ഫേസ് ഓഫ് ദ ഫേസ്‌ലെസ് : അന്തര്‍ദേശീയ അംഗീകാരങ്ങളുടെ നിറവില്‍

സി.റാണി മരിയയുടെ ബയോപിക് തിയേറ്ററുകളിലേക്ക്
ഫേസ് ഓഫ് ദ ഫേസ്‌ലെസ് : അന്തര്‍ദേശീയ അംഗീകാരങ്ങളുടെ നിറവില്‍

വിവിധ വിദേശരാജ്യങ്ങളിലെ ചലച്ചിത്രമേളകളില്‍ നിന്നു ലഭിച്ച ഇരുപതോളം അംഗീകാരങ്ങളുടെ നിറവില്‍ കേരളത്തിലെ തിയേറ്ററുകളിലേക്ക് നവംബര്‍ 17 നു പ്രദര്‍ശനത്തിനെത്തുകയാണ് 'ഫേസ് ഓഫ് ദ ഫേസ്‌ലെസ്' എന്ന സിനിമ. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ആദിവാസി സേവനത്തിനിടെ രക്തസാക്ഷിത്വം വരിച്ച സിസ്റ്റര്‍ റാണി മരിയയുടെ ജീവചരിത്രമാണ് സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നത്. അന്താരാഷ്ട്ര സമൂഹത്തെ മുന്നില്‍ കണ്ട് വിവിധ ഭാഷകളില്‍ ചിത്രീകരിച്ച സിനിമയുടെ മലയാളം പതിപ്പാണ് കേരളത്തിലെ തിയേറ്ററുകളിലെത്തുന്നത്.

ഡോ. ഷെയ്‌സണ്‍ പി ഔസേഫ് ആണ് സിനിമയുടെ സംവിധായകന്‍. മുംബൈ സെന്റ്‌സേവ്യേഴ്‌സ് കോളജിലെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ പ്രൊഡക്ഷന്‍ വിഭാഗം മേധാവിയായ ഡോ. ഷെയ്‌സണ്‍ സംവിധാനം ചെയ്യുന്ന ആദ്യത്തെ ഫീച്ചര്‍ ഫിലിമാണ് ഇത്. എന്നാല്‍ ഡസന്‍ കണക്കിന് ഡോക്യുമെന്ററികള്‍ സംവിധാനം ചെയ്തിട്ടുള്ള ഷെയ്‌സണ്‍ ആ രംഗത്ത് അനേകം അംഗീകാരങ്ങള്‍ ഇതിനകം നേടിയിട്ടുണ്ട്. മികച്ച നവാഗതസംവിധായകനുള്ള ഒന്നിലേറെ അന്താരാഷ്ട്ര അവാര്‍ഡുകള്‍ നേടിക്കൊണ്ടാണ് സിനിമാരംഗത്തേക്കുള്ള അദ്ദേഹത്തിന്റെ പ്രവേശം ഈ സിനിമയിലൂടെ സാധ്യമായിരിക്കുന്നത്. അമേരിക്കയിലെ ന്യൂ യോര്‍ക്, സാന്‍ഫ്രാന്‍സിസ്‌കോ, വിര്‍ജീനിയ തുടങ്ങിയ നഗരങ്ങളില്‍ വിവിധ ഫിലിം ഫെസ്റ്റിവലുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കപ്പെടുകയും അംഗീകാരങ്ങള്‍ കരസ്ഥമാക്കുകയും ചെയ്തു. ഫ്രാന്‍സ്, കാനഡ, ഇറ്റലി, യു എ ഇ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലും ഇന്ത്യയിലെ കൊല്‍ക്കത്ത, ഡല്‍ഹി, മുംബൈ, ജയ്‌സാല്‍മീര്‍ തുടങ്ങിയ നഗരങ്ങളിലും ചലച്ചിത്രമേളകളില്‍ സിനിമ വിവിധ അംഗീകാരങ്ങള്‍ നേടി.

മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാര്‍ഡ് കഴിഞ്ഞ വര്‍ഷം നേടിയ വിന്‍സി അലോഷ്യസ് ഈ സിനിമയില്‍ സിസ്റ്റര്‍ റാണി മരിയ യ്ക്കു ജീവന്‍ പകരുന്നു. വിന്‍സിയുടെ ഈ വേഷപ്പകര്‍ച്ചയും നിരവധി അംഗീകാരങ്ങള്‍ കരസ്ഥമാക്കിക്കഴിഞ്ഞു. ഗായിക കെ എസ് ചിത്ര, ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി തുടങ്ങി ചലച്ചിത്ര രംഗത്തെ നിരവധി പ്രസിദ്ധര്‍ ഈ സിനിമയില്‍ സഹകരിച്ചിട്ടുണ്ട്.

