കുട്ടികളുടെ പാപ്പാ ഫ്രാൻസിസ്

Published on
  • കുട്ടികള്‍ക്കായി ആഗോളബാലദിനം പ്രഖ്യാപിച്ച മാര്‍പാപ്പ

യുവജനങ്ങള്‍ക്കുവേണ്ടി ആഗോള യുവജനദിനാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതുപോലെ തങ്ങള്‍ക്കുവേണ്ടിയും ഒരു ദിനം ആഘോഷിച്ചാലെന്താ എന്നു ഒരിക്കല്‍ കുട്ടികള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയോടു ചോദിച്ചു. തികച്ചും വാത്സല്യത്തോടെയുള്ള സമ്മതമായിരുന്നു മാര്‍പാപ്പയുടെ പ്രതികരണം.

ആ ദിനം അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു. അങ്ങനെ ആദ്യത്തെ ആഗോള ബാലദിനാഘോഷങ്ങള്‍ കഴിഞ്ഞ വര്‍ഷം മെയ് 25, 26 തീയതികളില്‍ റോമില്‍ നടക്കുകയും ചെയ്തു. ആഗോളബാലദിനാഘോഷം സ്ഥാപിച്ച മാര്‍പാപ്പ എന്ന പേരില്‍, ബാലികാ ബാലന്മാരുടെ വരാനിരിക്കുന്ന തലമുറകളെല്ലാം ഫ്രാന്‍സിസ് മാര്‍പാപ്പയെ ഓര്‍മ്മിക്കും.

  • എഴുതാതെ പോയ അപ്പസ്‌തോലിക പ്രഖ്യാപനം

കുട്ടികള്‍ക്കുവേണ്ടി ഒരു അപ്പസ്‌തോലിക പ്രഖ്യാപനം എഴുതാം എന്ന വാഗ്ദാനം ബാക്കിയാക്കിയാണു ഫ്രാന്‍സിസ് മാര്‍പാപ്പ വിട പറഞ്ഞത്. കുട്ടികള്‍ എന്നും പാപ്പായുടെ ഹൃദയത്തില്‍ മുഖ്യസ്ഥാനം ഉള്ളവരായിരുന്നു എന്നതിനു തെളിവാണ് ആ ആലോചന.

കഴിഞ്ഞ സെപ്തംബറില്‍ കുട്ടികളെ സംബന്ധിക്കുന്ന ഒരു ഉച്ചകോടി റോമില്‍ നടന്നിരുന്നു. അതില്‍ സംബന്ധിക്കവേയാണ് പുതിയ അപ്പസ്‌തോലികരേഖയെക്കുറിച്ചു പാപ്പാ പറഞ്ഞതും നിറഞ്ഞ കൈയടികളോടെ സദസ്സ് അതിനെ സ്വീകരിച്ചതും. ''അവരെ സ്‌നേഹിക്കുക, അവരെ സംരക്ഷിക്കുക'' എന്ന പ്രമേയവുമായിട്ടായിരുന്നു ഉച്ചകോടി നടന്നത്.

യുദ്ധരംഗങ്ങളിലെ കുട്ടികള്‍, അനാഥര്‍, അജാതര്‍ എന്നിവരെ കുറിച്ചെല്ലാം ഉച്ചകോടിയുടെ ഉദ്ഘാടന പ്രഭാഷണ ത്തില്‍ പാപ്പാ അതിയായ ഉല്‍ക്കണ്ഠ രേഖപ്പെടുത്തി. ജീവിതം നാം എങ്ങനെയാണു മുന്നോട്ടു കൊണ്ടു പോകുന്നതെന്നറിയാന്‍ കുട്ടികള്‍ സദാ നമ്മെ ഉറ്റുനോക്കുന്നുണ്ടെന്ന് ഉച്ചകോടിക്കെത്തിയ മുതിര്‍ന്നവരെ പാപ്പാ ഓര്‍മ്മിപ്പിച്ചു.

ഫിഫായുടെ പ്രസിഡണ്ടും അന്താരാഷ്ട്ര ഒളിമ്പിക് സംഘടനയുടെ പ്രസിഡണ്ടും ഉള്‍പ്പെടെയുള്ളവര്‍ മാര്‍പാപ്പയ്‌ക്കൊപ്പം ആ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.

''മികച്ച ഭാവിയെ കുറിച്ചുള്ള പ്രത്യാശ വളര്‍ത്തുന്നതിനു കുട്ടികളെ കേള്‍ക്കുക. അവരുടെ വാക്കുകള്‍ മാത്രമല്ല ശ്രവിക്കേണ്ടത്. അവരുടെ മൗനങ്ങളും ഭാവങ്ങളും അനുഭവങ്ങളും ശ്രദ്ധിക്കുക. അവയിലൂടെയും അവര്‍ നമ്മോടു സംസാരിക്കുന്നു.''

