
''മനുഷ്യസമുദായത്തെ നന്നാക്കുവാന്‍ വളരെപ്പേര്‍ ഓടി നടക്കുന്നുണ്ട്. സ്വയം നന്നാകാന്‍ ഒരുക്കമില്ല.'' ലിയോ ടോള്‍സ്റ്റോയിയുടെ ഈ വാക്കുകളാണ് 'മെയിന്റനന്റ്‌സ് ആന്റ് വെല്‍ഫെയര്‍ ഓഫ് പേരന്റ്‌സ് ആന്റ് സീനിയര്‍ സിറ്റിസണ്‍സ് ബില്‍ 2019' എന്നു കേട്ടപ്പോള്‍ ഓര്‍മ്മ വന്നത്. ഒരു നിയമം കൊണ്ടു മാത്രം സ്‌നേഹത്തിന് വിലയിടാനാകുമോ? അഥവാ ക്രൂരത കാണിക്കുന്നവര്‍ക്ക് ''പതിനായിരം രൂപ പിഴയും ആറുമാസം തടവും'' ഒരു പ്രശ്‌നമാകാനിടയുണ്ടോ? അല്ലെങ്കില്‍ തന്നെ നിയമത്തിന്റെ പിന്‍ബലത്തില്‍ ലഭിക്കുന്ന ഭക്ഷണം വസ്ത്രം പാര്‍പ്പിടം ആരോഗ്യം സുരക്ഷ (ജീവനാംശം) എന്നിവയ്ക്ക് സംതൃപ്തിയുടെ സായൂജ്യം വച്ചുനീട്ടാനാകുമോ? വൃദ്ധര്‍ക്കുള്ള പരിഗണന നല്‌കേണ്ട യുവത്വത്തിന് വാര്‍ദ്ധക്യം അന്യമാണോ? ഇന്നത്തെ മക്കളുടെ ജീവന്റെ കാവലിരുപ്പുകാരായിരുന്ന മാതാപിതാക്കള്‍ക്ക് ''കഞ്ഞികിട്ടണ''മെങ്കില്‍ പാര്‍ലമെന്റും കോടതിയും പറയണമെന്നു വരുന്നത് യുവതയ്ക്ക് ഭൂഷണമാണോ? പ്രായമായവരെ 'യൂസ് ആന്റ് ത്രോ'യുടെ ഗണത്തിലേക്ക് മാറ്റാനിടയാകുന്നതിലെ സാംഗത്വവും നാം പഠിക്കേണ്ടേ? സ്വാശ്രയം എന്നതിന് മറ്റുള്ളവരെ ആശ്രയിക്കാത്തതും ചുറ്റുമുള്ളവര്‍ക്ക് ആശയവും ആശ്രയവും നല്കാത്തതുമെന്ന ഒരു അര്‍ത്ഥവ്യാഖ്യാനമുണ്ടോ? വയ്യാത്തവരെയും വാര്‍ദ്ധക്യത്തിലെത്തിയവരേയും ശുശ്രൂഷിക്കേണ്ടത് ആരോഗ്യമുള്ളവരുടെ കടമയാണെന്ന ബോധ്യം ഉണ്ടാകണം. ഇതിനു തക്കബോധ്യവും ബോധനവും മാതൃകയും പാരിസ്ഥിതിക നിലപാടുകളും വളരണം. ആദ്യമേ നാം നന്നാകണം, മാതൃകയാകണം.
അവഗണനയുടെ ആരംഭം
എന്നു മുതലാണ് നാം മാതാപിതാക്കളേയും വൃദ്ധജനങ്ങളേയും അലോസരകണ്ണുകളോടു കൂടി കാണാന്‍ തുടങ്ങിയതെന്ന് ഓര്‍ക്കുന്നത് നല്ലതാണ്. കൂട്ടുകുടുംബവും കൂട്ടുത്തരവാദിത്തവും പടിയിറങ്ങിയപ്പോള്‍ അണുകുടുംബവും സ്വാര്‍ത്ഥതയും പടികയറിവന്നു. ഞാന്‍ മാത്രമുള്ള ലോകം സ്വന്തം വിരല്‍ത്തുമ്പില്‍ വളരാന്‍ തുടങ്ങി. ആവതില്ലാത്തവരും ആവലാതിക്കാരും അവഗണനയുടെയും