ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ചു. ഇന്ത്യ സന്ദർശിക്കാൻ മാർപാപ്പായെ ക്ഷണിച്ചതായി മോദി പിന്നീട് അറിയിച്ചു. വത്തിക്കാനും ഇന്ത്യയും തമ്മിലുള്ള ഊഷ്മള ബന്ധം ചർച്ചാവിഷയമായതായി വത്തിക്കാൻ പത്രക്കുറിപ്പിൽ പറഞ്ഞു.
ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാനാണ് മോദി റോമിലെത്തിയത്. വിദേശകാര്യമന്ത്രി എസ്.ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയവർ മോദിക്കൊപ്പമുണ്ടായിരുന്നു.
പാപ്പയുടെ ഭാരത സന്ദര്‍ശനം അടുത്ത വർഷം ഉണ്ടായേക്കുമെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യ സന്ദര്‍ശിക്കാനുള്ള താത്പര്യം മാര്‍പാപ്പ പല വട്ടം പ്രകടിപ്പിച്ചിട്ടുള്ളതാണ്. മാർപാപ്പായെ ക്ഷണിക്കണമെന്ന് സിബിസിഐ പ്രധാനമന്ത്രിയോട് നേരത്തെ ആവശ്യപ്പെടുകയും ചെയ്തിരുന്നു. പക്ഷേ, അനുകൂല മറുപടി ഉണ്ടായിരുന്നില്ല. ബംഗ്ലാദേശ്, മ്യാന്‍മര്‍, ശ്രീലങ്ക തുടങ്ങിയ ഏഷ്യൻ രാജ്യങ്ങൾ മാർപാപ്പ ഇതിനകം സന്ദർശിച്ചു കഴിഞ്ഞു.
മാർപാപ്പയെ കണ്ട ശേഷം വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയട്രോ പരോളിനുമായും മോദി കൂടിക്കാഴ്ച നടത്തി.
1948ലാണ് ഇന്ത്യയും വത്തിക്കാനുമായി നയതന്ത്ര ബന്ധം തുടങ്ങിയത് . തുടർന്ന് ജവഹർലാൽ നെഹ്രു 1955 ൽ 12 -ആം പിയൂസ് മാർപാപ്പയെ വത്തിക്കാനിൽ സന്ദർശിച്ചിരുന്നു. അടല്‍ ബിഹാരി വാജ്‌പേയി, ഐ കെ ഗുജ്റാൾ എന്നീ പ്രധാനമന്ത്രിമാരും മാർപാപ്പായെ സന്ദർശിച്ചിട്ടുണ്ട്.