കാന്റര്‍ബറിയിലെ വിശുദ്ധ അഗസ്റ്റിന്‍ (605) : മെയ് 27

കാന്റര്‍ബറിയിലെ വിശുദ്ധ അഗസ്റ്റിന്‍ (605) : മെയ് 27
Published on
ഒരു കുരിശും ക്രിസ്തു വിന്റെ ഒരു ചിത്രവും മുമ്പില്‍ പിടിച്ച് ലുത്തിനിയ ചൊല്ലിക്കൊണ്ടുള്ള പ്രദക്ഷിണവും അതിനുശേഷം സുവിശേഷപ്രസംഗവും കൊണ്ട് അവര്‍ ജനങ്ങളെ കൈയിലെടുത്തു.

റോമിലാണ് വി. അഗസ്റ്റിന്റെ ജനനം. റോമില്‍ സീലിയന്‍ മലയില്‍ വി. ആന്‍ഡ്രുവിന്റെ നാമത്തിലുള്ള ബനഡിക്‌ടൈന്‍ മൊണാസ്റ്ററിയുടെ പ്രിയോറായിരുന്നു. 596-ല്‍ മഹാനായ പോപ്പ് ഗ്രിഗറി വി. അഗസ്റ്റിനെയും മറ്റു 40 സന്ന്യാസിമാരെയും ഇംഗ്ലണ്ടില്‍ സുവിശേഷപ്രചരണത്തിന് നിയോഗിച്ചു.

എന്നാല്‍, അവിടുത്തെ ഗ്രാമീണര്‍ ഉപദ്രവകാരികളാണെന്ന് കേട്ടറിഞ്ഞ അവര്‍ പാതിവഴിയില്‍ തിരിയെ പോരാന്‍ തീരുമാനിച്ചു. ബനഡിക്‌ടൈന്‍ സഭയില്‍ നിന്നുതന്നെ വന്ന പോപ്പ് ധൈര്യം കൊടുത്ത് അവരെ മുന്നോട്ടു നയിച്ചു.

അങ്ങനെ 597-ല്‍ ഇംഗ്ലണ്ടിലെത്തിയ അവരെ കെന്റിലെ രാജാവ് എതല്‍ബര്‍ട്ട് ഊഷ്മളമായി സ്വീകരിച്ച് കാന്റര്‍ബറിയില്‍ തങ്ങാന്‍ അനുവ ദിച്ചു. ആഘോഷമായ ഒരു പ്രദക്ഷിണം ഒരുക്കപ്പെട്ടു. ഒരു കുരിശും ക്രിസ്തു വിന്റെ ഒരു ചിത്രവും മുമ്പില്‍ പിടിച്ച് ലുത്തിനിയ ചൊല്ലിക്കൊണ്ടുള്ള പ്രദക്ഷിണവും അതിനുശേഷം സുവിശേഷപ്രസംഗവും കൊണ്ട് അവര്‍ ജനങ്ങളെ കൈയിലെടുത്തു.

രാജാവിന്റെ ഭാര്യ ബര്‍ത്ത രാജകുമാരി കത്തോലിക്കാ വിശ്വാസിയായിരുന്നു. ഏതായാലും രാജാവിനും രാജ്ഞിക്കും അഗസ്റ്റിന്റെ ആദ്ധ്യാത്മിക സന്ദേശങ്ങളും ജീവിതവിശുദ്ധിയും വളരെ ഇഷ്ടപ്പെട്ടു. പന്തക്കുസ്താ ദിവസം അവര്‍ ജ്ഞാനസ്‌നാനം സ്വീകരിക്കാന്‍ തയ്യാറായി. കൂടാതെ ക്രിസ്മസിന്റെ പിറ്റേദിവസം രാജാവിന്റെ ആശ്രിതരുള്‍പ്പെടെ പതിനായിരത്തിലേറെപ്പേര്‍ മാമ്മോദീസ സ്വീകരിച്ചു.

വൈകാതെ, ആര്‍ലെസിലെ ആര്‍ച്ചുബിഷപ്പായിരുന്ന വി. വിര്‍ജീലിയസിന്റെ കാര്‍മ്മികത്വത്തില്‍ അഗസ്റ്റിനെ മെത്രാനായി വാഴിച്ചു. പിന്നീട്, ദക്ഷിണ ബ്രിട്ടീഷ് രൂപതകളുടെയെല്ലാം അധികാരമുള്ള കാന്റര്‍ബറി ആര്‍ച്ചുബിഷപ്പായി അദ്ദേഹം അധികാരമേറ്റു. അദ്ദേഹത്തിന്റെ ഭരണം വിജയകരമായിരുന്നു.

വെയില്‍സിലെ കെല്‍ട്ടിക് ബിഷപ്പുമാരുമായി ഈസ്റ്റര്‍ ദിവസത്തെപ്പറ്റിയുള്ള അഭിപ്രായസമന്വയത്തിന് ഒരു പരിധിവരെ സാധിക്കുകയും ചെയ്തു. ഉറച്ച വിശ്വാസിയും ക്ഷമയുടെ മഹത്വം അറിയാവുന്ന വ്യക്തിയുമായ അഗസ്റ്റിന്‍ കഴിവിന്റെ പരമാവധി ശ്രമിച്ച് മറ്റുള്ളവര്‍ക്കു ജോലി തുടരാനായി ഉറപ്പുള്ള ഒരു അടിത്തറ സ്ഥാപിച്ചു.

ഉള്ളില്‍ സ്‌നേഹമില്ലാതെ ഒരു നിമിഷംപോലും എനിക്കു ജീവിക്കാനാവില്ല. സ്‌നേഹിക്കുന്നവന്‍ എല്ലാം സഹിക്കുന്നു; അഥവാ, സഹനത്തെപ്പോലും സ്‌നേഹിക്കുന്നു.

വിശുദ്ധ

ഇംഗ്ലണ്ടിലെത്തി ഏഴുവര്‍ഷം കഴിഞ്ഞപ്പോള്‍ 605 മെയ് 26-ന് വി. അഗസ്റ്റിന്‍ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. അപ്പോഴേക്കും പന്ത്രണ്ടു പുതിയ രൂപതകള്‍ സ്ഥാപിച്ച് അദ്ദേഹം വളര്‍ത്തിയെടുത്തിരുന്നു.

logo
Sathyadeepam Online
www.sathyadeepam.org