കേന്ദ്ര സര്‍വ്വകലാശാലകളില്‍ പഠിക്കാം

കേന്ദ്ര സര്‍വ്വകലാശാലകളില്‍ പഠിക്കാം

കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ പാര്‍ലമെന്റിന്റെ നിയമപ്രകാരം സ്ഥാപിക്കപ്പെട്ട ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് കേന്ദ്ര സര്‍വ്വകലാശാലകള്‍. ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി, ഡല്‍ഹി യൂണി വേഴ്‌സിറ്റി, ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി, ജാമിയ മില്ലിയ ഇസ്ലാമിയ, അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റി, തേസ്പൂര്‍ യൂണിവേഴ്‌സിറ്റി, പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി, വിശ്വഭാരതി യൂണിവേഴ്‌സിറ്റി, സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് കേരള തുടങ്ങി 54 കേന്ദ്ര സര്‍വകലാശാലകള്‍ യുജിസി പ്രസിദ്ധീകരിച്ച കേന്ദ്ര സര്‍വകലാശാലകളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു. വിവിധ വിഷയങ്ങളില്‍ ബിരുദ ബിരുദാനന്തര പഠനത്തിനും ഗവേഷണത്തിനും കേന്ദ്ര സര്‍വ കലാശാലകളില്‍ അവസരമുണ്ട്.

അഡ്മിഷന്‍ രീതിയില്‍ മാറ്റം

വിവിധ കേന്ദ്ര യൂണിവേഴ്‌സിറ്റികള്‍ പ്രവേശനത്തിനായി വ്യത്യസ്ത മാനദണ്ഡങ്ങളാണ് സ്വീകരിച്ചുപോന്നിരുന്നത്. ഉദാഹരണത്തിന്, ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ ബിരുദ പ്രവേശനത്തിന് പ്ലസ് ടു പരീക്ഷയുടെ മാര്‍ക്ക് ആയിരുന്നു അടിസ്ഥാനം. എന്നാല്‍, ഇനി മുതല്‍ ഡല്‍ഹി സര്‍വ്വകലാശാലയിലെ നൂറു ശതമാനത്തിനടുത്തുള്ള കട്ട് ഓഫ് മാര്‍ക്ക് ചരിത്രമായി മാറുകയാണ്. ഒരു വിദ്യാര്‍ത്ഥിയുടെ ബോര്‍ഡ് പരീക്ഷയുടെ മാര്‍ക്കുകള്‍ക്ക് കേന്ദ്ര സര്‍വകലാശാലകളിലെ പ്രവേശനത്തില്‍ പങ്കുണ്ടാവുകയില്ല. കേന്ദ്ര സര്‍വകലാശാലകളുടെ പ്രവേശനത്തിനുള്ള പൊതുപ്രവേശന പരീക്ഷയുടെ (Central University Entrance Test-CUET) സ്‌കോറിനെ മാത്രം അടിസ്ഥാനമാക്കിയായിരിക്കും കേന്ദ്ര സര്‍വ്വകലാശാലകള്‍ ഇനിമേല്‍ ഡിഗ്രി കോഴ്‌സുകള്‍ക്ക് പ്രവേശനം നല്‍കുക.

