
അധികാരം നിലനിര്‍ത്തണമെന്നും സ്ഥിരമായി അത് സ്വന്തം കൈകളിലാവണം എന്നും ആഗ്രഹിക്കുന്ന മുതലാളിത്ത സര്‍വാധിപത്യത്തിന്റെ കാലത്ത് മതമെന്നത് അധികാരം നിലനിര്‍ത്താനുള്ള ഒരു രാഷ്ട്രീയ ഉപാധി മാത്രമായി അധഃപതിക്കുകയും അതിലെ ആത്മീയത പൂര്‍ണ്ണമായും ഒഴിവാക്കപ്പെടുകയും ചെയ്യുന്നത് ഭയപ്പെടുത്തുന്നതാണ്.
ഇന്ത്യന്‍ ജനാധിപത്യമിപ്പോള്‍ ചുറ്റിതിരിയുന്നത് വര്‍ഗീയ അജണ്ടകളിലാണ്. വേദകാലത്തെ ശാസ്ത്രം വിദേശികള്‍ മോഷ്ടിച്ചു വിമാനവും റോക്കറ്റും നിര്‍മ്മിച്ചതാണെന്ന് പറയുന്ന ഐ എസ് ആര്‍ ഒ സയന്റിസ്റ്റ്, ബലാത്സംഗം ചെയ്യപ്പെട്ട പെണ്ണിന്റെ ചൊവ്വാദോഷം കണ്ടെത്താന്‍ പറയുന്ന അലഹബാദ് ഹൈക്കോടതി, രാജ്യത്തിനു മെഡല്‍ നേട്ടം സമ്മാനിച്ചവരുടെ മാനവും ശരീരവും തെരുവില്‍ വലിച്ചിഴയ്ക്കുന്ന 'ബാഹുബലി'. ഇതൊക്കെയാണ് ഇന്ദ്രപ്രസ്ഥത്തില്‍ വേവിക്കുന്ന രാഷ്ട്രീയം. ഹിന്ദി പറയുന്ന തൈര് പാക്കറ്റ്, ജീവനും ജീവിതവും കൈയേറുന്ന അദാനിയോട് എതിരിട്ട് നക്‌സല്‍ ആകുന്ന തീരദേശവാസി, സംസ്‌കാരത്തിന്റെയും ഭാഷയുടെയും മതത്തിന്റെയും ഏക ശിലാരൂപത്തിന്റെ നിര്‍മ്മിതി ചിലരെ മികച്ച പൗരന്മാരും മറ്റു ചിലരെ രണ്ടാംകിട പൗരന്മാരുമാക്കുന്നു. വര്‍ത്തമാനകാലവും ചരിത്രവും ഏതോ അടുക്കളയില്‍ വേവിച്ചെടുക്കുന്ന ഉല്‍പന്നമാകുന്നത്തിന്റെ സാക്ഷികളാണ് നാം. ബോധപൂര്‍വം നടക്കുന്ന ഈ പരിണാമപ്രക്രിയയുടെ ഇരയാണ് മണിപ്പൂര്‍ കലാപം. പൗരനെ നക്‌സല്‍ ആക്കുന്ന രാസപ്രവര്‍ത്തനം അപകടകരമായ വേഗത്തില്‍ നമ്മുടെ ദേശീയ സങ്കല്പത്തെ ആട്ടിമറിക്കും.
