ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികളില്‍ ഭൂരിഭാഗവും ഏറെ സന്തോഷത്തോടെയാണ്, ക്രിസ്തുവിന്റെ ജനനത്തിന്റെ ഓര്‍മ്മ കള്‍ പുതുക്കി ക്രിസ്മസ് ആഘോഷിക്കാറ്. ക്രിസ്മസിന്റെ ചരിത്രപരതയിലേക്ക് നമുക്ക് കണ്ണോടിക്കാം.
ബെത്‌ലെഹമിലെ കാലിതൊഴുത്തില്‍ മഞ്ഞുള്ള ഡിസംബറില്‍ ലാളിത്യത്തിന്റെ പരമോന്നത ആഖ്യാനമായി ഉണ്ണിയേശു വിരാജിച്ചു തുടങ്ങി രണ്ടു സഹസ്രാബ്ദങ്ങളായി. ഉണ്ണിയേശു വിന്റെ ചരിത്ര പ്രാമുഖ്യത്തോടൊപ്പം പുല്‍ക്കൂടും സാന്താക്ലോസ്സും ക്രിസ്മസ് ആശംസാകാര്‍ഡുകളും ലോക മനസ്സുകളെ ക്രിസ്മസ് കാലയളവില്‍ കുളിരു കോരിയ്ക്കുന്ന ഒരു സാമൂഹ്യാനുഭൂതി കൂടിയായി മാറിക്കഴിഞ്ഞു. സാക്ഷര കേരളത്തിന്റെ സാമൂഹ്യ പശ്ചാത്തലത്തില്‍ നക്ഷത്ര ങ്ങള്‍ തൂക്കിയിടാത്ത വീടുകള്‍ ജാതിമത ഭേദമന്യേ അതിവിരളമെന്നത് നഗ്‌ന യാഥാര്‍ത്ഥ്യമാണ്. ജാതി മത ഭേദമന്യേയുള്ള, ക്രിസ്മസ് ആഘോഷത്തിന് നമ്മുടെ നാട്ടില്‍ പ്രാമുഖ്യമുണ്ടെന്നു ചുരുക്കം. അതുകൊണ്ട് തന്നെ ക്രിസ്മസിന്റെ പ്രതീകങ്ങളായി നാം കണ്ടു വരുന്ന പുല്‍ക്കൂട്, ആശംസാകാര്‍ഡ്, സാന്റാക്ലോസ് എന്നിവയുടെ ചരിത്രപരത, നാം അവശ്യം അറിഞ്ഞിരിക്കേണ്ട ചരിത്ര വസ്തുതകളാണ്.
പുല്‍ക്കൂട്:
ക്രിസ്തുവിന്റെ ജനനത്തിന്റെ ലഘൂകരിച്ച ചിത്രീകരണം ഒരു ചെറു വിസ്തൃതിക്കുള്ളില്‍ നാം ആവിഷ് ക്കരിച്ചു തുടങ്ങിയിട്ട് നൂറ്റാ ണ്ടുകളായി. വീടുകളിലും സ്ഥാപനങ്ങളിലും, നാല്ക്ക വലകളിലും വ്യത്യസ്തങ്ങ ളായ വസ്തുക്കള്‍ ഉപയോഗിച്ച് മനോഹരമായ പുല്ക്കൂടുകള്‍ ഒരുക്കുന്നതില്‍ അസാമാന്യ ഭാവനയും അനതി സാധാരണമായ ക്രിയാത്മകതയും നമുക്ക് അനുഭവവേദ്യവുമാണ്. ക്രിസ്തുമസ്സിനോടനുബന്ധിച്ച് നാമൊക്കെ നിര്‍മ്മിക്കുന്ന അലങ്കാര പുല്‍ക്കൂടിന് ലോകമൊട്ടാകെയുള്ള ഒരു പ്രാമുഖ്യം ലഭിച്ചതിനു പുറകില്‍ ഇന്നും അതിശയോക്തിയുള്ള ചരിത്രമുണ്ട്. സംശയം വേണ്ട; പുല്‍ക്കൂടിന് ആധാരമായ സംഭവങ്ങള്‍ അടിസ്ഥാനപരമായി നാം കാണുന്നത് ബൈബിളിലെ പുതിയ നിയമ ഭാഗങ്ങളിലെ സുവിശേഷങ്ങളില്‍ തന്നെയാണ്. ഈശോയുടെ ജനനത്തിന്റെ വിവരണം ഏറ്റവും പച്ചയായി തന്നെ ലൂക്കാ സുവിശേ ഷകന്‍ അവതരിപ്പിക്കുന്നുമുണ്ട്, 'മറിയം തന്റെ കടിഞ്ഞൂല്പ്പുത്രനെ പ്രസവിച്ചു. പിള്ളക്കച്ചകൊണ്ടു പൊതി ഞ്ഞ് അവനെ പുല്‍ത്തൊ ട്ടിയില്‍കിടത്തി. കാരണം, സത്രത്തില്‍ അവര്‍ക്കു സ്ഥലം ലഭിച്ചില്ല' (ലൂക്കാ 2:7).
