വി. ഫിദേലിസ് (1576-1622) ഏപ്രില്‍ 24 

വി. ഫിദേലിസ് (1576-1622) ഏപ്രില്‍ 24 
Published on

ജര്‍മ്മനിയില്‍ സിഗ്മാരിംഗന്‍ നഗരത്തില്‍ ജനിച്ച മാര്‍ക്ക് റോയിയാണ് പിന്നീട് വി. ഫിദേലിസ് എന്നറിയപ്പെട്ടിരുന്നത്. അദ്ദേഹത്തിന്റെ പിതാവ് സിറ്റി മേയറായിരുന്നു. ആറുവര്‍ഷം ഫിദേലിസ് അഭിഭാഷകനായി പ്രാക്ടീസു ചെയ്തു. അസാധാരണമായ സത്യസന്ധതയും അനുകമ്പയും നിമിത്തം 'പാവങ്ങളുടെ വക്കീല്‍' എന്നാണ് ഫിദേലിസ് അറിയപ്പെട്ടിരുന്നത്.

എന്നാല്‍, അന്ന് കോടതിയില്‍ അനീതിയും അഴിമതിയുമായിരുന്നു നടമാടിയിരുന്നത്. ഇതില്‍ മനസ്സുനൊന്ത് 34-ാമത്തെ വയസ്സില്‍ ഫിദേലിസ് അഭിഭാഷകവൃത്തി ഉപേക്ഷിച്ച് വൈദികവൃത്തി സ്വീകരിച്ചു. തനിക്കുണ്ടായിരുന്ന സ്വത്തുക്കളെല്ലാം വിറ്റ് സാധുക്കള്‍ക്ക് വിതരണം ചെയ്തിട്ട്, ഫിദേലിസ് എന്ന പേരു സ്വീകരിച്ചുകൊണ്ട് ഫ്രെയിബര്‍ഗ്ഗില്‍ കപ്പൂച്ചിന്‍ സഭയില്‍ ചേര്‍ന്നു. 1612 ഒക്‌ടോബര്‍ നാലിനായിരുന്നു അത്.

അന്നു ശക്തമായിരുന്ന കാല്‍വിനിസം, സ്വിംഗ്ല്യാനിസം തുടങ്ങിയ പാഷണ്ഡതകള്‍ക്കെതിരെ തീപ്പൊരി പ്രസംഗങ്ങളും പേരുവയ്ക്കാത്ത ലഘുലേഖകളും വഴി ഫിദേലിസ് ആഞ്ഞടിച്ചു.

1621-ല്‍ പേപ്പല്‍ നൂഷ്യോയുടെ നിര്‍ദ്ദേശപ്രകാരം ഫേഫേഴ്‌സിലുള്ള ഒരു ബനഡിക്‌ടൈന്‍ മൊനാസ്റ്ററി നവീകരിക്കാനും, സുപ്പീരിയേഴ്‌സിന്റെ ആഗ്രഹപ്രകാരം ഗ്രിസന്‍സില്‍ സ്വിംഗ്ലിയന്‍സിന്റെ ഇടയില്‍ മിഷന്‍ പ്രവര്‍ത്തനം നടത്താനുമായി ഫിദേലിസ് പുറപ്പെട്ടു.

രണ്ടു കര്‍ത്തവ്യങ്ങളും വിജയകരമായി പൂത്തിയാക്കിയ അദ്ദേഹത്തെ പോപ്പ് ഗ്രിഗറി XV പ്രത്യേകം അഭിനന്ദിക്കുകയും റോമില്‍ പുതിയതായി ആരംഭം കുറിച്ച കോണ്‍ഗ്രിഗേഷന്‍ ഓഫ് ദ പ്രൊപ്പഗാന്ത, ഗ്രിസണ്‍ മിഷന്റെ തലവനായി ഫിദേലിസിനെ നിയമിക്കുകയും ചെയ്തു.

വെറും ഭിക്ഷുവിനെപ്പോലെ ഫിദേലിസ് ദീര്‍ഘമായി സഞ്ചരിച്ചു. ദൈവത്തിന്റെ കരുണ മാത്രമായിരുന്നു ആശ്രയം. കൈയില്‍ ഒരു കുരിശു രൂപവും ഒരു ബൈബിളും, നമസ്‌കാരപ്പുസ്തകവും കപ്പൂച്ചിന്‍ സഭയുടെ നിയമഗ്രന്ഥവും മാത്രമാണുണ്ടായിരുന്നത്. പള്ളികളിലും പൊതുസ്ഥലങ്ങ ളിലും പ്രഭാഷണവും മോറല്‍ ക്ലാസ്സുകളും ആവര്‍ത്തിച്ചു നടത്തിക്കൊണ്ടിരുന്നു.

അസഹിഷ്ണുക്കളായ പ്രൊട്ടസ്റ്റന്റുകാര്‍ മുറുമുറുത്തുകൊണ്ടിരുന്നു. സിറ്റി മജിസ്‌ട്രേറ്റുകള്‍ക്കായി നടത്തിയ കോണ്‍ഫറന്‍സുകള്‍ രാത്രിയുടെ അന്ത്യയാമങ്ങള്‍ വരെ നീണ്ടിരുന്നു. സമൂഹത്തിലെ ഉന്നതരുടെ മാനസാന്തരങ്ങള്‍ മറ്റനേകം പേരുടെ മാനസാന്തരങ്ങളിലേക്കു വ്യാപിച്ചു കൊണ്ടിരുന്നു.

പ്രൊട്ടസ്റ്റന്റു മിനിസ്റ്റര്‍മാര്‍ അസ്വസ്ഥരായി. 1622 ഏപ്രില്‍ 24-ാം തീയതി പ്രസംഗപീഠത്തില്‍നിന്ന് ഫിദേലിസിനെ അസ്വസ്ഥരായ പ്രൊട്ടസ്റ്റന്റുകാര്‍ വലിച്ചിഴച്ചുകൊണ്ടുപോയി വധിച്ചു.

കത്തോലിക്കാമതം എല്ലാക്കാലത്തേക്കും വേണ്ടിയുള്ള ഒരു വിശ്വാസമാണ്

-വി. ഫിദേലിസ്.

ആദ്യത്തെ കപ്പൂച്ചിന്‍ രക്തസാക്ഷിയാണ് വി. ഫിദേലിസ്. പോപ്പ് ബനഡിക്ട് പതിന്നാലാമാന്‍ 1746 ജൂണ്‍ 20-ന് ഫിദേലിസിനെ വിശുദ്ധനായി പ്രഖ്യാപിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org