സ്വർണ്ണക്കുരിശും മരക്കുരിശും

സ്വർണ്ണക്കുരിശും മരക്കുരിശും
Published on

ഒരിക്കൽ കുഞ്ഞു ലൂക്കാ ഒരു സ്വപ്നം കണ്ടു. അവൻ ഒരു വലിയ മൈതാനത്ത് അവൻ നിൽക്കുകയാണ്. അവിടെ കുറെ കുട്ടികളുണ്ട്. ഓരോരുത്തർക്കും ഓരോ കുരിശ് ചുമന്നുകൊണ്ട് ഒരു മല കയറണം. മലയുടെ മുകളിൽ ഈശോ എല്ലാവരെയും കാത്തുനിൽക്കുന്നുണ്ട്.

ലൂക്കാ തന്റെ കുരിശ് നോക്കി. അത് നല്ല ഭംഗിയുള്ള, തിളങ്ങുന്ന ഒരു സ്വർണ്ണക്കുരിശായിരുന്നു! ലൂക്കായ്ക്ക് ഭയങ്കര സന്തോഷമായി. “എന്റെ കുരിശാണ് ഏറ്റവും ഭംഗിയുള്ളത്,” അവൻ അഭിമാനത്തോടെ പറഞ്ഞു.

യാത്ര തുടങ്ങിയ പ്പോഴാണ് ലൂക്കായ്ക്ക് കാര്യം പിടികിട്ടിയത്. സ്വർണ്ണക്കുരിശിന് നല്ല ഭാരമുണ്ട്! ഓരോ ചുവട് വെക്കുമ്പോഴും അത് അവന്റെ തോളിൽ അമർന്നു. അവൻ തളർന്നുപോയി. അവന്റെ കൂട്ടുകാരൻ സോനുവിന്റെ കയ്യിൽ ഒരു പഴയ മരക്കുരിശാണ് ഉണ്ടായിരുന്നത്. അതിന് ഒട്ടും ഭംഗിയില്ലായിരുന്നു. പക്ഷേ, സോനു ചിരിച്ചുകൊണ്ട് അത് ചുമന്നുപോകുന്നു.

ലൂക്കാ ഈശോയോട് പരാതി പറഞ്ഞു: “ഈശോയേ, ഈ സ്വർണ്ണക്കുരിശിന് ഭയങ്കര ഭാരമാണ്. എനിക്കിത് മാറ്റിക്കിട്ടുമോ?”

ഈശോ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു: “മകനേ, സഹനം എന്നത് പുറമെയുള്ള ഭംഗിയല്ല, അത് നീ സ്നേഹത്തോടെ സ്വീകരിക്കുമ്പോഴാണ് പുണ്യമായി മാറുന്നത്.”

ലൂക്കായും കൂട്ടുകാരും കുരിശുമായി നടന്നു നടന്ന് ഒരു വലിയ തോടിന്റെ അരികിലെത്തി. തോടിന് കുറുകെ പാലമില്ല! മലയുടെ മുകളിലെത്തണമെങ്കിൽ ഈ തോട് കടന്നേ പറ്റൂ.

കുട്ടികളെല്ലാം വിഷമിച്ചു നിൽക്കുമ്പോൾ, മരക്കുരിശുണ്ടായി രുന്ന സോനു തന്റെ കുരിശ് തോടിന് കുറുകെ വച്ചു. അത് കൃത്യം ഒരു പാലം പോലെ ആയി മാറി! അവൻ സുഖമായി അതിലൂടെ നടന്ന് അക്കരെയെത്തി.

ലൂക്കാ തന്റെ സ്വർണ്ണക്കുരിശ് തോടിന് കുറുകെ വയ്ക്കാൻ നോക്കി. പക്ഷേ, ഭാരം കാരണം അത് വെള്ളത്തിലേക്ക് താഴ്ന്നുപോയി. ഭംഗിയുണ്ടായിരുന്നെങ്കിലും അതുകൊണ്ട് അവന് പാലം ഉണ്ടാക്കാൻ കഴിഞ്ഞില്ല. ലൂക്കാ കരയാൻ തുടങ്ങി. അപ്പോൾ ഈശോ ലൂക്കായുടെ അരികിലെത്തി അവനെ ചേർത്തുപിടിച്ചു.

ഈശോ പറഞ്ഞു: “ലൂക്കാ, നിന്റെ ജീവിതത്തിൽ വരുന്ന ചെറിയ വിഷമങ്ങളും സങ്കടങ്ങളുമാണ് നിന്റെ കുരിശ്. അത് പരാതിയില്ലാതെ, മറ്റുള്ളവരെ സ്നേഹിച്ചുകൊണ്ട് നീ ചുമക്കുമ്പോൾ, ആ കുരിശ് നിനക്ക് സ്വർഗത്തിലേ ക്കുള്ള പാലമായി മാറും.”

ലൂക്കാ കണ്ണ് തുറന്നു. അതൊരു സ്വപ്നമായിരുന്നു! പക്ഷേ, അന്നുമുതൽ ലൂക്കാ പഠനത്തിലോ വീട്ടിലോ ഉള്ള ചെറിയ ബുദ്ധിമുട്ടുകൾ വരുമ്പോൾ പരാതി പറയാതെ, “ഈശോയേ, നിന്റെ കുരിശിനെ ഓർത്ത് ഞാനിത് സഹിക്കുന്നു” എന്ന് പറയാൻ ശീലിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org