2023 മെയ് 28 വരെ ഗോത്രവര്‍ഗക്കാര്‍ എന്ന് വിളിച്ചിരുന്ന കുക്കികളെ 2023 മെയ് 29-ലെ പത്രങ്ങള്‍ വിളിച്ചത് തീവ്രവാദികള്‍ എന്നാണ്. എത്ര പെട്ടെന്നാണ് ഒരു ജനസമൂഹം മുഖ്യധാരയില്‍ നിന്ന് തീവ്രവാദികളായി ലേബല്‍ ചാര്‍ത്തപ്പെടുകയും നിര്‍ദയം തുടച്ചുനീക്കപ്പെടുന്ന കൂട്ടരായി മാറുകയും ചെയ്യുന്നത്. ഇഷ്ടമല്ലാത്ത ഒരു ജനതയെ ഇത്ര നിര്‍ദയം ഇല്ലാതാക്കാന്‍ എടുത്ത തീരുമാനങ്ങള്‍ ആരുടെ ബുദ്ധിയില്‍ പിറന്നതാണ്. ആരു തന്നെയായാലും അവര്‍ക്ക് താമരപ്പൂക്കള്‍ കൊണ്ട് ഒരു മാല ചാര്‍ത്തി അണിയിക്കുകയാണ് നമ്മുടെ പത്രങ്ങള്‍. വര്‍ഗീയ കോര്‍പ്പറേറ്റുകളുടെ നറേറ്റീവ് അപ്പാടെ നിഷ്‌കളങ്കമായി വിഴുങ്ങി അവതരിപ്പിച്ചു പ്രായമുള്ള പല മലയാളപത്ര ങ്ങളും.
മെയ് 3-നാണ് മണിപ്പൂരില്‍ കലാപം ആരംഭിക്കുന്നത്. ഇതിനോടകം കൊല്ലപ്പെട്ടവരുടെ കണക്കുകള്‍ പുറംലോകം അറിയാതിരിക്കാന്‍ വേണ്ട എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ട്. ഇന്റര്‍നെറ്റ് ലഭ്യത മണിപ്പൂരില്‍ ഇല്ല എന്ന് ഉറപ്പാക്കിയശേഷം അവിടെ സംഭവിക്കുന്ന കാര്യങ്ങള്‍ ഒന്നും തന്നെ ആരും അറിയുന്നില്ല. 10000-ല്‍ അധികംപേരെ മാറ്റിപ്പാര്‍പ്പിച്ചു എന്ന് പറയപ്പെടുന്നു, അതിലുമെത്രയോ ഭീകരമാണ് സത്യം.
മണിപ്പൂരിലെ ഭൂരിപക്ഷ സമുദായമായ മെയ്ത്തി വിഭാഗത്തിന് പട്ടികവര്‍ഗ പദവി നല്‍കാനുള്ള നീക്കമാണ് പ്രതിഷേധത്തിനും വംശീയകലാപത്തിനും കാരണമായി മാറിയത് എന്ന് പറയുന്നു. മെയ്ത്തി വിഭാഗത്തിന് പട്ടികവര്‍ഗ പദവി നല്‍കണമെന്ന് ആവശ്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നാലാഴ്ചയ്ക്കുള്ളില്‍ കേന്ദ്രസര്‍ക്കാരിന് ശുപാര്‍ശ നല്‍കണമെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് എം പി മുരളീധരന്‍ ഉത്തരവിറക്കി. അതിനെതിരെ സംസ്ഥാനത്തെ 36 പട്ടികവര്‍ഗ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികളുടെ സംഘടനയായ സ്റ്റുഡന്റ് യൂണിയന്‍ നടത്തിയ സമാധാനപൂര്‍ണ്ണമായ സമരമാണ് മണിപ്പൂരിനെ അശാന്തം ആക്കിയ സംഘര്‍ഷങ്ങളുടെ തുടക്കം. ഇമ്ഫല്‍ താഴ്‌വരയിലാണ് രാജ്യത്തെ 53% ത്തോളം വരുന്ന വിഭാഗം തിങ്ങിപ്പാര്‍ക്കുന്നത്. കുക്കി, നാഗാ തുടങ്ങിയ പ്രധാന ഗോത്രങ്ങള്‍ അടക്കം 36 ഗോത്രവര്‍ഗങ്ങള്‍ മലനിരകളിലും കഴിയുന്നു. ഈ ഗോത്രവര്‍ഗങ്ങള്‍ക്ക് പട്ടികവര്‍ഗ പദവിയുണ്ട്. പട്ടികവര്‍ഗ പദവി ആവശ്യപ്പെട്ട് 2012-ലാണ് മെയ്ത്തി വിഭാഗം കോടതിയെ സമീപിച്ചത്. പത്തുവര്‍ഷത്തിനുശേഷം 2023 മാര്‍ച്ചില്‍ മെയ്ത്തി വിഭാഗത്തെ പട്ടികവര്‍ഗ സംവരണത്തില്‍ ഉള്‍പ്പെടുത്തുന്നത് പരിഗണിക്കാമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെടുന്നു. ഹൈക്കോടതി വിധി വസ്തുതാപരമായി തെറ്റാണെന്ന് ഇതുമായി ബന്ധപ്പെട്ട കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പ്രഖ്യാപിച്ചു. മണിപ്പൂരിലെ തീക്കളിക്ക് കാരണമായി മാറിയത് ഹൈക്കോടതി ഉത്തരവാണെന്ന് ഏറെ ദൗര്‍ഭാഗ്യകരമായി പലരും ചൂണ്ടിക്കാട്ടി.
