ഹിസ്ബുള്ളയും ഇസ്രായേലും തമ്മിലുള്ള സംഘര്‍ഷ ത്തിനിടയില്‍ ദക്ഷിണ ലെബനോനിലെ ക്രൈസ്തവര്‍ നിലനില്‍പ്പിനായി പാടുപെടുന്നു. പള്ളികളും ആശ്രമങ്ങളും തകര്‍ക്കപ്പെടുകയും ക്രൈസ്തവ പ്രതീകങ്ങള്‍ അവഹേളിക്ക പ്പെടുകയും ചെയ്യുന്നതിനിടെ ഒരു ഇടവക വികാരി ഉള്‍പ്പെടെ നിരവധി ക്രൈസ്തവര്‍ കൊല്ലപ്പെടുകയും ചെയ്തു. ഈ അക്രമങ്ങള്‍ക്കും വിനാശങ്ങള്‍ക്കും ഇടയിലും സ്വന്തം ഭവനങ്ങളും ഗ്രാമങ്ങളും വിട്ടുപോകാന്‍ മടിക്കുകയാണ് ക്രൈസ്തവര്‍. വിവിധ കത്തോലിക്ക സംഘടനകളുടെ സഹായത്തോടെയാണ് കുടുംബങ്ങള്‍ക്കും പള്ളികള്‍ക്കും അവിടെ അതിജീവിക്കാന്‍ സാധിക്കുന്നത്.
ഫ്രാന്‍സില്‍ നിന്നുള്ള ഒരു കത്തോലിക്ക സംഘടന, ലെബനോനിലെ ക്രൈസ്തവരെ കാലങ്ങളായി പിന്തുണച്ചു വരുന്നുണ്ട്. ക്രിസ്ത്യന്‍ സ്‌കൂളുകള്‍ക്കും പള്ളികള്‍ക്കും അജപാലന പ്രവര്‍ത്തനങ്ങള്‍ക്കും കാര്‍ഷിക പദ്ധതി കള്‍ക്കും അവരുടെ സഹായങ്ങള്‍ ലഭിച്ചുകൊണ്ടിരുന്നു. അവര്‍ ഈ സഹായങ്ങള്‍ ഇപ്പോഴും തുടരുന്നു.
ഇപ്പോഴത്തെ സംഘര്‍ഷം ആരംഭിച്ചതിനുശേഷം അവശ്യ വസ്തുക്കളുമായുള്ള ഏഴ് വാഹനവ്യൂഹങ്ങളാണ് ഈ സംഘടന ദക്ഷിണ ലെബനോന്‍ ഗ്രാമങ്ങളിലേക്ക് അയച്ചത്. ക്രിസ്തുവും അപ്പസ്‌തോലന്മാരും പരിശുദ്ധ മാതാവും നേരിട്ട് സന്ദര്‍ശിച്ചിട്ടുള്ള ഈ പ്രദേശങ്ങള്‍ ക്രൈസ്തവരെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണെന്ന് സംഘടനയുടെ വക്താക്കള്‍ പറഞ്ഞു. ആഗോള കത്തോലിക്കാ സഭയുടെ ജീവകാരുണ്യ സംഘടനയായ കാരിത്താസും ഇവിടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നുണ്ട്.
ഇതിനിടെ ദക്ഷിണ ലബനോനിലെ ഇസ്രായേലുമായുള്ള അതിര്‍ത്തി പ്രദേശത്ത് സേവനം ചെയ്യുന്ന 10 കത്തോലിക്ക വൈദികരെ ലിയോ പതിനാലാമന്‍ മാര്‍പാപ്പ വീഡിയോ കോളിലൂടെ വിളിക്കുകയും അവരുടെ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ഡിസംബറില്‍ ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ ആദ്യത്തെ അന്തര്‍ദേശീയ യാത്ര ലെബനോനിലേക്ക് ആയിരുന്നു. അതിനുശേഷം ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ആണ് അവിടെ ഇസ്രായേല്‍ ബോംബാക്രമണത്തിനിടെ കത്തോലിക്കാ വൈദികനായ ഫാ. പിയറി അല്‍ രാഹി കൊല്ലപ്പെട്ടത്.
ഒരുവശത്ത് ഇസ്രായേലിന്റെ ആക്രമണം നേരിടുമ്പോള്‍ മറുവശത്ത് ഇസ്ലാമിക വര്‍ഗീയവാദികളായ ഹിസ്ബുള്ള അനുയായികള്‍ ക്രൈസ്തവരെ പലതരത്തില്‍ ഒറ്റപ്പെടു ത്തുന്നു. മാറോനൈറ്റ് കത്തോലിക്ക പാത്രിയര്‍ക്കീസ് കാര്‍ഡിനല്‍ ബുഷാറ പെട്രോസ് അല്‍ റായിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപ പ്രചാരണവും ഇവര്‍ നടത്തുന്നു. ഇത് ലെബനോനിലെ ക്രൈസ്തവര്‍ക്കും ഹിസ്ബുള്ളയ്ക്കുമിടയിലെ അകലം വർധിപ്പിക്കുന്നതായി നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു.