വെളിപാടാവേണ്ട പ്രബോധനം

വെളിപാടാവേണ്ട പ്രബോധനം
താരശോഭയിലേക്കുയര്‍ന്ന പ്രഭാഷകര്‍ വിശ്വാസം പഠിപ്പിച്ചില്ലെന്നു മാത്രമല്ല, അവരുടെ താരശോഭയില്‍ നിന്നുകൊണ്ട് ഇന്റര്‍നെറ്റിലുള്ള വിവരങ്ങളെക്കാള്‍ കൂടിയ ഒന്നുംതന്നെ വിശ്വാസത്തെക്കുറിച്ചു നല്‍കാന്‍ അവര്‍ക്കു കഴിയുന്നുമില്ല. അവരില്‍ നിന്ന് വികേന്ദ്രീയമാകുന്ന ഒരു വിശ്വാസപ്രക്രിയ അവര്‍ പ്രോത്സാഹിപ്പിക്കുന്നുമില്ല.

പ്രബോധനം ഒരു വരദാനമായാണ് കണക്കാക്കപ്പെടുന്നത്. മനസ്സിന്റെ സ്വച്ഛതയും ഹൃദയവിശുദ്ധിയും ആത്മാര്‍ത്ഥമായ പ്രയത്‌നവും ചേര്‍ത്തുവച്ചെങ്കിലേ ഈദാനം ഏതൊരു പുണ്യത്തെയും പോലെ മനുഷ്യരുടെ സ്വാഭാവികപ്രകൃതിയില്‍ കൃപയുടെ പ്രവൃത്തികളാകൂ. പ്രബോധനത്തിന്റെ ഉത്തരവാദിത്വം നമ്മില്‍ ആദ്യം ഏല്പിച്ചുതരുന്നത് സത്യത്തിനായുള്ള അന്വേഷണമാണ്. ആ അന്വേഷണം സുതാര്യവും വസ്തുനിഷ്ഠവുമായ പഠനവും മുന്‍വിധികള്‍ മാറ്റിനിര്‍ത്താനുള്ള ജാഗ്രതയും ഉള്‍ക്കൊള്ളുന്നു.

സഭാംഗങ്ങള്‍ക്ക് വിശ്വാസസംഗ്രഹങ്ങളുടെ അറിവും വളര്‍ച്ചയും നല്‍കാനും ഉറപ്പിച്ചു നിര്‍ത്താനും മാത്രമായുള്ളതല്ല പ്രബോധനത്തിനായുള്ള കടമ. കാലവും അതിന്റെ വെല്ലുവിളികളും, അതിന്റെ സമ്മര്‍ദങ്ങളും സംഘര്‍ഷങ്ങളും സുവിശേഷത്തിന്റെ കണ്ണുകളിലൂടെ സമീപിക്കാന്‍ പരിശീലിപ്പിക്കുകയാണ് പ്രബോധനത്തിന്റെ ലക്ഷ്യം. നീതി, സത്യം, സ്‌നേഹം, മൈത്രി, സമാധാനം എന്നിവ ഓരോ ഇടപെടലിലും തെളിഞ്ഞു നില്‌ക്കേണ്ടതിന് പ്രബോധനം കാലത്തിനായുള്ള വെളിപാടാകേണ്ടതാണ്. സഭയുടെ പ്രബോധനാധികാരം ഒരു ഉത്തരവാദിത്തം കൂടിയാണ്. പക്ഷേ അത് വിശ്വാസഗതികളെ നിരീക്ഷിക്കുവാനും ജാഗ്രത പുലര്‍ത്തുവാനും ഏല്‍പ്പിക്കപ്പെട്ട വിശ്വാസപ്രബോധനങ്ങളുടെ കമ്മീഷന്റെ മാത്രം ഉത്തരവാദിത്തമല്ല. സഭ പ്രബോധകയാകുന്നത് സഭാംഗങ്ങള്‍ എല്ലാവരുടെയും, പ്രത്യേകിച്ച് നേതൃത്വത്തിലും അധ്യാപനത്തിലുമുള്ള എല്ലാവരുടെയും, കടമയാലാണ്. മലമുകളില്‍ തെളിയുന്ന ദീപം ആവണമെങ്കില്‍ സഭയ്ക്ക് സത്യത്തിന്റെ വെളിച്ചത്തോടുള്ള അടിപതറാത്ത പ്രതിബദ്ധതയുണ്ടാകണം. എന്നാല്‍ അത്തരം പ്രബോധനകര്‍ത്തവ്യം സ്വായത്തമാക്കുവാന്‍ സഭാംഗങ്ങള്‍ക്കു കഴിയുന്നുണ്ടോ എന്നത് സംശയമാണ്. ഒരു കാര്യത്തെക്കുറിച്ച് ബൗദ്ധികവും പക്വവുമായ ഒരു സംഭാഷണം സാധിച്ചെടുക്കാന്‍ വേണ്ടത്ര ഒരുക്കമുള്ളവര്‍ നമ്മുടെ ഇടയില്‍ എത്രപേരുണ്ടാകും? ഏകപക്ഷീയമായി, ധ്രുവീകരണ ലക്ഷ്യങ്ങള്‍ ഇല്ലാതെ ഒരു വിഷയത്തെ സമീപിക്കാനും വിശകലനം ചെയ്യുവാനും നമുക്ക് സാധിക്കുന്നില്ലെങ്കില്‍, സഭയുടെ പ്രബോധന ഉത്തരവാദിത്തം പരാജയമാവുകയാണ്.

സത്യം പഠിപ്പിക്കുക മാത്രമല്ല അത് ഗ്രഹിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുകയെന്നതും പ്രബോധനത്തിന്റെ ഭാഗമാണ്. പ്രബോധനമാഗ്രഹിക്കുന്നവരുടെ ആഴങ്ങളെ സ്പര്‍ശിക്കാന്‍ അതിനു കഴിയണം. ഓരോരുത്തരും കടന്നുപോകുന്ന ഒരു കാലഘട്ടത്തിന്റെ സമ്മര്‍ദങ്ങളെ ഹൃദയപൂര്‍വം കാണാന്‍ കഴിയുന്നതാവണം വിശ്വാസപ്രബോധനം. വിശ്വാസവും പ്രബോധനവും, അടുത്തുകാണാന്‍ കഴിയേണ്ടതും സ്പര്‍ശ്യവും ഗ്രാഹ്യവുമാകേണ്ടതുമാണ്. അതുകൊണ്ടുതന്നെ അത് കുടുംബം, ഇടവക എന്നിങ്ങനെ സമൂഹം മുഴുവന്റെയും കൂട്ടുത്തരവാദിത്തവുമാണ്. അവിടെ വിശ്വാസം അറിവായി പകരുന്നതാവാതെ ജീവിതത്തില്‍ പരിശീലിക്കുന്നതായാണ് കൈമാറ്റം ചെയ്യപ്പെടുന്നത്. അല്ലെങ്കില്‍, വിശ്വാസം ഓരോരുത്തരും സ്വന്തം നിര്‍മ്മിതികള്‍ക്കുള്ളില്‍ രൂപപ്പെടുത്തുന്ന സങ്കല്പങ്ങളാകും. മാത്രമല്ല, ആ നിര്‍മ്മിതികള്‍ തേടുന്ന സ്വത്വബോധവും ദൃഢതയും തീക്ഷ്ണതയും ചൂഷണം ചെയ്യുന്ന പ്രത്യയശാസ്ത്രങ്ങള്‍ വിശ്വാസത്തെ ഉപയോഗിക്കുമ്പോള്‍, ഒറ്റയ്ക്ക് നടക്കുന്ന അവരാണ് ഏറ്റവും എളുപ്പം വിധേയരായിപ്പോകുന്നതും. തീവ്രതീക്ഷ്ണത അത്തരക്കാരെ 'വിശ്വാസം സംരക്ഷിക്കുന്നെന്നു' കരുതുന്ന അടഞ്ഞ സംഘങ്ങളാക്കി തീര്‍ത്തേക്കാം. തീവ്രതയും തീക്ഷ്ണതയും അവയുടെ ഉത്തമമായ ഭാവം നഷ്ടപ്പെടുത്തുന്നെങ്കില്‍ അവ അവയില്‍ത്തന്നെ തിന്മയാകും. എന്നാല്‍ തിന്മയായിത്തീരുന്ന തീവ്ര അഭിനിവേശവും തീക്ഷ്ണതയും ചൂഷണം ചെയ്യുന്ന രാഷ്ട്രീയക്കാരും, മതത്തെ രാഷ്ട്രീയമാക്കുന്ന മത നേതാക്കന്മാരുമുണ്ട്. വിശ്വാസം ഒരാളെ ഇന്ന് ആദ്യം രക്ഷിക്കേണ്ടത് ഈ കപടതയില്‍ നിന്നാണ്. തീവ്രചിന്ത കലര്‍ത്തി വെറുപ്പ് ആഘോഷമാക്കുന്ന 'പരിശുദ്ധ ക്രിസ്ത്യാനി' സംഘടനകള്‍ക്ക് കീഴ്‌പ്പെട്ടു പോകുന്നവരെക്കുറിച്ച് കരുതലുള്ളവരും