വിശുദ്ധ വാള്‍ബുര്‍ഗ്ഗ (710-779) : ഫെബ്രുവരി 25

വിശുദ്ധ വാള്‍ബുര്‍ഗ്ഗ (710-779) : ഫെബ്രുവരി 25
വിശുദ്ധയുടെ കബറിടത്തിങ്കല്‍നിന്ന് 9-ാം നൂറ്റാണ്ടുമുതല്‍ എല്ലാവര്‍ഷവും ഒക്‌ടോബര്‍ 12-മുതല്‍ ഫെബ്രുവരി 25 വരെ ഒഴുകിവരുന്ന എണ്ണ അത്ഭുതശക്തിയുള്ളതാണെന്നു പറയപ്പെടുന്നു.

ഇംഗ്ലീഷുകാരിയായിരുന്ന വി. വാള്‍ബുര്‍ഗ്ഗയുടെ അച്ഛന്‍ റിച്ചാര്‍ഡ്, ഇന്നത്തെ ഡെവണ്‍ഷയര്‍ എന്ന പ്രദേശത്തെ രാജാവായിരുന്നു. അമ്മ വിന്ന, ജര്‍മ്മനിയുടെ മഹാ അപ്പസ്‌തോലനായ വി. ബോനിഫസിന്റെ സഹോദരിയും.
പതിനൊന്നാമത്തെ വയസ്സില്‍ വാള്‍ബുര്‍ഗ്ഗയെ വിംബോണ്‍ കന്യകാലയത്തിലാക്കിയിട്ട് അച്ഛനും രണ്ടു സഹോദരന്മാരും കൂടി വിശുദ്ധ നാട്ടിലേക്കു തീര്‍ത്ഥാടനത്തിനു പോയി. (ഈ സഹോദരങ്ങള്‍ രണ്ടുപേരും പിന്നീടു വിശുദ്ധരായി-വി. ബില്ലിബാള്‍ഡും വി. വിന്‍ബാള്‍ഡും). അഗാധമായ വിശുദ്ധിയും കര്‍ശനമായ അച്ചടക്കവും പാണ്ഡിത്യവുംകൊണ്ട് പ്രസിദ്ധമായിരുന്ന ആ കന്യകാലയത്തില്‍ വാള്‍ബുര്‍ഗ്ഗ 26 വര്‍ഷം കഴിച്ചുകൂട്ടി. 748-ല്‍ അമ്മാവനായ ബോനിഫസും വി. ലിയോബായും ഒരു സംഘം കന്യാസ്ത്രീകളുമൊപ്പം ജര്‍മ്മനിയിലേക്കു യാത്രയായി. ഒരു മിഷണറി കന്യാസ്ത്രീകളുടെ സഹായം ആവശ്യപ്പെടുന്നത് ചരിത്രത്തിലെ ആദ്യത്തെ സംഭവമായിരുന്നു. ജര്‍മ്മനിയില്‍ ആദ്ധ്യാത്മികവിപ്ലവം ഉണ്ടാക്കാനുള്ള വി. ബോനിഫസിന്റെ പദ്ധതിയുടെ ഒരു ഭാഗമായിരുന്നു അത്.
ഏതാനും വര്‍ഷത്തെ ട്രെയിനിംഗിനുശേഷം വാള്‍ബുര്‍ഗ്ഗ, ബവേറിയയിലെ ഹെയിഡന്‍ഹിം കോണ്‍വെന്റിന്റെ അധിപയായി. സഹോദരന്‍ വിന്‍ബാള്‍ഡ് അധിപനായുള്ള ആശ്രമം ഈ കോണ്‍വെന്റില്‍ നിന്നു വളരെ അകലെയായിരുന്നില്ല. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ സഹോദരന്‍ മരണമടഞ്ഞപ്പോള്‍, ആശ്രമത്തിലെ സന്ന്യാസികളുടെ ഉത്തരവാദിത്വംകൂടി സമര്‍ത്ഥയായ വാള്‍ബുര്‍ഗ്ഗയ്ക്ക് ഏറ്റെടുക്കേണ്ടിവന്നു.
സഹോദരന്‍ വി. വിന്‍ബാള്‍ഡിന്റെയും ചരിത്രവും സഹോദരന്മാര്‍ ഇരുവരുംകൂടി പാലസ്തീനായിലേക്കു നടത്തിയ തീര്‍ത്ഥാടനത്തിന്റെ ചരിത്രവും കുറിച്ചുവച്ച വാള്‍ബുര്‍ഗ്ഗയാണ് ഇംഗ്ലണ്ടിലെയും ജര്‍മ്മനിയിലെയും അറിയപ്പെടുന്ന ആദ്യത്തെ എഴുത്തുകാരി. വിശുദ്ധ പിന്നീട് മെഡിസിന്‍ പഠിക്കുകയും പ്രാക്ടീസുചെയ്യുകയും ചെയ്തു. ജീവിച്ചിരുന്നപ്പോഴും മരണശേഷവും വിശുദ്ധയുടെ പേരില്‍ അത്ഭുതങ്ങള്‍ നടന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. 779 ഫെബ്രുവരി 25-നായിരുന്നു മരണം. സഹോദരന്റെ ഭൗതികാവശിഷ്ടങ്ങളോടൊപ്പം വിശുദ്ധയുടെ ഭൗതികാവശിഷ്ടങ്ങളും എയ്സ്റ്റാറ്റ് എന്ന സ്ഥലത്തെ ഹോളിക്രോസ് പള്ളിയില്‍ സൂക്ഷിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org