![വിശുദ്ധ കുര്‍ബാന: കൂദാശകളുടെ കൂദാശ : [ഭാഗം 4]](https://gumlet.assettype.com/sathyadeepam%2F2023-11%2F372a141b-cc3f-4f74-a152-62e22c4ebb74%2Fkudasa_vivaham.jpg?auto=format%2Ccompress&fit=max)
ക്രിസ്തീയ ജീവിതത്തിന്റെ ഉറവിടവും കേന്ദ്രവും ഉച്ചസ്ഥായിയുമാണ് വി. കുര്‍ബാന. എല്ലാ കൂദാശകളും വി. കുര്‍ബാനയിലേക്ക് നയിക്കുന്നതും കുര്‍ബാന കേന്ദ്രീകൃതവുമാകയാല്‍ വി. കുര്‍ബാനയെ 'കൂദാശകളുടെ കൂദാശ' എന്ന് വിളിക്കുന്നു.
കൂദാശകള്‍
വി. കുര്‍ബാന അടിസ്ഥാനപരമായി ക്രിസ്തുവില്‍ കേന്ദ്രീകൃതമായിരിക്കുന്നു. ക്രിസ്തുനാഥന്റെ രക്ഷാകര ദൗത്യത്തിന്റേയും പീ ഡാനുഭവത്തിന്റേയും മരണത്തിന്റേയും സംസ്‌കാരത്തിന്റേയും ഉത്ഥാനത്തിന്റേയും ഓര്‍മ്മയായ ദിവ്യബലിയില്‍ കൂടുതല്‍ സജീവമായും കര്‍മ്മോത്സുകമായും ബോ ധപൂര്‍വകമായും പങ്കെടുക്കുവാന്‍ തിരുസഭ ആഹ്വാനം ചെയ്യുന്നു. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലി നു ശേഷം വി. കുര്‍ബാന അര്‍പ്പണ രീതിയില്‍ ഉണ്ടായ നവീകരണവും നവോത്ഥാനവുമെല്ലാം ഈ ല ക്ഷ്യം കൈവരിക്കുന്നതിനുവേണ്ടിയായിരുന്നു. ദിവ്യബലിയില്‍ ദൈവജനം മൂകരായ പ്രേക്ഷകരല്ല പ്ര ത്യുത സജീവമായി അതില്‍ പങ്കുചേരുന്ന അര്‍പ്പകരും കൂടിയാണ്. മനുഷ്യകുലത്തിന്റെ സമഗ്ര വിമോചനത്തിനും സമ്പൂര്‍ണ്ണ സമാധാനത്തിനും ഐക്യത്തിനുമായി ക്രി സ്തുനാഥന്‍ കാല്‍വരിയില്‍ അര്‍ പ്പിച്ച കുരിശിന്റെ ബലിയുടെ കൗ ദാശികമായ അര്‍പ്പണമാണ് അള്‍ ത്താരയിലെ ബലി. തന്റെ പുനരാഗമനം വരെ കുരിശിലെ ബലി അ വിരാമം തുടര്‍ന്നു കൊണ്ടുപോകുവാന്‍ വേണ്ടി അവിടുന്ന് തന്നെയാണ് പെസഹാ വ്യാഴാഴ്ച ഈ കൗദാശിക ബലി സ്ഥാപിച്ചത്.
''ഇത് നിങ്ങള്‍ എന്റെ ഓര്‍മ്മയ്ക്കായി ചെയ്യുവിന്‍'' എന്ന് പറഞ്ഞുകൊണ്ട് അവിടുന്ന് സഭയെ ഏല്പിച്ച അമൂല്യ നിധിയാണ് വി. കുര്‍ബാന. അതുകൊണ്ടുതന്നെയാണ് വി. കുര്‍ബാന ഇല്ലെങ്കില്‍ സഭയില്ല എന്ന് സഭാ പിതാക്കന്മാര്‍ പഠിപ്പിച്ചത്.
