
കഥ | ടോം ജോസ് തഴുവംകുന്ന്
ആഘോഷങ്ങളുടെ മഞ്ഞുകാലം വരവായി. ഒപ്പം ഓര്‍മ്മകളുടെ പെരുമഴക്കാലവും! ഉല്ലാസമുറിയില്‍ ഒത്തുചേരുമ്പോള്‍ ഒന്നിനുപുറകെ ഒന്നായി ഓര്‍മ്മകള്‍ തിരതല്ലിയെത്തുകയാണ്.
മറക്കുവാനും പൊറുക്കുവാനും ശ്രമിക്കു ന്തോറും ഓടിയെത്തുന്ന 'ബാല്യങ്ങള്‍.' കുട്ടിത്തങ്ങളുടെ ഒത്തുചേരലും കൂടെയിരി ക്കുന്ന അയല്‍ക്കാരും കൂട്ടത്തിലാകുന്ന നാട്ടുകാരും, ഗ്രാമത്തിന്റെ മഞ്ഞുകാലം, നക്ഷത്രവിളക്കുകളില്‍ തിരികള്‍ കത്തിയെരി ഞ്ഞിരുന്ന കാലം. വര്‍ണ്ണക്കടലാസുകള്‍ കൂട്ടിയോട്ടിച്ച നക്ഷത്രമെന്ന രൂപത്തിന് കൂട്ടായ്മയുടെ പ്രകാശം! ഓര്‍മ്മകള്‍ ഇടവഴികളിലൂടെ, തോട്ടിന്‍ വരമ്പത്തുകൂടെ അരുവിക്കരികിലൂടെ നടന്നു മാറി!! മാത്തൂട്ടിച്ചായന്‍ പിന്‍വിളികളില്‍ ഓര്‍ത്തെടുത്തു.
നാട്ടിലെ വിഭവങ്ങള്‍ രുചി തീര്‍ത്തിരുന്ന നാളുകളെ ഏലിയാമ്മ വല്യമ്മച്ചി ഓര്‍ത്തെ ടുക്കാന്‍ പാടുപെടുകയാണ്. പങ്കിട്ടും പകുത്തെടുത്തും പാതി കഞ്ഞി പോലും കിട്ടാത്ത കാലത്തും സകല ജനത്തിനും സന്തോഷത്തിന്റെ സദ്വാര്‍ത്ത തിരിച്ചറിയാ മായിരുന്നെന്ന് ആരുടെയോ ഒരു 'ഫിലോസഫിക്കല്‍' വര്‍ത്തമാനം! ഉല്ലാസത്തിന് ഊടും പാവം നെയ്തിരുന്ന കൂട്ടായ്മയ്ക്കിന്ന് 'ഒറ്റപ്പെടല്‍' എന്ന് പുതുപേര്!! തലമുറകള്‍ താളമടിച്ചിരുന്ന നാടന്‍ ശീലുകള്‍ക്ക് പക്ഷെയിന്ന് തലനരച്ചവരുടെ ഓര്‍മ്മക്കുറിപ്പുകള്‍ താളം തെറ്റിക്കുന്നതാകുന്നു. കലാശകൊട്ടിന്റെ കാത്തിരിപ്പിലും മൗനവും മടുത്തിരുപ്പും കാത്തിരിപ്പും മാത്രമാണ് മിച്ചം.
മറവിയുടെ മാറാല പൊട്ടിച്ച് ഓര്‍മ്മകള്‍ പുറത്തു കടക്കാന്‍ തിരക്കിടുമ്പോഴും പുല്‍ക്കൂട് ഒരുക്കുന്ന തിരക്കിലാണേവരും. പരസ്പരം കരുതലാകുന്ന വാര്‍ധക്യത്തിന്റെ പുല്‍ക്കൂട്. ബലൂണുകള്‍ കെട്ടിയൊരുക്കുമ്പോഴും അതിന്റെ വര്‍ണ്ണശോഭയെക്കാള്‍ ഉള്ളിലെ വായുവിന്റെ ശൂന്യത ഓര്‍മ്മയില്‍ തളംകെട്ടുന്ന നേരം!
മഞ്ഞുകാലം വന്നാലോ പ്രതീക്ഷയും ആകാംക്ഷയും കൂടുന്നു. നക്ഷത്രക്കൂടാര ത്തില്‍ യൗസേപ്പും മാതാവും ഈശോയും ഉണ്ടാകുന്ന നല്ല കാലം; സന്മനസ്സുകള്‍ക്ക് സമാധാനം പിറക്കുന്ന കാലം വന്നുചേരുന്നതും കാത്താണ് 'സദന'മെന്ന ഓമനപ്പേരില്‍; സാര്‍ഥകമാകാതെ പോയെന്നുള്ള വിചാരത്തിന്റെ ആശങ്കയില്‍ സായാഹ്ന കാഴ്ചകള്‍ കഥ പറയുകയാണ്. ഇടയ്ക്കിടയ്ക്ക് ''വരും! വരാതിരിക്കില്ലെന്ന'' ധ്യാനാത്മകമായ ചിന്ത പലരും പങ്കുവയ്ക്കുന്ന ആഘോഷനാളുകള്‍. ആരെയോ കാത്തിരിക്കുന്ന രാപ്പകലുകള്‍ കൊഴിഞ്ഞുപോകുന്നു. കൊഴിഞ്ഞു പോക്കിലും മടക്കയാത്രയിലെ പ്രത്യാശ കൈവെടിയുന്നില്ല.
