വിശുദ്ധരായ മാക്‌സിമസ്, വലേറിയന്‍, തിബൂര്‍ത്തിയസ് (-229) : ഏപ്രില്‍ 14

വിശുദ്ധരായ മാക്‌സിമസ്, വലേറിയന്‍, തിബൂര്‍ത്തിയസ് (-229) : ഏപ്രില്‍ 14
Published on

അലക്‌സാണ്ടര്‍ സെവറസ് ചക്രവര്‍ത്തിയുടെ കാലത്ത് റോമിലുണ്ടായിരുന്ന രണ്ടു സമര്‍ത്ഥരായ യുവാക്കളായിരുന്നു വലേറിയനും തിബൂര്‍ത്തിയസും. സമ്പന്നരും ഉന്നതകുലജാതരുമായ ഇവര്‍ ക്രിസ്ത്യാനികളായിരുന്നില്ലെങ്കിലും നല്ല വിശുദ്ധമായ ജീവിതം നയിച്ചിരുന്ന സഹോദരന്മാരായിരുന്നു എന്നു പറയപ്പെടുന്നു.

വലേറിയന്‍ റോമിലെ ഒരു സെനറ്ററായിരുന്നു. വി. സിസിലിയായുടെ പ്രതിശ്രുതവരനും. ക്രിസ്ത്യന്‍ വിശ്വാസിയായിരുന്ന സിസിലിയായെ വിവാഹം കഴിച്ച വലേറിയന്‍ ഒരു കാര്യം മനസ്സിലാക്കി-അവള്‍ രഹസ്യമായി കന്യാത്വവ്രതം എടുത്തിട്ടുണ്ടത്രെ!

മാന്യനായ അദ്ദേഹം ഭാര്യയെ കന്യകയായിത്തന്നെ തുടരാന്‍ അനുവദിച്ചു. മാത്രമല്ല, ക്രമേണ വലേറിയനും തിബൂര്‍ത്തിയസും സിസിലിയായുടെ സ്വാധീനത്തില്‍ വിശ്വാസം സ്വീകരിക്കുകയും അവളുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുകയും ചെയ്തു.

ഈ വിവരമറിഞ്ഞ റോമന്‍ പ്രീഫെക്ട് അല്‍മാക്കിയസ് അവരെ ആളയച്ചുവരുത്തുകയും ക്രിസ്ത്യന്‍ വിശ്വാസം ഉപേക്ഷിച്ച് ജൂപ്പിറ്ററിന് ബലിയര്‍പ്പിച്ച് ആരാധിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

അതിനു വഴങ്ങാതിരുന്ന വലേറിയനും തിബൂര്‍ത്തിയസും കാരാഗൃഹത്തില്‍ അടയ്ക്കപ്പെട്ടു. അവിശ്വാസിയായിരുന്ന മാക്‌സിമസ്സിനെ മാനസാന്തരപ്പെടുത്തിയെന്ന കുറ്റവും ഇവരുടെമേല്‍ ആരോപിക്കപ്പെട്ടു.

അങ്ങനെ മൂവരും വധിക്കപ്പെടുകയും സഭ അവരെ ആദ്യകാല രക്തസാക്ഷിപട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.

logo
Sathyadeepam Online
www.sathyadeepam.org