വിവിധ നാമങ്ങള്‍
അപ്പസ്‌തോലന്മാര്‍ വി. കുര്‍ ബാനയെ അപ്പം മുറിക്കല്‍ ശുശ്രൂഷ (Breaking of the Bread - Acts 2:42, 46), കര്‍ത്താവിന്റെ അത്താഴം (Lords Supper - 1 Cor. 11:20) എന്നീ പേരുകളിലാണ് വി ളിച്ചിരുന്നത്. ഇന്ന് സാധാരണയായി ഉപയോഗിച്ചുവരുന്ന 'യൂക്കരിസ്റ്റ്' (Eucharist) എന്ന പേര് ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തിലോ രണ്ടാം നൂറ്റാണ്ടിന്റെ ആരംഭത്തിലോ ആണ് പ്രചാരത്തിലായത്. ഈ കാലഘട്ടത്തില്‍ സിറിയായില്‍ വച്ച് എഴുതപ്പെട്ട 'ഡിഡാക്കേ' (Didache) എന്ന കൃതിയിലാണ് ഇതിന്റെ ലിഖിത രൂപം കാണുന്നത്. യൂക്കരിസ്റ്റ് എന്ന വാക്ക് ഗ്രീക്ക് ഭാഷയിലെ യൂക്കരിസ്റ്റിയ (Eucharistia) എന്ന വാക്കില്‍ നിന്നുമാണ് ഉണ്ടായത്. നന്ദി അര്‍പ്പിക്കുക (Thanksgiving) എന്നാണ് ഈ പദത്തിന്റെ അര്‍ത്ഥം. വി. കുര്‍ബാനയില്‍ ഉടനീളം പരമ പിതാവായ ദൈവത്തിന് കൃതജ്ഞതയും നന്ദിയും പ്രകാശിപ്പിക്കുന്ന പ്രാര്‍ത്ഥനകളാണ് ഏറെയും.
'കര്‍ത്താവിന്റെ അത്താഴം' എന്ന് വി. കുര്‍ബാനയെ വിളിക്കുമ്പോള്‍ അതിന് സെഹിയോന്‍ ശാലയിലെ പെസഹാ വിരുന്നിനോടും സ്വര്‍ഗീയ ജറുസലേമിലെ കുഞ്ഞാടിന്റെ വിരുന്നിനോടുമുള്ള ബന്ധത്തെ സൂചിപ്പിക്കുന്നു.
അപ്പംമുറിക്കല്‍ എന്ന സംജ്ഞ അപ്പസ്‌തോലന്മാര്‍ ഉപയോഗിച്ചത് വി. കുര്‍ബാനയുടെ പങ്കുവയ്ക്കല്‍ അനുഭവത്തെ ആവിഷ്‌കരിക്കാനാണ്. അതില്‍ പങ്കുപറ്റുന്നവര്‍ ക്രിസ്തുവുമായി അഭേദ്യമായ ഐക്യത്തില്‍ എത്തിച്ചേരുകയും ക്രിസ്തുവില്‍ ഏക ശരീരമാവുകയും ചെയ്യുന്നു.
പൗരസ്ത്യ സുറിയാനി പാരമ്പര്യത്തില്‍ വി. കുര്‍ബാനയെ 'റാസ' എന്ന് വിശേഷിപ്പിക്കുന്നു. റാസ എന്ന സുറിയാനി പദത്തിന്റെ അര്‍ത്ഥം രഹസ്യം എന്നാണ്. ക്രിസ്തുനാഥന്റെ പെസഹാരഹസ്യങ്ങളുടെ ആവിഷ്‌ക്കാരവും ആഘോഷവും എന്ന അര്‍ത്ഥത്തിലാണ് ഈ പദം ഉപയോഗിക്കുന്നത്.