വിതയും കൊയ്ത്തും കേമമായി, വിളവെടുപ്പില്‍ വിതക്കാരന്‍ പുറത്ത്, പത്തായപുരകള്‍ പൊളിച്ചു പണിയുന്ന തിരക്കില്‍ വിതക്കാരന്റെ സ്ഥാനം നിശ്ചയിക്കപ്പെടാതെ പോയി. കഥാവേശ മാകുന്ന ചില ഓര്‍മ്മ തെറ്റുകള്‍ മാത്രം ബാക്കിയായി. എങ്കിലും സന്മനസ്സിന്റെ പിറവിക്കാലം വിദൂരമല്ലെന്ന് വഴിക്കണ്ണുകള്‍ പറഞ്ഞുകൊണ്ടേയിരുന്നു. ഒക്കത്തിരുത്തിയ കാലവും ഒപ്പമായിരുന്ന കാലവും ഒന്നിച്ചായിരുന്ന കാലവും മറക്കാവുന്നതിലും അപ്പുറമാണ്. കാഴ്ചകളേറെ മങ്ങിയെങ്കിലും കാത്തിരിപ്പിന് മങ്ങലേറ്റിട്ടില്ല; കേള്‍വിയി ലൊക്കെ കാലത്തിന്റെ മര്‍മ്മരങ്ങള്‍ മതിലുകെട്ടുന്നെങ്കിലും ഒരു വിളിക്കായി കാത്തിരിക്കുന്നവരുടെ കൂടാരത്തിന് ഇന്നും ഒരു ഇടയകരുതലിന്റെ കാവലുണ്ട്. രക്ഷകന്‍ പിറക്കുന്നതിലെ സദ്വാര്‍ത്തയുമുണ്ട്. സന്മനസ്സുകള്‍ കാതോര്‍ക്കുന്ന തിലെ കടന്നുവരവും കാത്ത് കണ്ണുകള്‍ ഇമവെട്ടാതിരി ക്കുന്നു.
മറവിയുടെ മാറാല പൊട്ടിച്ച് ഓര്‍മ്മകള്‍ പുറം കടക്കാന്‍ തിരക്കിടുമ്പോഴും പുല്‍ക്കൂട് ഒരുക്കുന്ന തിരക്കിലാണേവരും. പരസ്പരം കരുതലാകുന്ന വാര്‍ധക്യത്തിന്റെ പുല്‍ക്കൂട്. ബലൂണുകള്‍ കെട്ടിയൊരുക്കു മ്പോഴും അതിന്റെ വര്‍ണ്ണ ശോഭയെക്കാള്‍ ഉള്ളിലെ വായു വിന്റെ ശൂന്യത ഓര്‍മ്മയില്‍ തളംകെട്ടുന്ന നേരം! ഉണ്ണിയേശുവിന്റെ സംഗീത ത്തിന് മാത്രമാണ് വാര്‍ധക്യ ത്തിന് താളമിടാനാകുന്നത്. അസുഖങ്ങളുടെ നീണ്ടനിര രുചിമേളത്തിന് 'ടൈംടേബിള്‍' ഒരുക്കിയിരിക്കുന്നു. സഹന ത്തിന്റെ താഴ്‌വരയിലും സന്തോ ഷത്തിന്റെ സദ്വാര്‍ത്തയെ അവര്‍ കാതോര്‍ക്കുന്നു. കാഴ്ചകളേറെ മങ്ങിയെങ്കിലും മക്കളുടെയും മരുമക്കളുടെയും
കൊച്ചു മക്കളുടെയുമൊക്കെ മുഖച്ഛായ ഉള്‍ക്കാഴ്ചയില്‍ തെളിഞ്ഞുനില്‍ക്കുന്നു. മഞ്ഞുപെയ്യുന്ന രാവിലും മായാതെ തെളിയുന്ന കാഴ്ചകളില്‍ ഒരു തിരിച്ചു നടത്തത്തിന്റെ ആഘോഷം തെളിയുന്നുണ്ട്. തിരയടിച്ചെത്തുന്ന തിരകള്‍ പാതിവഴിയില്‍ തിരിച്ചു പോകുമ്പോഴും ചില തിരകള്‍ തീരം വിട്ടു പോകാതെ ചുറ്റിത്തിരിയുന്നു. സ്‌നേഹത്തിന്റെ മേളപ്പെരുക്കം കാതിലെവിടെയോ പൊട്ടിക്കയറുന്നതു പോലെ! പുല്‍ക്കൂട് തീരുന്നു. യൗസേപ്പിതാവും മാതാവും ഉണ്ണീശോയും പുല്‍ക്കൂട്ടില്‍ ഇടം കണ്ടെത്തി കഴിഞ്ഞു. ഇനി മാലാഖ അത് കെട്ടിയൊരുക്കുന്ന തെന്നും മാത്തൂട്ടിച്ചായനും ഏലിയാമ്മ ചേടത്തിയുമാണ്. മാലാഖ സ്വര്‍ഗീയ ഗീതം ആലപിക്കുന്നു. ചുറ്റിലും നിന്ന് ആരോ ഉറക്കെ പറഞ്ഞു, ദാ മാത്തൂട്ടിച്ചായന്റെ മക്കളും മരുമക്കളും കൊച്ചുമക്കളുമെത്തി യെന്നേ! സകലര്‍ക്കും വേണ്ടിയുള്ള സന്തോഷത്തിന്റെ സദ്വാര്‍ത്ത എത്തിയിരി ക്കുന്നു. കണ്ടുമുട്ടലിന് ഒരുമയുടെ സ്വര്‍ഗീയ സംഗീതം അകമ്പടിയായി. ''പാതിരാ കുര്‍ബാനയും കഴിഞ്ഞ് ഞങ്ങളിന്നുപോന്നു അപ്പച്ചാ അമ്മച്ചി. ഈ രാവ് ഇവിടെ കൂടാം. നമുക്കൊന്നിച്ച് കേക്ക് മുറിക്കാം!'' ആകാശ ത്തിലെ നക്ഷത്രങ്ങള്‍ പുല്‍ക്കൂടിനു മുകളില്‍ മിന്നി മിന്നി നിന്നു. ചുറ്റുമാകെ മറവി മറന്ന പുതുജീവിതങ്ങള്‍. മക്കള്‍ പറഞ്ഞു, ''ഇവിടത്തെ ക്രിസ്മസാഘോഷം കഴിഞ്ഞ് രാവിലെ നമുക്കൊന്നിച്ച് വീട്ടിലേക്ക് മടങ്ങാം.'' രാവേറെ ചെന്നിട്ടും പകലിനേക്കാള്‍ പ്രകാശം ഉള്ളതുപോലെ അവര്‍ക്ക് തോന്നി. ഈ രാവ് തീരരുതേ യെന്ന് അവര്‍ മോഹിച്ചു. ക്രിസ്മസുകള്‍ തുടരട്ടെയെന്നും അവരാശിച്ചു. സന്മനസ്സുകളുടെ പിറവിക്കായി അവരുടെ കണ്ണുകള്‍ ജനലഴികള്‍ക്കിടയിലൂടെ തുടര്‍ന്നും വഴിക്കണ്ണുകളായി.
''അവരെത്തും; എത്താതിരിക്കില്ല.'' ഉറക്കം രാവിലെ ശാന്തമാക്കിയില്ല. ആരും ഉറങ്ങിയതേയില്ല. അവസാനിക്കാത്ത പ്രഭാതത്തിലേക്ക് അവര്‍ എത്തിനോക്കി. മാത്തൂട്ടിച്ചായനും ഏലിയാമ്മ ചേടത്തിയും കൊച്ചുമക്കളുടെ കൈപിടിച്ച് ഇറങ്ങുകയായി. മക്കള്‍ കരുതലോടെ അരികിലുണ്ട്. അച്ചായനും അമ്മച്ചിയും തിരിഞ്ഞുനിന്ന് പറഞ്ഞു, ഹാപ്പി ക്രിസ്മസ്. ഒരു മടക്കയാത്രയുടെ ആനന്ദത്തിലാണ് അവര്‍. പടിയിറങ്ങിയ പടവുകള്‍ക്ക് പഴയതിനെക്കാളും മൃദുത്വ മുണ്ടിന്ന്. പടികയറുമ്പോള്‍ പഴയതുപോ ലത്ര ഹൃദയഭാരവുമില്ല. പ്രഷറും ഷുഗറും കുറഞ്ഞതുപോലെ. കാഴ്ചയും കേള്‍വി യും തിരിച്ചെത്തിയതിന്റെ സൗന്ദര്യക്കാഴ്ച കള്‍ മനസ്സിനെ ഉണര്‍ത്തുന്നതുപോലെ. അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി. ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം! സന്മനസ്സുള്ളവരുടെ പിറവിക്കായി പ്രാര്‍ഥിച്ച് 'സദനം' ശാന്തമായി. പുല്‍ക്കൂട് സജീവമായി.