അനേകവര്‍ഷങ്ങള്‍ വിയറ്റ്നാം തടവറയില്‍ കഴിഞ്ഞിരുന്ന ആര്‍ച്ച്ബിഷപ് വാന്‍ത്വാന്‍ പറയുന്നു: "എല്ലാ ദിവസവും എന്‍റെ ഉള്ളംകയ്യില്‍ മൂന്നു തുള്ളി വീഞ്ഞും ഒരു തുള്ളി ജലവും എടുത്തു ഞാന്‍ ബലിയര്‍പ്പിച്ചിരുന്നു. ഇതായിരുന്നു എന്‍റെ അള്‍ത്താര! ഇതായിരുന്നു എന്‍റെ ഭദ്രാസനപ്പള്ളി…! ജയിലില്‍ അമ്പതു പേരുള്ള സംഘങ്ങളായി ഞങ്ങള്‍ തിരിക്കപ്പെട്ടിരുന്നു. പൊതുമെത്തയില്‍ ഉറങ്ങി. 50 സെന്‍റീമീറ്റര്‍ സ്ഥലം ഒരാള്‍ക്കു സ്വന്തം. രാത്രി 9.30-ന് വിളക്കണച്ചുകഴിഞ്ഞാല്‍ ഉറങ്ങാന്‍ കിടക്കണം. ആ സമയം കുനിഞ്ഞിരുന്ന് കുര്‍ബാന ചൊല്ലി. കത്തോലിക്കരായ സഹതടവുകാര്‍ക്കു വി. കുര്‍ബാന നീട്ടിക്കൊടുത്തിരുന്നു. സിഗരറ്റുകൂട്ടിലെ കടലാസു ചുരുട്ടി അതില്‍ ദിവ്യാകുരുണ്യ വിതരണം ചെയ്തിരുന്നു. വാഴ്ത്തപ്പെട്ട ഒരു കൊച്ചു തിരുവോസ്തിക്കഷണം സദാ ഞങ്ങള്‍ സൂക്ഷിച്ചിരുന്നു. രാത്രിയില്‍ തടവുകാര്‍ മാറിമാറി ഊഴമനുസരിച്ച് ആരാധന നടത്തിയിരുന്നു!" തടവറയിലും തങ്ങളോടുകൂടെ ഈശോ ഉണ്ടെന്ന് അവര്‍ അനുഭവിച്ചു.
ഭൗമികപ്രപഞ്ചത്തില്‍ സ്വര്‍ഗം വിരചിക്കുകയാണു ദിവ്യകാരുണ്യം. ദൈവം വസിക്കുന്നിടമാണ് സ്വര്‍ഗമെങ്കില്‍ ഭൂമിയിലെ ദിവ്യകാരുണ്യസാന്നിദ്ധ്യം ഈ പ്രപഞ്ചത്തെ സ്വര്‍ഗതുല്യമാക്കിയിരിക്കുന്നു. ആ തിരുസാന്നിദ്ധ്യത്തെ ആരാധിച്ചുകൊണ്ടു ഭൂമിയെ സ്വര്‍ഗീയാരാധനയോടൊരുമിപ്പിച്ചു നിര്‍ത്തുന്ന ദൗത്യമാണു സമര്‍പ്പിതാത്മാക്കള്‍ക്കു നിര്‍വഹിക്കാനുള്ളത്. സ്വര്‍ഗത്തില്‍ വിശുദ്ധാത്മാക്കളും മാലാഖമാരും ചെയ്യുന്ന പ്രവൃത്തി ഭൂമിയില്‍ ദിവ്യകാരുണ്യസന്നിധിയിലണയുന്ന മനുഷ്യന്‍ നിര്‍വഹിക്കുന്നു. മനുഷ്യാത്മാവിന് ഈ പ്രപഞ്ചത്തില്‍വച്ചു സംലഭ്യമാകുന്ന ദൈവസാന്നിദ്ധ്യാനുഭവത്തിന്‍റെ പാരമ്യമാണു ദിവ്യകാരുണ്യ സാന്നിദ്ധ്യം വഴി ലഭിക്കുന്നത്.