മരപ്പണിക്കാരനായ വിശുദ്ധ യൗസേപ്പിനെ പറ്റിയാണ് ഈ ആഴ്ച പാപ്പ തന്റെ വേദോപദേശത്തില്‍ പഠിപ്പിക്കുന്നത്. സുവിശേഷകന്മാരായ വിശുദ്ധ മത്തായിയും വിശുദ്ധ മര്‍ക്കോസും ജോസഫിനെ മരപ്പണിക്കാരന്‍ എന്ന് വിളിക്കുന്നുണ്ട്.
യേശുവും ഈ തൊഴില്‍ തന്നെയാണ് അഭ്യസിച്ചിരുന്നത്. ജോസഫ് മരപ്പണിക്കാരന്‍ ആയിരുന്നെങ്കിലും അതില്‍ നിന്നുള്ള വേതനം വളരെ കുറവായിരുന്നു. ജീവിതകാലത്തുള്ള യേശുവിന്റെ പ്രഭാഷണം കേട്ട് പലര്‍ക്കും യേശുവില്‍ വിസ്മയം ഉണ്ടായി, മറ്റുചിലര്‍ക്ക് അവനില്‍ ഇടര്‍ച്ച ഉണ്ടായി. ഒരു മരപ്പണിക്കാരന്റെ മകന്‍ എങ്ങനെ ഒരു പണ്ഡിതനെ പോലെ സംസാരിക്കാന്‍ കഴിയും എന്ന് അവര്‍ സംശയിച്ചു.
ഖനികളിലും ഫാക്ടറികളിലും തൊഴില്‍ ചെയ്യുന്നവരെ പാപ്പ ഇവിടെ ഓര്‍ക്കുന്നു.
പലപ്പോഴും അവര്‍ ചൂഷണം ചെയ്യപ്പെടുന്നു; ജോലിക്ക് അനുസരിച്ചുള്ള ന്യായമായ വേതനം കിട്ടാത്ത അവസ്ഥ; അവര്‍ക്ക് ചെയ്യേണ്ടിവരുന്ന അപകടകരവും രഹസ്യവുമായ ജോലികള്‍; പെന്‍ഷന്‍ ലഭിക്കാത്ത അവസ്ഥ; ജോലിക്കിടയില്‍ ഉണ്ടായിട്ടുള്ള അപകടത്തില്‍ നിന്നും ഇനിയും മുക്തി പ്രാപിക്കാത്തവര്‍; കഠിനവേല ചെയ്യാന്‍ വിധിക്കപ്പെട്ട ബാല്യങ്ങള്‍. ഇതെല്ലാം ഇന്നത്തെ ലോകത്തെ നേര്‍കാഴ്ചകളാണ്. മനുഷ്യന് മഹിമ നല്‍കുന്നത് അവന്റെ ജോലിയാണ്. ജോലി ലഭിക്കാതെ പോകുന്ന സാഹചര്യങ്ങളും ഖേദകരമാണ്. ഈ കൊറോണ കാലത്ത് ജോലി നഷ്ടപ്പെട്ടവരും അനവധിയാണ്.
തൊഴില്‍ മനുഷ്യ ജീവിതത്തിലെ അടിസ്ഥാന ഘടകങ്ങളില്‍ ഒന്നാണ്. അത് വിശുദ്ധിയിലേക്ക് നയിക്കുന്ന ഒരു പാതയാണ്; നമ്മുടെ വ്യക്തിത്വത്തെ പ്രകാശിപ്പിക്കാനുള്ള ഒരു മാര്‍ഗമാണ്; നമ്മുടെ ക്രിയാത്മകതയെ വേണ്ട രീതിയില്‍ അവതരിപ്പിക്കുന്നതിനുള്ള ഒരു ഉപാധികൂടിയാണത്. ലാഭക്കണക്കുകളുടെ കാഴ്ചപ്പാടില്‍നിന്ന് ജോലിയെ നോക്കി കാണാതെ, ഒരു വ്യക്തിയുടെ അടിസ്ഥാനപരമായ അവകാശവും കടമയും ആണ് അത് എന്ന് സൂചിപ്പിച്ചു കൊണ്ട് പാപ്പ ഉപസംഹരിക്കുന്നു.