വിശുദ്ധ ഗൈ (c 950-1012) : സെപ്തംബര്‍ 12

വിശുദ്ധ ഗൈ (c 950-1012) : സെപ്തംബര്‍ 12
ബല്‍ജിയത്തിലെ ബ്രസ്സല്‍സിനു സമീപമുള്ള ഒരു കുഗ്രാമത്തിലാണ് ഗൈ ജനിച്ചത്. ദരിദ്രരായിരുന്നെങ്കിലും ഗൈയുടെ മാതാപിതാക്കള്‍ നന്മയുള്ളവരും അതിനാല്‍ത്തന്നെ സംതൃപ്തരുമായിരുന്നു. മകന് ആവശ്യമായ വിദ്യാഭ്യാസം നല്‍കാന്‍ അവര്‍ക്കു സാധിച്ചില്ല. എങ്കിലും, ക്രിസ്തീയ പുണ്യങ്ങള്‍ അഭ്യസിപ്പിക്കാനും ക്രിസ്തീയ വിശ്വാസത്തില്‍ വളര്‍ത്താനും ആ മാതാപിതാക്കള്‍ ശ്രദ്ധിച്ചിരുന്നു. വൃദ്ധനായ തോബിയാസ് മകനു നല്‍കിയ ഉപദേശം അവര്‍ ഇടയ്ക്കിടെ ആവര്‍ത്തിച്ചിരുന്നു: "ദൈവഭയമുണ്ടെങ്കില്‍, നമുക്കു ധാരാളം നന്മകള്‍ കൈവരും."

യുവാവായ ഗൈ ദാരിദ്ര്യത്തെ സ്‌നേഹിച്ചു; എപ്പോഴും സംതൃപ്ത നായിരിക്കാന്‍ പഠിച്ചു; എല്ലാ ബുദ്ധിമുട്ടുകളും മനസ്സിലൊളിക്കാനും. മറ്റുള്ളവരെ സഹായിക്കുന്ന പതിവ് മുടക്കിയില്ല. തനിക്കുള്ളതെല്ലാം പാവങ്ങള്‍ക്കു വീതിച്ചു കൊടുത്തു; എന്നിട്ട് ഗൈ പട്ടിണി കിടന്നു.

അലഞ്ഞുനടന്ന ഗൈ ഒരിക്കല്‍ ലേക്കനില്‍ എത്തി; ബ്രസ്സല്‍സിന് അടുത്തായിരുന്നു അത്. മാതാവിന്റെ ഒരു തീര്‍ത്ഥാടനകേന്ദ്രമായിരുന്നു അത്. ഭക്തകൃത്യങ്ങളില്‍ മുഴുകി ജീവിച്ച ഗൈയെ വികാരിയച്ചന് ഇഷ്ടപ്പെട്ടു. അവിടെത്തന്നെ താമസിച്ച് പള്ളിക്കാര്യങ്ങളില്‍ സഹകരിക്കാന്‍ ആവശ്യപ്പെട്ടു. ക്രമേണ, അവന്റെ സന്തോഷം മുഴുവന്‍ എപ്പോഴും പള്ളിയില്‍ ആയിരിക്കുന്നതിലായിരുന്നു. തറ അടിച്ചു വൃത്തിയാക്കുക, സീലിംഗിലെ പൊടിയും മറ്റും തുടയ്ക്കുക, അള്‍ത്താര അലങ്കരിക്കുക, വിശുദ്ധ പാത്രങ്ങള്‍ വൃത്തിയാക്കുക; പിന്നെ, പാവങ്ങളെ സഹായിക്കുക. പാവങ്ങള്‍ക്കു നല്‍കുന്ന സഹായങ്ങള്‍ വളരെ പ്രസിദ്ധമായി. അതോടെ ബ്രസ്സല്‍സില്‍നിന്ന് ഒരു വ്യവസായി ലേക്കനില്‍ വന്ന് ഗൈയെ കണ്ട് തന്റെ ബിസിനസ്സില്‍ പങ്കാളിയാകാന്‍ ആവശ്യപ്പെട്ടു. പള്ളി വിട്ടുപോകേണ്ടതുള്ളതുകൊണ്ട് ആദ്യം മടിച്ചു. പക്ഷേ, ലാഭം കിട്ടിയാല്‍ പാവങ്ങളെ സഹായിക്കാമെന്നുള്ളതുകൊണ്ട് ബിസിനസ്സിലെ പങ്കാളിത്തം ഏറ്റെടുത്തു.

പക്ഷേ, ആദ്യത്തെ യാത്രയില്‍ത്തന്നെ കപ്പല്‍ നഷ്ടപ്പെട്ടു. ഗൈ ലേക്കനിലേക്കു മടങ്ങി. തന്റെ സ്ഥാനത്തു മറ്റൊരാളെ പള്ളിയിലെ ജോലികള്‍ ചെയ്യാന്‍ ഏര്‍പ്പെടുത്തിയിരുന്നു. പിന്നീടുള്ള ജീവിതം തന്റെ അസ്ഥിരതയ്ക്കുള്ള പ്രായശ്ചിത്തമായിരുന്നു. പ്രായം അറുപതു കഴിഞ്ഞപ്പോള്‍ തന്റെ അന്ത്യം അടുത്തതായി തോന്നി. ഉടനെ നാട്ടിലേക്കു മടങ്ങി. ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട ഗൈ താമസിയാതെ മരണമടഞ്ഞു.

ദൈവത്തിനു മഹത്വം… അയല്‍ക്കാരന് ആനന്ദം… എനിക്കു കഷ്ടപ്പാടുകളും
വിശുദ്ധ ബര്‍ട്ടില്ല

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org