
സ്‌പെയിനില്‍ സെവില്ലെയിലാണ് ജൂസ്തായും റൂഫിനായും ജീവിച്ചിരുന്നത്. മണ്‍പാത്രങ്ങള്‍ ഉണ്ടാക്കി വിറ്റാണ് ഉപജീവനം നടത്തിയിരുന്നത്. വിജാതീയരുടെ പൂജകള്‍ക്കായുള്ള പാത്രങ്ങളൊന്നും അവര്‍ വിറ്റിരുന്നില്ല. കുപിതരായ വിജാതീയര്‍ ആ വനിതകള്‍ വില്ക്കാന്‍ വച്ചിരുന്ന പാത്രങ്ങളെല്ലാം തച്ചുടച്ചു. അതിനു പ്രതികാരമായി ആ വനിതകള്‍ ഒരു ദേവിയുടെ വിഗ്രഹം തകര്‍ത്തു. അവരെ വിസ്തരിക്കാന്‍ ഗവര്‍ണ്ണറുടെ മുമ്പില്‍ കൊണ്ടുവന്നു.
ജൂസ്തായും റൂഫിനായും തകര്‍ത്ത വിഗ്രഹങ്ങളുടെ മുമ്പില്‍ പൂജകഴിക്കാന്‍ തയ്യാറായാല്‍ അവരെ വിട്ടയയ്ക്കാമെന്ന് പ്രീഫെക്ട് ഉത്തരവു പുറപ്പെടുവിച്ചു. ക്ഷമാപൂര്‍വ്വം ആ ഉത്തരവ് ലംഘിക്കുക മാത്രമല്ല, ക്രിസ്തുവാണ് തങ്ങളുടെ കര്‍ത്താവെന്ന് അവര്‍ ഏറ്റുപറയുകയും ചെയ്തു. അതിനാല്‍ അവരെ പീഡനയന്ത്രത്തിലിട്ട് പീഡിപ്പിക്കാന്‍ പ്രീഫെക്ട് ആജ്ഞാപിച്ചു. പീഡനയന്ത്രത്തിന്റെ സമീപത്ത് ഒരു വിഗ്രഹവും സ്ഥാപിച്ചിരുന്നു. ആ ദേവനു ബലി അര്‍പ്പിക്കാന്‍ അവര്‍ തയ്യാറായാല്‍ അവരെ വിട്ടയയ്ക്കാനായിരുന്നു. പക്ഷേ, ഇതുകൊണ്ടൊന്നും അവരുടെ വിശ്വാസം ഇളക്കാന്‍ സാധിച്ചില്ല. ജൂസ്താ പീഡനയന്ത്രത്തില്‍ കിടന്നു മരിച്ചു. റൂഫിനായെ കഴുത്തു ഞെരിച്ചു കൊന്നു. ഇരുവരുടെയും മൃതശരീരങ്ങള്‍ ദഹിപ്പിക്കുകയും ചെയ്തു.
ഈ രണ്ടു വിശ്വസ്തരും സ്‌പെയിനില്‍ ഇന്നും സ്മരിക്കപ്പെടുന്നു.