കാലിതൊഴുത്തെന്ന പ്രതീകം ബൈബിളില്‍ നിന്നുത്ഭവിച്ചതെങ്കിലും ഇന്ന് നാം കാണുന്ന ആലങ്കാരികഭാവത്തോടെയുള്ള പുല്‍ക്കൂടുകളുടെ ഉത്ഭവം ഫ്രാന്‍സിസ് അസ്സീസിയുടെ ഇറ്റലിയിലെ ഗ്രേചോപട്ടണത്തിലെ ഗുഹയിലെ പ്രാര്‍ത്ഥനയോടും അദ്ദേഹത്തിന്റെ വേറിട്ട ചിന്തയോടും ചേര്‍ന്നാണ്. 1223-ല്‍ നവംബര്‍ 29-നാണ് വി. ഫ്രാന്‍സിസ് അസ്സീസി യുടെ സന്ന്യാസസഭയ്ക്ക് ബോണിഫെസ് മൂന്നാമന്‍ പാപ്പയില്‍നിന്നും അംഗീകാരം കിട്ടിയത്. ഇതുതീര്‍ത്ത ആത്മനിര്‍വൃതിയോടെ ഇറ്റലിയിലെ ഗ്രേചോ എന്ന ചെറുപട്ടണത്തിലെ ഒരു ഗുഹയില്‍, അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസ് പതിവുപോലെ പ്രാര്‍ത്ഥിക്കുകയായിരുന്നു. ഗുഹാന്തരീക്ഷത്തിലെ പ്രാര്‍ത്ഥനയ്ക്കിടയില്‍ മുമ്പ് താന്‍ സന്ദര്‍ശിച്ചിട്ടുള്ള യേശുക്രിസ്തു വിന്റെ ജന്‍മസ്ഥലമായ വിശുദ്ധനഗരം അദ്ദേഹത്തിന്റെ മനസ്സില്‍ വരികയും ബെത്‌ലഹേമിന്റെ ഓര്‍മ്മകള്‍ ഉണര്‍ത്തുകയുമുണ്ടായി. മാത്രമല്ല, അദ്ദേഹത്തിന്റെ റോമാ നഗര സന്ദര്‍ശനത്തിനിടെ മേരി മേജര്‍ ബസിലിക്കയിലെ (Mary Major Basilica) തിരുപ്പിറവിയുടെ 'മൊസൈക്ക്' ചിത്രീകരണങ്ങളും (Nativtiy scenes), ബെത്‌ലഹേമിലെ പുല്‍ത്തൊട്ടിയില്‍നിന്നും കൊണ്ടുവന്നിട്ടുള്ള മരപ്പലകകള്‍ ബസിലിക്കയില്‍ സൂക്ഷിച്ചിരിക്കുന്നു എന്ന വാര്‍ത്തയും ഫ്രാന്‍സിസിന്റെ മനസ്സില്‍ ബെത്‌ലഹേമിനെക്കുറിച്ചുള്ള ആത്മീയാവേശം നിറച്ചിരുന്നുവെന്നു പറയുന്നതാവും കൂടുതല്‍ ശരി.
ഫ്രാന്‍സിസ്‌ക്കന്‍ ചരിത്രപാരമ്പര്യം അനുസരിച്ച്, ആ വര്‍ഷത്തെ (1223) ക്രിസ്മസിന് 15 ദിവസം മുമ്പ് അവിടെ പട്ടണത്തില്‍ ഫ്രാന്‍സിസിന് അടുത്തു പരിചയമുള്ള ജോണിനോട് ഗുഹയ്ക്കുള്ളില്‍ ഒരു ദൃശ്യാവിഷ്‌ക്കാരം നടത്താ നാവശ്യപ്പെട്ടത്രേ. ഈശോ പിറന്ന ബെത്‌ലെഹം കുന്നില്‍ എത്രത്തോളം സൗകര്യക്കുറവുകള്‍ സഹിച്ചാണ് പിറന്നതെന്ന് നഗ്നനേത്രങ്ങള്‍ക്ക് ഗ്രാഹ്യമാകുന്ന വിധത്തില്‍ ജീവനുള്ള കാളയും കഴുതയുമുള്ള ഒരു കാലിത്തൊഴുത്ത് ജീവസ്സുറ്റ രീതിയില്‍ ഒരുക്കാനാണ് ഫ്രാന്‍സിസ് അടുപ്പക്കാരനോട് ആവശ്യപ്പെട്ടത്. യേശുവിന്റെ അമ്മയായ മേരിയും അപ്പനായ ഔസേഫും ഉണ്ണിയും ഒപ്പം ഇടയന്മാരുടേയും, മാലാഖമാരുടേയും സാന്നിധ്യമുള്ള ഒരു ഒരു പുല്‍ക്കൂട് ഗ്രേചോ ഗുഹയില്‍ പുനരാവഷ്‌ക്കരിക്കണമെന്നും, ഉണ്ണിയേശുവിനെ പിള്ളക്കച്ചയുടെ പ്രതീകമായി വൈക്കോലില്‍ കിടത്തണമെന്നുമാണ് ഫ്രാന്‍സിസ് ജോണിനോട് നിര്‍ദ്ദേശം നല്‍കിയിരുന്നത്. (ചെലാനോ, 84).