അജപാലനമെന്നത് ഗൗരവമുള്ള ശുശ്രൂഷയാണെന്നു കരുതുന്നവരും പരിഗണിക്കേണ്ട ഏതാനും കാര്യങ്ങളുണ്ട്. സ്വന്തം സുരക്ഷയെക്കുറിച്ചും ബന്ധങ്ങളെക്കുറിച്ചും, ഭൂമിയെക്കുറിച്ചും ഭാവിയെക്കുറിച്ചും സ്വര്‍ഗജീവിതത്തെക്കുറിച്ചും ചിന്തിക്കുമ്പോള്‍ അവയില്‍ ഏതു തരം ചിന്തകളാണ് മൗലികചിന്തകളിലേക്കു അവരെ നയിച്ചിട്ടുള്ളത്? ഇല്ലാതാകുന്ന വിശ്വാസങ്ങളെന്നും പാരമ്പര്യങ്ങളെന്നും പറഞ്ഞു കൊണ്ട് എന്തൊക്കെ തെറ്റിദ്ധാരണകളാണ് അവരെ സ്വാധീനിച്ചിട്ടുള്ളത്? സാധാരണത്വത്തിലേക്കും സത്യത്തിലേക്കും അവരെ കൈപിടിച്ച് നടത്താന്‍ എന്താണ് ചെയ്യാനുള്ളത്? ആ തീക്ഷ്ണതകളെ ചൂഷണം ചെയ്യുക വഴി ലഭിക്കാവുന്ന ലാഭങ്ങളെ മാറ്റി നിര്‍ത്തുവാന്‍ മതസംവിധാനം തയ്യാറാകുമോ?

താരശോഭയിലേക്കുയര്‍ന്ന പ്രഭാഷകര്‍ വിശ്വാസം പഠിപ്പിച്ചില്ലെന്നു മാത്രമല്ല, അവരുടെ താരശോഭയില്‍ നിന്നുകൊണ്ട് ഇന്റര്‍നെറ്റിലുള്ള വിവരങ്ങളെക്കാള്‍ കൂടിയ ഒന്നും തന്നെ വിശ്വാസത്തെക്കുറിച്ചു നല്‍കാന്‍ അവര്‍ക്കു കഴിയുന്നുമില്ല. അവരില്‍ നിന്ന് വികേന്ദ്രീയമാകുന്ന ഒരു വിശ്വാസപ്രക്രിയ അവര്‍ പ്രോത്സാഹിപ്പിക്കുന്നുമില്ല. ഭക്തിയും ആരാധനാക്രമവുമൊക്കെ അതിന്റെ ലക്ഷ്യവും സ്വഭാവവും വിട്ട് അമിതമായ ആസക്തിയായി മാറുമ്പോള്‍ അവയുടെ വൈകാരിക ധ്രുവീകരണത്തിന്റെ ലാഭം കണ്ടുകൊണ്ട് നിശ്ശബ്ദരാകുന്ന നേതൃത്വം പ്രബോധനം അടച്ചുകളഞ്ഞവരാണ്. ജനപ്രിയതയ്ക്കും ജനബഹുലതയ്ക്കും വശംവദരായിപ്പോകുന്ന അവര്‍ സത്യമായതിനെ മാറ്റി നിര്‍ത്താന്‍ കാരണമാവുകയാണ്. സഭയുടെ കാഴ്ചപ്പാടില്ലാത്ത ഭൂതോച്ചാടനങ്ങളും, മരിയഭക്തിയും, അന്ത്യകാല പ്രവചനങ്ങളും അതിശക്തമായി ജനത്തെ കീഴ്‌പ്പെടുത്തുമ്പോഴും അവയെ ശരിവയ്ക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്.

