പാപ്പ പറയുന്നു

മുറിവേറ്റ ലോകത്തില്‍ യുവജനങ്ങള്‍ സമാധാനപ്രവര്‍ത്തകരാകുക

Sathyadeepam

സംഘര്‍ഷങ്ങളും യുദ്ധങ്ങളുമുള്‍പ്പെടെ വിവിധ പ്രതിസന്ധികളാല്‍ മുറിവേറ്റ ഇന്നത്തെ ലോകത്തില്‍ ക്രൈസ്തവമായ പ്രത്യാശയും ക്രിസ്തുവിന്റെ പ്രകാശവും പരത്താന്‍ യുവജനങ്ങള്‍ തയ്യാറാകണം. ക്രിസ്തുവിന്റെ സാക്ഷികളാകുന്നതിനായി, യുവജനങ്ങള്‍ വിശ്വാസവും സ്‌നേഹവും പ്രത്യാശയും തങ്ങളുടെ ജീവിതത്തിന്റെ അടിസ്ഥാനമാക്കി മാറ്റണം. പ്രാർഥനയിലൂടെയും കൗദാശികജീവിതത്തിലൂടെയും ദൈവവുമായുള്ള ബന്ധം ആഴത്തില്‍ വളര്‍ത്തുകയും വേണം. മുറിവുകളേറ്റ ഈ ലോകത്ത് സമാധാനത്തിന്റെ പ്രവര്‍ത്തകരാകാന്‍ ക്രൈസ്തവയുവത വിളിക്കപ്പെട്ടിരിക്കുന്നു.

ക്രിസ്തുവിന്റെ പ്രകാശം ലോകത്ത് പങ്കുവയ്ക്കാനുള്ള വലിയൊരു ഉത്തരവാദിത്വമാണ് മുഴുവന്‍ സഭയ്ക്കും നല്‍കപ്പെട്ടിരിക്കുന്നത്. വരും വര്‍ഷങ്ങളില്‍ ഇത്തരത്തില്‍ സഭയെയും ലോകത്തെയും രൂപീകരിക്കുന്നതിന് യുവജനങ്ങള്‍ക്ക് പ്രത്യേകമായ ഉത്തരവാദിത്വമുണ്ട്.

യേശുവില്‍ തങ്ങളുടെ പ്രത്യാശയും വിശ്വാസവും അര്‍പ്പിക്കാന്‍ യുവജനങ്ങള്‍ മുന്നോട്ടു വരണം. ദൈവത്തിന്റെ നന്മയില്‍ ആരും സംശയിക്കരുത്. പ്രത്യാശ നിറഞ്ഞ ഒരു പദ്ധതിയാണ് ദൈവം ഏവര്‍ക്കുമായി തയ്യാറാക്കുന്നത്. ദൈവസ്‌നേഹത്തില്‍ വേരുകള്‍ നട്ട ഒരു ജീവിതമാണ് നമുക്കുണ്ടാകേണ്ടത്. പ്രതിസന്ധികളുടെ മുന്നിലും ക്രിസ്തുവിന്റെ സമാധാനം വാഴുന്ന ഒരു വ്യവസ്ഥിതിക്കായി പരിശ്രമിക്കാന്‍ യുവജനങ്ങള്‍ തയ്യാറാകണം. സഭയുടെ അമ്മയായ പരിശുദ്ധ കന്യകാമറിയത്തിന്റെ മാധ്യസ്ഥ്യവും പ്രാർഥനകളും യുവജനങ്ങള്‍ക്ക് ഉണ്ടാകട്ടെ.

  • (ജൂലൈ 8 മുതല്‍ 11 വരെ ഇറാക്കിലെ അങ്കാവയില്‍ എര്‍ബില്‍ അതിരൂപത നടത്തിയ യുവജനസമ്മേളനത്തിലേക്കയച്ച വീഡിയോ സന്ദേശത്തില്‍ നിന്ന്.)

നമ്മുടെ സെക്കുലർ ഭരണം

ലൂമെൻ 2026' യുവജനദിനാഘോഷം

യേശുവിന് പണസഞ്ചി ഉണ്ടായിരുന്നോ?: ദരിദ്രരുടെ സഭയുടെ നാനാർത്ഥങ്ങൾ!

കഠിനശിക്ഷകർ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടണം!

ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസും പഠനോപകരണ വിതരണവും