ഫ്രാന്‍സിസ് ആവശ്യപ്പെട്ടതു പ്രകാരമുള്ള എല്ലാ സംവിധാനങ്ങളും വിശ്വസ്തനായ ആ സ്‌നേഹിതന്‍ ഗുഹയില്‍ ഒരുക്കി. ക്രിസ്മസ്സ് രാത്രിയില്‍ ജോണിന്റെ സഹോദരങ്ങളും ഗ്രേചോയുടെ വിവിധ ഭാഗങ്ങളിലെ കാര്‍ഷികവൃത്തികളിലേര്‍ പ്പെട്ടിരുന്നവരും സകുടുംബം ഗ്രേചോ ഗുഹയിലെത്തി. അവര്‍ പൂക്കളും വിള ക്കുകളുമായി ആ ക്രിസ്മസ് രാവിനെ കൂടുതല്‍ ഭംഗിയുള്ളതാക്കി. ഫ്രാന്‍സിസ് സ്ഥലത്തെത്തിയപ്പോള്‍ ഗുഹയില്‍ വൈക്കോലും, കാളയെയും കഴുതയെയും കണ്ടു. പിന്നെ അവിടെയുള്ളവരില്‍ നിന്നു തന്നെ പുല്‍ക്കൂട്ടിലെ ഉണ്ണിയും അമ്മയും, യൗസേപ്പും, ഇടയന്മാരും മാലാഖമാരുമെല്ലാം തയ്യാറായി നിന്നിരുന്നു. ഇന്ന് പുല്‍ക്കൂടില്‍ നാം കാണുന്ന പ്രതിമ കള്‍ക്കു പകരം അവിടെ ഉണ്ടായിരുന്നവര്‍ തന്നെയാണ് തിരുപ്പിറവിയുടെ രംഗം പൂര്‍ണ്ണമായും ഗ്രേചോ ഗുഹയില്‍ പുനരാവിഷ്‌ക്കരിച്ചത് (ചെലാനോ, 85). ഇവിടെ നിന്നാണ് പുല്‍ക്കൂടിന് ദ്യശ്യാവിഷ്‌കാരത്തിന്റെ യഥാര്‍ത്ഥ ആരംഭം. ജോണിന്റെ നിര്‍ദ്ദേശപ്ര കാരം അവിടെ ഗ്രേചോ ഗുഹയില്‍ കൂടിയവര്‍ എല്ലാവരും തിരുപ്പിറവിയുടെ യഥാര്‍ത്ഥ ആഖ്യാനത്തില്‍ നിന്നും വലിയ വ്യത്യാസ മില്ലാതെ പിന്നീട് ലോകമെ ങ്ങും മുഖ്യ പ്രാമുഖ്യം ലഭിച്ച പുല്‍ക്കൂടിനോട് ചേര്‍ന്ന്, ക്രിസ്തുമസ് രാത്രിയുടെ യഥാര്‍ത്ഥ ആഘോഷത്തില്‍ പങ്കുചേര്‍ന്നു.
വിശുദ്ധ ഫ്രാന്‍സിസിന്റെ ജീവചരിത്രം ആദ്യമായി രേഖപ്പെടുത്തിയ തോമസ് ചെലാനോ ആഖ്യാനം ചെയ്തിരിക്കുന്നത്, ഗ്രേച്യോ ഗുഹയില്‍ ആ രാവില്‍ ആവിഷ്‌ക്കരിക്കപ്പെട്ട ലളിതവും ഹൃദയസ്പര്‍ശിയുമായ പുല്‍ക്കൂട്ടിലെ ദിവ്യബലിയെ തുടര്‍ന്ന് അവിടെ സന്നിഹിതരായിരുന്ന എല്ലാവര്‍ക്കും യഥാര്‍ത്ഥത്തില്‍ ലഭിച്ചത്, ഒരു നിശ്ചലദൃശ്യാവിഷ്‌കാ രത്തേക്കാളുപരി, അത്യപൂര്‍വ്വമായ ഒരു ദൈവദര്‍ശനം തന്നെയായിരുന്നുവെന്നാണ്. ബെത്‌ലഹേമിലെ ദിവ്യശിശുവിനെ അവര്‍ യഥാര്‍ത്ഥത്തില്‍ തന്നെ കണ്ടിരുന്നുവത്രേ. ആ ക്രിസ്മസ് രാത്രിയിലെ ആഘോഷങ്ങള്‍ക്കു ശേഷം ഗ്രേചോയില്‍ സമ്മേളിച്ച 'എല്ലാവരും ആനന്ദപരവശരായി തങ്ങളുടെ ഭവനങ്ങളിലേയ്ക്കു മടങ്ങി'യെന്നു കൂടി ചെലാനോയുടെ ചരിത്രരേഖകളില്‍ ആഖ്യാനം ചെയ്യപ്പെട്ടിരിക്കുന്നു (ചെലാനോ, 86).
അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസ് 1223-ല്‍ തുടക്കമിട്ട ഈ പുല്‍ക്കൂട് പാരമ്പര്യം നൂറ്റാണ്ടുകള്‍ പിന്നിട്ട് കാലിത്തൊഴുത്തെന്ന പ്രാഥമിക സാംഗത്യം കൈവിടാതെ തന്നെ ലോകമെമ്പാടും വേറിട്ട സാധ്യതകളിലൂടെ പിന്തുടരുന്നു. ലാളിത്യമാര്‍ന്ന ക്രിസ്തുവിന്റെ ജനനം വിശുദ്ധ ഫ്രാന്‍സിസ് പുല്‍ക്കൂട്ടിലെ അടയാളങ്ങളിലൂടെ ആവിഷ്‌ക്കരിച്ചതുവഴി ഒരു പുല്‍ക്കൂടെന്ന ഒരു പുതിയ തുടക്കമാണ് അദ്ദേഹം ലോകത്തിനു നല്കിയത്. മദ്ധ്യ ഇറ്റലിയുടെ ആല്‍ ഫൈന്‍ കുന്നിന്‍ ചെരുവില്‍ മഞ്ഞുപുതച്ചു കിടക്കുന്ന ഗ്രേചോ പട്ടണം, ക്രിസ്മസ് രാവുകളില്‍ പുല്‍ക്കൂടിന്റെ ആദ്യയോര്‍മ്മകളുമായി അതേപടി നിലകൊള്ളുന്നു.
ക്രിസ്മസിനോടനുബന്ധിച്ച് നമ്മുടെ വീടുകളില്‍ പുല്‍ക്കൂടുകള്‍ പുനരാവിഷ്‌ക്കരിക്കപ്പെടുമ്പോള്‍ ബെത്‌ലഹേമിലെ തിരുപ്പിറവിയുടെ രംഗം പുനരുജ്ജീവിപ്പിക്കുവാനാണ്, യഥാര്‍ത്ഥത്തില്‍ നാം ശ്രമിക്കേണ്ടത്. ദൈവപുത്രനായ ക്രിസ്തുവിന്റെ മനുഷ്യാവതാരത്തില്‍ അദ്ദേഹം സ്വയം ഏറ്റെടുത്ത ദാരിദ്ര്യവും ലാളിത്യവും അനുഭവിക്കുവാനും തൊട്ടറി യുവാനും ഈ പുല്‍ക്കൂടുകള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുകയാണ്.
സാന്റാക്ലോസ്:
ക്രിസ്മസ് രാവുകളില്‍ സമ്മാനപ്പൊതികളുമായി ഗൃഹസന്ദര്‍ശനം നടത്തുന്ന സാന്താക്ലോസ്സ് അപ്പൂപ്പനും ചരിത്രവിശേഷങ്ങളുണ്ട്. യഥാര്‍ത്ഥത്തില്‍ ജീവിച്ചിരുന്ന നിക്കോളാസിന്റെ ചരിത്രം പിന്നീട് സാന്താക്ലോസി ന്റേതാവുകയായിരുന്നു.
മൂന്നാം നൂറ്റാണ്ടില്‍ ഒരു സമ്പന്ന ക്രൈസ്തവ കുടുംബത്തിന്റെ പ്രതിനിധിയായാണ്, സാന്താക്ലോസ്സെന്ന് പിന്നീട് ലോകമെമ്പാടും അറിയപ്പെട്ട വി. നിക്കോളാസ് ജനിച്ചത്. ചെറുപ്രായത്തില്‍ തന്നെ, മാരക രോഗമായ പ്ലേഗ് ബാധയെ തുടര്‍ന്ന് നിക്കോളാസിന് തന്റെ മാതാപിതാക്കളെ നഷ്ടപ്പെട്ടു. വലിയ കുടുംബസ്വത്തുണ്ടായിരുന്ന നിക്കോളാസ്, പക്ഷേ ക്രിസ്തുവിനോടും പാവപ്പെട്ടവരോടുമുള്ള സ്‌നേഹവും സഹാനുഭൂതിയും മൂലം, തന്റെ സമ്പത്ത് സാധുക്കള്‍ക്ക് ദാനം ചെയ്യാന്‍ ആഗ്രഹിച്ചു.