ട്രൈലൈറ്റ് ക്രിയേഷന്‍സിനുവേണ്ടി സാന്ദ്ര ഡിസൂസയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പാരീസിലെ ഡി ബി ഐ എം എ നിര്‍മ്മാണത്തില്‍ സഹകരിച്ചിട്ടുണ്ട്. പതിനാറ് സംസ്ഥാനങ്ങളില്‍ നിന്നുള്ള നൂറ്റമ്പത് അഭിനേതാക്കള്‍ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ദേശീയ അവാര്‍ഡ് ജേതാവായ മഹേഷ് അനയ് ആണ് ഛായാഗ്രാഹകന്‍. ചിത്രയെ കൂടാതെ ഹരിഹരന്‍, ജാവേദ് അലി, കൈലാഷ് ഖെര്‍ എന്നിവര്‍ പാടിയ മൂന്നു മനോഹരമായ ഗാനങ്ങള്‍ സിനിമയുടെ മൂല്യം വര്‍ധിപ്പിക്കുന്നു.

സിസ്റ്റര്‍ റാണി മരിയയുടെ ജീവിതകഥ, പാവപ്പെട്ട മനുഷ്യരെ നിസ്വാര്‍ ത്ഥമായി സേവിക്കാനിറങ്ങുന്ന ആര്‍ക്കും മാതൃകയും പ്രചോദനവുമാണ്, ഒപ്പം വെല്ലുവിളിയും. ഭൂപ്രഭുക്കന്മാരുടെ നിരന്തരമായ ചൂഷണങ്ങള്‍ക്കു വിധേയരായിരുന്ന ആദിവാസികളെ, വിശേഷിച്ചും വനിതകളെ ശാക്തീകരിക്കുകയാണ് സിസ്റ്റര്‍ റാണി മരിയ ചെയ്തത്. അഹിംസയിലൂന്നിയും ഐക്യത്തോടെ നിലകൊണ്ടും സിസ്റ്ററിന്റെ നേതൃത്വത്തില്‍ അവര്‍ ചൂഷണങ്ങള്‍ക്കെതിരെ പോരാടി. ആദിവാസികള്‍ വിദ്യാഭ്യാസം നേടി, സ്വന്തം അവകാശങ്ങളെ കുറിച്ചു അവബോധമാര്‍ജിക്കാന്‍ തുടങ്ങിയത് ചൂഷകരെ പ്രകോപിപ്പിച്ചു. ആദിവാസികള്‍ക്കു വെളിച്ചം പകരുന്നത് സിസ്റ്റര്‍ റാണി മരിയയാണെന്ന് അവര്‍ക്കറിയാമായിരുന്നു. എങ്കില്‍ ആ വെളിച്ചം എന്നേക്കുമായി അണച്ചു കളയാമെന്ന് അവര്‍ നിശ്ചയിച്ചു. അതിന്റെ ഫലമായിരുന്നു ക്രൂരമായ ആ കൊലപാതകം.

പക്ഷേ, കൊലപാതകത്തോടെ സംഭവപരമ്പരകള്‍ അവസാനിച്ചില്ല. കൊലപാതകത്തിനു ശിക്ഷിക്കപ്പെട്ട സമുന്ദര്‍ സിംഗ് പിന്നീട് പെരുമ്പാവൂര്‍, പുല്ലുവഴിയിലെ സിസ്റ്റര്‍ റാണി മരിയയുടെ വീടു സന്ദര്‍ശിച്ചു. സിസ്റ്ററിന്റെ മാതാവ് മകളെ കൊലപ്പെടുത്തിയ ആ കരങ്ങളില്‍ ചുംബിച്ചു. ക്ഷമയുടെയും മാനസാന്തരത്തിന്റെയും മഹത്തായ പാഠങ്ങള്‍ ലോകം അവിടെ കണ്ടു. സിസ്റ്ററെ കത്തോലിക്ക സഭ അള്‍ത്താരയുടെ മഹത്വത്തിലേക്കുയര്‍ത്തി. ഇന്‍ഡോറിനടുത്ത് നച്ചന്‍ബോര്‍ മലമ്പ്രദേശത്ത് എന്നേക്കുമായി പൊലിഞ്ഞുപോയെന്നു കരുതിയ ആ കൈവിളക്ക് ഇന്ന് തലമുറകള്‍ക്കു വഴികാട്ടുന്ന പ്രകാശഗോപുരമായി നിത്യതയുടെ മകുടം ചൂടിയിരിക്കുകയാണ്.

കാലദേശഭേദങ്ങള്‍ക്കതീതമായി മനുഷ്യവംശത്തെയാകെ പ്രചോദിപ്പിക്കാന്‍ കഴിയുന്ന ആ ജീവിതകഥയാണ് ഷെയ്‌സ ണും സംഘവും അഭ്രപാളികളിലേക്ക് പകര്‍ത്തിയിരിക്കുന്നത്. മലയാളി കൂടിയായ സിസ്റ്റര്‍ റാണി മരിയയുടെ ജീവിതം പറയുന്ന സിനിമ മലയാളി പ്രേക്ഷകസമൂഹത്തിന്റെയും അംഗീകാരം നേടുമെന്ന പ്രതീക്ഷയാണ് സംവിധായകനും സംഘത്തിനുമുള്ളത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org