(2024 ഫെബ്രുവരിയില്‍ കുട്ടികളെ കുറിച്ചുള്ള ഉച്ചകോടിയില്‍)

  • മാര്‍പാപ്പയുടെ കുട്ടിക്കാലം

അര്‍ജന്റീനയിലെ ബ്യൂവെനസ് ഐറിസില്‍ ജനിച്ചു വളര്‍ന്ന ഹോര്‍ഹെ ബെര്‍ഗോളിയോ എന്നു പേരുള്ള ബാലനാണ് പിന്നീടു ഫ്രാന്‍സിസ് മാര്‍പാപ്പയായി മാറിയത്. ഇറ്റലിയില്‍ നിന്നു അര്‍ജന്റീനയിലേക്കു കുടിയേറിയതായിരുന്നു ഹോര്‍ഹെയുടെ കുടുംബം. ഹോര്‍ഹെയുടെ പിതാവ് റെയില്‍വേയിലെ അക്കൗണ്ടന്റായിരുന്നു. അമ്മ റെജിനാ സിവോരി അഞ്ചു മക്കളെ വളര്‍ത്തിയ വീട്ടമ്മയും.

സ്‌കൂളിലും കോളേജിലും പഠിച്ചു ഹോര്‍ഹെ ഒരു കെമിക്കല്‍ ടെക്‌നീഷ്യനായി മാറി.

22-ാം വയസ്സിലാണ് ആ യുവാവ് വൈദികനാകാന്‍ തീരുമാനിച്ചതും സെമിനാരിയില്‍ ചേര്‍ന്നതും. തുടര്‍ന്ന് തന്റെ അതിരൂപതയുടെ അധ്യക്ഷനും ഒടുവില്‍ ഫ്രാന്‍സിസ് എന്ന പേരു സ്വീകരിച്ച് ആഗോളസഭയുടെ മാര്‍പാപ്പയായും മാറി.

കുട്ടികളുടെ പാപ്പാ, ഫ്രാന്‍സിസ്''പ്രിയ കുട്ടികളേ, നമുക്ക് നമ്മെക്കൊണ്ടു മാത്രം സന്തുഷ്ടരായിരിക്കാന്‍ കഴിയില്ല. കാരണം, പങ്കുവയ്ക്കുന്നതിനനു സരിച്ചാണു നമ്മുടെ സന്തോഷം വര്‍ധിക്കുക. ലഭിച്ച സമ്മാനങ്ങളെക്കുറിച്ച് ആഹ്ലാദം കൊള്ളുമ്പോള്‍ ഒരു കാര്യം നാം മറക്കരുത്. നമ്മുടെ പക്കലുള്ള ഏറ്റവും വിലയേറിയ സമ്മാനം നമ്മള്‍ തന്നെയാണ്. നമ്മളെല്ലാം ദൈവം അയച്ച സമ്മാനങ്ങളാണ്.''

(2024 മെയില്‍ ആഗോള ബാലദിനാഘോഷത്തിനു നല്‍കിയ സന്ദേശത്തില്‍)

  • അമേലിയ, മാര്‍പാപ്പയുടെ ബാല്യകാലസഖി

ബ്യൂവെനസ് ഐറിസ് നഗരപരിസരത്ത് തന്റെ കുട്ടിക്കാലം ചെലവിടുകയായിരുന്ന ഹോര്‍ഹെ എന്ന പന്ത്രണ്ടുകാരനായ ബാലനു ലഭിച്ച പ്രിയപ്പെട്ട കൂട്ടുകാരിയായിരുന്നു അമേലിയ ദമോണ്ടെ. ഇരുവരും അടുത്ത ചങ്ങാതിമാരായി. ഒരുമിച്ചു നൃത്തം ചെയ്തു, തെരുവോരങ്ങളില്‍ കളികളിലേര്‍പ്പെട്ടു. പാവങ്ങളോടുള്ള പ്രത്യേക കാരുണ്യം രണ്ടു കുട്ടികള്‍ക്കും ഉണ്ടായിരുന്നു. മനോഹരമായ ഒരു കാലമായിരുന്നു അതെന്നു അമേലിയ പിന്നീടു പലവട്ടം ഓര്‍ത്തെടുത്തിട്ടുണ്ട്.

ഹോര്‍ഹെ വളര്‍ന്നു മാര്‍പാപ്പയായ ശേഷം മാധ്യമങ്ങള്‍ അമേലിയയെ തേടി ച്ചെന്നപ്പോഴായിരുന്നു അത്. കുട്ടിക്കാല സൗഹൃദം വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ കൂടുതല്‍ ഗാഢവും ദൃഢവുമായി. പക്ഷേ ഒരു പ്രേമമായി അതു വളരുന്നതിനോടു അമേലിയയുടെ മാതാപിതാക്കള്‍ക്കു യോജിപ്പുണ്ടാ യിരുന്നില്ല. എങ്കിലും അവര്‍ പിന്നീടും നല്ല സുഹൃത്തുക്കളായി തുടര്‍ന്നു. അക്കാലത്ത് ഹോര്‍ഹെ അയച്ച കത്തും മധുരമുള്ള ഒരോര്‍മ്മയായി അമേലിയ പങ്കുവച്ചിട്ടുണ്ട്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org