ഇങ്ങനെയിരിക്കെയാണ് പ്രതിഷേധിക്കുന്ന ഒരു വിഭാഗം പെട്ടെന്ന് തീവ്രവാദികളായി മാറുന്നത്. ഇനി തീവ്രവാദികളെ കൊല്ലുന്നത് രാജ്യസുരക്ഷയുടെ ഭാഗമാണ്. അതിനുവേണ്ടി കേന്ദ്രസേനയെ ആയുധങ്ങള്‍ നല്‍കി അയയ്ക്കുന്നതില്‍ എന്ത് തെറ്റാണ് ഉള്ളത്. പക്ഷേ കൊല്ലപ്പെടുന്നവരെല്ലാം ഒരു മതവിഭാഗത്തിന്റെ ഭാഗമായി നിലകൊള്ളുന്നവരാണ് എന്നതാണോ അവര്‍ നേരിടുന്ന പ്രധാന പ്രശ്‌നം എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഗോത്രവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരെയും അവരുടെ കുടിലുകളും മാത്രമല്ല അവരുടെ ആരാധനാലയങ്ങളും തുടച്ചുനീക്കുന്നത് ഈ സംശയം ബലപ്പെടുത്തുന്നു.
നമ്മുടെ ജനാധിപത്യ രാജ്യത്തിന്റെ ചര്‍ച്ചകളിലെ മുന്‍ഗണനകള്‍ ഇവിടുത്തെ ദളിതന്റെയോ ആദിവാസിയുടെയോ ഗോത്രവിഭാഗക്കാരന്റെയോ പട്ടിണിക്കാരന്റെയോ പ്രതിസന്ധികള്‍ അല്ല, പകരം മതപരം മാത്രമാണ് എന്ന് നിരന്തരം ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്ന പത്രങ്ങള്‍ അവയുടെ ധര്‍മ്മം മറന്നുപോകുന്നുണ്ട്. ആദിവാസികള്‍ക്കുവേണ്ടി നിലകൊണ്ട സ്റ്റാന്‍ സ്വാമി, അര്‍ബന്‍ നക്‌സലുകളില്‍ ഒരാളായി മാത്രം പരിഗണിക്കപ്പെട്ട്, കുടിവെള്ളം പോലും നിഷേധിക്കപ്പെട്ട്, കൊല്ലപ്പെട്ടിട്ട് കാലമധികം കഴിഞ്ഞിട്ടില്ല. ഇന്ത്യ മഹാരാജ്യത്ത് ഇന്ന് പൗരന്മാര്‍ അധികമില്ല ഉള്ളതൊക്കെ മതപരമായ ഐഡന്റിറ്റിയുടെ പേരില്‍ വിഷമിക്കുന്നവരോ വിഷമിപ്പിക്കാന്‍ പരിശ്രമിക്കുന്നവരോ മാത്രമായി പരിമിതപ്പെടുന്നത് ഇന്ത്യ ജനാധിപത്യ രാജ്യത്തില്‍ നിന്ന് മാറി മതാധിപത്യ രാജ്യത്തിലേക്ക് പരിണമിക്കുന്നതിന്റെ ചൂണ്ടുപലകയാണോ? ഈ രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന മനുഷ്യരും നന്മയുള്ളവര്‍ ആയതുകൊണ്ട് മാത്രമാണ് ഇവിടെ അരുതാത്തത് ഒന്നും നടക്കാത്തത്.