നമുക്ക് ചുറ്റും സംഭവിക്കുന്ന രാഷ്ട്രീയ സാംസ്‌കാരിക പ്രതിഭാസങ്ങള്‍ വേണ്ടവിധം ഗ്രഹിക്കണമെങ്കില്‍ അവ അതാതിന്റെ തോതുകളിലൂടെ വിലയിരുത്തപ്പെടണം. അതും സത്യാന്വേഷണത്തിന്റെയും ഹൃദയശുദ്ധിയുടെയും ഭാഗമാണ്. മൂല്യസംഘര്‍ഷങ്ങള്‍, വൈരുദ്ധ്യങ്ങള്‍ വന്നിട്ടുള്ള കുറവുകള്‍, ഉചിതമായ പരിഹാരങ്ങള്‍, അവയുള്‍ക്കൊള്ളുന്ന വെല്ലുവിളികള്‍ ഇങ്ങനെ ഒരുപാടു കാര്യങ്ങള്‍ പരിഗണിച്ചെങ്കിലേ സത്യസന്ധമായ ഒരു വിലയിരുത്തലിന് സാധിക്കൂ. അങ്ങനെയേ പ്രചോദനാത്മകത അതിനുള്ളില്‍ കണ്ടെത്താനാകൂ, യഥാര്‍ത്ഥ പ്രശ്‌നങ്ങളെ മനസ്സിലാക്കാനും പരിഹാരം തേടാനും കഴിയൂ. പകരം, സാമ്പത്തികരാഷ്ട്രീയലാഭങ്ങളെ മുന്‍നിര്‍ത്തി ഉയര്‍ത്തുന്ന ഏകപക്ഷീയമായ പ്രസ്താവനകള്‍ പ്രബോധനത്തിന്റെ കടമയുള്ളവര്‍ വിശ്വാസികളോട് ചെയ്യുന്ന വഞ്ചനയാണ്. വൈകാരികമോ, സാമുദായികമോ, വിശ്വാസപരമോ ആയ ധ്രുവീകരണശ്രമങ്ങളില്‍ രാഷ്ട്രീയലക്ഷ്യം മാത്രമാണുള്ളത്. നന്മ രൂപപ്പെടുത്തുകയോ, തിന്മയെ ചെറുക്കുകയോ അവിടെ അസാധ്യമാണ്. കാരണം, അത് സ്വകാര്യലാഭമല്ലാതെ സത്യത്തെ തേടുന്നില്ല. സഭയെയോ വിശ്വാസത്തെയോ സംരക്ഷിക്കുന്നെന്നും പ്രതിരോധിക്കുന്നെന്നുമുള്ള തെറ്റിദ്ധാരണയുണ്ടാക്കാന്‍ അതിനു കഴിഞ്ഞേക്കാം, എന്നാല്‍ യഥാര്‍ത്ഥത്തില്‍ അതുണ്ടാക്കുന്നത് തകര്‍ച്ചയാണ്.

ലോകത്തിന്റെ പ്രകാശമായ ക്രിസ്തുവിന്റെ സഭ ലോകം മുഴുവനും മുമ്പില്‍ സത്യം വിവേചിച്ചറിയുകയും പ്രഘോഷിക്കുകയും ചെയ്യേണ്ടവളാണ്. നമ്മുടെ നിലപാടുകളും മൂല്യങ്ങളും പ്രസ്താവനകളും വായിച്ചെടുക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്ന സമൂഹം നമ്മില്‍ ഇന്ന് കാണുന്ന പ്രബോധനത്തിന്റെ ആധികാരികത എന്താണ്?

വിശ്വാസസംബന്ധിയല്ലാത്ത പല കാര്യങ്ങളെയും വിശ്വാസത്തിന്റെ പേരില്‍ രാഷ്ട്രീയവത്കരിക്കുകയോ, യഥാര്‍ത്ഥ പ്രശ്‌നങ്ങളെ തമസ്‌കരിക്കുകയോ, കുറവുകളെക്കുറിച്ചുള്ള വിമര്‍ശനങ്ങളെ നിഷേധിക്കുകയോ ചെയ്യുന്ന എത്രയോ സന്ദര്‍ഭങ്ങള്‍ നമ്മള്‍ കണ്ടു. ഒന്നും പോരെങ്കില്‍ പിശാചിന്റെ പ്രവൃത്തികളെന്ന സാമാന്യവത്കരണവും! സഭയുടെ തകര്‍ച്ചയുടെ സമയങ്ങളില്‍ ഭൂതോച്ചാടനത്തോടുള്ള ആകര്‍ഷണീയതയും വര്‍ധിച്ചിരുന്നതായി ചരിത്രത്തില്‍ നിന്ന് നിരീക്ഷിക്കാം. കാല്പനികവും നാടകീയവുമായി അരങ്ങേറുന്ന ഭൂതോച്ചാടനങ്ങള്‍ സഭാസമൂഹത്തിന്റെ പോരായ്മകള്‍ക്ക് പരിഹാരമാവില്ല. ആത്മാര്‍ത്ഥമായ ഹൃദയവിചിന്തനവും, പശ്ചാത്താപവും, ചരിത്രത്തെയും സംസ്‌കാരത്തെയും കുറിച്ചുള്ള യാഥാര്‍ത്ഥ്യബോധവും സഭാസമൂഹത്തിനുണ്ടാവണം. അതുകൊണ്ടുകൂടിയാണ് പ്രബോധനത്തിന്റെ അനിവാര്യത.