അഗതികളോടും ആരാരുമില്ലാത്തവരോടുമുള്ള കരുണയിലും, കുട്ടികളോടുള്ള വാത്സല്യത്തിലും, വിവിധ മേഖലകളിലെ തൊഴിലാ ളികളോടുള്ള സഹാനുഭൂതിയിലും സ്വാഭാവികമായും സമൂഹത്തിലെ വലിയൊരു വിഭാഗം ആളുകളുടെ കണ്ണിലുണ്ണിയായി നിക്കോളാസ് താമസിയാതെ മാറി. അടിമ വ്യാപാരത്തിന്റെ ആ ഇരുണ്ട കാലഘട്ടത്തില്‍ അടിമകളായി വില്ക്കപ്പെടാന്‍ പോകുന്ന കുട്ടികളെ വീണ്ടെടുത്ത് പുനരധിവാസമെന്ന സങ്കല്‍പ്പത്തെ മൂന്നാം നൂറ്റാണ്ടില്‍ തന്നെ ലോകത്തിനു പരിച യപ്പെടുത്തി. പാവങ്ങളോടും അശരണരോടും ഉള്ള കരുണയേയും സഹാനുഭൂതിയേയും പ്രതി സര്‍വ്വസമ്പത്തും ഉപേക്ഷിച്ച നിക്കോളാസ്, പിന്നീട് ദൈവവിളി സ്വീകരിച്ചു വൈദികനും കാലാന്തര ണത്തില്‍ മെത്രാനുമായി. തന്റെ ആത്മീയശുശ്രൂഷ മേഖലയില്‍ കഠിനാധ്വാനം ചെയ്ത അദ്ദേഹം ഡയോക്ലീഷ്യന്‍ ചക്രവര്‍ത്തിയുടെ പീഡനകാലത്ത്, നാടുകട ത്തപ്പെടുകയും സുദീര്‍ഘ കാലം ജയിലിലടക്കപ്പെടുകയും ചെയ്തു. പിന്നീട് ജയില്‍ മോചിതനായ നിക്കോളാസ്, എ.ഡി. 343 ഡിസംബര്‍ 6-ന് മീറായില്‍ വച്ച് മരിച്ചു.
മെത്രാന്‍ നിക്കോളാസില്‍ നിന്ന് വിശുദ്ധനിലേയ്ക്കും പിന്നീട് സാന്താക്ലോസ്സിലേയ്ക്കുമുള്ള മാറ്റം പിന്നീടായിരുന്നു. നല്ല കാലത്തിലെ അദ്ദേഹത്തിന്റെ ദാനശീലത്തെപ്പറ്റി ധാരാളം കഥകള്‍ പരക്കുകയും യൂറോപ്പിലാകമാനമുള്ള അത്ഭുതപ്രവര്‍ത്തകരായ വിശുദ്ധന്മാരില്‍ ഒരാളുടെ ഗണത്തിലേയ്ക്ക് ആളുകള്‍ നിക്കോളാസിനെ സ്വാഭാവികമായും പ്രതിഷ്ഠിക്കുകയും ചെയ്തു. ജീവിതകാലത്ത് ധാരാളം യാത്ര ചെയ്ത ഒരാളായിരുന്നത്രേ വിശുദ്ധ നിക്കോളാസ്. കടല്‍യാത്ര ക്കാരുടെ സംരക്ഷകന്‍ എന്ന വിശേഷണം ജീവിത കാലയളവില്‍ തന്നെ അദ്ദേ ഹത്തിനുണ്ടായിരുന്നു. വിശുദ്ധ പദവിയിലേയ്ക്കു ശേഷം അദ്ദേഹത്തിന്റെ ഖ്യാതി യൂറോപ്പിനപ്പുറത്തേയ്ക്ക് വ്യാപിക്കുകയും വളരുകയും ചെയ്തു. അക്കാലത്ത് പുതുതായി കണ്ട് പിടിക്കപ്പെടുന്ന രാജ്യത്തെത്തി ച്ചേരുമ്പോള്‍ ആദിമ യൂറോപ്പുകാര്‍ തങ്ങളുടെ യാത്രാ മധ്യസ്ഥനായി നിക്കോളാസിന്റെ രൂപവും കൂടെ കൂട്ടി യിരുന്നു.
