

വർഗീസ് കോയിക്കര
തിരകളടങ്ങി, വിജനമീ കടൽത്തീരവും,
രാവുറക്കത്തിനായ്, ചേക്കേറുന്നു
കടൽക്കാക്കകൾ, പുറ്റു പൊതിഞ്ഞ
കൽത്തൂണുകൾതൻ നെറുകയിൽ.
അന്തിവെയിലിന്റെ ചുവപ്പിൻ കൊലുസുകൾ
നൃത്തച്ചുവടുകൾ അവിരാമം തീർക്കുന്നുവോ?
തീരത്തണയാൻ ചെറു വള്ളങ്ങൾ
തുഴകളെറിയുന്നൂ, കുതിക്കുന്നൂ.
കത്തി നിന്ന പകൽസൂര്യൻ
മെല്ലെപ്പതിക്കുന്നു
സാഗരസീമകൾക്കപ്പുറത്താഴങ്ങളിൽ;
ഏകനായ് നിൽക്കുന്നു ഞാനീ തീരങ്ങളിൽ-
നിഴലുകൾ നീളുന്നു, പകൽ മറയുന്നു.
ജനനം സത്യമെങ്കിൽ,
ഉഷസ്സ് പ്രതീക്ഷയെങ്കിൽ,
മൃതിയും സന്ധ്യയും ചേർത്തുവയ്ക്കുന്നു
പൂർത്തിയാകുന്നു ചക്രം,
തിരിയുന്നു വീണ്ടും, വീണ്ടും
പുതിയൊരു പ്രഭാതത്തിനായി.