നമ്മുടെ ഭവനങ്ങളില്‍ത്തന്നെ പല കാര്യങ്ങളും ചര്‍ച്ചയാകുമ്പോള്‍ അതില്‍ ഉള്‍ക്കൊള്ളുന്ന അല്ലെങ്കില്‍ ഉള്‍ക്കൊള്ളാത്ത ക്രിസ്തീയമനോഭാവത്തെ തിരിച്ചറിയാന്‍ നമുക്ക് കഴിയാതായിട്ടുണ്ട്. രാഷ്ട്രീയവത്കരിക്കപ്പെട്ട, തികച്ചും മുന്‍വിധിയോടെയുള്ള അഭിപ്രായപ്രകടനങ്ങള്‍ മാത്രമാണ് നമുക്കിടയില്‍ നിര്‍ഭാഗ്യവശാല്‍ രൂപപ്പെടുന്നത്. വിശ്വാസത്തിന്റെ കെടാവിളക്കുകള്‍ എന്നൊക്കെ അവകാശപ്പെടുന്ന ചാനലുകള്‍ പകര്‍ന്നു നല്‍കുന്ന കാഴ്ചപ്പാടുകളും അത്തരത്തിലാകുന്നത് ക്രിസ്തീയസമൂഹത്തിനു സംഭവിച്ചിട്ടുള്ള മൂല്യശോഷണത്തിന്റെ തെളിവാണ്. തത്ഫലമായി, നമ്മുടെ കുടുംബങ്ങളിലും സംഘടനകളിലും ഇടവകകളിലും അസ്വസ്ഥതകളും കലഹങ്ങളും ഉണ്ടായിട്ടുണ്ട്.

വിശ്വാസസംബന്ധിയായ സംശയങ്ങളും അന്വേഷണങ്ങളും വെല്ലുവിളികളും, അത് ധാര്‍മ്മിക തലമാവട്ടെ, ശാസ്ത്രത്തോടുള്ള ബന്ധത്തെക്കുറിച്ചാവട്ടെ, മറ്റു സംസ്‌കാരങ്ങളും മതങ്ങളും തുറന്നിടുന്ന മൂല്യവ്യവസ്ഥിതികളെക്കുറിച്ചാവട്ടെ, കാണാനും അപഗ്രഥിക്കാനും മറുപടി നല്‍കാനും നേതൃത്വമോ സമൂഹമോ പ്രാപ്തമല്ല എന്നതാണ് സത്യം. അത് വിശ്വാസത്തിന്റെ പ്രബോധനപരമായ വളര്‍ച്ചയില്‍ മുരടിപ്പുണ്ടാക്കുന്നതാണ്. വിശ്വാസത്തിന്റെയും സഭയുടെയുമൊക്കെ വക്താക്കളായി പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്നവരില്‍ ഈ മുരടിപ്പും ശൂന്യതയും വളരെ പ്രകടവുമാണ്. വിശ്വാസികളെ സത്യത്തിലേക്ക് നയിക്കേണ്ട സഭ, പ്രബോധകയാകേണ്ടത് വിശ്വാസികള്‍ക്ക് മാത്രമല്ല. ലോകത്തിന്റെ പ്രകാശമായ ക്രിസ്തുവിന്റെ സഭ ലോകം മുഴുവനും മുമ്പില്‍ സത്യം വിവേചിച്ചറിയുകയും പ്രഘോഷിക്കുകയും ചെയ്യേണ്ടവളാണ്. നമ്മുടെ നിലപാടുകളും മൂല്യങ്ങളും പ്രസ്താവനകളും വായിച്ചെടുക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്ന സമൂഹം നമ്മില്‍ ഇന്ന് കാണുന്ന പ്രബോധനത്തിന്റെ ആധികാരികത എന്താണ്? അത്തരം ശോഷണം ബൗദ്ധികവും സാമൂഹികവുമായ തലങ്ങളില്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍, പരിഹാരം ഒന്നേയുള്ളു: ആത്മാര്‍ത്ഥമായി സത്യത്തെ തേടുക, പഠിക്കാനുള്ള തുറവിയുണ്ടാവുക. അതുകൊണ്ടുകൂടിയാണ് സാംസ്‌കാരിക സാമൂഹിക പ്രവണതകളെയും മതങ്ങള്‍ക്കുള്ളിലെ ആധുനിക പ്രവണതകളെയും നിരീക്ഷിക്കാനും വിശകലനം ചെയ്യാനും