

സെബാസ്റ്റ്യന്‍ ഡി കുന്നേല്‍
മിശിഹാനാഥനന്ന്, വിശുദ്ധ ജറുസലേം
ആലയം തന്നില്‍ നില്‌ക്കേ, കിലുക്കം കേട്ടു നോക്കി:
ഭണ്ഡാര സമീപത്തായ്, ആളുകള്‍ വരിയായി,
നേര്‍ച്ചകള്‍ നിക്ഷേപിക്കും മുഴക്കം, നാണയത്തിന്‍!
ധനികര്‍ പട്ടുവസ്ത്രം, ചെമന്ന മേലങ്കിയും
ധരിച്ചു വന്നിട്ടിടും, സ്വര്‍ണ്ണത്തിന്‍ നാണയങ്ങള്‍!
ആലയം തന്നിലുള്ളില്‍ കാളയെ വില്ക്കുന്നവര്‍,
നാണയം മാറുന്നവര്‍; എല്ലാരും സമ്പന്നരാം.
കളവിന്നൊരു വീതം, ദൈവത്തിനേകിയെന്നാല്‍
പാപമേ തീരുമെന്ന് കരുതാറില്ലേ ഭോഷര്‍!
* * * * * * *
കര്‍ത്താവു നോക്കി നില്‍ക്കേ, കീറിയതാണെങ്കിലും,
വെളുത്ത മേലുടുപ്പും മങ്ങിയ തലമുണ്ടും
ധരിച്ച വിധവയും ഭണ്ഡാരത്തിങ്കലെത്തി:
ചെമ്പിന്റെ നാണയങ്ങള്‍, രണ്ടെണ്ണം ചെറുതിട്ടു!
മറ്റുള്ള മാനുഷര്‍ക്ക്, തുച്ഛമാം തുകയത്;
ദൈവത്തിന്‍ പുത്രനത്, നേര്‍ച്ചയിലേറ്റം ധന്യം!
അവിടുന്നരുള്‍ ചെയ്തു: ''ഇക്കാണും വിധവതന്‍,
നേര്‍ച്ചയാണേറ്റം ധന്യം; ഇന്നത്തെയപ്പവള്‍
വേണ്ടെന്നു വച്ചിട്ടതിന്‍, വിശപ്പിന്‍, വില നല്കി:
താതന്‍, തന്‍ ഹൃദയത്തിന്‍, വിങ്ങലോടതു കണ്ടു!
സമ്പന്നര്‍, തങ്ങള്‍ തന്റെ സമൃദ്ധി തന്നില്‍ നിന്നും
ചെറിയ വീതമേറ്റം, ഗര്‍വോടെ വലിച്ചിട്ടു.''
* * * * * * *
ദൈവത്തിന്റെ പ്രീതി നേടാന്‍, സമ്പന്നര്‍ വന്‍തുകകള്‍
അനാഥര്‍ക്കൊന്നും നല്കാ, തിട്ടതു ഭണ്ഡാരത്തില്‍!
അനാഥര്‍, വിധവകള്‍, ദരിദ്രര്‍ വിശന്നെന്നാല്‍
ദൈവത്തിന്‍ മനം നീറും. അവരും ദൈവമക്കള്‍
മക്കള്‍ തന്‍ വേദനയും, അബ്ബാതന്‍ വേദനയാം;
മക്കള്‍ക്കു നല്കുവതും, തനിക്കായെണ്ണും താതന്‍!
കാരുണ്യം വേണമാദ്യം; ബലികള്‍ നേര്‍ച്ചകളും
പിന്നീടു നേദിച്ചെന്നാല്‍, സ്വീകരിച്ചീടും ദൈവം.