CUET

കേന്ദ്ര സര്‍വകലാശാലകളുടെ പൊതു പ്രവേശന പരീക്ഷ മുമ്പും ഉണ്ടായിരുന്നതാണ്. എന്നാല്‍ ഈ പ്രവേശനപരീക്ഷയില്‍ 14 യൂണി വേഴ്‌സിറ്റികള്‍ മാത്രമേ പങ്കാളികളായിരുന്നുള്ളൂ. അടുത്ത അധ്യയന വര്‍ഷം മുതല്‍ എല്ലാ കേന്ദ്ര സര്‍വകലാശാലകളിലെയും ബിരുദ പ്രവേശനത്തിന് CUET നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു എന്നതാണ് മാറ്റം. രാജ്യത്തുടനീളമുള്ള കേന്ദ്ര സര്‍വ്വകലാശാലകളില്‍ ബിരുദപ്രവേശനം നേടുന്നതിനുള്ള ഏകജാലക സംവിധാനമാണ് CUET എന്നര്‍ത്ഥം. കേന്ദ്ര സര്‍വ്വകലാശാലകള്‍ കൂടാതെ മറ്റു യൂണിവേഴ്‌സിറ്റികളും കോളേജുകളും സ്വന്തമായി നടത്തുന്ന പ്രവേശന പരീക്ഷ ഒഴിവാക്കി CUET സ്‌കോര്‍ ബിരുദ പ്രവേശനത്തിന് ഉപയോഗിക്കാനുള്ള സാധ്യതയുമുണ്ട്. CUET നടത്തുന്നതിനുള്ള ഉത്തരവാദിത്തം നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി(NTA)യ്ക്കാണ്.

പരീക്ഷാരീതി

CUET (UG) 2022 കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റ് മോഡിലാവും നടത്തുക. ഏപ്രില്‍ ആദ്യ വാരം മുതല്‍ https://cuet.samarth.ac.in/ എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷകള്‍ സമര്‍പ്പിക്കുവാന്‍ കഴിയും. ഏപ്രില്‍ 30 ആണ് അവസാന തീയതി.

CUET (UG) 2022 ന് നാലു ഭാഗങ്ങള്‍ ഉണ്ടാവും: വിഭാഗം IA 13 ഭാഷകള്‍, വിഭാഗം IB 19 ഭാഷകള്‍, വിഭാഗം II 27 നിര്‍ദ്ദിഷ്ട വിഷയങ്ങള്‍, വിഭാഗം III പൊതുപരീക്ഷ. എല്ലാ വിദ്യാര്‍ത്ഥികളും എല്ലാ ഭാഗവും എഴുതണമെന്ന് നിര്‍ബന്ധമില്ല. നാം പ്രവേശനം ആഗ്രഹിക്കുന്ന കേന്ദ്ര സര്‍വ്വകലാശാലയിലെ പ്രവേശന രീതിക്ക് അനുയോജ്യമായ വിഭാഗങ്ങളും ഭാഷയും വിഷയവും തിരഞ്ഞെടുത്തുവേണം പരീക്ഷ എഴുതേണ്ടത്. അതിനാല്‍ നമുക്ക് ആവശ്യമുള്ള കേന്ദ്ര സര്‍വ്വ കലാശാലകളുടെ ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിന്‍ ആദ്യം റഫര്‍ ചെയ്യാം. അതത് വെബ്‌സൈറ്റുകളില്‍ ഇവ ലഭ്യമാണ്.

ഭാഷകള്‍

തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, മറാത്തി, ഗുജറാത്തി, ഒഡിയ, ബംഗാളി, ആസാമീസ്, പഞ്ചാബി, ഇംഗ്ലീഷ്, ഹിന്ദി, ഉറുദു എന്നിവയാണ് ഭാഗം 1A യിലെ 13 ഭാഷകള്‍.

ഫ്രഞ്ച്, സ്പാനിഷ്, ജര്‍മ്മന്‍, നേപ്പാളി, പേര്‍ഷ്യന്‍, ഇറ്റാലിയന്‍, അറബിക്, സിന്ധി, സംസ്‌കൃതം, കാശ്മീരി, കൊങ്കണി, ബോഡോ, ഡോഗ്രി, മൈഥിലി, മണിപ്പൂരി, സന്താലി, ടിബറ്റന്‍, ജാപ്പനീസ്, റഷ്യന്‍, ചൈനീസ് എന്നിവയാണ് ഭാഗം 1B യിലെ 20 ഭാഷകള്‍.