ആവശ്യമായ വായനകളും ചര്‍ച്ചകളും ഉണ്ടാവേണ്ടത്. സാമ്പത്തികമായ ഉയര്‍ച്ചതാഴ്ചകള്‍ ഉണ്ടാക്കുന്ന സാമൂഹിക അസമത്വങ്ങളും പ്രതിരോധ സംഘര്‍ഷങ്ങളും മതസമൂഹങ്ങള്‍ക്കുള്ളില്‍ വാര്‍ത്തെടുക്കുന്ന ആഖ്യാനങ്ങളെയും അവയ്ക്കുള്ളിലെ താല്പര്യങ്ങളെയും കാണുവാനും, ആരോഗ്യപരവും ക്രിയാത്മകവുമായ പുനര്‍വ്യാഖ്യാനപ്രക്രിയയിലൂടെ സത്യത്തിന്റെ സമഗ്രതയിലേക്കു സമൂഹത്തെ നയിക്കാനും പ്രബോധനങ്ങള്‍ക്കു കഴിയണം. എന്നാല്‍, 'അപരന്' നേരെ കാര്‍ക്കിച്ചു തുപ്പാവുന്ന ഏതു പ്രവൃത്തിയും നന്മയായും തിന്മയ്‌ക്കെതിരെയായുമുള്ള പ്രവൃത്തിയായും കരുതും വിധം പ്രബലമായ ആഖ്യാനങ്ങള്‍ ക്രിസ്തീയ മനഃസാക്ഷിയെ രൂപപ്പെടുത്തിക്കഴിഞ്ഞു. സത്യാന്വേഷണം മാറ്റിനിര്‍ത്തി, ആരൊക്കെയോ പ്രേരിപ്പിക്കുന്ന 'കാപ്‌സ്യൂള്‍' അംശങ്ങള്‍ പ്രബോധനങ്ങളാകുന്നത് സ്വയം മുറിപ്പെടുത്തലാണ്. തിന്മയെ എങ്ങനെ നിര്‍വചിക്കുന്നോ ആ നിര്‍വചനമനുസരിച്ചു രാഷ്ട്രീയപരമായ ചായ്‌വോ സാമൂഹികമായ എതിര്‍പ്പോ, വിശ്വാസപരമായ പുനര്‍വ്യാഖ്യാനമോ കൊണ്ടുവരാന്‍ അനുവദനീയമാകും വിധം നിര്‍മ്മിച്ചെടുക്കുന്ന ധാര്‍മ്മികത ക്രിസ്തീയമനഃസാക്ഷിക്ക് പുതിയ സത്ത നല്കിക്കൊണ്ടിരിക്കുകയാണ്. ആവശ്യം പോലെ ചെന്നായയെ ആട്ടിന്‍തോലണിയിച്ചു പ്രകീര്‍ത്തിച്ചു കൂടെനടക്കാനുള്ള പ്രയത്‌നങ്ങളാണവ. ആരെയൊക്കെ ചെന്നായയാണെന്ന് ആരോപിക്കണമോ അതും ചെന്നായ പറഞ്ഞുതരും.

എത്ര സങ്കീര്‍ണ്ണമായ സംവിധാനവും സുഗമമായി പ്രവര്‍ത്തിക്കുന്നതിന് അതിന്റെ ഭാഗങ്ങള്‍ ഒന്നൊന്നിനോട് ചേര്‍ന്ന് നില്‌ക്കേണ്ടതായുണ്ട്. മതങ്ങളും, സമൂഹങ്ങളും ഉള്‍ക്കൊള്ളുന്ന സാംസ്‌കാരിക സംവിധാനങ്ങള്‍ സങ്കീര്‍ണ്ണമാണെങ്കിലും മതസാംസ്‌കാരിക സാക്ഷരത പ്രാപ്തമാക്കേണ്ടത് പരസ്പരമായ പുച്ഛവും അധിക്ഷേപവും ഒഴിവാക്കാന്‍ അനിവാര്യമാണ്. സ്വയം അടക്കുന്ന ഒരു പരിശുദ്ധ സുരക്ഷയിലും വചനത്തിന്റെ വെളിപാടില്ല. എന്നാല്‍ പുരോഗതികളിലും പരാജയങ്ങളിലും മനുഷ്യസമൂഹം ഉള്‍ക്കൊണ്ട പാഠങ്ങളിലെ ദൈവശബ്ദം തിരിച്ചറിയാനോ അംഗീകരിക്കാനോ ഇന്നും അനേകര്‍ക്ക് കഴിയുന്നില്ല. തീര്‍ത്തും യുക്തിസഹമായ അത്തരം സംശയങ്ങളും പ്രശ്‌നങ്ങളും കൂടുതല്‍ പഠനങ്ങളും വിചിന്തനങ്ങളും ആവശ്യപ്പെടുന്നു. കൂടുതല്‍ തുറവി ആവശ്യപ്പെടുന്നു, പല സുരക്ഷാകവചങ്ങളും തകര്‍ക്കാന്‍ ആവശ്യപ്പെടുന്നു. അതിനു