വി. ബലി, സ്തുതിയുടെ ബലി, കൃതജ്ഞതാബലി, ആത്മീയബലി, വിശുദ്ധവും ദൈവികവുമായ ആരാധന (Holy and devine Liturgy), വിശ്വാസ രഹസ്യങ്ങള്‍ (Sacred Mysteries), ഏറ്റവും അനുഗ്രഹീതമായ കൂദാശ (Most Blessed Sacrement), മാലാഖമാരുടെ അപ്പം (The Bread of the Angels), സ്വര്‍ഗത്തില്‍ നിന്നുള്ള അപ്പം എന്നെല്ലാം വി. കുര്‍ബാനയെ വിശേഷിപ്പിക്കാറുണ്ട്.
വളരെ സാധാരണയായി കുര്‍ബാനയെ വിളിക്കുന്നത് ഹോളി മാസ് (Holy Mass) എന്നാണ്. അതിന്റെ കാരണം കുര്‍ബാനയുടെ അവസാനം പ്രത്യേകിച്ച് ലത്തീന്‍ ക്രമത്തില്‍ വിശ്വാസികളെ അവര്‍ സ്വീകരിച്ച കൂദാശ ജീവിക്കാന്‍ ആശംസിച്ചുകൊണ്ട് ഒരു മിഷന് (Missio) പ്രേരണ നല്കിക്കൊണ്ടാണ് പറഞ്ഞയയ്ക്കുന്നത്. ഈ പറഞ്ഞയയ്ക്കല്‍ കര്‍മ്മത്തില്‍ നിന്നാണ് മാസ് (Missa) എന്ന പേരിന്റെ ആവീര്‍ഭാവം.
വി. കുര്‍ബാനയെ അതിന്റെ ദൗത്യവുമായി ബന്ധപ്പെട്ട് സ്‌നേ ഹത്തിന്റെ കൂദാശ, ജീവന്റെ കൂദാശ, അനുരഞ്ജനത്തിന്റെ കൂദാശ, ഐക്യത്തിന്റെ കൂദാശ ഉപവിയുടെ കൂദാശ എന്നിങ്ങനെയെല്ലാം വിശേഷിപ്പിക്കുന്നു. അതുകൊണ്ട് ക്രൈസ്തവരെ സംന്ധിച്ചിടത്തോളം ദൈവാരാധനയുടെ കേന്ദ്രം വി. കുര്‍ബാന അഥവാ ദിവ്യബലിയാണ്. ഈ ദിവ്യബലിയിലേക്ക്, രക്ഷാകര ദൗത്യത്തിലേക്ക് യേശുവിനെ നിയോഗിച്ചതിനും നയിച്ചതിനും ഒരു ചരിത്ര പശ്ചാത്തലമുണ്ട്. ദൈവിക വെളിപാടിന്റെ പൂര്‍ണ്ണതയിലേക്ക് എത്തിച്ചേരുന്നതിന് ഒരുക്കമായുള്ള ഒരു ചരിത്ര പശ്ചാത്തലം.
