കാരാഗൃഹത്തില്‍ നിന്നു മുക്തനാക്കി വീട്ടിലേക്കു തിരിച്ചുപോകാന്‍ നിര്‍ബന്ധിച്ചു. അപ്പോള്‍ അവന്‍ പറഞ്ഞു: "സന്തോഷത്തോടെയാണ് ഞാന്‍ വീടുവിട്ടുപോന്നത്. കാരണം എനിക്കൊരു മഹത്തായ സമ്മാനം ലഭിക്കാനുണ്ട്."
വളരെ ബാല്യത്തില്‍ത്തന്നെ വിശുദ്ധനായ വ്യക്തിയാണ് സിറിള്‍. അമ്മയാണ് ഭൗതികസുഖങ്ങള്‍ ത്യജിക്കാനും ഈശോയെ സ്‌നേഹിക്കാനും സിറിളിനെ പഠിപ്പിച്ചത്. കൂടെക്കൂടെ ക്രിസ്തുവിന്റെ നാമം സിറിള്‍ ഉരുവിട്ടിരുന്നു. അപ്പോഴൊക്കെ സിറിളില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരുന്നു.
സിറിളിന്റെ അച്ഛന്‍ ക്രിസ്തുമത വിരോധിയും വിഗ്രഹാരാധകനുമായിരുന്നു. സിറിളിന്റെ വിശ്വാസം നശിപ്പിക്കാനുള്ള അയാളുടെ ശ്രമം ഫലിച്ചില്ല. വീട്ടില്‍നിന്ന് ഇറക്കിവിട്ടപ്പോഴും ഒന്നും നഷ്ടപ്പെടാത്തവനെ പ്പോലെ സിറിള്‍ നടന്നുനീങ്ങി.
അന്ന് മതപീഡനം ശക്തമായി നടക്കുന്ന കാലമായിരുന്നു. ചേസറിയായുടെ ഗവര്‍ണറുടെ മുമ്പില്‍ സിറിളിനെ ഹാജരാക്കി. പലവിധത്തില്‍ പ്രലോഭിപ്പിച്ചിട്ടും വിശ്വാസം ത്യജിക്കാന്‍ അവന്‍ തയ്യാറായില്ല. എന്നിട്ടും ഗവര്‍ണ്ണര്‍ക്ക് അലിവുതോന്നി, അവനെ കാരാഗൃഹത്തില്‍ നിന്നു മുക്തനാക്കി വീട്ടിലേക്കു തിരിച്ചുപോകാന്‍ നിര്‍ബന്ധിച്ചു. അപ്പോള്‍ അവന്‍ പറഞ്ഞു: "സന്തോഷത്തോടെയാണ് ഞാന്‍ വീടുവിട്ടുപോന്നത്. കാരണം എനിക്കൊരു മഹത്തായ സമ്മാനം ലഭിക്കാനുണ്ട്."
സിറിളിനെ പിന്തിരിപ്പിക്കാന്‍ വീണ്ടും ശ്രമം നടന്നു. പക്ഷേ, തന്റെ വധം നീട്ടിക്കൊണ്ടുപോകുന്നതിലുള്ള അമര്‍ഷത്തോടെ അവന്‍ കൊലയാളികള്‍ക്കു നേരേ തിരിഞ്ഞു. ഗത്യന്തരമില്ലാതെ ജഡ്ജി സിറിളിന്റെ വധം നടപ്പാക്കി.