തോമസ് അക്കെമ്പിസ് (1379-1471) : ജൂണ്‍ 7

തോമസ് അക്കെമ്പിസ് (1379-1471) : ജൂണ്‍ 7
ജര്‍മ്മനിയില്‍ കൊളോണ്‍ എന്ന സ്ഥലത്തിനടുത്തുള്ള പ്രദേശമായ കെമ്പന്‍ ആണ് തോമസ് അക്കെമ്പിസിന്റെ ജന്മദേശം. അവിടെ അദ്ദേഹത്തിന്റെ പിതാവ് ഒരു ഇരുമ്പുപണിക്കാരനായിരുന്നു. തോമസിന്റെ ജ്യേഷ്ഠന്‍ ജോണ്‍ "ബ്രദറണ്‍ ഓഫ് ദ കോമണ്‍ ലൈഫ്" എന്ന പ്രസ്ഥാന ത്തിന്റെ സജീവപ്രവര്‍ത്തകനായിരുന്നു. ആദിമസഭയിലെ ക്രിസ്തീയചെതന്യവും ഭക്തിയുടെ എളിമയും സാഹോദര്യവുമൊക്കെ വീണ്ടെടുക്കു ന്നതിനായി ജരാര്‍ദ് ഗ്രൂട്ട് എന്ന മഹാന്‍ ആരംഭിച്ച പ്രസ്ഥാനമായിരുന്നു അത്.

പതിമൂന്നാമത്തെ വയസ്സില്‍, ജരാര്‍ദ് ഗ്രൂട്ടിന്റെ പിന്‍ഗാമിയായ റേഡ് വിന്‍ എന്ന പ്രതിഭാശാലിയുടെ ശിഷ്യത്വം തോമസ് സ്വീകരിച്ചു. 1413-ല്‍ പുരോഹിതനായി. രണ്ടുപ്രാവശ്യം ആശ്രമത്തിന്റെ സഹ അധിപനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അങ്ങനെ ദീര്‍ഘമായ 58 വര്‍ഷം കൈയെഴുത്തുപ്രതികളുടെ എഡിറ്റിംഗും വചനപ്രഘോഷണവും സഹോദരാര്‍ത്ഥികളുടെ അധ്യാപനവും പരന്ന വായനയും ധ്യാനവുമായി കര്‍ശനമായ ദാരിദ്ര്യവ്രതത്തിലും ദൈവികചിന്തയിലും മാത്രം കഴിഞ്ഞുകൂടി.

അദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധമായ കൃതിയാണ് "ക്രിസ്താനുകരണം" (Imitation of Christ) ഗ്രന്ഥകാരന്റെ പേരില്ലാതെയാണ് 1418-ല്‍ ആദ്യമായി ഇതു പ്രസിദ്ധീകരിച്ചത്. കൂടാതെ, അനേകം പ്രസിദ്ധമായ പ്രാര്‍ത്ഥനകളുടെയും ലത്തീന്‍ ഭക്തിഗാനങ്ങളുടെയും കര്‍ത്താവുകൂടിയാണ് അദ്ദേഹം. "പൂര്‍ണബോധ്യത്തോടെ നാം പൂര്‍ണമായി ദൈവത്തിനു സമര്‍പ്പിക്കുക. ഞാനെന്ന ഭാവം ഉപേക്ഷിക്കുക. ദൈവത്തിനും നമുക്കും ഒരേ ഹൃദയവും ഒരേ മനസ്സുമായിരിക്കണം" ആരാധ്യനായ തോമസ് പറഞ്ഞു.

ചിലപ്പോള്‍ നമ്മില്‍ അനുകമ്പയുടെ മിന്നലാട്ടമുണ്ടാകും. അതിനെ നമ്മള്‍ "ദയാശീലം" എന്നു വ്യാഖ്യാനിക്കും. മറ്റുള്ളവരില്‍നിന്ന് എന്തെങ്കിലും സഹിക്കേണ്ടിവന്നാല്‍ അതു നമ്മള്‍ പെട്ടെന്ന് ഗ്രഹിക്കുകയും കൊട്ടിഘോഷിക്കുകയും ചെയ്യും. എന്നാല്‍, നമ്മള്‍ മുഖാന്തിരം മറ്റുള്ളവര്‍ എന്തെല്ലാം സഹിക്കേണ്ടിവരുന്നുണ്ടെന്ന് നമ്മള്‍ ഒരിക്കലും ചിന്തിക്കാറില്ല.
തോമസ് അക്കെമ്പിസ്‌

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org