1492 ഡിസംബര്‍ 6-ന് വിശുദ്ധന്റെ തിരുനാള്‍ ദിനത്തില്‍ ആദ്യമായി ഹെയ്ത്തി തുറമുഖത്തെത്തിയ കൊളംബസ്, തുറമുഖത്തിന് 'വിശുദ്ധ നിക്കോളാസിന്റെ തുറമുഖം' എന്ന് പേരിട്ടതോടുകൂടി യാത്രികരുടെ മധ്യസ്ഥനെന്ന പേര് നിക്കോളാസിന് ചാര്‍ത്തപ്പെട്ടു. ഇതിന്റെ ചുവടുപിടിച്ച് പിന്നീട് നീണ്ട വെള്ളത്താടിയുള്ള ഒരാളെ ചുവന്ന വസ്ത്രമണിയിച്ചു മെത്രാനായി വേഷം കെട്ടിച്ച്, കുതിരപ്പുറത്തു കയറ്റി തെരുവീഥികളിലൂടെ ഘോഷയാത്ര നടത്തുന്ന ആഘോഷം വടക്കന്‍ യൂറോപ്പുകാര്‍, പ്രത്യേകിച്ച് ഡച്ചുകാര്‍ തുടര്‍ന്നു പോന്നു. അടിമകളായി വില്ക്കപ്പെടാന്‍ പോകുന്ന കുട്ടികളെ സ്വര്‍ണ്ണസമ്മാനങ്ങള്‍ നല്കി വീണ്ടെടുത്ത നിക്കോളാസിന്റെ പ്രവര്‍ത്തനങ്ങളുടെ ഓര്‍മ്മയ്ക്കായി, കുട്ടികളുടെ സല്ക്കാരങ്ങളും, തങ്ങളുടെ വസ്ത്രത്തില്‍ അണ്ടിപ്പരിപ്പും, ആപ്പിളും, ചോക്ലേറ്റുകളും നിറച്ചു വയ്ക്കുന്ന ആഘോഷങ്ങളും അക്കാലത്ത് പതിവായിരുന്നു.
The Saint Nicholas Cetnres Website പറയുന്ന രേഖകള്‍ പ്രകാരം ദേശസ്‌നേഹിയും പുരാവസ്തു ഗവേഷകനുമായിരുന്ന ജോണ്‍ പിന്റാര്‍ഡ് ആണ് വിശുദ്ധ നിക്കോളാസിനെ ലോകമെങ്ങും പ്രചരിപ്പിച്ചത്. 1804-ല്‍ 'ദ ന്യൂയോര്‍ക്ക് ഹിസ്റ്റോറിക്കല്‍ സോസൈറ്റി' സ്ഥാപിച്ചത് ജോണ്‍ പിന്റാര്‍ഡ് ആയിരുന്നു.
1809 ജനുവരിയില്‍, 'വാഷിംഗ്ടണ്‍ ഐര്‍വിംഗ്' എന്ന ചരിത്രസംഘടനയില്‍ അംഗത്വം നേടിയ അദ്ദേഹം, അതേ വര്‍ഷം നിക്കോളാസ് ദിനത്തില്‍ 'Knicker bocker's History of New York' എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. രസികനായ വിശുദ്ധ നിക്കോളാസിനെപ്പറ്റിയുള്ള ഫലിതകഥകള്‍ അടങ്ങിയ പുസ്തകമാണിത്. ഈ ചരിത്ര സംഘടനയുടെ അഭിപ്രായ പ്രകാരം, വി. നിക്കോളാസ് ഒരു കിഴക്ക് നിന്നുള്ള യാഥാസ്ഥിതിക മെത്രാനാ യിട്ടല്ല; മറിച്ച് ഒരു മണ്‍പൈപ്പുമായി നില്ക്കുന്ന കുസൃതിക്കാരനായ ഡച്ചുകാരനായിട്ടാണ് നോക്കിക്കണ്ടത്.
കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്കുവാനായി പുകക്കുഴലിലൂടെ ഊര്‍ന്നിറങ്ങി വരുന്നവനായി നിക്കോളാസിനെ ആദ്യമായി ചിത്രീക രിക്കുന്നത് "St Nick in Dutch New Amsterdam' എന്ന പുസ്തകത്തിലാണ്. 1810 ഡിസംബര്‍ 6-ലെ നിക്കോളാസ് തിരുനാള്‍ 'ന്യൂയോര്‍ക്ക് ചരിത്രസംഘം' ആദ്യമായി ആഘോഷിച്ചപ്പോള്‍ നിക്കോളാസിന്റെ ഒരു ചിത്രം വരയ്ക്കുവാന്‍ പിന്റാര്‍ഡ്, അലക്‌സാണ്ടര്‍ ആന്‍ഡേഴ്‌സണ്‍ എന്ന ചിത്രകാരനോട് ആവശ്യപ്പെടുകയും ഇന്ന് നാം കാണുന്ന സാന്റാക്ലോസിനോട് സമാനമായി വെളുത്ത താടിയും ചുവന്ന തൊപ്പിയുമുള്ള വസ്ത്രധാരണ രീതി സ്വീകാര്യതയുള്ളതാകുകയും ചെയ്തു. പതിനൊന്ന് വര്‍ഷ ങ്ങള്‍ക്കുശേഷം വില്യം ബി. ഗില്ലി "Sante Claus; the children friend' എന്ന പേരില്‍ മറ്റൊരു പുസ്തകം പുറത്തിറക്കി.