ചേറ്റുകുഴിയിലേക്ക് തള്ളിയിടപ്പെട്ടു. പിടിച്ചു നില്‍ക്കാന്‍ ആരെയും പടിക്കു പുറത്തു നിര്‍ത്തുന്ന മത്സരത്തില്‍ വയോധികര്‍ ഇരകളായി മാറി. തിരക്കിന്റെ ആധുനിക ഭാഷയില്‍ ആയുസ്സിനും സമയത്തിനും നൈമിഷികതയുടെ ആഘോഷ പരിവേഷം ചാര്‍ത്തപ്പെട്ടു. അടിച്ചുപൊളിക്ക് ആക്കം കൂടിയപ്പോള്‍ അടങ്ങിയിരിക്കുന്നവര്‍ ഉപയോഗശൂന്യരോ പാഴ്‌വസ്തുക്കളോ ആയിമാറി. കാലവും ചരിത്രവും തേങ്ങുമ്പോഴും ആധുനികതയുടെ തേരിലേറി ഒഴിവാക്കലും കടന്നുവന്നു. മാതാപിതാക്കളുടെ തേങ്ങലുകള്‍ അങ്ങിങ്ങ് കണ്ണീര്‍ വാഴ്ത്തുമ്പോള്‍ നിയമസംഹിതയുടെ പുതിയ 'ബില്‍' സാന്ത്വനമാകുമോ? ജീവനാംശത്തിന്റെ ധാരാളിത്തത്തേക്കാള്‍ ഉറ്റവരുടേയും ഉടയവരുടേയും മക്കളുടെയും ഒരു സ്‌നേഹസ്പര്‍ശമാണ് മുതിര്‍ന്നവര്‍ക്ക് അനുഭവവേദ്യമാകേണ്ടത്. നിയമത്തിന്റെ ''കഞ്ഞി'ക്ക് വിശപ്പിന്റെ അര്‍ത്ഥത്തെ ശമിപ്പിക്കാന്‍ കഴിയുമോയെന്ന് നാമൊക്കെ ഇരുന്നു ചിന്തിക്കണം. മനുഷ്യത്വമില്ലാത്തവര്‍ക്ക് നിയമം മറ്റൊരു മാറാലമാത്രം; തട്ടിമാറ്റുകയോ പൊട്ടിച്ച് കടന്നുകളയുകയോ അതുമല്ലെങ്കില്‍ നിയമത്തെ നിയമത്താല്‍ തന്നെ മറികടക്കുകയോ ചെയ്യുന്ന അവസ്ഥയുണ്ടാകും.
പഠനം
വിദ്യാലയം വെറുമൊരു അക്ഷരശാലയല്ല. സകല പാഠങ്ങളുടേയും രത്‌നച്ചുരുക്കം സന്മാര്‍ഗ്ഗശാസ്ത്രത്തിലൊതുക്കണം. ഏതു പഠനവും തൊഴിലധിഷ്ഠിതമെന്നതിനേക്കാള്‍ തോളോടു തോള്‍ ചേര്‍ന്നു നില്‍ക്കുന്ന മനുഷ്യത്വത്തിലൂന്നണം. തൊഴിലും പണവും തേടിയുള്ള ഓട്ടത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന വാര്‍ദ്ധക്യം അവഗണിക്കപ്പെടാതിരിക്കണമെങ്കില്‍ കുടുംബാന്തരീക്ഷവും ക്ലാസ്സുമുറികളില്‍ 'റിസേര്‍ച്ച്'നു വിധേയമാക്കണം. ഭാഷാ പാണ്ഡിത്വവും വിജ്ഞാനശേഖരവും സേവ് ചെയ്യുന്ന വെറും 'ഹാര്‍ഡ് ഡിസ്‌ക്കായി' മനുഷ്യരുടെ തലച്ചോറിനെ രൂപപ്പെടുത്തരുത്. അവരിലെ കരുണയുടെ വികാരത്തെ ഉദ്ദീപിക്കാന്‍ പഠനമുറികള്‍ക്കു കഴിയണം. നന്മ ചെയ്യാനും കുടുംബത്തിന് താങ്ങാകാനും പറ്റുന്ന തരത്തില്‍ പഠനം ക്രമീകരിക്കപ്പെടണം.