തയ്യാറല്ലാത്തതു കൊണ്ടാവാം ഈ പ്രശ്‌നങ്ങളെ പൈശാചികമാക്കി അധിക്ഷേപിക്കലും കുറ്റപ്പെടുത്തലും മാത്രം പരിഹാരമായി കാണുന്നു. സമൂഹത്തിന്റെ സങ്കീര്‍ണ്ണതകളെ ആക്ഷേപമോ അധിക്ഷേപമോ വഴി സ്വയം വെള്ളപൂശുന്നതിലൂടെ പരിഹരിക്കാവുന്നതല്ല. സഭ ഉള്‍പ്പെടെയുള്ള സമൂഹത്തിന്റെ പരിണാമവും വികസനതലങ്ങളും വിലയിരുത്തുവാന്‍ ഇന്ന് സാമൂഹിക മത സാംസ്‌കാരിക രംഗങ്ങളെ ശാസ്ത്രീയമായി പരിശോധിക്കുന്ന വഴികള്‍ ലഭ്യമാണ്. വിശ്വാസത്തിന്റെ അടിത്തറയില്‍ നിന്നു കൊണ്ടുതന്നെ അത്തരം അളവുകോലുകളെ ആത്മാര്‍ത്ഥമായി സ്വീകരിക്കുവാന്‍ നമുക്കാവണം. അപ്പോഴേ പ്രബോധനം സഭയ്ക്കും സമൂഹത്തിനും മുന്നോട്ടു നടക്കാനുള്ള വെളിപാടായി മാറൂ. സാമൂഹിക സാംസ്‌കാരിക പരിണാമങ്ങളെ അവയുടെ വിവിധതലങ്ങളില്‍ അടുത്തറിയാന്‍ പരാജയപ്പെടുമ്പോള്‍ അവയെ പരസ്പരവിരുദ്ധതയാക്കുന്ന, രാഷ്ട്രീയപോരാക്കുന്ന വിവേകശൂന്യതയില്‍ പ്രബോധനത്തിന്റെ ഒരു മാത്ര പോലുമില്ല.

ബൈബിളിനെ വളച്ചൊടിച്ചു പരിഹസിച്ചവരെ കേള്‍ക്കുമ്പോള്‍ നമ്മുടെ വിശ്വാസത്തെ സത്യത്തില്‍ മനസ്സിലാക്കിയെടുക്കേണ്ടതെങ്ങനെയെന്നത് അറിയാതെ പോയത് വേദപാഠ ക്ലാസുകളുടെ കുറവു കൊണ്ടല്ല. ബൈബിളില്‍ എഴുതപ്പെട്ടതും അല്ലാത്തതുമായ, രചനയുടെ കാലഘട്ടത്തെ തുടര്‍ന്നുള്ള പ്രബോധനങ്ങളിലുള്ള പ്രചോദനാത്മകതയെ വേണ്ടവിധം ഗ്രഹിക്കാനും എങ്ങനെ ഓരോ കാലഘട്ടത്തിലും വിശ്വാസം വളര്‍ന്നെന്ന് പരിശോധിക്കുവാനും നമ്മെ സഹായിക്കുന്ന അനേകം പ്രബോധനങ്ങള്‍ നല്കപ്പെട്ടിട്ടുണ്ട്. പകരം, അമേരിക്കന്‍ വൈറ്റ് ക്രിസ്ത്യാനിറ്റിയുടെ പ്രത്യയ ശാസ്ത്രങ്ങളെ വളരെ തന്ത്രപരമായി പ്രചരിപ്പിക്കുന്ന പ്രവണതകളാണ് പാരമ്പര്യ യാഥാസ്ഥിതിക വിശ്വാസമെന്ന പേരില്‍ പ്രചരിപ്പിക്കപ്പെട്ടത്. സ്വന്തം മേല്‍ക്കോയ്മ മനോഭാവങ്ങളില്‍ വിശ്വാസത്തെ ചുരുക്കി നിര്‍ത്തുന്ന അത്തരം സമീപനരീതികളില്‍ മേല്പറഞ്ഞ സാമൂഹികസാംസ്‌കാരിക പ്രതിഭാസങ്ങളിലെ പ്രചോദനാത്മകതയെ കണ്ടുകൊണ്ടു സമീപിക്കാനും, തുടര്‍ന്നും ലഭിക്കുന്ന വചനം കേള്‍ക്കാനും, കാലഘട്ടത്തിനായുള്ള പ്രബോധനമാക്കുവാനും കഴിയില്ല. അപ്പോള്‍, നേരിട്ട വെല്ലുവിളികള്‍ അപമാനപ്പെടുത്തുന്ന പരാജയങ്ങളാവുകയും, വിശ്വാസം അര്‍ത്ഥശൂന്യമാണെന്നും അടിസ്ഥാനരഹിതമാണെന്നും തോന്നിത്തുടങ്ങുകയും ചെയ്യും.

