പാപ്പ പറയുന്നു

നിര്‍മ്മിതബുദ്ധിയും സോഷ്യല്‍ മീഡിയയും വിവേകത്തോടെ ഉപയോഗിക്കണം

Sathyadeepam

സോഷ്യല്‍ മീഡിയയും നിര്‍മ്മിത ബുദ്ധിയും മിതത്വത്തോടും അച്ചടക്കത്തോടും കൂടി ശരിയായ രീതിയില്‍ ഉപയോഗിക്കുക. കാരണം അവ നമ്മെ ഒരു വ്യാജലോകത്തിലേക്ക് തള്ളിവിട്ടേക്കാം. അവിടെ താത്കാലികമായ കാര്യങ്ങളും വഞ്ചനയും യഥാര്‍ത്ഥ മൂല്യങ്ങളുടെയും ഏറ്റവും പ്രധാനപ്പെട്ടവയുടെയും സ്ഥാനം കൈയടക്കും. സാങ്കേതികവിദ്യ ഉപയോഗിക്കുമ്പോഴും ക്രിസ്തുവിനെ എങ്ങനെ എപ്പോഴും കേന്ദ്രസ്ഥാനത്ത് നിര്‍ത്താമെന്ന് വിശുദ്ധ കാര്‍ലോ അക്യുത്തിസ് കാണിച്ചുതരുന്നു.

യുവാക്കളുടെ കൂടെയായിരിക്കുക എന്നത് എത്രയോ മനോഹരമാണ്. യുവാക്കളുടെ ആവേശം മറ്റുള്ളവരിലേക്കു പകരുന്ന ഒന്നാണ്. അത് നമ്മിലെല്ലാവരിലും നവമായ അപ്പസ്‌തോലിക ചൈതന്യം ഉണര്‍ത്തുന്നു. സുവിശേഷം അത്യാവശ്യമായിരിക്കുന്ന ഈ ലോകത്തെ മാറ്റിയെടുക്കാന്‍ ആവശ്യമായ ‘മിഷണറി വീര്യം’ കത്തോലിക്കാ യുവാക്കള്‍ക്കുണ്ട്. അതിനാല്‍ തന്നെ, ഈ മിഷണറി തീക്ഷ്ണത ഒരിക്കലും നഷ്ടപ്പെടുത്തരുത്.

മനുഷ്യഹൃദയത്തിന്റെ ആഴമേറിയ ആഗ്രഹങ്ങള്‍ക്ക് ഉത്തരം നല്‍കുന്നത് ക്രിസ്തുവാണെന്ന് കണ്ടെത്തേണ്ട ധാരാളം ആളുകള്‍ ഇനിയും ഉണ്ട്. ഈ സാഹചര്യത്തില്‍, ഭയമില്ലാതെ ക്രൈസ്തവ വിശ്വാസം പ്രഖ്യാപിക്കാന്‍ ചെറുപ്പക്കാര്‍ തയ്യാറാകണം. ക്രിസ്തുവില്ലാത്ത ജീവിതം കൃപയില്ലാത്ത ജീവിതമാണെന്ന് ധൈര്യത്തോടെ പ്രഖ്യാപിക്കുക. അവന്‍ വഴിയും സത്യവും ജീവനുമാണ്.

‘ക്രിസ്തുവിനെ ഭയപ്പെടേണ്ട. അവന്‍ ഒന്നും തിരിച്ചെടുക്കുന്നില്ല; അവന്‍ എല്ലാം നല്‍കുന്നു,’ എന്ന ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ വാക്കുകള്‍ ഓര്‍ക്കുക. രക്ഷകന് സ്വയം സമര്‍പ്പിക്കുന്ന ഏതൊരാള്‍ക്കും നൂറിരട്ടി ലഭിക്കും. അവര്‍ എപ്പോഴും വിജയികളായി പുറത്തുവരും. യുവാക്കളുടെ യുവത്വത്തെ സുവിശേഷവല്‍ക്കരണത്തിനുള്ള ഒരു ശക്തിയാക്കി മാറ്റാനും, ഒരു ‘സമാധാന നഗരത്തിന്റെ’ നിര്‍മ്മാണത്തിനുള്ള ‘ജീവനുള്ള കല്ലുകളാക്കി’ അവരെ മാറ്റാനും ശേഷിയുള്ള സ്‌നേഹം ചെറുപ്പക്കാരില്‍ വീണ്ടും കൊളുത്താന്‍ പരിശുദ്ധാത്മാവ് സഹായിക്കട്ടെ.

  • (ബ്രസീലിലെ ഫോര്‍ട്ടലേസയില്‍ നടന്ന 2026-ലെ ‘ഹല്ലേലൂയ ഫെസ്റ്റിവലില്‍’ പങ്കെടുത്തവര്‍ക്കായി അയച്ച വീഡിയോ സന്ദേശത്തില്‍ നിന്ന്.)

യാനപാത്രം

സത്യം മനോഹരമായി പറയുക

വത്തിക്കാന്‍ സിറ്റി രാഷ്ട്രത്തിനു പുതിയ ഭരണഘടന

സിയോള്‍ യുവജനദിനാഘോഷത്തിന്റെ ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍

വത്തിക്കാന്‍ സമ്പത്ത് ഏകദേശം 300 കോടി ഡോളര്‍