പക്ഷേ, അധികാരം നിലനിര്‍ത്തണമെന്നും സ്ഥിരമായി അത് സ്വന്തം കൈകളിലാവണം എന്നും ആഗ്രഹിക്കുന്ന മുതലാളിത്ത സര്‍വാധിപത്യത്തിന്റെ കാലത്ത് മതമെന്നത് അധികാരം നിലനിര്‍ത്താനുള്ള ഒരു രാഷ്ട്രീയ ഉപാധി മാത്രമായി അധഃപതിക്കുകയും അതിലെ ആത്മീയത പൂര്‍ണ്ണമായും ഒഴിവാക്കപ്പെടുകയും ചെയ്യുന്നത് ഭയപ്പെടുത്തുന്നതാണ്. അധികാരം നേടുന്ന ഇടങ്ങളില്‍ എല്ലാം അന്നുവരെ നിലനിന്നിരുന്ന പാര്‍ലമെന്ററി ജനാധിപത്യ ബോധത്തെ തുടച്ചുനീക്കുന്നതും പകരം മതബോധം നിരന്തര ചര്‍ച്ചയ്ക്ക് വിഷയം ആവുകയും ചെയ്യുന്നത് സംശയത്തോടു കൂടി നോക്കിക്കാണേണ്ട കാര്യമാണ്. കൊല്ലപ്പെട്ട കുക്കികള്‍ വെറും തീവ്രവാദികളും ഭീകരരും മാത്രമാണ് എന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തല്‍ എല്ലാ അര്‍ത്ഥത്തിലും ഈ രാജ്യത്തെ ഞെട്ടിപ്പിക്കണം.
മണിപ്പൂരില്‍ സംഭവിക്കുന്ന വംശീയ ഉന്മൂലനത്തിന്റെ നേര്‍ചിത്രം അറിയാന്‍ ഇന്ത്യയിലെ പൗരന്മാര്‍ക്ക് അവകാശമുണ്ട്. ഒരു വന്യമൃഗത്തിന് നാട്ടില്‍ ഇറങ്ങുമ്പോള്‍ കിട്ടുന്ന ശരാശരി പരിഗണനയെങ്കിലും ഗോത്രവിഭാഗക്കാര്‍ക്ക് ഇന്ത്യ മഹാരാജ്യത്തിലെ ഒരു സംസ്ഥാനത്ത് ലഭിക്കുന്നില്ല എന്നു വരുന്നത് എത്ര സങ്കടകരമാണ്. നമ്മുടെ നാട്ടിലെ സാംസ്‌കാരിക മത സാമൂഹിക മാധ്യമ രംഗ ത്തെ പ്രവര്‍ത്തകര്‍ക്ക് ഗോത്രവര്‍ഗക്കാരായ മണിപ്പൂരിലെ കുക്കികളുടെ ദുരന്തം പരിഗണന പട്ടികയില്‍ വരാത്തത് അതിലേറെ ഞെട്ടിപ്പിക്കുന്ന കാര്യമാണ്.
ഭരിക്കുന്നവന്റെ അപ്രീതിക്ക് പാത്രമാകുന്നവര്‍ പെട്ടെന്ന് പൗരന്‍ എന്ന സ്ഥാനത്തു നിന്നും തീവ്രവാദി എന്ന പേരില്‍ കൊല്ലപ്പെടേണ്ട ഒരുവനായി പരിണമിക്കുന്നത് ഇത്ര ലളിതമാണ് എന്ന് മനസ്സിലാക്കിതരാന്‍ മണിപ്പൂര്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞു.
