വി. മാര്‍ക്ക് (68) ഏപില്‍ 25

വി. മാര്‍ക്ക് (68) ഏപില്‍ 25
Published on

അപ്പസ്‌തോലന്മാരുടെ പ്രവര്‍ത്തനങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്ന മാര്‍ക്കുതന്നെയാണ് വി. പത്രോസിന്റെ ഒന്നാം ലേഖനത്തിലും (5:3) വി. പൗലോസിന്റെ കൊളോസിയന്‍സ് 4:10, 2 തിമോത്തി 4:11, ഫിലെമോന്‍ 24 ലും പരാമര്‍ശിക്കപ്പെടുന്നതെന്ന് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ജറൂസലത്തെ ക്രിസ്ത്യന്‍ സമൂഹത്തിലെ ഒരു സജീവപ്രവര്‍ത്തകയായിരുന്ന മേരിയുടെ മകനായിരുന്നു വി. മാര്‍ക്ക്. വി. പത്രോസിന്റെ ഒരു പഴയ സുഹൃത്തും. മാര്‍ക്കിന്റെ വീട്ടിലായിരുന്നു പലപ്പോഴും ക്രിസ്ത്യാനികളുടെ കൂട്ടായ്മ നടന്നിരുന്നത്.

ആദ്യമായി മാര്‍ക്കിനെപ്പറ്റി പരാമര്‍ശിക്കപ്പെടുന്നത് പൗലോസിന്റെ ലേഖനത്തിലാണ.് 46-ല്‍ പൗലോസും ബര്‍ണബാസും കൂടി അന്ത്യോക്യയിലേക്കു നടത്തിയ യാത്രയിലും ആദ്യത്തെ സൈപ്രസ് യാത്രയിലും മാര്‍ക്കിനെ കൂടെ കൂട്ടിയിരുന്നു. പക്ഷേ, യാത്രയ്ക്കിടയിലുണ്ടായ അഭിപ്രായവ്യത്യാസത്താല്‍ പൗലോസിനെയും ബര്‍ണബാസിനെയും വിട്ടിട്ട് മാര്‍ക്ക് ജറൂസലത്തേക്കു തിരികെപ്പോന്നു.

തന്റെ രണ്ടാമത്തെ മിഷന്‍യാത്രയിലും മാര്‍ക്കിനെ പൗലോസ് ഒഴിവാക്കി. ഇക്കാരണത്താല്‍ ബര്‍ണബാസും പൗലോസിന്റെ കൂടെ പോയില്ല. പൗലോസ് തനിച്ച് തന്റെ യാത്ര തുടര്‍ന്നു. മാര്‍ക്കും ബര്‍ണബാസും ഒരിക്കല്‍ക്കൂടി സൈപ്രസ് യാത്ര നടത്തി. എന്നാല്‍, അധികം വൈകാതെ പൗലോസും മാര്‍ക്കും അഭിപ്രായവ്യത്യാസങ്ങള്‍ മറന്ന് സൗഹൃദം പുനഃസ്ഥാപിച്ചു.

അറുപതുകളില്‍ മാര്‍ക്ക് വലിയ അപ്പസ്‌തോലനായ പത്രോസിന്റെ കൂടെ റോമിലായിരുന്നു. ഏഷ്യാമൈനറിലെ സഭകളെ സന്ദര്‍ശിക്കാനുള്ള തയ്യാറെടുപ്പു നടത്തുകയായിരുന്നു. കാരണം, ആ സമയംകൊണ്ട് മാര്‍ക്ക് അവിടെയെല്ലാം പ്രസിദ്ധനായിക്കഴിഞ്ഞിരുന്നു. അക്വീലിയ പ്രദേശത്തും സുവിശേഷദീപം തെളിയിച്ചത് മാര്‍ക്ക് ആണെന്നു കരുതപ്പെടുന്നു. 400 വര്‍ഷത്തിനുശേഷം അവിടെനിന്നു പലായനം ചെയ്തവരാണ് പ്രസിദ്ധമായ വെനീസ് നഗരം സ്ഥാപിച്ചത്. ആ നഗരത്തിന്റെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥന്‍ വി. മാര്‍ക്കാണ്. 815-ല്‍ വെനേഷ്യന്‍ പട്ടാളക്കാര്‍ ഈജിപ്തിലെ അലക്‌സാണ്ഡ്രിയായില്‍നിന്നു മോഷ്ടിച്ച മാര്‍ക്കിന്റെ ശവശരീരം വെനീസില്‍ അദ്ദേഹത്തിന്റെ പേരിലുള്ള സുന്ദരമായ ബസലിക്കായില്‍ ഭദ്രമായി സൂക്ഷിച്ചുപോരുന്നു.

അക്വീലിയായില്‍നിന്ന് മാര്‍ക്ക് ഈജിപ്തിലേക്കു പോയി അവിടെ അലക്‌സാണ്ഡ്രിയായില്‍ സഭയുടെ ആസ്ഥാനമുണ്ടാക്കിയെന്ന് കരുതാന്‍ കാരണങ്ങളുണ്ട്. 61-ല്‍ പൗലോസ് എഫേസൂസിലുള്ള തിമോത്തിക്ക് എഴുതി, റോമിനു വരുമ്പോള്‍ മാര്‍ക്കിനെയും കൂടെ കൂട്ടണമെന്ന്.

നിത്യനഗരത്തിലായിരിക്കുമ്പോഴാണ് മാര്‍ക്ക് തന്റെ സുവിശേഷം രചിച്ചത്. വി. പത്രോസിന്റെ പ്രസംഗങ്ങളുടെ ഏറ്റവും വിശ്വാസ്യമായ ഒരു റിക്കാര്‍ഡാണ് മാര്‍ക്കു നമുക്കു നല്‍കിയിരിക്കുന്നത്. പത്രോസിന്റെ സെക്രട്ടറിയും വ്യാഖ്യാതാവുമൊക്കെയായിരുന്നു മാര്‍ക്ക്. റോമിലെ ക്രിസ്ത്യാനികളുടെ ആഗ്രഹമനുസരിച്ച് മാര്‍ക്കിന്റെ സുവിശേഷം യഥാര്‍ത്ഥത്തില്‍ ഗ്രീക്കിലാണു രചിച്ചതെന്നും വിശ്വാസ്യമായ ഒരു പാരമ്പര്യമുണ്ട്. വക്കീലന്മാരുടെ മദ്ധ്യസ്ഥനാണ് വി. മാര്‍ക്ക്.

"ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ അവസാനത്തവനും എല്ലാവരുടെയും ശുശ്രൂഷകനും ആകണം." വി. മാര്‍ക്ക് 9:35

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org