ഒറ്റ

ഒറ്റ
Published on

ഒറ്റികൊടുക്കലിന്റെ ആ കെട്ടരാത്രിക്കും,

കഴുമരത്തിലേക്കുള്ള പ്രയാണത്തിന്റെ

ആ പെരിയപകലിനും,

പകലന്തിയായിപ്പോയ ആ മിഴിപൂട്ടലിനും ശേഷം

മൗനം തളംകെട്ടികിടന്ന ആ വലിയശനിയിൽ

അരിമത്യാക്കാരന്റെ കടമെടുത്ത കല്ലറ

പറയുന്ന കഥയിതാണ്.

ആരുമില്ലാത്തവർക്ക് ദൈവം തുണ!

ചോരപൊടിയുന്ന മുഖങ്ങളൊപ്പാൻ

സ്വർഗം വെറോനിക്കാമാരെ അയക്കും.

തൂണുപോലടർന്ന് വീഴുന്ന മനുഷ്യരെ താങ്ങാൻ

കെവുറീൻക്കാരെയും!

ഒറ്റികൊടുക്കപെട്ടല്ലോയെന്നും ഒറ്റയ്ക്കായിപ്പോയല്ലോയെന്നും

ഖേദിക്കുന്നോർക്ക് ചുറ്റും

സ്നേഹംകൊണ്ട് മാറത്തടിച്ച് നിലവിളിക്കുന്നവരെ

അവൻ നിരത്തി നിർത്തും.

അനാഥരായി പോകുന്നവർക്കരികിൽ

അവനാ സ്ത്രീയെയും അവശേഷിപ്പിക്കും.

ആരുമല്ലാതിരുന്നവർ ആരൊക്കെയോ ആയിത്തീരുകയും

അപരിചിതർ ആത്മാവ് പോലെയുമാകുന്ന അതിജീവനകഥയുടെ

ക്ലൈമാക്‌സായിരുന്നു അയാളുടെ ഉത്ഥാനം.

മറ്റു മനുഷ്യരൊക്കെ മരിച്ചുവീണ ഒരു മരുഭൂവിൽ

അയാൾ മാത്രം ഒരു പൂവ് പോലെ

വിടർന്നു നിൽക്കുന്നു.

logo
Sathyadeepam Online
www.sathyadeepam.org