യഹൂദ പാരമ്പര്യം
ദൈവം തന്റെ രക്ഷാകര പദ്ധതി നടപ്പിലാക്കുവാന്‍ ദൈവത്താല്‍ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട ഒരു ജനതയാണ് ഇസ്രായേല്‍ ജനം എന്നത് യഹൂദ വിശ്വാസ സംഹിതയുടെ അടിസ്ഥാന തത്വവും ക്രൈസ്തവ വിശ്വാസതിന്റെ മൂലബോധവുമാണ്. ദൈവത്തിന്റെ സമാനതകളെല്ലാം മാറ്റിവച്ച് ദൈവം മനുഷ്യനാകാന്‍ തീരുമാനിച്ചപ്പോള്‍ മനുഷ്യാവതാരം ചെയ്ത പുത്രനായ ദൈവം മനുഷ്യന്റെ എല്ലാ പരിമിതികളേയും (Limitations) ഉള്‍ക്കൊള്ളാന്‍ തയ്യാറായി. കാലാതിവര്‍ ത്തിയായവന്‍ കാലത്തിനും ദേശത്തിനും കീഴ്‌പ്പെട്ടു. എല്ലാ സം സ്‌കാരങ്ങള്‍ക്കും ഭാഷയ്ക്കും വേഷത്തിനും അതീതനായവന്‍ ഒരു സംസ്‌കാരത്തിലേക്കും ഭാഷയിലേക്കും വേഷത്തിലേക്കും ഭക്ഷണരീതിയിലേക്കും ചുരുങ്ങി ഒതുങ്ങി. കാരണം മനുഷ്യന്റെ പരിമിതികളെ സ്വീകരിക്കാതെ മനുഷ്യ പുത്രനാവുക അവന് സാധ്യമല്ലായിരുന്നു. അതുകൊണ്ടു തന്നെ ഒരു മതത്തിലേക്കും സംസ്‌കാരത്തിലേക്കും ഭാഷയിലേക്കും വേഷത്തിലേക്കും അവരുടെ അന്ന ത്തെ അറിവിലേക്കും അജ്ഞതയിലേക്കും ചുരുങ്ങാന്‍ തയ്യാറായ ദൈവം അക്ഷരാര്‍ത്ഥത്തില്‍ 'ദൈ വം നമ്മോടു കൂടെ' എന്ന ഇമ്മാനുവേല്‍ ആയിത്തീര്‍ന്നു.
വി. കുര്‍ബാനയെ അറിയണമെങ്കില്‍, അനുഭവിക്കണമെങ്കില്‍ യേശു ജനിച്ചു വളര്‍ന്ന യഹൂദ മതത്തിന്റെ ബലിയര്‍പ്പണ രീതി അറിഞ്ഞിരിക്കുക ആവശ്യമാണ്.
ദൈവമനുഷ്യബന്ധത്തിന്റെ മര്‍മ്മ ഘടകമാണ് ബലി അര്‍പ്പണം. എല്ലാ ലോകമതങ്ങളിലും ഏതെങ്കിലും തരത്തിലുള്ള ബലിയര്‍പ്പണം നമുക്ക് കാണാന്‍ കഴിയും. യഹൂദ പാരമ്പര്യത്തില്‍ ഫലമൂലാദികളും ആടുകളും മാടുകളുമാണ് ബലിക്ക് ഉപയോഗിച്ചിരു ന്നത്. ആടുകളുടേയും മാടുകളുടേയും രക്തം ചിന്തിയുള്ള ബലികള്‍ക്കായിരുന്നു കൂടുതല്‍ പ്രാധാന്യം.
പഴയ നിയമ കാലത്ത് പ്രധാനമായും 3 തരം ബലികളാണ് ഉണ്ടായിരുന്നത്.
1) ഹോമബലി: ദൈവത്തോടുള്ള വിധേയത്വം പ്രകടിപ്പിക്കുന്നതിനായിരുന്നു ഹോമബലി അര്‍പ്പിച്ചിരുന്ന ത്. ബലിമൃഗത്തെ കൊന്ന് രക്തം ചുറ്റും തളിക്കുകയും ശരീരം അഗ്നിയില്‍ ദഹിപ്പിക്കുകയും ചെയ്യുന്നു. ലേവ്യരുടെ പുസ്തകം ഒന്നാം അ ധ്യായത്തില്‍ ഇതിന്റെ ക്രമം വിശദീകരിച്ചിരിക്കുന്നു.
