യുദ്ധവും വിശ്വാസവും [05]

രക്തസാക്ഷിയായ വി. ജോസ് സാഞ്ചെസിന്റെ കഥ
യുദ്ധവും വിശ്വാസവും [05]
Published on

ബാല നോവല്‍ 03 | നെവിന്‍ കളത്തിവീട്ടില്‍

കത്തിന്റെ മറുപടി വന്നു, ട്രിനോടായാണ് കൊണ്ടുവന്നത്. അവര്‍ അതുമായി കുതിരാലയത്തിലേക്കു ഓടി. സെന്ന്യോര്‍ റാമിറെസിന്റെ മറുപടി നിരാശജനകമായിരുന്നു. തന്റെ നേതൃത്വത്തിലുള്ള ആര്‍മിയിലേക്ക് തല്‍ക്കാലം കുട്ടികളെ എടുക്കുന്നില്ല.

സങ്കടത്തോടെ അവര്‍ വീട്ടിലേക്കു മടങ്ങവേ ട്രിനോടാ ജോസിന്റെ കൈയില്‍ നിന്നും കത്ത് തട്ടിവാങ്ങി. എന്നിട്ട് അത് വീണ്ടും വീണ്ടും സൂക്ഷിച്ചു വായിച്ചു. അവന്‍ ജോസിനെ നോക്കി സന്തോഷത്തോടെ പറഞ്ഞു, ''നമ്മള്‍ ആര്‍മിയില്‍ ചേരാന്‍ പോകുന്നു.'' ജോസിന് ഒന്നും പിടികിട്ടിയില്ല.

തന്റെ അപേക്ഷ നിരസിച്ചുകൊണ്ടുള്ള കത്താണ് വന്നത്, പിന്നെ എങ്ങനെ ആര്‍മിയില്‍ ചരാമെന്നാണ് ട്രിനോടാ പറയുന്നത്. അവന്‍ ജോസിനു നേരെ കത്ത് നിവര്‍ത്തി പിടിച്ചു വായിക്കാന്‍ തുടങ്ങി,

''എന്റെ നേതൃത്വത്തിലുള്ള സഹ്അയോ പ്രൊവിഷ്യയിലെ ആര്‍മിയിലേക്ക് തല്‍ക്കാലം കുട്ടികളെ എടുക്കുന്നില്ല. അപ്പോള്‍ അതിനര്‍ഥം മറ്റു സെന്ന്യോര്‍മാരുടെ ആര്‍മിയിലേക്ക് അവര്‍ കുട്ടികളെ എടുക്കുന്നുണ്ട്.

എന്നാല്‍ നമുക്ക് കോര്‍ത്തിജയിലേക്കു പോയാലോ. നമുക്ക് നിന്റെ കുതിരയുടെ പുറത്തു കയറി യാത്ര ചെയാം.'' കുറച്ചു നേരത്തെ ആലോചനയ്ക്കുശേഷം ജോസ് പറഞ്ഞു, ''നമുക്ക് ആന്റ് മഗ്ദാലനയോടു ചോദിക്കാം. ഇപ്പൊ നമ്മെ സഹായിക്കാന്‍ വേറെ ആരുമില്ല.''

അവര്‍ ആന്റ് മഗ്ദാലനയുടെ വീട്ടില്‍ ചെന്നു. ഡോണും ഡോണയും ജോസിനെ ക്രിസ്റ്ററോസ് ആര്‍മിയില്‍ ചേരാന്‍ അനുവദിച്ചു എന്നു കേട്ട് ആന്റ് മഗ്ദാലന അദ്ഭുതപ്പെട്ടു. അവര്‍ ജോസിനെ സഹായിക്കാമെന്ന് തീരുമാനിച്ചു.

''ശ്രദ്ധിക്കേണ്ട ഒന്നാമത്തെ കാര്യം, വഴിയില്‍ കാണുന്ന ആരെയും വിശ്വസിക്കരുത്. അതുകൊണ്ടു കോര്‍ത്തിജയിലേക്ക് എത്താനുള്ള മാപ്പ് തയാറാക്കുക, അതിനു ഞാന്‍ സഹായിക്കാം. രണ്ട്, യാത്രയ്ക്കാവശ്യമായ വെള്ളം, ഭക്ഷണം, അത്യാവശ്യത്തിനു കുറച്ചു പണവും കരുതണം.

അവസാനമായി, വേണ്ട ധൈര്യവും അനുഗ്രഹവും തരാന്‍ ദൈവത്തോട് പ്രാര്‍ഥിക്കുക.'' ആന്റ് മഗ്ദാലനയുടെ കൂടെയിരുന്ന് അവര്‍ റൂട്ട് മാപ് തയ്യാറാക്കി വഴികള്‍ ചോദിച്ചു മനസ്സിലാക്കി. തങ്ങളെകൊണ്ടാകുന്ന ചെറിയ ജോലികള്‍ ചെയ്തു അവര്‍ ഒരാഴ്ചകൊണ്ട് പണവും സമ്പാദിച്ചു.

ഒടുവില്‍ യാത്ര തുടങ്ങും മുന്‍പു പപ്പാ ജോസിനെ കൊണ്ട് ഒരു സത്യം ചെയിച്ചു, ക്രിസ്റ്ററോസിനെ സഹായിക്കുന്നതൊഴികെ പോരാട്ടത്തില്‍ പങ്കെടുക്കില്ല എന്ന്. അങ്ങനെ പപ്പയ്ക്ക് വാക്കുകൊടുത്ത് ജോസും ട്രിനോടായും തന്റെ പ്രിയകുതിരയായ ചോപ്പറിന്റെ പുറത്തു കയറി യാത്ര ആരംഭിച്ചു...

  • (തുടരും)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org