സമര്‍പ്പിതര്‍ പ്രവാചകര്‍ ആയിരിക്കണം എന്നാണ് സഭ ആവശ്യപ്പെടുന്നത്. കര്‍ത്താവിന്റെ സാന്നിധ്യം പ്രഘോഷിക്കുകയും അവന് വഴിയൊരുക്കുകയും ചെയ്യുന്ന സന്ദേശ വാഹകരായിരിക്കണം അവര്‍. കര്‍ത്താവിനുവേണ്ടി അവര്‍ സ്വയം ശൂന്യരാകണം. മലാക്കി പ്രവാചകന്‍ പറയുന്നതുപോലെ, അവര്‍ 'അഗ്‌നി സൂക്ഷിക്കുന്ന ഉലയും അലക്കുകാരന്റെ കാരമുള്ള പാത്രവും' ആകണം.
വിശ്വാസവും അനുദിനജീവിതവും പരസ്പരം വിട്ടുമാറുന്ന സമൂഹങ്ങളില്‍ സമര്‍പ്പിത സമൂഹങ്ങളുടെ ദൗത്യം കൂടുതല്‍ പ്രധാനമാണ്. അതിനാല്‍ സകല ജനതകള്‍ക്കും ഉള്ള രക്ഷ എന്ന നിലയില്‍ ചരിത്രത്തില്‍ സന്നിഹിതനായിരിക്കുന്ന ദൈവത്തിന് എല്ലാ സമര്‍പ്പിതരും സാക്ഷ്യം വഹിക്കണം.
യുവജനങ്ങളും വൃദ്ധരും ദരിദ്രരും രോഗികളും തടവുകാരുമായ എല്ലാവരുടെയും അന്തസ്സ് പ്രധാനമാണ്. അവര്‍ക്കെല്ലാം ദൈവത്തിന്റെ അള്‍ത്താരയിലും അവിടുത്തെ ഹൃദയത്തിലും പവിത്രമായ സ്ഥാനമുണ്ട്. എല്ലാ വ്യക്തികളിലും ദൈവസാന്നിധ്യത്തിന്റെ അലംഘനീയമായ സക്രാരിയും ഉണ്ട്.
സംഘര്‍ഷങ്ങള്‍ക്കിടയില്‍ നിന്ന് പലായനം ചെയ്യാതെ, അവിടെത്തന്നെ തുടരുന്ന സന്യാസ സമൂഹങ്ങളുടെ സാന്നിധ്യം, ആയിരം വാക്കുകളേക്കാള്‍ വാചാലമാണ്. ആയുധങ്ങള്‍ ഗര്‍ജിക്കുകയും അഹങ്കാരവും സ്വാര്‍ത്ഥതയും അക്രമവും നിലനില്‍ക്കുകയും ചെയ്യുന്ന സ്ഥലങ്ങളില്‍ ജീവന്റെ പവിത്രത അവര്‍ പ്രഘോഷിക്കുന്നു.
(ഫെബ്രുവരി രണ്ടിന് മുപ്പതാമത് ലോക സമര്‍പ്പിത ദിനത്തില്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ദിവ്യബലി അര്‍പ്പിച്ച് നടത്തിയ സുവിശേഷ പ്രസംഗത്തില്‍ നിന്നും)