നാസികള്‍ ജൂതന്മാരെ കൊല്ലാന്‍ ഉപയോഗിച്ച അതേ രാഷ്ട്രീ യമാണ് ഇവിടെയും പ്രയോഗിക്കപ്പെടുന്നത്. ലോകത്ത് എല്ലായിടത്തുമുള്ള മതതീവ്രവാദികള്‍ പ്രയോഗിക്കുന്നതും ഇതേ ആയുധമാണ്. നിരന്തരമായി പറയുന്ന കള്ളം സത്യമാണെന്ന് വിശ്വസിക്കുന്ന ജനതയെ സൃഷ്ടിച്ചെടുക്കാന്‍ സകല മാധ്യമങ്ങളെയും വിലക്കെടുക്കാന്‍ അധികാരത്തിനു കഴിയുന്നു.
കൂറ്റന്‍ ലാഭം നേടാന്‍ ഉപയോഗിക്കാവുന്ന ഇടങ്ങളില്‍ നിന്ന് മനുഷ്യരെ, പൗരന്മാരെ തുടച്ചുനീക്കുന്നതിന് ഏതുതരം തന്ത്രവും അധികാരശക്തികള്‍ ഉപയോഗിക്കും എന്നത് നിരന്തരമായി നമ്മുടെ മഹാരാജ്യം കണ്ടു ശീലിച്ചുവരുന്ന ചില കാഴ്ചകളില്‍ ഏറ്റവും അവസാനത്തേതാണ് മണിപ്പൂര്‍ കലാപവും അവിടെ നടക്കുന്ന വംശീയ വേട്ടയും.
വിസമ്മതങ്ങളുടെ ഇടങ്ങളെ പൂര്‍ണ്ണമായി ഒഴിവാക്കുന്ന ഒരു ജനാധിപത്യ പാര്‍ലമെന്റിന്റെ സൃഷ്ടിയാണ് അധികാരം സ്വപ്‌നം കാണുന്നതെങ്കില്‍; അവിടെനിന്ന് ആളുകളെ ഒറ്റയ്ക്ക് ഒറ്റയ്ക്ക് ഒഴിപ്പിച്ച് എടുക്കുന്നതിലും എത്രയോ എളുപ്പമാണ് ഇഷ്ടക്കാര്‍ മാത്രം വസിക്കുന്ന ഒരു കൂടാരം പണിയുന്നത്.
പുതിയകാലത്തെ ഇന്ത്യന്‍ ജനാധിപത്യത്തിന് ചില നിറങ്ങളോട് മാത്രമാണ് പ്രിയം. ചില നിറങ്ങള്‍ തുടച്ചു മാറ്റപ്പെടേണ്ടതാണ്. നിറങ്ങള്‍ക്ക് ഇടയിലും വലിപ്പച്ചെറുപ്പങ്ങളുണ്ട്. അത്തരമൊരു പൂര്‍വകാലം ഈ മഹാരാജ്യത്ത് പലയിടങ്ങളിലും നിലനിന്നിരുന്നു എന്നത് ഒരു മഹാകാര്യമായി പരിഗണിക്കപ്പെടുന്ന ആളുകളുടെ അധികാരവിനിമയം നമ്മളെ എവിടെ കൊണ്ടെത്തിക്കും എന്ന് കാത്തിരുന്നു കാണാം. കാരണം 2000 രൂപയുടെ നോട്ടിന്റെ ആയുസ്സ് പോലും ഒരു പൗരന്റെ ഐഡന്റിറ്റിക്കില്ല എന്നത് പുതിയ ഇന്ത്യയില്‍ വാര്‍ത്തയല്ല.
ഇന്നലെവരെ ഗോത്രവര്‍ഗക്കാരന്റെ ആനുകൂല്യങ്ങളിലും അവകാശങ്ങളിലും സംരക്ഷിക്കപ്പെട്ടിരുന്ന ഒരു ജനത എത്ര പെട്ടെന്നാണ് ഇന്ന് തീവ്രവാദികളുടെ സംഘമെന്ന് മുദ്ര ചാര്‍ത്തി കേന്ദ്രസേനയാല്‍ തുടച്ചുമാറ്റപ്പെടേണ്ട ഇരകളായി അധഃപതിച്ചത്.