
ജിന്‍സണ്‍ ജോസഫ് മുകളേല്‍ CMF
രാവിലെ പത്തു മണിയായിട്ടും ഷിജില്‍ ദാമോദര്‍ കിടക്കയില്‍ നിന്ന് എഴുന്നേറ്റിട്ടില്ല. അവന്‍ ഫോണില്‍ ഒന്നിനു പിറകേ ഒന്നൊന്നായി വീഡിയോസ് കണ്ടു കൊണ്ടേയിരിക്കുന്നു. എന്തിനാണ് ഇതെല്ലാം കാണുന്നത് എന്ന് അവന് തന്നെ അറിയില്ല. എങ്കിലും ഇന്‍ഡ്യ പാക്കിസ്ഥാന്‍ യുദ്ധത്തെപ്പറ്റി അറിയേണ്ടത് അല്ലേ? ഫ്രാന്‍സീസ് പാപ്പായെക്കുറിച്ച് മനോരമ പറയുന്നത് കേള്‍ക്കേണ്ടത് അല്ലേ? നാടുവിടുന്ന യുവത്വം കാനഡയില്‍ സഹിക്കുന്നു എന്നു കേള്‍ക്കുമ്പോള്‍ സന്തോഷിക്കണോ സങ്കടപ്പെടണോ എന്ന് അവനറിയില്ല. പിന്നെ സിനിമാ നടിയുടെ മുഖത്തു വരുന്ന ഇമോഷനെപ്പറ്റിയും അപ്പുറത്തെ വീട്ടിലെ അനിലയുടെ പുതിയ ചുരിദാറിനെപ്പറ്റിയും ഇന്‍സ്റ്റായില്‍ക്കൂടി അവനറിയാം. എന്നാല്‍ സ്വന്തം അമ്മ ഷീല ഇപ്പോള്‍ ഏത് വീട്ടിലാണ് മുറ്റമടിക്കുന്നത് എന്ന് ഷിജിലിന് ഒരറിവുമില്ലായിരുന്നു.
പെട്ടെന്നാണ് ചൂലു കൊണ്ടൊരടി അവന്റെ കാലില്‍ വന്ന് പതിച്ചത്. അത് അപ്രതീക്ഷിതമാണ് എന്നു പറഞ്ഞു കൂടാ. കാരണം ആ അടി വര്‍ഷങ്ങള്‍ ആയിട്ട് അവന്റെ അലാം ആണ്.
'എഴുന്നേറ്റ് കളത്തില്‍ പോടാ.'
'ഷീലാമ്മേ.. എന്തിനാണ് എന്നെ ഇങ്ങനെ അടിക്കുന്നത് ? എനിക്ക് വയസ് 34 ആയി. ഇതുവരെ നന്നായില്ലല്ലോ...'
'അതേടാ... നിന്നെ അടിക്കുന്ന സമയത്ത് ഒരു മുറ്റം കൂടി അടിച്ചിരുന്നെങ്കില്‍ രൂപ നൂറു എനിക്ക് കിട്ടും. എന്നിട്ടും നഷ്ടം സഹിച്ചും ഞാന്‍ അടിക്കുവാ ! പോടാ ! എഴുന്നേറ്റ് പോ!'
'എഴുന്നേറ്റിട്ട് ഇപ്പം എന്നാ കിട്ടാനാ? ഓട്ടോ സ്റ്റാന്‍ഡില്‍ ചെന്നാലും അവിടെ ഫോണ്‍ നോക്കിയിരിക്കാം എന്നല്ലേ ഉള്ളൂ. ആര് ഓട്ടം വിളിക്കാന്‍?'
