

ആന്റണി ജോസ് കല്ലൂക്കാരന്‍
കാലം കനപ്പിച്ച മേഘങ്ങളില്‍,
നോവുകള്‍ കൂട്ടികെട്ടി,
ഒടുവിലവള്‍ പെയ്തിറങ്ങി
ആ മേഘവിസ്‌ഫോടനത്തില്‍,
പൊടുന്നനെ ഒരു പ്രളയം
നിര്‍മ്മിതികളെല്ലാം തുടച്ചുമാറ്റി.
ഇനി തുടക്കം അവളിലൂടെ
കൈവിരലുകള്‍ നീട്ടി,
കറുപ്പില്‍ നീറ്റിയെടുത്തു,
വെളിച്ചത്തിന്റെ ഒരു തുണ്ട്
പകലും രാത്രിയും ചേര്‍ത്തുരുമി,
അവള്‍ സ്വപ്നങ്ങള്‍ വരച്ചു
സന്ധ്യയായി, പ്രഭാതമായി - ഒന്നാം ദിനം
കരിതട്ടിയ കലം തോണ്ടിയവള്‍,
കരിനീല കണ്ണെഴുതിയപ്പോള്‍,
കണ്ണുകള്‍ക്കു ചുറ്റുമൊരു വിതാനം
ആ വെള്ളത്തൂവല്‍ തുണ്ടുകള്‍,
മഞ്ഞുകണങ്ങളായി ഇമകളെ നനച്ചു
സന്ധ്യയായി, പ്രഭാതമായി - രണ്ടാം ദിനം
കാലുകൊണ്ടു കളംവരച്ച്,
കവിതകൊണ്ടവള്‍ വിതച്ചു,
മണ്ണ് കുതിര്‍ന്നു പച്ചയായി
പടര്‍ന്നു വിടര്‍ന്ന ഇലകളില്‍,
പൂമൊട്ടുകള്‍ ചാഞ്ചാടിയുറങ്ങി
സന്ധ്യയായി, പ്രഭാതമായി - മൂന്നാം ദിനം
ഋതുമതി അവളുടെ ചിരികളെല്ലാം,
കോരിയെടുത്ത് മേലേയ്‌ക്കെറിഞ്ഞു,
അവിടം നക്ഷത്രങ്ങള്‍ നിറഞ്ഞു
സൂര്യചന്ദ്രന്മാരുടെ ഒളിച്ചുകളിയും
നിലാവിന്റെ പ്രണയവും നിറഞ്ഞു
സന്ധ്യയായി, പ്രഭാതമായി - നാലാം ദിനം
പിന്നെയവളുടെ പാട്ടില്‍,
ചിറകടികളും കുറുകലുകളും
കുളമ്പടികളില്‍ മണ്ണിരയും നിറഞ്ഞു
തിരകള്‍ക്കടിയില്‍ പവിഴകൊട്ടാരങ്ങളും
പച്ചപ്പുകളില്‍ ശീല്‍ക്കാരങ്ങളും നിറഞ്ഞു
സന്ധ്യയായി, പ്രഭാതമായി - അഞ്ചാം ദിനം
ചൂടുപിടിച്ചവളുടെ നെഞ്ചില്‍,
പൂമ്പാറ്റകള്‍ നൃത്തം ചെയ്തു,
അവിടം നുണയുന്ന കരച്ചില്‍ പിറന്നു
കവിതവിതയ്ക്കുന്ന ഉടലും
നിറങ്ങളൊഴുകുന്ന മനസ്സും കിളിര്‍ത്തു
സന്ധ്യയായി, പ്രഭാതമായി - ആറാം ദിനം
പിന്നെയവള്‍ വിശ്രമിച്ചില്ല,
നൃത്തം ചെയ്തുകൊണ്ടേയിരുന്നു,
പ്രഭാതങ്ങളും പ്രദോഷങ്ങളുമില്ലാതെ,
പ്രപഞ്ചത്തെയവള്‍ പ്രണയിച്ചുകൊണ്ടേയിരുന്നു