വേഗതയുള്ള കലമാന്‍ വലിക്കുന്ന ഹിമവണ്ടിയില്‍ സമ്മാനങ്ങളുമായി വിശു ദ്ധന്‍ വടക്കുഭാഗത്തു നി ന്നും വരുന്നതായിട്ടാണ് ഈ പുസ്തകത്തില്‍ ചിത്രീകരി ച്ചിരിക്കുന്നത്. പിന്നിട് രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം, നിക്കോളാസിനെപ്പറ്റിയുള്ള കഥകളെല്ലാം കോര്‍ത്തിണക്കിക്കൊണ്ട്, ഏറ്റവും പ്രസി ദ്ധമായ "A visit from St. Nicholas' എന്ന ഒരൊറ്റ ഗാനം പുറത്തിറങ്ങുകയുണ്ടായി. ഇന്ന് "The night Belone' എന്ന പേരില്‍ അറിയപ്പെടുന്ന പ്രസിദ്ധ ഗാനം, അങ്ങനെയുണ്ടായതാണ്.
1920 ആയപ്പോഴേക്കും, പേരുകേട്ട ചിത്രകാരന്മാരായ എന്‍.സി. വയത്തും ജെ.സി. ലിയന്‍ഡെക്കറും ചുവപ്പുവേഷധാരിയായ, വെളുത്ത താടിക്കാരനായ മനുഷ്യന്റെ ജീവന്‍ തുടി ക്കുന്ന ചിത്രങ്ങള്‍ അവര്‍ ഉണ്ടാക്കി. ഈ പാരമ്പര്യം പിന്തുടര്‍ന്ന് 1930-കളില്‍ നോര്‍മന്‍ റോക്ക്വോല്‍, The Saturday Evening Post എന്ന പ്രസിദ്ധീകരണത്തിനു വേണ്ടി, മുഖചിത്രങ്ങള്‍ വരച്ചു. അങ്ങനെ പതിറ്റാണ്ടുകളുടെ കാലാന്തരണത്തില്‍ ഇന്നു നാം കാണുന്ന സാന്താക്ലോസ്സ് അപ്പൂപ്പനിലെത്തി. കുട്ടികളോടുള്ള സ്‌നേഹത്തിലും അഗതികളോടും അനാഥരോടുമുള്ള സഹാനുഭൂതിയിലും സമ്മാനപ്പൊതികള്‍ കൊണ്ട് വേറിട്ട ചരിത്രം സൃഷ്ടിച്ച നിക്കോളാസ് വെറും സാന്താക്ലോസ്സെന്ന ക്രിസ്മസ് ബിംബമായല്ല മറിച്ച്; ആ സഹാനുഭൂതിയുടെ പ്രായോഗികത തന്നെയായിട്ടാണ് പൊതുസമൂഹ ത്തില്‍ അറിയപ്പെടേണ്ടതെന്നു ചുരുക്കം. ആ ചൈതന്യത്തിന്റെ വാഹകരാകാനുള്ള സാധ്യത കൂടിയാണ് ഓരോ ക്രിസ്മസ് ആഘോ ഷങ്ങളും. ഈ ക്രിസ്മസ് സീസണ്‍ അത്തരമൊരവസരം നമുക്ക് നല്‍കട്ടെ.
ക്രിസ്മസ് കാര്‍ഡിന്റെ ഉല്‍പ്പത്തി:
ഇന്നു നാം കാണുന്ന ക്രിസ്മസ് കാര്‍ഡുകളുടെ ആദ്യപതിപ്പെന്ന് അവകാശപ്പെടാവുന്നത്, 1450-ലേതെ ന്നു കരുതപ്പെടുന്ന ഒരു ദാരുശില്പത്തിലാണുള്ളത്. കുരിശിന്റെ മുന്‍പില്‍ ഒരു ചെറിയ ചുരുളും പിടിച്ചു നില്‍ക്കുന്ന യേശുക്രിസ്തുവിന്റെ ഒരു പ്രതിമയാണത്. ചുരുളില്‍ സംതൃപ്തവും സന്തുഷ്ടവുമായ സംവത്സരം (പുതുവര്‍ഷാശംസകള്‍) എന്നു കൊത്തിവെച്ചിട്ടുമുണ്ട്. ജര്‍മന്‍കാരനായ ഇ.എസ്. മാസ്റ്ററായിരുന്നു അതിന്റെ ശില്പി. പതിനഞ്ചാം നൂറ്റാണ്ടിന്റെ മധ്യത്തി ലാരംഭിച്ച, ക്രിസ്മസ് നവ വത്സരാശംസ കാര്‍ഡുകളുടെ ഈ തരംഗം അച്ചടിയില്‍ നിന്നും ഡിജിറ്റല്‍ മാതൃകയിലേയ്ക്കും ഇപ്പോള്‍ ഗ്രാഫി ക്‌സിലേയ്ക്കു വരെ മാറി ക്കഴിഞ്ഞു.
