
റീറ്റ കുന്തറ
ചുറ്റികകൊണ്ട് അടിക്കുന്ന ശബ്ദം കേട്ടാണു മരം കണ്ണു തുറന്നത്. കൂര്‍ത്തു മൂര്‍ച്ചയേറിയ ഒരു ഇരുമ്പാണി തന്റെ വലതു കൈപ്പത്തിയിലേക്കു തുളച്ചുകയറി വരുന്നു. ശക്തിയായ വേദന. ഒട്ടും താമസിച്ചില്ല. അടുത്ത കൂര്‍ത്ത ആണി ഇടതു കൈപ്പത്തിയിലേക്കും കുത്തി കയറി.
കഴിഞ്ഞ പത്തു പന്ത്രണ്ടു മണിക്കൂര്‍ നടന്നതൊക്കെ ഞാന്‍ ഭയപ്പാടോടെ ഓര്‍ത്തുപോകുന്നു. ആരൊക്കെയോ ചേര്‍ന്നു തന്നെ പൊക്കിയെടുത്തു, ഉന്തി, തള്ളി, ചവിട്ടി, അടിച്ചു, നിലത്തിട്ടു വലിച്ചു, കാര്‍ക്കിച്ചു തുപ്പി, താന്‍ എന്തു കുറ്റം ചെയ്തിട്ടാണോ, ആവോ ഇങ്ങനെയൊക്കെ പെരുമാറിയത് ? ആകെ ക്ഷീണിച്ച് അവശനായ ഞാന്‍ ഒന്നു മയങ്ങി പോയതാണ്. തന്റെ നീണ്ടു മെലിഞ്ഞ ശരീരം മുറിച്ചു കുരിശാകൃതിയില്‍ തറച്ചതൊന്നും തന്റെ അനുവാദത്തോടെ ആയിരുന്നില്ല. മരത്തിന്റെ മനസ്സ് അസ്വസ്ഥമായി.
എന്തോ ഒരു ചൂടുദ്രാവകം തന്റെ കൈയ്യിലേക്കു ഒഴുകി വരുന്നു. ഞാന്‍ ശ്രദ്ധിച്ചു നോക്കി, ചുവന്ന ചോരയാണത്. മരം ഓര്‍ത്തു തന്റെ ചോരയുടെ നിറം ചുവപ്പല്ല, പിന്നെ എവിടെ നിന്നായിരിക്കും. അപ്പോഴാണു കാണുന്ന് ഒരു മനുഷ്യന്‍ തന്റെ മേലേ മലര്‍ന്നു കിടക്കുന്നു. അയാള്‍ ഞരങ്ങുകയും, മൂളുകയും തേങ്ങി കരയുകയും ചെയ്യുന്നു. ഒന്നു കൂടി ശ്രദ്ധിച്ചു നോക്കിയപ്പോഴാണു കാര്യം മനസ്സിലായത്, ആ നിസ്സഹായനായ മനുഷ്യന്റെ കൈയ്യും കാലും തന്റെ ശരീരത്തോടും ചേര്‍ത്താണു തറച്ചിരിക്കുന്നത്. ആ ആഴമേറിയ മുറിവില്‍ നിന്നുമാണു ചോര ഒഴുകി വരുന്നത്.
മരം തല ഉയര്‍ത്തി പതിയെ ചോദിച്ചു, ''നിങ്ങളാരാണ്, എന്തിനാണു നിങ്ങളെ ഇങ്ങനെ ആണിയില്‍ തറച്ചിരിക്കുന്നത്.''
മറുപടി ഒന്നും കിട്ടിയില്ല. പതിയെയുള്ള ഞരക്കം മാത്രം ഞങ്ങളുടെ ചുറ്റുപാടും പട്ടാളക്കരും, നിയമജ്ഞരും, പുരോഹിതരം, പരിഹസിച്ചു ചിരിക്കുകയും ആര്‍ത്തട്ടഹസിക്കുകയും ചെയ്യുന്ന ശബ്ദം. പെട്ടെന്നാണതു സംഭവിച്ചത്. എന്നെ ആ പാവം മനുഷ്യനോടുകൂടി കയറിട്ടു വലിച്ചുയര്‍ത്തി വലിയ ഒരു കുഴിയിലേക്കിട്ടു നാട്ടി നിര്‍ത്തി.
എത്ര കഠോരമായ വേദന, പറഞ്ഞറിയിക്കാന്‍ സാധിക്കാത്തതിലും ഭയങ്കരം. നിസ്സഹായനായ ആ മനുഷ്യന്റെ ശരീരമാകട്ടെ രണ്ട് ആണികളില്‍ താഴേക്കു ഞാണു കിടക്കുന്നു. ഞാന്‍ വീണ്ടും ചോദ്യഭാവത്തില്‍ ആ മനുഷ്യന നോക്കി. ദൈവശോഭ പരത്തുന്ന ശാന്തമായ മുഖം, കരുണാര്‍ദ്രമായ കടാക്ഷം ഒരു പരാതിയുമില്ല. പരിഭവവുമില്ല. ഓ... എനിക്ക് സമാധാനമായി.