ഡൊമെയ്ന്‍ നിര്‍ദ്ദിഷ്ട വിഷയങ്ങള്‍

അക്കൗണ്ടന്‍സി / ബുക്ക് കീപ്പിംഗ്, ബയോളജി / ബയോളജിക്കല്‍ സ്റ്റഡീസ് / ബയോടെക്‌നോളജി / ബയോകെമിസ്ട്രി, ബിസിനസ് സ്റ്റഡീസ്, കെമിസ്ട്രി, കമ്പ്യൂട്ടര്‍ സയന്‍സ് / ഇന്‍ഫോര്‍മാറ്റിക്‌സ് പ്രാക്ടീസ്, ഇക്കണോമിക്‌സ് / ബിസിനസ്സ് ഇക്കണോമിക്‌സ്, എഞ്ചിനീയറിംഗ് ഗ്രാഫിക്‌സ്, സംരംഭകത്വം, ജ്യോഗ്രഫി /ജിയോളജി, ചരിത്രം, ഹോം സയന്‍സ്, ഇന്ത്യയുടെ വിജ്ഞാന പാരമ്പര്യവും സമ്പ്രദായങ്ങളും, നിയമം, പരിസ്ഥിതി ശാസ്ത്രം, ഗണിതം, ഫിസിക്കല്‍ സയന്‍സ്/എന്‍സിസി/ യോഗ, സൈക്കോളജി, സോഷ്യോളജി, ടീച്ചിംഗ് ആപ്റ്റിറ്റിയൂഡ്, അഗ്രികള്‍ച്ചര്‍, മാസ് മീഡിയ / മാസ് കമ്മ്യൂണിക്കേഷന്‍, നരവംശശാസ്ത്രം, ഫൈന്‍ ആര്‍ട്‌സ് / വിഷ്വല്‍ ആര്‍ട്‌സ് (ശില്‍പം/ പെയിന്റിംഗ്)/കൊമേഴ്‌സ്യല്‍ ആര്‍ട്ട്‌സ്), പെര്‍ഫോമിംഗ് ആര്‍ട്ട്‌സ് (i) കഥക് / ഭരത നാട്യം/ ഒഡീസി/ കഥകളി/ കുച്ചിപ്പുഡി/ മണിപ്പൂരി (ii) നാടകം തിയേറ്റര്‍ (iii) സംഗീതം (ഹിന്ദുസ്ഥാനി/ കര്‍ണാടക/ രബീന്ദ്ര സംഗീതം/ താളവാദ്യം/ താളവാദ്യമല്ലാത്തത്), സംസ്‌കൃതം.

എത്ര വിഷയങ്ങള്‍ എഴുതാം?

ഒരു ഉദ്യോഗാര്‍ത്ഥിക്ക് വിഭാഗം II ലെ 27 വിഷയങ്ങളില്‍ പരമാവധി 6 വിഷയങ്ങള്‍ തിരഞ്ഞെടുക്കാം. അതുപോലെ, സെക്ഷന്‍ IA, സെക്ഷന്‍ IB എന്നിവയില്‍ നിന്ന് പരമാവധി 3 ഭാഷകള്‍ തിരഞ്ഞെടുക്കാം. 3 ഭാഷകള്‍ തിരഞ്ഞെടുക്കുന്നുവെങ്കില്‍ മൂന്നാം ഭാഷ തിരഞ്ഞെടുക്കുന്നത് സെക്ഷന്‍ II ലെ ഒരു ഡൊമെയ്ന്‍ നിര്‍ദ്ദിഷ്ട വിഷയത്തിന് പകരമായിരിക്കണം.