'മോനേ ഷിജില്‍ ദാമോദര്‍ ! നിന്റെ അപ്പന്‍ ദാമോദര്‍ ചിന്തിക്കുന്നതു പോലെ ഈ ഷീല ചിന്തിച്ചിരുന്നുവെങ്കില്‍ ഇന്ന് ഇവിടെ അടുപ്പ് എരിയുമായിരുന്നോ ? ജീവിച്ചിരുന്ന കാലത്ത് പുള്ളിക്ക് റബ്ബര്‍ വെട്ടാതിരിക്കാന്‍ പല കാരണങ്ങള്‍ ഉണ്ടായിരുന്നു. ഒരു ദിവസം മഴ, മറ്റൊരു ദിവസം കുഞ്ഞമ്മയുടെ പിറന്നാള്‍, വേറൊരു ദിവസം ഒടുക്കത്തെ തണുപ്പ്. എന്നിട്ട് ഇനിയെങ്ങാനും വെട്ടിയാല്‍ പറയും... ഈ കൂലിക്ക് വെട്ടിയിട്ട് എന്താ കാര്യം എന്ന് ? അവസാനം ഞാന്‍ പുള്ളിയെ നിര്‍ബന്ധിച്ച് സാധനങ്ങള്‍ കടകളില്‍ കേറി വില്‍ക്കാന്‍ വിട്ടപ്പോള്‍ ഇവിടെ തിന്നിട്ട് പല്ലിന്റെ അടിയില്‍ കേറിയവര് പറഞ്ഞു, പെണ്ണ് ഭരിക്കുന്നയിടം മുടിയുമെന്ന്. എന്നിട്ട് മുടിഞ്ഞത് ആരാ? രാവിലെ എഴുന്നേറ്റ് ദുരഭിമാനം പുഴുങ്ങി ജീവിക്കുന്ന കെട്ടിയവനും കെട്ടിയോളും മുടിഞ്ഞു. മനുഷ്യന്‍ പണിയെടുക്കണം. കാലത്തിന് ചേര്‍ന്ന പണിയെടുക്കണം. ദേഹം അനങ്ങി പണി എടുക്കണം. അങ്ങനെ പണി എടുക്കാന്‍ പറ്റാതെ ഫോണില്‍ നോക്കി ഇരിക്കുന്ന മടിയന്‍മാര്‍ ഇവിടെ ഉള്ളിടത്തോളം കാലം ഈ നാട് സ്വര്‍ഗമാടാ. ഇന്ന് എന്റെ ഒറ്റ ദിവസത്തെ വരുമാനം എത്രയാടാ ?
'5,000'
'നിന്റെയോ'
'250'
'പിന്നെ നീ എന്തു കാണിക്കാനാണ് ഈ പരിപാടിക്ക് പോകുന്നത് ? നാട്ടില്‍ പെണ്ണുങ്ങള്‍ സ്‌കൂട്ടി എടുത്തു എന്നും പറഞ്ഞ് വിലപിച്ച് നടന്നിട്ട് കാര്യം ഉണ്ടോ ? മര്യാദയ്ക്ക് നീ എന്റെ കൂടെ ചേര്... അല്ലെങ്കില്‍ കുറച്ച് സമയം മാത്രം വണ്ടി ഓടിച്ച് മറ്റൊരു ജോലി കൂടി ചെയ്യ് ! പകല്‍ പണിയെടുത്ത് രാത്രി ഉറങ്ങണം മനുഷ്യന്‍. ഇത് രാത്രി മുഴുവന്‍ ഫോണും തോണ്ടി പകല്‍ മുഴുവന്‍ ചാവാലിപ്പട്ടിയെപ്പോലെ കിറുങ്ങി നടക്കും. നീ എന്റെ കൂടെ ചേര്! നല്ല കൂലി തരാം!' ഒരു ഗ്ലാസ് വെള്ളം കുടിച്ച് ഷീല വെളിയിലേക്ക് നടന്നു.
നടിയുടെ മുഖത്തു വരുന്ന ഇമോഷനെപ്പറ്റിയും അപ്പുറത്തെ വീട്ടിലെ അനിലയുടെ പുതിയ ചുരിദാറിനെപ്പറ്റിയും ഇന്‍സ്റ്റായില്‍ക്കൂടി അവനറിയാം. എന്നാല്‍ സ്വന്തം അമ്മ ഷീല ഇപ്പോള്‍ ഏത് വീട്ടിലാണ് മുറ്റമടിക്കുന്നത് എന്ന് ഷിജിലിന് ഒരറിവുമില്ലായിരുന്നു.