ആ മനുഷ്യന്‍ എന്നോടു പതിയെ മന്ത്രിച്ചു, ''നീ ചോദിച്ചില്ലെ കുറേ ചോദ്യങ്ങള്‍? എന്റെ പിതാവിന്റെ ഇംഗിതം ഇതായിരുന്നു. 'അവനില്‍ വിശ്വസിക്കുന്ന ഒരുവനും നശിച്ചു പോകാതെ നിത്യരക്ഷ പ്രാപിക്കുന്നതിനുവേണ്ടി, തന്റെ പുത്രനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു.''
ആ മനുഷ്യന്‍ എന്നോട് ചോര്‍ന്നു കിടന്നുകൊണ്ടു തുടര്‍ന്നു, ''നീ ഭയപ്പെടേണ്ട, നീയും നിന്റെ കൂട്ടരും എനിക്കേറ്റവും പ്രിയപ്പെട്ടവര്‍ തന്നെ. നിങ്ങള്‍ ചുറ്റുപാടും നല്കുന്ന തണലും, നിങ്ങള്‍ പ്രകൃതിക്ക് പ്രദാനം ചയ്യുന്ന ഉണര്‍വും, ഊര്‍ജവും എന്റെ പിതാവിന് വളരെ ഇഷ്ടമാണ്.'' മരം അഭിമാനത്താല്‍ പുളകിതനായി.
പൊടുന്നനെ എല്ലാം തകിടം മറിഞ്ഞതുപോലെ ''പിതാവെ അങ്ങയുടെ തൃക്കരങ്ങളില്‍ ഞാന്‍ എന്റെ ആത്മാവിനെ സമര്‍പ്പിക്കുന്നു'' എന്ന സങ്കീര്‍ത്തനം ഉരുവിട്ടുകൊണ്ട് ആ വലിയ മനുഷ്യന്‍ ചലനമറ്റ് തല വലത്തേക്കു ചായിച്ച് നിര്‍ജീവമായി കാണപ്പെട്ടു. എനിക്കാകെ വേവലാതിയായി. എന്റെ അന്തരംഗം മന്ത്രിച്ചു. കാര്യങ്ങള്‍ ഒട്ടും ശുഭമല്ല, സമയം ഇഴഞ്ഞു നീങ്ങി. ആകെ ശ്മശാന മൂകത. അന്തരീക്ഷം കറുത്തിരുണ്ടു, സൂര്യന്‍ മറഞ്ഞു, ആകാശശക്തികള്‍ ഇളകി, ഭൂമി കുലുങ്ങി, കൊള്ളിയാന്‍ മിന്നി, പ്രപഞ്ചം പോലും എന്തോ കണ്ടു ഭയപ്പെടുന്നതുപോലെ.
മരത്തിനു പരിസരബോധം വന്നു, മരം തിരിച്ചറിഞ്ഞു. താന്‍ തന്നെത്തന്നെ ന്യായീകരിച്ച രംഗങ്ങളല്ല യഥാര്‍ഥത്തില്‍ നടന്നത്. തന്നെ ചുവന്നത് ശരിക്കും ലോകരക്ഷകനായിരുന്നു. വഴിനീളെ ജനങ്ങള്‍ അപഹസിച്ചതും, അപമാനിച്ചതും, ഉപദ്രവിച്ചതും, കഠിനമായി പീഡിപ്പിച്ചതും മറ്റാരെയുമായിരുന്നില്ല, ദൈവപുത്രനെയായിരുന്നു. ആ സഹനരംഗങ്ങള്‍ കണ്ട എന്റെ ഇടനെഞ്ചു പൊട്ടിപ്പോയി. ഞാന്‍ വാവിട്ടു നിലവിളിച്ചു. എന്റെ കണ്ണില്‍ നിന്നും കണ്ണുനീര്‍ ധാരധാരയായി ഒഴുകി.
കുറച്ചു നാളു മുമ്പ് മനുഷ്യര്‍ നിഷ്‌ക്കരുണം എന്റെ ചില്ലകള്‍ മുറിച്ച് തായ്തടിക്കു കോടാലി വച്ചപ്പോള്‍ പോലും ഇത്രയേറെ എനിക്കു വേദനിച്ചില്ല. അന്നു ഞാന്‍ എന്റെ നൊമ്പരം കടിച്ചൊതുക്കി നിന്നു. എന്നാല്‍ ഇന്ന് എനിക്കതിനു കഴിയുന്നില്ല. ചുറ്റുപാടും നിന്നിരുന്നവര്‍ക്ക് ആ സാധു മനുഷ്യന്‍ ആരാണെന്നു മനസ്സിലായില്ലല്ലോ എന്നോര്‍ത്ത് എന്റെ ഹൃദയം തേങ്ങി.
കരഞ്ഞു കരഞ്ഞു ഞാന്‍ വീണ്ടും മയക്കത്തിലായി. എന്റെ അന്തരംഗത്തില്‍ രക്ഷകന്‍ ഇങ്ങനെ പറയുന്നതായി ഞാന്‍ അറിഞ്ഞു, ''നീ ഇന്നു എന്നോടുകൂടെ പറുദീസയിലായിരിക്കും.''