2) സമാധാനബലി: ദൈവവുമായുള്ള ഐക്യത്തിന്റെ പ്രതീകമാണ് സമാധാനബലി. ബലിമൃഗത്തിന്റെ മേദസ് മാത്രം ബലിപീഠത്തില്‍ ദഹിപ്പിക്കുന്നു. ബാക്കി ഭാഗം പുരോഹിതന്മാരും മറ്റും ഭാഗിച്ചെടുക്കുന്നു. ലേവ്യരുടെ പു സ്തകം മൂന്നാം അധ്യായത്തില്‍ സമാധാനബലിയെപ്പറ്റി വിവരിച്ചിരിക്കുന്നു. സീനായ് മലയുടെ അടിവാരത്തില്‍ വച്ച് ദൈവവുമായി ഐക്യപ്പെട്ട് ഉടമ്പടിക്ക് മുദ്രവയ്ക്കാന്‍ മോശ അര്‍പ്പിച്ച ബലി സമാധാന ബലി ആയിരുന്നു. പുറപ്പാട് സംഭവത്തെ അനുസ്മരിച്ച് പെസഹാ ആചരണത്തില്‍ അര്‍പ്പിച്ചിരുന്ന ബലിയും സമാധാനബലി ആയിരുന്നു.
ദൈവ-മനുഷ്യ ഐക്യ ത്തിന് നവീന മാനങ്ങള്‍ നല്കി പെസഹാ കുഞ്ഞാടിന് പകരം തന്നെത്തന്നെ ബലിവസ്തുവാക്കി പുതിയ പെസഹാ യേശു സ്ഥാപിച്ചത് ഈ സമാധാനബലിയുടെ പശ്ചാത്തലത്തിലാണ്.
3) പാപ പരിഹാരബലി: പാപത്തിന് മാപ്പപേക്ഷിക്കുക യും പരിഹാരം ചെയ്യുകയും നഷ്ടപ്പെട്ടുപോയ ദൈവ ഐ ക്യം വീണ്ടെടുക്കുന്നതിനുമാ ണ് പാപ പരിഹാര ബലി. ആ ണ്ടില്‍ ഒരിക്കലാണ് ഈ ബലി അര്‍പ്പിച്ചിരുന്നത്. ബലിമൃഗത്തിന്റെ രക്തം അള്‍ത്താര യ്ക്കു മുകളില്‍ ഒഴിക്കുകയും ചുറ്റും തളിക്കുകയും ചെയ്യുന്നു. മേദസ്സ് ബലിപീഠത്തില്‍ ദഹിപ്പിക്കുകയും മാംസം പു രോഹിതന്മാര്‍ക്ക് ഭക്ഷിക്കാന്‍ നല്കുകയും ചെയ്യുന്നു. ലേ വ്യരുടെ പുസ്തകം പതിനാ റാം അധ്യായത്തിലാണ് ഇതി ന്റെ വിവരണങ്ങള്‍ ഉള്ളത്.
രക്തവും രക്ഷയും
രക്തം ജീവന്റെ ഉറവിടമാണെന്ന് യഹൂദര്‍ വിശ്വസിക്കുന്നു. ബലിയിലൂടെ ദൈവത്തിന് രക്തം സമര്‍പ്പിക്കുന്നത് ജീവന്‍ സമര്‍പ്പി ക്കുന്നതിന് തുല്യമായി അവര്‍ കരുതി. പാപമോചനത്തിന് രക്തം കരുതുക അത്യാവശ്യമെന്ന് യഹൂദര്‍ വിശ്വസിച്ചിരുന്നു. രക്തം കൂടാ തെ പാപമോചനമില്ല എന്ന് പൗ ലോശ്ലീഹാ പറയുന്നതിന്റെ പൊ രുള്‍ ഇതാണ്. (ഹെബ്രാ. 9:22).
ഹെബ്രായരില്‍ ഹെബ്രായനും യഹൂദ നിയമങ്ങളിലും മതഗ്രന്ഥങ്ങളിലും അഗാധ പണ്ഡിതനും ഗമാലിയേലിന്റെ ശിഷ്യനും ഫരിസേയനുമായ പൗലോസ് ഈ യഹൂദ പശ്ചാത്തലത്തില്‍ നിന്നുകൊണ്ടാണ് സ്വന്തം രക്തം ചിന്തിയുള്ള ക്രിസ്തുവിന്റെ കുരിശുമരണത്തിന് ആദിമ സഭയില്‍ ദൈവശാസ്ത്ര അടിത്തറ പാകിയത്.