'അവസാനം പറഞ്ഞ ആ ഡയലോഗ് ആദ്യം കേള്‍ക്കുന്നതാണല്ലോ. ഞാന്‍ കണ്ടവന്റെ മുറ്റം അടിക്കണം എന്നാണോ പറഞ്ഞത് ?'
'ഇല്ലെടാ, ഞാന്‍
പി എസ് സി യില്‍ നിന്ന് ഓര്‍ഡര്‍ കൊണ്ടു വന്നു തരാം മുറ്റമടിക്കാന്‍... ഒരു ഉപകാരവും ഇല്ലാതെ നൂറ് പരീക്ഷ എഴുതാന്‍ വേണ്ടി നീ നടന്ന യാത്ര നേരെ നടന്നിരുന്നെങ്കില്‍ അത് 'ഭാരത് ജോഡോ' ആയി മാറിയേനെ. തിരിച്ച് വരാതിരുന്നെങ്കില്‍ ഈ വീടും രക്ഷപ്പെട്ടേനെ.'
'അമ്മച്ചി!'
'ദേ ചെറുക്കാ... എഴുന്നേല്‍ക്ക് വേഗം. ഈ നാട്ടിലെ പെണ്ണുങ്ങളെപ്പോലെ എനിക്ക് കൊതിയും കെറുവും പറയാനും പ്രാര്‍ഥനയുടെ പേരും പറഞ്ഞ് ടൗണ്‍ ചുറ്റാനും സമയമില്ല. മാത്രമല്ല, ഇങ്ങനെ മനുഷ്യന്‍ സമയം കളയുന്നത് കാണുമ്പോള്‍ അവരുടെ ചെപ്പ കുറ്റിക്ക് അടിക്കാന്‍ തോന്നുന്നുണ്ട്.'
'ഷീലാമ്മച്ചി ഒരു റിബല്‍ ആണ്.'
'നീ പറഞ്ഞതിന്റെ അര്‍ഥം എനിക്ക് അറിയില്ല. പക്ഷേ ഇനിയും ഏറ്റില്ലെങ്കില്‍ ചൂലിന്റെ അര്‍ഥം നീ വീണ്ടും അറിയും.'
'ദാ... ഞാന്‍ എഴുന്നേറ്റു കഴിഞ്ഞു. ഷീലാമ്മേ.. നമുക്ക് ഒന്നു കറങ്ങാന്‍ പോയാലോ ?'
'ഉം... ഈ ഞായറാഴ്ച്ച പോവാം... പക്ഷേ നിന്റെ ചെലവ് നീ എടുത്തോണം. അവിടെ പുട്ടും കടലയും എടുത്തുവച്ചിട്ടുണ്ട്... ഞാന്‍ ഒന്നൂടെ ചൂടാക്കിയിട്ടുണ്ട്. അവിടെ പെണ്ണുങ്ങള്‍ എന്നെ കാത്തിരിപ്പുണ്ട്. ഞാന്‍ പോകൂവാ !'
'അവളുടെ ആരെങ്കിലും അവിടെ പെറ്റ് കിടക്കുന്നുണ്ടോടീ വല്‍സേ.. കണ്ടില്ലേ, ഷീലയുടെ ഒരു പോക്ക്' കയ്യാണിക്കാരുടെ പറമ്പില്‍ തൊഴിലുറപ്പിന് വന്ന ലീലാമ്മ പറഞ്ഞു.
'എവിടെയെങ്കിലും പോട്ടെ വല്‍സേ... ഓര്‍ക്കുന്നില്ലേ, അവള്‍ തൊഴിലുറപ്പിന് നേതാവായ സമയം.. ഒരു മാസംകൊണ്ട് എത്ര കനാലാ അവള് തീര്‍ത്തത്.'
'ഉം... കനാലല്ല, നമ്മുടെ നടുവാ തീര്‍ത്തത്. പിന്നെ നമ്മള്‍ കഷ്ടപ്പെട്ട് പടവെട്ടി അവളെ പുറത്താക്കി.'
'അതുകൊണ്ടെന്താ, നമുക്കിന്ന് വിശ്രമിക്കാലോ !'
'പക്ഷേ ഇന്നവളുടെ കീഴില്‍ പണിക്കാര് പതിന്നാല് ! നമ്മുടെ കീഴെ പള്ള മാത്രം !'