വിശ്വാസപ്രബോധനങ്ങളെ തറപ്പിച്ചു പറഞ്ഞു പ്രമാണീകരിക്കേണ്ട നിര്‍വചനങ്ങളായി മാറ്റേണ്ടത് ജീവിതലക്ഷ്യമാക്കി എടുത്ത് ആത്മാവിന്റെ പ്രേരണകള്‍ നിഷേധിക്കുന്നവരുണ്ട്. വിശ്വാസം സ്വന്തം ജീവിതത്തിലെ പശ്ചാത്തലങ്ങളിലേക്കു സ്വംശീകരിച്ചെടുക്കുന്നവരുമുണ്ട്. സമ്മര്‍ദങ്ങളും സംഘര്‍ഷങ്ങളും തിരസ്‌കരണങ്ങളും ഒറ്റപ്പെടലുകളും ഉപയോഗിക്കപ്പെടലും അര്‍ത്ഥശൂന്യതയും എല്ലാം വിശ്വാസം ലാവണ്യം പകരാനായി ഒരാള്‍ ഉയര്‍ത്തിയെടുക്കുന്ന ആഴങ്ങളാണ്. ആ വഴികളെയാണ് സൂക്ഷ്മമായി നിരീക്ഷിക്കേണ്ടത്. ആ വഴിയെയാണ് മാതാവും പ്രബോധകയും ഇടയനുമായ സഭ ഈ കാലഘട്ടത്തെയും തലമുറയെയും തേടിയിറങ്ങേണ്ടത്. അവര്‍ക്കായുള്ള സത്യവും വിശ്വാസവും പ്രബോധനവും അവരുടെ സമ്മര്‍ദങ്ങളിലും സംഘര്‍ഷങ്ങളിലും എവിടെയോ വെളിപ്പെടുന്നുണ്ട്.

ആത്മാര്‍ത്ഥമായ അന്വേഷണമില്ലാതെ പ്രബോധനം സാധ്യമല്ല. അതുകൊണ്ടുതന്നെ പ്രബോധനം നീതി ഉറപ്പാക്കുന്നതുകൂടിയാവണം. പക്ഷപാതപരമായ ധ്രുവീകരണങ്ങളില്‍ നീതിയല്ല ആഗ്രഹിക്കപ്പെടുന്നത്. സാമൂഹിക യാഥാര്‍ത്ഥ്യങ്ങളുടെ, സാംസ്‌കാരികമാറ്റങ്ങളുടെ സത്യാവസ്ഥകളില്‍ വിശ്വാസം തെളിമ നല്കുന്നില്ലെങ്കില്‍ അത് സത്യം അന്വേഷിക്കാന്‍ തയ്യാറായിട്ടില്ല എന്നാണ് അര്‍ത്ഥം. പ്രബോധനം എന്നത്, ഒരാള്‍ക്ക് വിവരങ്ങള്‍ പകര്‍ന്നു നല്‍കുന്നതല്ല. മറിച്ച് ജീവിക്കാനുള്ള വെളിച്ചമാണത്. അതുകൊണ്ടുതന്നെ, മുന്‍വിധികളും, രാഷ്ട്രീയ താല്പര്യങ്ങളും, വൈകാരികാസക്തിയും ഒക്കെ സമൂഹത്തെ സ്വാധീനിക്കുമ്പോള്‍ അവയെ തിരിച്ചറിയാനും, അവയുടെ ലാഭങ്ങള്‍ക്കു വശംവദരാവാതെ സത്യം ഗ്രഹിക്കാനും കാലികമായ ചുവടുവയ്പ്പ് നടത്താനും പ്രബോധനത്തിന് കഴിയണം. അധികാരം നിര്‍വചിക്കുന്ന വിശ്വാസസത്യങ്ങളില്‍ നിന്നും, സ്‌നേഹം വെളിപ്പെടുത്തുന്ന ക്രിസ്ത്വാനുഭവമായി പ്രബോധനം വളരുന്നുണ്ട്. അപ്പോള്‍, സ്‌നേഹത്താല്‍ പ്രചോദിതമാകുന്ന അന്വേഷണങ്ങള്‍ക്ക് വേണ്ട പക്വത ഉറപ്പാക്കേണ്ടത് വിശ്വാസിസമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. അസഹിഷ്ണുതയുടെ നിര്‍വചനങ്ങളാകുന്നതിനു പകരം, സമാധാനവും അനുരഞ്ജനവും സാധ്യമാക്കുന്ന തുറവിയായി വിശ്വാസപ്രബോധനങ്ങള്‍ മാറും. അപ്പോഴേ സത്യത്തെ കേള്‍ക്കാനും, അപരതയോടും വ്യത്യസ്തതകളോടും ആദരവ് പുലര്‍ത്തിക്കൊണ്ട് തന്നെ സത്യാന്വേഷണം സംഭാഷണ ങ്ങളാക്കുവാനും കഴിയൂ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org