വീട്
നമ്മുടെ വീടുകള്‍ വെറും പക്ഷിക്കൂടുകള്‍ക്ക് സമാനമാകരുത്. അപ്പനും അമ്മയും മുത്തച്ഛനും മുത്തശ്ശിയും, മക്കളും പേരക്കിടാങ്ങളുമൊക്കെ വീടിനെ 'ഭവന'ത്തിന്റെ മാധുര്യത്തിലേക്ക് ഉണര്‍ത്തണം. മുട്ടയിട്ട് കുഞ്ഞുവിരിഞ്ഞ് കുഞ്ഞുങ്ങളെ തീറ്റതേടി തീറ്റകൊടുത്ത് ആകാശസീമകള്‍ കീഴടക്കാനുള്ള വീര്യത്തില്‍ തള്ളപ്പക്ഷിയും തന്തപക്ഷിയും ''കൂടിനെപോറ്റും.'' പിന്നീട് ചില്ലകള്‍ ചാടി കൊമ്പുകള്‍ ചാടി മരത്തില്‍ നിന്ന് മരത്തിലേക്കു പറന്ന് കുഞ്ഞുങ്ങള്‍ ആകാശത്തേക്ക് പറന്നുയരും. പിന്നീട് 'ഞാന്‍ വിരിഞ്ഞ കൂടും എന്നെ വളര്‍ത്തിയ പക്ഷികളും'' വിമര്‍ശിക്കപ്പെടുന്നു. ഒരു തിരിച്ചുവരവോ നന്ദി ശൂശ്രൂഷകളോ പക്ഷിക്കൂടിനെ സ്‌നേഹാര്‍ദ്രമാക്കുന്നില്ല. മരവും മരച്ചില്ലയും ഒടിഞ്ഞുവീഴുന്നതോടെ എല്ലാം കഥാവശേഷമായിമാറുന്നു. ഇന്ന് നമ്മുടെ വീടുകളും ഭവനത്തിനപ്പുറം പിറക്കാനും വളരാനും ഒരിടവും വളര്‍ത്തി ''ആളാക്കാന്‍'' മാതാപിതാക്കളും എന്ന ചിന്തയിലേക്ക് മാറ്റപ്പെടുന്നുണ്ടോഎന്നു ഓരോ നിയമവും ബില്ലുകളും നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. സ്‌നേഹമെന്നതിന് ആഴവും പരപ്പും വിശാലതയുമൊന്നും അളവുകോലല്ല. നിസീമമായ സ്‌നേഹത്തിന് കോടതിയുടെ അനുവാദവും പ്രശ്‌നമല്ല. വീട്ടിലും മനുഷ്യത്വമാണ് വേരൂന്നേണ്ടത്. കോടതിയും പാര്‍ലമെന്റും പറയുന്ന ''വൃദ്ധപരിപാലനം'' വെറും യാന്ത്രികമോ മനുഷ്യത്വഹീനമോ ആണ്. മൃഗപരിപാലനവും നിയമങ്ങളും ശക്തമാക്കുന്നതു പോലെയാണോ മനുഷ്യര്‍ക്കിടയിലെ കൂട്ടായ്മ!? ചരിത്രവും ശാസ്ത്രവും ഭൂമിശാസ്ത്രവും പുസ്തകത്താളില്‍ നിന്ന് കാണാപാഠം പഠിക്കുവാന്‍ മക്കളെ നിര്‍ബന്ധിക്കുന്ന വീടുകളില്‍ എന്തേ താന്‍ വന്ന വഴിയും താന്‍ വളര്‍ന്ന രീതിയും മാതാപിതാക്കളുടെ സ്‌നേഹവും മക്കള്‍ മറവിയുടെ ലോകത്തേയ്ക്ക് തള്ളിവിടുന്നതെന്ന് കുടുംബം പഠിക്കണം. നാമെന്താണ് മക്കളിലേയ്ക്ക് പകര്‍ന്നു നല്കുന്നതെന്ന് വീടും സമൂഹവും പഠനത്തിന് വിധേയമാക്കണം.
നാളെയെന്ത്?
ഇന്നത്തെ ചിന്താധാരയില്‍ 'നാളെ'യെന്നൊന്നില്ല. ഇന്നു മാത്രമുള്ള ലോകത്ത് തച്ചുടച്ചും തകിടം മറിച്ചും തനിക്കുമാത്രം കെങ്കേമമായി ജീവിക്കണം. തൊഴില്‍ തേടിയുള്ള പറക്കലില്‍ ഒരു ''പക്ഷിക്കൂട് കഥ'' യാഥാര്‍ത്ഥ്യമാകുന്നത് നാളെയുടെ വാര്‍ദ്ധക്യത്തെ മഹാ ഒറ്റപ്പെടലിന് കാരണമാക്കും. നിയമംകൊണ്ട് അല്പം ''കഞ്ഞിയും പറ്റും'' കിട്ടിയാലും ജീവിതം സന്തോഷമാകില്ല. മക്കളുടെ പരിചരണവും സാമീപ്യവും ഉള്ളുനിറഞ്ഞതാകുമ്പോള്‍ നിയമം സ്‌നേഹത്തെ അനുശാസിക്കേണ്ടി വരില്ല. വാര്‍ദ്ധക്യത്തെ നിന്ദിക്കുന്ന അല്ലെങ്കില്‍ അവഗണിക്കുന്നവര്‍ ചിന്തിക്കുക നിങ്ങള്‍ക്കു ചേര്‍ന്നും ഒരു വാര്‍ദ്ധക്യം ഉണ്ടെന്നും നിങ്ങളുടെ തന്നെ ചിന്തയില്‍ ചേര്‍ന്ന് നില്‍ക്കുന്ന കുഞ്ഞുമക്കളും ഉണ്ടെന്നും പഴുത്തയില പൊഴിയുമ്പോള്‍ പച്ചില ചിരിക്കുന്നെങ്കില്‍ അതു വെറും ഒരു മണ്ടന്‍ ചിരിയെന്നേ പറയേണ്ടൂ!!