വി. കുര്‍ബാനയുടെ പശ്ചാത്തലം
പഴയ നിയമത്തിലെ യഹൂദരുടെ ബലി പാരമ്പര്യത്തിന്റെയും പെസഹായുടേയും പശ്ചാത്തലത്തില്‍ വേണം പുതിയ നിയമത്തിലെ യേശുവിന്റെ ബലിയായ വി. കുര്‍ബാനയെ നാം മനസ്സിലാക്കാന്‍.
പാപ പരിഹാരത്തിനായി ദൈവവുമായുള്ള ഐക്യം സ്ഥാപിക്കാനായി യഹൂദര്‍ അര്‍പ്പിച്ചത് സ്വന്തം രക്തത്തിനു പകരം മൃഗങ്ങളുടെ രക്തമായിരുന്നെങ്കില്‍ പുതിയ നിയമത്തില്‍ ഈ പകരക്കാരെ പറിച്ചെറിഞ്ഞ് സ്വന്തം ജീവരക്തം നല്കി തന്നെത്തന്നെ അര്‍പ്പിച്ചുകൊണ്ട് യേശു പുതിയ ഉടമ്പടി സ്ഥാപിച്ചു. പകരക്കാരെ വച്ച് അര്‍പ്പിച്ച അപൂര്‍ണ്ണമായ പഴയ നിയമ ബലികളെല്ലാം പൂര്‍ത്തീകരിക്കപ്പെട്ടത് പുതിയ പെസഹാ കുഞ്ഞാടായ ക്രിസ്തുവിന്റെ കുരിശിലെ ബലിയിലാണ്.
ദൈവത്തിന്റെ സ്വന്തം ഛായയില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍ (ഉല്‍. 1:27) ദൈവത്തിന്റെ കൂടെ നടന്നവന്‍, ദൈവവര പ്രസാദത്തിന്റെ നിറകുടമായവന്‍ ദൈവത്തില്‍ നിന്നും അകന്നുപോയത് സ്വാര്‍ത്ഥത തലയ്ക്ക് പിടിച്ചപ്പോഴാണ്. 'എനിക്ക് ദൈവത്തെപ്പോലെയാകണം' എന്ന പ്രലോഭനത്തിനു മുന്നില്‍ അവന്‍ വീണു. നിനക്ക് നിനക്ക് എന്ന് ചിന്തിച്ച ദൈവിക പദ്ധതിക്ക് വിരുദ്ധമായി എനിക്ക് എനിക്ക് എന്ന് ചിന്തിച്ച മനുഷ്യന്റെ സ്വേച്ഛയാണ് ആദിപാപത്തിന്റെ ആണിക്കല്ല്. ക്രമേണ അവന്‍ ദൈവത്തില്‍ നിന്നും സഹോദരനില്‍ നിന്നും അകന്നു. തനിക്കുവേണ്ടതെല്ലാം വെട്ടിപ്പിടിക്കാനുള്ള പ്രയാണത്തില്‍ സഹോദരന്റെ രക്തക്കറ പുരണ്ട് അവന്റെ കരങ്ങള്‍ മലിനമായി.
