രാജ്ഞിയായ മേരി : ആഗസ്റ്റ് 22

രാജ്ഞിയായ മേരി : ആഗസ്റ്റ് 22
Published on
സ്വര്‍ഗ്ഗാരോപണ തിരുനാള്‍ കഴിഞ്ഞ് ഏഴാം ദിവസമാണ് നാം പരിശുദ്ധ കന്യകാമറിയത്തെ സ്വര്‍ഗ്ഗീയ റാണിയായി വാഴ്ത്തുന്ന അവസരം. യുഗങ്ങളുടെ രാജാവായ യേശുവിനോടൊപ്പം സ്വര്‍ഗ്ഗത്തില്‍ രാജ്ഞിയായി വാണരുളുന്ന മറിയത്തെ നാം വണങ്ങുന്നു.

സഭയുടെ ആദ്യനൂറ്റാണ്ടുകളില്‍ത്തന്നെ ക്രിസ്ത്യാനികള്‍ പരിശുദ്ധ കന്യകാമറിയത്തെ പ്രാര്‍ത്ഥനകളും സ്തുതിപ്പുകളും കൊണ്ട് അഭിസംബോധന ചെയ്തിരുന്നു. പ്രപഞ്ചത്തിലെ ഏതൊരു ജീവിക്കും ലഭിക്കാവുന്ന പരമോന്നത സ്ഥാനമാണ് അവള്‍ക്കു നല്‍കിയിരിക്കുന്നത്. കാരണം, കന്യകാമറിയം പ്രപഞ്ചത്തിന്റെ രാജ്ഞിയാണ്.

ദൈവമാതാവായ മറിയത്തിന്റെ മഹത്വം എല്ലാ ക്രിസ്ത്യാനികള്‍ക്കും നല്ലപോലെ അറിയാം. കാരണം, അവളുടെ പുത്രന്‍ അത്യുന്നതന്റെ പുത്രന്‍ എന്നു വിളിക്കപ്പെടും. അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം ദൈവമായ കര്‍ത്താവ് അവനു കൊടുക്കും. യാക്കോബിന്റെ ഭവനത്തിന്മേല്‍ അവന്‍ എന്നേക്കും ഭരണം നടത്തും" (ലൂക്ക 1:32-33).

സഭാപാരംഗതര്‍ മേരിയെ 'രാജാവിന്റെ അമ്മ' എന്നും 'കര്‍ത്താവിന്റെ അമ്മ' എന്നും വിളിച്ചു. വി. ഗ്രിഗരി നസ്സിയാന്‍സെന്‍ 'പ്രപഞ്ചത്തിന്റെ മുഴുവന്‍ രാജാവിന്റെ അമ്മ' എന്നു സംബോധന ചെയ്തു.

ഏതായാലും ദൈവശാസ്ത്രജ്ഞരെല്ലാം വിശുദ്ധ കന്യകാമേരിയെ എല്ലാ സൃഷ്ടികളുടെയും രാജ്ഞിയായി അംഗീകരിച്ചു. വി. അല്‍ഫോന്‍സ് ലിഗോരി കുറിച്ചു; "പരിശുദ്ധ കന്യകാമറിയത്തിന് രാജാക്കന്മാരുടെ രാജാവിന്റെ അമ്മ"യുടെ സ്ഥാനം നല്‍കിയതുകൊണ്ട് സഭ രാജ്ഞി എന്നു സംബോധന ചെയ്ത് മറിയത്തെ ബഹുമാനിക്കുന്നു.

ഒമ്പതാം പീയൂസ് മാര്‍പാപ്പ പറഞ്ഞു: "മനുഷ്യകുലത്തിന്റെ രക്ഷ മാത്രം ആഗ്രഹിക്കുന്ന അമ്മ മനുഷ്യകുലത്തിന്റെ മുഴുവന്‍ കാര്യങ്ങളും ഏറ്റെടുത്തിരിക്കുന്നു."

പന്ത്രണ്ടാം പീയൂസിന്റെ അഭിപ്രായത്തില്‍, "പരിശുദ്ധ കന്യകാ മറിയത്തില്‍ നമ്മള്‍ എല്ലാ പ്രതീക്ഷകളും അര്‍പ്പിച്ചിരിക്കുന്നതിനാല്‍; സന്തോഷത്തിന്റെ ഒരു യുഗം തന്നെ പിറക്കുമെന്നാണ് നമ്മുടെ പ്രതീക്ഷ."

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org