വിശുദ്ധ ചാള്‍സ് ലവാങ്കയും കൂട്ടരും (1886) : ജൂണ്‍ 3

വിശുദ്ധ ചാള്‍സ് ലവാങ്കയും കൂട്ടരും (1886) : ജൂണ്‍ 3

Published on
ഉഗാണ്ടയില്‍ മിഷനറി പ്രവര്‍ത്തനം പ്രാദേശികതലത്തില്‍ ആരംഭിച്ചത് 1878-ലാണ്. അടുത്തവര്‍ഷം ഈസ്റ്ററിന്റെ തലേ ദിവസം ആദ്യത്തെ ജ്ഞാനസ്‌നാനങ്ങള്‍ നടന്നു. അവരില്‍ പലരും ഇസ്ലാം മതത്തില്‍ നിന്ന് പ്രോട്ടസ്റ്റന്റു മതവിശ്വാസം സ്വീകരിച്ചവരായിരുന്നു. പിന്നീടാണ് കത്തോലിക്കാ മതവിശ്വാസത്തിലേക്കു വന്നത്.

രാജാവായ മ്‌വാങ്കായുടെ അവിശുദ്ധ താല്പര്യങ്ങളെ എതിര്‍ ത്തതുകൊണ്ടാണ് ക്രിസ്ത്യാനികള്‍ നോട്ടപ്പുള്ളികളായത്. 1886-ല്‍ ക്രിസ്തുവിലുള്ള വിശ്വാസം അസാധാരണമായി പ്രചരിക്കുന്നതു കണ്ട് മ്‌വാങ്കാ ക്രിസ്ത്യാനികളുടെ മേല്‍ പീഡനം അഴിച്ചുവിട്ടു. രാജാവിന്റെ പ്രധാന ആശ്രിതരായ ജോസഫ് മ്കാസായും മരുമ്പായുമാണ് ആദ്യരക്തസാക്ഷികളായത്. അധികം താമസിയാതെ മ്കാസായുടെ പിന്‍ഗാമി ചാള്‍സ് ലവാങ്കയും രക്തസാക്ഷിത്വം വഹിച്ചു.

രാജാവിന്റെ അവിശുദ്ധ താല്പര്യങ്ങളെ ചെറുക്കാനും ക്രിസ്തുവിലുള്ള വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കാനും മറ്റുള്ളവര്‍ക്കു ധൈര്യവും പ്രചോദനവും നല്കിയത് ചാള്‍സാണ്. അങ്ങനെ 13-നും 30-നും ഇടയ്ക്കു പ്രായമുള്ള 22 നീഗ്രോ യുവാക്കളാണ് കഠിനമായ പീഡനങ്ങള്‍ സഹിച്ച് വിശ്വാസം സംരക്ഷിക്കാന്‍ വേണ്ടി രക്തസാക്ഷിത്വം വരിച്ചത്. അവരില്‍ 13 പേരെ ജീവനോടെ ദഹിപ്പിക്കുകയായിരുന്നു. 1886 ജൂണ്‍ 3-നാണ് പലരും വധിക്കപ്പെട്ടത്.

സഭയില്‍ ആദ്യമായി വാഴ്ത്തപ്പെട്ടവരെന്നു നാമകരണം ചെയ്യപ്പെട്ട ആഫ്രിക്കന്‍ നീഗ്രോകള്‍ ഈ 22 പേരാണ്. അത് 1920-ലായിരുന്നു. 1886-ലെ മതപീഡനത്തില്‍ വേറെ 80 പേരും വധിക്കപ്പെട്ടിരുന്നു.

പോപ്പ് പോള്‍ ആറാമനാണ് 22 ഉഗാണ്ടന്‍ രക്തസാക്ഷികളെ 1964-ല്‍ വിശുദ്ധരായി പ്രഖ്യാപിച്ചത്.

logo
Sathyadeepam Online
www.sathyadeepam.org