ക്രിസ്മസ് ആശംസാ കാര്‍ഡുകള്‍ക്ക് അഞ്ചര നൂറ്റാണ്ടിന്റെ ചരിത്രമേയുള്ളൂവെങ്കിലും, ആശംസാസന്ദേശങ്ങള്‍ അയയ്ക്കുന്ന പതിവിന് 2500 വര്‍ഷമെങ്കിലും പഴക്കമുണ്ടെന്നാണ് പറയപ്പെടുന്നത്. ബി.സി. ആറാം നൂറ്റാണ്ടുവരെ പഴക്കമുള്ള ഈജിപ്ഷ്യന്‍ ശവ കുടീരങ്ങളില്‍നിന്ന് അത്തരം ആശംസാകുറിപ്പുകള്‍ കണ്ടെത്തിയിട്ടുമുണ്ട്. 15-ാം നൂറ്റാണ്ടിലെ ഈ പ്രാരംഭത്തിന് അനതി സാധാരണമായ വേഗം പിന്നീട് കൈവന്നു. 17-ാം നൂറ്റാണ്ട് ആയപ്പോഴേക്കും വര്‍ത്തമാന പത്രങ്ങളും മറ്റു പ്രസിദ്ധീക രണങ്ങളും വരിക്കാര്‍ക്ക് പുതുവര്‍ഷം നേര്‍ന്നുകൊണ്ട് സന്ദേശങ്ങള്‍ അച്ചടിച്ചു തുടങ്ങി. 19-ാം നൂറ്റാണ്ടില്‍ അതു സാര്‍വത്രികവുമായി. ഇന്നിപ്പോള്‍ വിപണികളിലും സാമൂഹ്യ മാധ്യമങ്ങളിലും ജന്‍മദിനം, ക്രിസ്തുമസ്, നവവര്‍ഷം, ഓണം, വിഷു, റംസാന്‍, സുഹൃത് ദിനം, കല്യാണദിനം തുടങ്ങി അനവധി ആശംസാകാര്‍ഡുകളുടെ പ്രവാഹമാണ്.
ക്രിസ്മസ്സിന്റെ നന്‍മ:
പുല്‍ക്കൂട്ടിലെ ഉണ്ണിയുടെ മുഖം ജീവസ്സുറ്റതാകുമ്പോഴാണ് നമ്മുടെ വീടുകളില്‍ ഉണ്ണി പിറന്ന അനുഭൂതിയുണ്ടാകുക. തൂക്കിയിട്ട വര്‍ണ്ണനക്ഷത്രങ്ങളും അലങ്കാര വിളക്കുകള്‍ക്കുമപ്പുറത്ത് കാലിതൊഴുത്തിന്റെ ലാളിത്യമനുഭവിക്കാനും അതു പിന്തുടരാനും നമുക്കായില്ലെങ്കില്‍, നമ്മുടെ പുല്‍ക്കൂട്ടില്‍ പിറക്കുന്ന ഉണ്ണിയേശു ജീവസ്സുറ്റതാകില്ല. ബെത്‌ലഹേമിലെ ജനനം മുതല്‍ കാല്‍വരിയിലെ കുരിശുമരണം വരെ അവന്‍ നടന്നു നീങ്ങിയ എളിമയു ടെയും, ദാരിദ്ര്യത്തിന്റെയും, സ്വയാര്‍പ്പണത്തിന്റെയും പാത പിഞ്ചെല്ലാന്‍ കൂടിയാണ് പുല്‍ക്കൂടുകള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.
സഹായം അഭ്യര്‍ത്ഥിക്കുന്നവരോട് കാരുണ്യം കാണിക്കാനും ശബ്ദമില്ലാത്തവനു ശബ്ദമായും കാഴ്ചയില്ലാത്തവനു കാഴ്ചയായും നമുക്ക് അവശ്യം വേണ്ട സഹായം ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ നമ്മുടെ പുല്‍ക്കൂടിലും ഹൃദയത്തിലും ഉണ്ണി പിറക്കില്ല. ഉണ്ണി പിറക്കാതെയുള്ള പുല്‍ക്കൂടിനും ക്രിസ്മസ്സിനും പ്രസക്തി യില്ലെന്ന് എടുത്തു പറയേണ്ടതില്ലല്ലോ...?