യുദ്ധവും വിശ്വാസവും [03]

രക്തസാക്ഷിയായ വി. ജോസ് സാഞ്ചെസിന്റെ കഥ
യുദ്ധവും വിശ്വാസവും [03]
Published on

ബാല നോവല്‍ 03 | നെവിന്‍ കളത്തിവീട്ടില്‍

ദിവസങ്ങള്‍ മാസങ്ങളായി, മാസങ്ങള്‍ വര്‍ഷങ്ങളും. പോരാട്ടങ്ങള്‍ ശക്തിയാര്‍ജിച്ചു വന്നു. എന്നാല്‍ അധികാരശ്രേണിയില്‍ ഉള്ളവരെ എതിര്‍ത്തു നില്‍ക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല എന്ന് എല്ലാവര്‍ക്കും അറിയാം.

പ്രസിഡണ്ട് പ്ലൂട്ടാര്‍ക്കോ ഏലിയാസ് കാലെസിന്റെ ഫെഡറല്‍ ആര്‍മി വളരെ വലുതായിരുന്നു. എങ്കിലും പോരാട്ടമുഖത്തു നിന്നുള്ള വാര്‍ത്തകള്‍ പ്രതീക്ഷ നല്‍കുന്നതായിരുന്നു. ജോസ് സാഞ്ചെസിന്റെ മൂത്ത സഹോദരന്മാരായ മിഗ്ഗുവേലും മാക്കാറിയോയും ക്രിസ്റ്ററോസ് ആര്‍മിയില്‍ ചേര്‍ന്നിട്ട് ഒരു വര്‍ഷമായി.

മമ്മ ഡോണയുടെ മുഖത്ത് അന്നു മുതല്‍ കാണുന്ന ഭയവും ആശങ്കയും വീടിനെ ശരിക്കും ബാധിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ജോസ് വീട്ടില്‍ വരുന്നത് വളരെ കുറവായി. ഏത് നേരവും ട്രിനോടായുടെ കൂടെ കറങ്ങി നടക്കും. ഡോണയെ ആശ്വസിപ്പിക്കാന്‍ ഫാദര്‍ ഇഗ്‌നേഷിയസു പോലും നന്നേ പ്രയാസപ്പെട്ടു.

ഒരു ദിവസം രാവിലെ ട്രിനോടാ ജോസിനെ തിരക്കി വീട്ടില്‍ വന്നു. മമ്മയെയാണ് അവന്‍ കണ്ടത്. 'മമ്മ ജോസ് എവിടെ?', പുറകില്‍ കാണുമെന്ന മട്ടില്‍ വീടിന് പിന്നിലുള്ള കുതിരാലയത്തിലേക്കു വിരല്‍ചൂണ്ടി മമ്മ ഡോണ ഒന്ന് ചിരിക്കാന്‍ ശ്രമിച്ചു, ട്രിനോടായും തിരികെ പുഞ്ചിരിച്ചു.

ആലയില്‍ ചോപ്പര്‍ എന്ന തന്റെ കുതിരയോട് എന്തോ സംസാരിച്ചിരിക്കുകയായിരുന്നു ജോസ്. ട്രിനോടാ ഓടിച്ചെന്ന് ജോസിനെ അടുത്തുവിളിച്ചു രഹസ്യമായി ജോസിന്റെ ചെവിയില്‍ എന്തോ പറഞ്ഞു. ജോസ് വിശ്വാസമാകാത്ത മട്ടില്‍ ട്രിനോടായെ നോക്കി, ശേഷം രണ്ടുപേരും കൂടെ പുറത്തേക്ക് ഓടി. അവരുടെ ഓട്ടം ചെന്നവസാനിച്ചത് പള്ളി സെമിത്തേരിയിലാണ്.

അവിടെ അവര്‍ സ്ഥിരമായി സന്ദര്‍ശിക്കുന്ന എന്നാല്‍ ഏറെ പഴക്കമില്ലാത്ത ഒരു കുഴിമാടം ഉണ്ടായിരുന്നു. അനാക്ലേത്തോ ഗോണ്‍സാലസ് ഫ്‌ളോറെസിന്റെ കുഴിമാടമായിരുന്നു അത്. പ്രസിദ്ധനായൊരു വക്കീല്‍, അതിലുപരി മഹാനായ ഒരു വിശ്വാസി. പ്രസിഡണ്ടിനെതിരെ ശക്തിയായി വാദിക്കുകയും മെത്രാനെയും പുരോഹിതരെയും സംരക്ഷിക്കുകയും ക്രിസ്റ്ററോസ് ആര്‍മിയെ ശക്തിപ്പെടുത്തുകയും ചെയ്ത ഫ്‌ളോറെസിനെ ഫെഡറല്‍ ആര്‍മി വധിക്കുകയായിരുന്നു.

ക്രിസ്റ്ററോ യുദ്ധത്തിന്റെ ആദ്യ രക്തസാക്ഷികളില്‍ ഒരാളായിരുന്നു ഫ്‌ളോറെസ്. അവിടെ വന്നു പ്രാര്‍ഥിക്കുന്നത് ജോസിന്റെയും ട്രിനോടായുടെയും പുതിയ അജണ്ടയായിരുന്നു. എന്നാല്‍ ഇപ്പോള്‍ കുഴിമാടത്തിനരികില്‍ വന്നതിന്റെ കാരണം ട്രിനോടാ ജോസിന്റെ കാതില്‍ പറഞ്ഞ ആ രഹസ്യമാണ്.

ക്രിസ്റ്ററോസ് ആര്‍മിയിലേക്ക് ധൈര്യശാലികളായ കുട്ടികളെയും റിക്രൂട്ട് ചെയുന്നു... പോരാട്ടത്തിന് പുറമെയുള്ള മറ്റു സഹായങ്ങള്‍ക്കായിട്ടാണ് ഈ റിക്രൂട്ട്‌മെന്റ്. ഏറെ നാളായി തന്റെ വിശ്വാസം സംരക്ഷിക്കാന്‍ ഒന്നും ചെയാന്‍ സാധിക്കാത്ത വിഷമത്തില്‍ അവര്‍ കഴിയുന്നു.

ഇപ്പോള്‍ ഒരു വഴി തുറന്നു വന്നിരിക്കുന്നു. ഇത് പാപ്പയോടും മമ്മയോടും പറയണം, അതിലുപരി താന്‍ തന്നെ ധൈര്യശാലിയാകണം. എല്ലാം ഈശോയുടെ ഹിതം പോലെ നടക്കുവാന്‍ ജോസ് ഫ്‌ളോറെസിനോട് പ്രാര്‍ഥിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org