തിരികെ

തിരികെ

ലാന്‍ഡ് ഫോണിന്റെ

ബെല്ലടി ശബ്ദത്തിനെന്നും

അപ്പന്റെ ചിരിയുടെ കിലുക്കമായിരുന്നു.

ഏഴു കടലുകള്‍ താണ്ടി ആഴ്ച-

യിലൊരിക്കലെത്തുന്ന വിശേഷങ്ങള്‍ക്ക്

വാരാന്ത്യ ചിത്രഗീതത്തിലെ

പാട്ടുകളെക്കാള്‍ മാധുര്യം

അമ്മയുടെ കണ്ണുകളില്‍ നിറനിലാവ്,

ഞങ്ങള്‍ക്കോ പാല്‍പ്പുഞ്ചിരി.

ആണ്ടറുതിയിലെ

വിരുന്നുകാരനായ വീട്ടുകാരന്‍,

മിഠായികള്‍, പാവകള്‍, പുത്തനുടുപ്പുകള്‍

പലതരം സമ്മാനങ്ങള്‍, സന്ദര്‍ശകര്‍

കുഞ്ഞിക്കണ്ണുകളില്‍ ആഹ്ലാദം,

അവര്‍ക്കോ പ്രണയത്തിന്റെ

എണ്ണപ്പെട്ട ദിനങ്ങള്‍

ഒടുവിലൊടുവില്‍,

പണിതീരാറായ വീട്, മകളുടെ വിവാഹം,

കാറിങ്ങനെ നാട്ടിലെ തന്റെ വിശേഷങ്ങ-

ളെണ്ണിയെണ്ണി

ചുറ്റുമുള്ളവര്‍ക്കിടയിലിരിക്കുന്ന

മണല്‍ക്കാറ്റേറ്റു തളര്‍ന്ന,

നരകയറിയ ആ രൂപത്തിന്

സംതൃപ്തിയുടെ നെടുവീര്‍പ്പ്,

നെഞ്ചില്‍ പുത്തന്‍ സ്വപ്‌നങ്ങളുടെ

തിരയിളക്കം.

ഇന്നും വിശേഷങ്ങള്‍

മൊബൈല്‍ ഫോണിലും

വാട്ട്‌സ്ആപ്പ് കോളിലും നിറയുമ്പോഴും

കാതോര്‍ത്തിരിക്കുന്നത് ആ വാക്കിനാണ്,

''തിരികെ വരുന്നു'' എന്ന വാക്ക്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org