്വാസത്തിലാണ് നേതാക്കന്മാരും അണികളും. അതിനാല്‍ തിരുവനന്തപുരത്തെ കെ പി സി സി ആസ്ഥാനം പോലും സുഖസുഷുപ്തിയിലാണ്.
ഇടതുപക്ഷത്തെ അങ്ങനെയങ്ങ് തള്ളിക്കളയാനാവില്ല. പ്രതിപക്ഷം മുഖ്യമന്ത്രിയുടെ മകള്‍ക്കും ഓഫീസിനും മറ്റുമുള്ള ആരോപണങ്ങളില്‍ കുടുങ്ങിക്കിടക്കുമ്പോള്‍ ഇടതുപക്ഷം അടിസ്ഥാന വര്‍ഗത്തെയും മധ്യവര്‍ഗത്തെയും പാട്ടിലാക്കാനുള്ള തന്ത്രങ്ങള്‍ പയറ്റുന്നുണ്ട്. റേഷന്‍ കടകള്‍ വഴി നല്ല അരി ലഭിക്കുന്നു. പലവ്യഞ്ജനങ്ങള്‍ കിട്ടുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സാ സൗകര്യങ്ങള്‍ ഭേദപ്പെട്ടതായിരിക്കുന്നു. ഗവണ്‍മെന്റ് സ്‌കൂളുകള്‍ സൗകര്യങ്ങളുടെ കാര്യത്തില്‍ മുമ്പേ മുന്നിലെത്തിയതാണ്.
സ്ത്രീകള്‍ പണ്ട് വോട്ട് ചെയ്തിരുന്നത് വീട്ടിലെ മുതിര്‍ന്നവര്‍ പറയുന്നത് അനുസരിച്ചായിരുന്നു. ആ നില മാറിയിട്ടുണ്ട്. രാഷ്ട്രീയ ബോധത്തേക്കാള്‍ അവരെ സ്വാധീനിക്കുന്നത് നേരിട്ടു ലഭിക്കുന്ന ഗുണഫലങ്ങളാണ്.
സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സയ്ക്കു പോകുന്നതും, ബുക്ക് വച്ച് ഗുളികകള്‍ വാങ്ങി ഉപയോഗിക്കുന്നതും പാവങ്ങള്‍ മാത്രമല്ല, മധ്യവര്‍ഗത്തില്‍പ്പെട്ട മുതിര്‍ന്നവരുമാണ്. 'കാരുണ്യ'യില്‍ നിന്ന് വന്‍വിലക്കുറവില്‍ ഗുരുതരമായ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ ലഭിക്കുന്നുവെന്നത് രോഗികള്‍ക്കും കുടുംബങ്ങള്‍ക്കും ആശ്വാസമാണ്. സ്ത്രീകള്‍ പണ്ട് വോട്ട് ചെയ്തിരുന്നത് വീട്ടിലെ മുതിര്‍ന്നവര്‍ പറയുന്നത് അനുസരിച്ചായിരുന്നു. ആ നില മാറിയിട്ടുണ്ട്. രാഷ്ട്രീയ ബോധത്തേക്കാള്‍ അവരെ സ്വാധീനിക്കുന്നത് നേരിട്ടു ലഭിക്കുന്ന ഗുണഫലങ്ങളാണ്. പിണറായി, പിണറായി എന്നു ജപിക്കുന്നതു കൂടാതെ, യു ഡി എഫ് പുതിയ മന്ത്രതന്ത്രങ്ങള്‍ പയറ്റിയില്ലെങ്കില്‍ കാണുന്ന സ്വപ്നങ്ങളെല്ലാം ധിം തരികട തോം.