വിശുദ്ധ സില്‍വേരിയസ് (538) : ജൂണ്‍ 20

വിശുദ്ധ സില്‍വേരിയസ് (538) : ജൂണ്‍ 20
വൈദികനാകുന്നതിനുമുമ്പ് വിവാഹിതനായിരുന്ന വി. ഹൊര്‍മിസ്ദാസ് പാപ്പായുടെ മകനാണ് വി. സില്‍വേരിയസ് പാപ്പാ. 536-ല്‍ വി. അഗാപിറ്റസ് പാപ്പാ മരണമടഞ്ഞപ്പോള്‍ സില്‍വേരിയസ് റോമില്‍ സബ്-ഡീക്കനായി പഠനം തുടരുകയായിരുന്നു. പക്ഷേ, തെയോദാത്തസ് ചക്രവര്‍ത്തിക്ക് ഉടന്‍ പോപ്പിനെ അവരോധിക്കേണ്ടത് അത്യാവശ്യമായിരുന്നു. കോണ്‍സ്റ്റാന്റിനോപ്പിളിലെ തെയഡോറ രാജ്ഞിയുടെ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കേണ്ടത് റോമന്‍ ചക്രവര്‍ത്തിയുടെ ആവശ്യമായിരുന്നു. അതുകൊണ്ട് ധൃതിയില്‍ സില്‍വേരിയസിനെ ബിഷപ്പും പോപ്പുമായി അവരോധിച്ചു.

ഈ സമയത്ത് ഡീക്കന്‍ വിജിലിയൂസിനെ പോപ്പാക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയായിരുന്നു തെയഡോറ രാജ്ഞി. കോണ്‍സ്റ്റാന്റിനോപ്പിളിന്റെയും അന്ത്യോക്യയുടെയും അധികാരം പിടിച്ചെടുക്കുകയായിരുന്നു രാജ്ഞിയുടെ ലക്ഷ്യം. അതുകൊണ്ട് സില്‍വേരിയസിനോട് രാജ്ഞി തന്റെ ആവശ്യം അറിയിച്ചു. പക്ഷേ, അധികാരം വിട്ടുകൊടുക്കാന്‍ സില്‍വേരിയസ് തയ്യാറായിരുന്നില്ല. അതിനാല്‍ ബലം പ്രയോഗിച്ച് തന്റെ കാര്യം സാധിക്കാനായിരുന്നു രാജ്ഞിയുടെ ശ്രമം.

ഈ സമയത്ത് ബൈസന്റൈന്‍ ജനറല്‍ ബലിസാറിയൂസിനെ പോപ്പ് സില്‍വേരിയസ് സമീപിച്ച് റോമിന്റെ അധികാരം വിട്ടുകൊടുക്കാം, പകരംതന്നെ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. പക്ഷേ, ബലിസാറിയൂസ് തന്റെ രാജ്ഞിയുടെ പദ്ധതികള്‍ നടപ്പാക്കാനുള്ള ശ്രമത്തിലായിരുന്നു. ഒരു കപട ഓര്‍ഡറിന്റെ ബലത്തില്‍ ബലിസാറിയൂസ് പോപ്പിന്റെമേല്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി, ഏഷ്യാമൈനറിലെ പട്ടാര എന്ന സ്ഥലത്തേയ്ക്ക് നാടുകടത്തി. പോപ്പിന്റെ നിരപരാധിത്വം ബോധ്യമായ പട്ടാര ബിഷപ്പ് ഉടന്‍തന്നെ സത്യാവസ്ഥ കോണ്‍സ്റ്റാന്റിനോപ്പിള്‍ രാജാവിനെ ധരിപ്പിച്ചു. രാജാവ് പോപ്പിനെ രണ്ടാമതൊരു കുറ്റവിചാരണയ്ക്കായി റോമിലേയ്ക്ക് തിരിച്ചയച്ചു. പക്ഷേ, നേപ്പിള്‍സില്‍ എത്തിയയുടനെ ബലിസാരിയൂസിന്റെ ശിങ്കിടികള്‍ പോപ്പിനെ തട്ടിക്കൊണ്ടുപോയി ഒരു ചെറിയ ദ്വീപിലാക്കി. അവിടെയെത്തി ചുരുങ്ങിയ സമയത്തിനുള്ളില്‍ 538 ജൂണ്‍ 20-ന് മര്‍ദ്ദനമേറ്റ് പോപ്പ് സില്‍വേരിയസ് മരണമടഞ്ഞു. ഇതൊരു രക്തസാക്ഷിത്വമായിട്ടാണ് സഭ കണക്കാക്കുന്നത്.

തിന്മ നിങ്ങളെ കീഴടക്കാതിരിക്കട്ടെ; തിന്മയെ നന്മകൊണ്ടു കീഴടക്കുവിന്‍."
1 റോമാ 12:2

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org