ദൈവത്തിന്റെ സ്വയം പ്രകാശനമായ ഈ പ്രപഞ്ചത്തിനും സൃഷ്ടവസ്തുക്കള്‍ക്കും ദൈവം നല്കിയ താളം കൊടുക്കലിന്റേതാണ്. സ്വയം ദാനം എന്ന പുണ്യമാണ്. സൂര്യന്‍ എരിയുന്നത് സൂര്യനുവേണ്ടിയല്ല; മറ്റുള്ളവര്‍ക്കു വെ ളിച്ചവും ഊര്‍ജവും നല്കാനാണ്. പുഴ ഒഴുകുന്നതും മാവ് പൂക്കുന്ന തും വാഴ കുലയ്ക്കുന്നതുമെല്ലാം അപരര്‍ക്കുവേണ്ടിയാണ്. നമ്മുടെ തീന്‍മേശകളില്‍ വിഭവങ്ങളാകാനാണ് പല പക്ഷി-മൃഗാദികളും ജീവിക്കുന്നതു തന്നെ. പ്രപഞ്ച ത്തിന്റെ ഈ കൊടുക്കല്‍ താളം സ്വേച്ഛ നിറഞ്ഞ മനുഷ്യന്‍ 'എടുക്കല്‍' പ്രക്രിയയിലൂടെ, പിടിച്ചു വയ്ക്കലിലൂടെ തെറ്റിച്ചു. മനു ഷ്യന്‍ തെറ്റിച്ച പ്രാപഞ്ചിക താളം വീണ്ടെടുക്കാന്‍ മനുഷ്യനു മാത്ര മേ കഴിയുമായിരുന്നുള്ളൂ. സ്വാര്‍ ത്ഥനായ മനുഷ്യന് അതിന് കഴിയില്ല എന്നു മനസ്സിലാക്കിയ ദൈ വം മനുഷ്യനായി പിറന്നു. കാലിത്തൊഴുത്ത് മുതല്‍ കാല്‍വരി വരെ തന്നെത്തന്നെ പകുത്തുകൊടുത്തിട്ട് അവസാന തുള്ളി രക്തവും ചിന്തി മരണം വരിക്കുന്നതിനു തൊട്ടുമുമ്പ് അവന്‍ പറഞ്ഞു. എല്ലാം പൂര്‍ത്തിയായിരിക്കുന്നു (യോഹ. 19:30). കൊടുക്കലിന്റെ സ്വയം ദാനത്തിന്റെ താളം വീണ്ടെടുത്ത് മനുഷ്യകുലത്തേയും സൃ ഷ്ട പ്രപഞ്ചത്തേയും രക്ഷിക്കുന്ന കര്‍മ്മം പൂര്‍ത്തിയായിരിക്കുന്നു.
എടുക്കാന്‍ മറന്നുപോയവന്‍, കൊടുക്കാന്‍ മാത്രം ശീലിച്ചവന്‍, സ്വന്തം ഹിതം മാറ്റിവച്ച് പിതാവിന്റെ ഹിതം മാത്രം അന്വേഷിച്ചവന്‍. ആ ഹിതം സ്വജീവിതത്തിലൂടെ പൂര്‍ണ്ണമായും നിറവേറ്റിയവന്‍. കൊടുക്കല്‍ പ്രക്രിയയുടെ പാരമ്യത്തില്‍ കുരിശില്‍ മരണം വരിച്ചപ്പോള്‍ അത് മുഖാമുഖം ദര്‍ശിച്ച ശതാധിപന്‍ വിളിച്ചു പറ ഞ്ഞു, സത്യമായും ഇവന്‍ ദൈവപുത്രനാണ് (മര്‍ക്കോ. 15:39).
ക്രൂശിച്ച കരങ്ങളിലേക്ക് കരുണയായി പെയ്തിറങ്ങിയവന്‍, നോവിച്ച നാവിലേക്ക് സ്‌നേഹമായി അലിഞ്ഞു ചേര്‍ന്നവന്‍, നിന്ദിച്ച മാനസത്തിലേക്ക് നന്മയായി വന്ന് കുടിയിരുന്നവന്‍ അവന്റെ കുരിശിലെ ബലിയുടെ പ്രാപഞ്ചിക-സാര്‍വത്രിക രക്ഷാകര മാനമാണ് ഓരോ അള്‍ത്താരയിലെ ബലിയിലും അവതരിക്കപ്പെടുന്നത്.