വിശുദ്ധ പീറ്റര്‍ സെലസ്റ്റിന്‍ V (1215-1296) : മെയ് 19

വിശുദ്ധ പീറ്റര്‍ സെലസ്റ്റിന്‍ V (1215-1296) : മെയ്  19
''ഞാന്‍ ഈ സ്ഥാനത്തിന് അര്‍ഹനല്ലാത്തതിനാല്‍, കൂടുതല്‍ പരിപൂര്‍ണ്ണമായ ഒരു ജീവിതം ഞാന്‍ ആഗ്രഹിക്കുന്നതിനാല്‍, വാര്‍ദ്ധക്യവും രോഗങ്ങളും എന്നെ അലട്ടുന്നതിനാല്‍, ഇവയ്‌ക്കെല്ലാമുപരി ലോകകാര്യങ്ങളില്‍ ഞാന്‍ അജ്ഞനും പരിചയമില്ലാത്തവനും ആയതിനാല്‍.'' അദ്ദേഹം പാപ്പാസ്ഥാനം ത്യജിച്ച് തനിക്കേറ്റവും പ്രിയപ്പെട്ട മലമുകളിലെ ഗുഹയ്ക്കുള്ളില്‍ അഭയം പ്രാപിച്ചു.

ഇറ്റലിയില്‍ ജനിച്ച പീറ്റര്‍ ഡി മൊറോണ്‍ ജീവിതത്തിന്റെ മുക്കാല്‍പങ്കും ചെലവഴിച്ചത് ദക്ഷിണ ഇറ്റലിയിലെ മലനിരകളിലെ ഗുഹയിലാണ്. കഠിനമായ ഉപവാസവും പ്രാര്‍ത്ഥനയും ജോലിയുമായി കഴിഞ്ഞിരുന്ന ഈ ബെനഡിക്‌ടൈന്‍ സന്ന്യാസിയെത്തേടി 1294-ല്‍ ഒരു വലിയ ജനക്കൂട്ടം മലമുകളിലെ ആ ഗുഹയ്ക്കു മുമ്പിലെത്തി. മൂന്നു കര്‍ദ്ദിനാളന്മാരുടെ നേതൃത്വത്തിലെത്തിയ അനേകം സന്ന്യാസിമാര്‍ ഉള്‍പ്പെട്ട ആ ജനക്കൂട്ടം, പീറ്ററിനെ പുതിയ മാര്‍പാപ്പയായി തിരഞ്ഞെടുത്തതായി പ്രഖ്യാപിച്ചു.

തനിക്കേറ്റം പ്രിയപ്പെട്ട ഗുഹയിലെ ഏകാന്തവാസം കണ്ണീരോടെ ഉപേക്ഷിച്ച് പീറ്റര്‍ ഒരു കഴുതപ്പുറത്ത് അക്വീലാ നഗരത്തിലേക്ക് ആനയി ക്കപ്പെട്ടു. നേപ്പിള്‍സിന്റെ രാജാവ് ചാള്‍സ് രണ്ടാമനും ഹങ്കറിയുടെയുടെ രാജാവ് ചാള്‍സ് മാര്‍ട്ടലും അകമ്പടി സേവിച്ചു.

79 വയസ്സായ ഈ സന്ന്യാസിയെ പോപ്പ് സെലസ്റ്റിന്‍ അഞ്ചാമനായി വാഴിച്ചത് അധികാരമോഹികളായ ചില രാഷ്ട്രനേതാക്കള്‍ക്ക് ഒരു ഷോക്കായി. നേപ്പിള്‍സില്‍ താമസിച്ചുകൊണ്ട് പുതിയ പാപ്പാ പതിമ്മൂന്നു കര്‍ദ്ദിനാളന്മാരെ വാഴിക്കുകയും തന്നെ സമീപിച്ചവര്‍ക്കെല്ലാം ഔദ്യോഗികസ്ഥാനങ്ങള്‍ വീതിച്ചു നല്‍കുകയും ചെയ്തു. അങ്ങനെ ശത്രുക്കള്‍പോലും അധികാരസ്ഥാനങ്ങളില്‍ കയറിപ്പറ്റി. അങ്ങനെ ചുരുങ്ങിയ സമയംകൊണ്ട് കൂരിയായുടെ ഭരണം താറുമാറായി.

അഞ്ചുമാസം കഴിഞ്ഞ് ഒരു ഡിസംബര്‍ 10-ന് പീറ്റര്‍ ഒരു പുതിയ കല്പന പുറപ്പെടുവിച്ചു. സ്ഥാനത്യാഗം ചെയ്യാന്‍ പോപ്പിനെ അനുവദിക്കുന്ന ഒരു കല്പനയായിരുന്നു അത്. അങ്ങനെ ഡിസംബര്‍ 13-ന് അദ്ദേഹം പാപ്പാസ്ഥാനം സ്വതന്ത്രമായി ത്യജിച്ചു- ''ഞാന്‍ ഈ സ്ഥാനത്തിന് അര്‍ഹനല്ലാത്തതിനാല്‍, കൂടുതല്‍ പരിപൂര്‍ണ്ണമായ ഒരു ജീവിതം ഞാന്‍ ആഗ്രഹിക്കുന്നതിനാല്‍, വാര്‍ദ്ധക്യവും രോഗങ്ങളും എന്നെ അലട്ടുന്നതിനാല്‍, ഇവയ്‌ക്കെല്ലാമുപരി ലോകകാര്യങ്ങളില്‍ ഞാന്‍ അജ്ഞനും പരിചയമില്ലാത്തവനും ആയതിനാല്‍.''

അദ്ദേഹം പാപ്പാസ്ഥാനം ത്യജിച്ച് തനിക്കേറ്റവും പ്രിയപ്പെട്ട മലമുകളിലെ ഗുഹയ്ക്കുള്ളില്‍ അഭയം പ്രാപിച്ചു. പക്ഷേ, ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അദ്ദേഹത്തിന്റെ പിന്‍ഗാമി പോപ്പ് ബോനിഫസ് എട്ടാമന്‍ പീറ്ററിനെ തന്റെ നിയന്ത്രണത്തിലുള്ള ഒരു കൊട്ടാരത്തില്‍ ബന്ദിയാക്കി. പോപ്പ് ബോനിഫസിന്റെ ശത്രുക്കള്‍ പീറ്ററിനെ കൂട്ടുപിടിച്ച് തനിക്കെതിരെ മുതലെടുക്കുമോ എന്ന ഭയമായിരുന്നു ഇതിനു പിന്നില്‍.

പത്തുമാസം പ്രാര്‍ത്ഥനയും ഉപവാസവുമായി തടവില്‍ കഴിഞ്ഞ പോപ്പ് പീറ്റര്‍ സെലസ്റ്റിന്‍ അഞ്ചാമന്‍ 1296 മെയ് 19-ന് ഈലോകവാസം വെടിഞ്ഞു. 1313 മെയ് 5-ന് പോപ്പ് ക്ലമന്റ് V ഇദ്ദേഹത്തെ വിശുദ്ധരുടെ പട്ടികയില്‍ ചേര്‍ത്തു.

ദൈവത്തോട് ഹൃദയപൂര്‍വ്വം സംസാരിക്കണമെങ്കില്‍ അവിടുത്തോടൊപ്പം തനിച്ചായിരിക്കുന്നത് നിങ്ങള്‍ക്കിഷ്ടമായിരിക്കണം.
വി. പീറ്റര്‍ സെലസ്റ്റിന്‍

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org