പെട്ടെന്ന് ഒറോത പാത്തെത്തി ആ വാട്‌സപ്പ് വാര്‍ത്ത അവരോടു പറഞ്ഞു,
'നമ്മുടെ ഷീലയ്ക്ക് മുറ്റം അടിച്ചോണ്ടിരിക്കുമ്പോള്‍ അറ്റാക്ക് ! ആശുപത്രിയില്‍ കൊണ്ടുപോയി !'
'അയ്യോ !' വല്‍സയും ലീലാമ്മയും ഒരുമിച്ചു പറഞ്ഞു.
'അവള്‍ക്കതിന് ഹൃദയം ഉണ്ടായിരുന്നോ ?' വല്‍സ മനസ്സിലും പറഞ്ഞു.
ഷീലയെ ദഹിപ്പിച്ചത് പിറ്റേന്ന് ഉച്ച കഴിഞ്ഞ് മൂന്നു മണിക്ക് ആയിരുന്നു. വന്‍ ജനാവലി തന്നെ പങ്കെടുത്തു. ഓടി നടന്ന ഷീലയുടെ മരണം എല്ലാവര്‍ക്കും ഷോക്കായിരുന്നു. സ്വന്തമായി വഴിവെട്ടി കുറച്ചു പേര്‍ക്ക് ജോലി കൊടുത്ത ഷീലയെപ്പോലെ കുറച്ചു സ്ത്രീകളെയാണ് ഈ നാട് കാത്തിരിക്കുന്നതെന്ന് സ്ഥലം എം എല്‍ എ അനുസ്മരണ പ്രസംഗത്തില്‍ പറഞ്ഞു.
ആളും ആരവവും അവസാനിപ്പിച്ചപ്പോള്‍ ഷിജില്‍ ദാമോദര്‍ ഒറ്റയ്ക്കായി. അപ്പന്‍ രണ്ടു വര്‍ഷം മുമ്പ് പോയി, ഇപ്പോള്‍ അമ്മയും. ചെറുപ്പം മുതല്‍ അമ്മ വിശ്രമിക്കുന്നത് അവന്‍ കണ്ടിട്ടേയില്ല. അമ്മ പറക്കുന്ന പക്ഷിയായിട്ടാണ് അവന് എന്നും തോന്നിയത്. ഇപ്പോള്‍ ആ പക്ഷി പറന്നു പോയിരിക്കുന്നു.
'ജീവിക്കുമ്പോള്‍ ആരുടെയും മുമ്പില്‍ തെണ്ടാതെ ജീവിക്കണമെടാ !' ഷീലാമ്മയുടെ വാക്കുകള്‍ അവന്റെ നെഞ്ചില്‍ പെയ്തുകൊണ്ടിരുന്നു.
തുലാമഴ തോര്‍ന്ന സായം സന്ധ്യയില്‍ ഷീലാമ്മ തന്റെ വല്യമ്മമാരെക്കുറിച്ചുള്ള ഓര്‍മ്മ പറഞ്ഞത് അവനോര്‍ത്തു
'എന്റെ ഒരു വല്യമ്മ ഉല്‍സവം കൂടാന്‍ രൂപ എനിക്ക് തരും. മറ്റേ വല്യമ്മ ഉള്ളതു കൂടി എന്റെ കൈയില്‍ നിന്ന് തട്ടിപ്പറിക്കും. മോനെ ഏത് വല്യമ്മയാകാനാ ഇഷ്ടം ?'
അവന്‍ ഒരിക്കലും ഉത്തരം പറഞ്ഞില്ല. പക്ഷേ ജീവിതകാലം മുഴുവന്‍ അമ്മയുടെ കൈയില്‍ നിന്ന് തട്ടിപ്പറിച്ചവനായിരുന്നു താനെന്ന് അവന് തോന്നി. ആ തോന്നലില്‍ അവന്‍ വെളിയിലേക്ക് ഇറങ്ങി. അവന്റെ കൈയില്‍ അമ്മയുടെ ചൂലും ഉണ്ടായിരുന്നു. അമ്മയും തന്റെ കൂടെ അടിക്കുന്നതായി അവന് തോന്നി.