വിഭാഗം III ലെ ജനറല്‍ ടെസ്റ്റില്‍ പൊതു വിജ്ഞാനം, ആനുകാലിക കാര്യങ്ങള്‍, പൊതു മാനസിക കഴിവ്, സംഖ്യാപരമായ കഴിവ്, ക്വാണ്ടിറ്റേറ്റീവ് റീസണിംഗ് (എട്ടാം ക്ലാസ്സ് നില വാരത്തിലെ അടിസ്ഥാന ഗണിത ശാസ്ത്ര ആശയങ്ങളുടെ ലളിതമായ പ്രയോഗം ഗണിത/ബീജഗണിത ജ്യാമിതി/സ്റ്റാറ്റ്), ലോജിക്കല്‍ ആന്‍ഡ് അനലിറ്റിക്കല്‍ റീസണിംഗ് എന്നിവ ഉള്‍ക്കൊള്ളുന്നു.

ഭാഷകളും ഡൊമെയ്ന്‍ നിര്‍ദ്ദിഷ്ട വിഷയങ്ങളും ജനറല്‍ ടെസ്റ്റും തിരഞ്ഞെടുക്കുന്നതിന്, ഉദ്യോഗാര്‍ത്ഥി പ്രവേശനം ആഗ്രഹിക്കുന്ന സര്‍വകലാശാലയുടെ ആവശ്യകതകള്‍ പരിശോധിക്കേണ്ടതാണ്.

ഏതു യൂണിവേഴ്‌സിറ്റി? ഏതു കോഴ്‌സ്?

ഏതു സര്‍വ്വകലാശാലയില്‍ പഠിക്കണം എന്നതും ഏതു വിഷയം പഠിക്കണം എന്നതും വിദ്യാര്‍ത്ഥിയുടെ അഭിരുചിക്കും കഴിവിനും അനുസരിച്ച് വേണം തീരുമാനിക്കേണ്ടത്. എല്ലാ കേന്ദ്ര യൂണിവേഴ്‌സിറ്റികളും ഒരേ നിലവാരത്തിലുള്ളവയല്ല എന്നത് പ്രത്യേകം ഓര്‍ക്കണം. സര്‍വ്വകലാശാലകളുടെ റാങ്കിംഗ് പരിശോധിക്കുന്നതും മുന്‍ വിദ്യാര്‍ഥികളുമായി ആശയവിനിമയം നടത്തുന്നതും ഇക്കാര്യത്തില്‍ പ്രയോജനം ചെയ്യും.

ബിരുദാനന്തരബിരുദവും ഗവേഷണവും

ബിരുദാനന്തരബിരുദ പ്രവേശനത്തിനും പൊതുപ്രവേശനപരീക്ഷയുണ്ട്. എന്നാല്‍ എല്ലാ സര്‍വകലാശാലകളുടെയും പ്രവേശനം ഈ പൊതുപ്രവേശന പരീക്ഷയിലൂടെയല്ല. അതിനാല്‍ ബിരുദാനന്തരബിരുദ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഓരോ സര്‍വകലാശാലയുടെയും വെബ്‌സൈറ്റ് പരിശോധിച്ച് പ്രവേശന രീതി മനസ്സിലാക്കി വേണം അപേക്ഷിക്കേണ്ടത്. ഗവേഷണ പഠനത്തിന്റെ കാര്യവും ഇതു തന്നെ.

വെബ്‌സൈറ്റുകള്‍

കേന്ദ്രയൂണിവേഴ്‌സിറ്റികളുടെ ലിസ്റ്റ് ഓരോ യൂണിവേഴ്‌സിറ്റിയുടെയും വെബ്‌സൈറ്റ് വിലാസവും www.ugc.ac.in ല്‍ ലഭ്യമാണ്. പ്രവേശനം ആഗ്രഹിക്കുന്ന യൂണിവേഴ്‌സിറ്റിയുടെ വെബ്സൈറ്റ് സന്ദര്‍ശിച്ച് ലഭ്യമായ കോഴ്‌സുകളുടെ വിവരങ്ങളും പ്രവേശന യോഗ്യതയും മനസ്സിലാക്കാം.

പൊതുപ്രവേശന പരീക്ഷയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ www.nta.ac.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.

പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള വെബ്‌സൈറ്റ് https://cuet.samarth.ac.in/ എന്നതാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org