
ക്രിസ്തുവിന്റെ ജ്ഞാനസ്‌നാനത്തിനുശേഷം വിശ്വസ്ത ശിഷ്യരിലൊരാളായി മത്തിയാസ് എന്നും അവിടുത്തോടൊപ്പമുണ്ടായിരുന്നു. അതുകൊണ്ടാണ് യേശുവിന്റെ സ്വര്‍ഗ്ഗാരോഹണത്തിനുശേഷം ഒറ്റുകാരനായ യൂദാസ് ആത്മഹത്യചെയ്ത ഒഴിവില്‍, നറുക്കിട്ടെടുത്ത് മത്തിയാ സിനെ 12 ശിഷ്യന്മാരിലൊരാളാക്കിയത്. അപ്പസ്‌തോലനടപടിയുടെ ആദ്യ അദ്ധ്യായത്തില്‍ നിന്നു നമുക്കു ലഭിക്കുന്ന വിവരങ്ങള്‍ ഇത്ര മാത്രമാണ്.
"അവര്‍ ബാര്‍സബാസ് എന്നു വിളിക്കപ്പെട്ടിരുന്ന ജോസഫ്, മത്തിയാസ് എന്നീ രണ്ടുപേരെ നിര്‍ദ്ദേശിച്ചു. ജോസഫിനു യൂസ്‌തോസ് എന്നും പേരുണ്ടായിരുന്നു. അവര്‍ പ്രാര്‍ത്ഥിച്ചു. കര്‍ത്താവേ, എല്ലാ മനുഷ്യരുടെയും ഹൃദയങ്ങള്‍ അങ്ങ് അറിയുന്നുവല്ലോ. യൂദാസ് താന്‍ അര്‍ഹിച്ചിരുന്നിടത്തേക്കു പോകാന്‍വേണ്ടി ഉപേക്ഷിച്ച അപ്പസ്‌തോലസ്ഥാനവും ശുശ്രൂഷാപദവിയും സ്വീകരിക്കാന്‍ ഈ ഇരുവരില്‍ ആരെയാണ് അങ്ങു തിരഞ്ഞെടുത്തിരിക്കുന്നതെന്നു വ്യക്തമാക്കണമേ. പിന്നെ അവര്‍ കുറിയിട്ടു. മത്തിയാസിനു കുറിവീണു. പതിനൊന്ന് അപ്പസ്‌തോലന്മാരോടുകൂടെ അവന്‍ എണ്ണപ്പെടുകയും ചെയ്തു." (അപ്പ. പ്രവ. 1:23-26)
മത്തിയാസ് ജൂദയായിലും (ഇന്നത്തെ ഇസ്രായേല്‍) എത്യോപ്യായിലും സുവിശേഷം പ്രസംഗിച്ചെന്നും എത്യോപ്യായില്‍വച്ച് കുരിശില്‍ തറച്ച് വധിക്കപ്പെട്ടെന്നും വിശ്വസിക്കപ്പെടുന്നു. ജറൂസലത്തുവച്ച് അദ്ദേഹം ശിരഛേദനം ചെയ്യപ്പെടുകയായിരുന്നെന്നും പറയപ്പെടുന്നുണ്ട്.
തയ്യല്‍ക്കാരുടെയും ആശാരിമാരുടെയും സ്വര്‍ഗ്ഗീയമദ്ധ്യസ്ഥനാണ് വി. മത്തിയാസ്.