സെമിത്തേരി

സെമിത്തേരി

'മഴ തോരുന്ന ലക്ഷണമില്ല. ഇങ്ങനെ പോയാല്‍ ഇന്ന് വീട്ടില്‍ ചെന്ന് പറ്റുമെന്ന് തോന്നുന്നില്ല.'

വേദാചലം തമിഴ് കലര്‍ന്ന മലയാളത്തില്‍ പറഞ്ഞു. തന്റെ ഇരിപ്പിടത്തിനടുത്തുള്ള ചില്ലു ജനാലയിലൂടെ പുറത്തേക്ക് നോക്കിക്കൊണ്ട് അയാള്‍ പറഞ്ഞപ്പോള്‍ 'ഡിസൂസ' പുറത്തെ തിമിര്‍ത്തു പെയ്യുന്ന മഴ ആസ്വദിക്കുകയായിരുന്നു. ജനാലയിലൂടെ പുറത്തെ മഴ കണ്ടിരിക്കുന്ന അനുഭൂതി.

മഴ കനക്കുകയാണ്. ഇടയ്ക്ക് ആകാശത്തു മിന്നല്‍പ്പിണരുകള്‍ പൂത്തിരി കത്തിച്ചു കടന്നുപോയി. ആരോടോ ഉള്ള വാശി തീര്‍ക്കല്‍ പോലെ.

ഇങ്ങനെ ഒരു ദിവസം മുഴുവന്‍ നിന്ന് പെയ്താല്‍ നഗരം നിശ്ചലമാകും.

രഹേജ ആര്‍കെഡിലെ നാലാം നിലയിലുള്ള ഓഫീസില്‍ നിന്നും നോക്കിയാല്‍ ഏതാണ്ട് അരക്കിലോമീറ്റര്‍ അകലെയുള്ള ബേലാപ്പൂര്‍ റയില്‍വേസ്റ്റേഷന്‍ വളരെ വ്യക്തമായി കാണാമായിരുന്നു. തൊട്ടടുത്തുള്ള പനവേലിയില്‍ നിന്നും ഒരു മണിക്കൂര്‍ യാത്ര ചെയ്താല്‍ എത്താവുന്ന മുംബെയിലെ ഛത്രപതി ശിവാജി ടെര്‍മിനല്‍സ് വരെ നീളുന്ന സബ് അര്‍ബന്‍ റയില്‍വേ പാതയിലെ വൃത്തിയും വെടിപ്പുമുള്ള മനോഹരമായ ലോക്കല്‍ റെയില്‍വേ സ്റ്റേഷന്‍ ആണ് നവിമുംബായിയിലെ സി.ബി.ഡി. ബേലാപ്പൂര്‍. അവിടെ നിന്നും വഡാല സ്റ്റേഷനില്‍ ഇറങ്ങി വേറെ ട്രെയിന്‍ പിടിച്ചു വേണം വേദാചലത്തിന് അന്ധേരിയിലെത്താന്‍.

സാധാരണ ദിവസങ്ങളില്‍ ഒന്നര മണിക്കൂര്‍ യാത്രയുണ്ട്. ട്രാക്കില്‍ വെള്ളം കേറിയാല്‍ ട്രെയിന്‍ പിന്നെയും വൈകും. ചിലപ്പോള്‍ യാത്ര അന്നേക്ക് അവസാനിപ്പിച്ചെന്നും വരാം.

അതിന്റെ ആധിയിലായിരുന്നു വേദാചലം.

എനിക്ക് ഓഫീസില്‍ നിന്നും 'വാശി'യിലെ വീട്ടിലേക്ക് കഷ്ടിച്ചു പതിനഞ്ചു മിനിറ്റിന്റെ യാത്രയെ വേണ്ടൂ. അതുകൊണ്ടു തന്നെ വളരെക്കാലത്തിന് ശേഷമുള്ള മഴ നവ്യാനുഭൂതിയായി എന്നില്‍ കിനിഞ്ഞിറങ്ങി. മഴയോട് എന്നും കൊതിയായിരുന്നുവല്ലോ തനിക്ക്.

മഴ പെയ്യുന്നത് കണ്ടുകൊണ്ട് എത്രനേരം വേണമെങ്കിലും ഇരിക്കാം. മഴക്കാഴ്ചകള്‍ക്ക് അവസാനമില്ലെന്നു പലപ്പോഴും അയാള്‍ക്ക് തോന്നിയിരുന്നു. മഴയത്തു തുള്ളിച്ചാടാന്‍ ഡിസൂസയുടെ മനസ്സ് വെമ്പി. കനത്ത ഒരു ഇടി വെട്ടി. ടേബിള്‍ കുലുങ്ങിയതു പോലെ. ആകാശത്തേക്ക് നോക്കിയപ്പോള്‍ കറുത്ത മാനം. ഉടനെങ്ങും മഴ തോരുമെന്ന പ്രതീക്ഷ വേണ്ട. അതയാളില്‍ സന്തോഷമുളവാക്കി.

'മഴ ഇങ്ങനെ തുടര്‍ന്നാല്‍ ഞാന്‍ നേരത്തെയിറങ്ങും.'

മലയാളവും തമിഴും കൂടിക്കലര്‍ന്ന തമിഴാളത്തില്‍ വേദാചലം പറഞ്ഞു.

അമ്പതു വയസിന് മുകളില്‍ പ്രായമുള്ള ആരോഗ്യ ദൃഢഗാത്രനായ ഇരുനിറമുള്ള വേദാചലം.

അരകൈ ഷര്‍ട്ടും ലൂസ് പാന്റ്‌സും കുടവയറുമുള്ള വേദാചലത്തിന്റെ പറ്റെ വെട്ടിയ കുറ്റിമുടി നന്നേ നരച്ചിരുന്നു. ക്ലീന്‍ ഷേവ് ചെയ്ത മുഖവും കുറ്റിത്തലമുടിയുടെ അതെ കളറിലുള്ള നെറ്റിയിലെ ഭസ്മക്കുറിയും. പൊതുവെ ശാന്തനായിരുന്നു വേദാചലം.

പക്ഷെ, അയാള്‍ ആകെ അസ്വസ്ഥനാണ് എന്ന് അയാള്‍ക്ക് തോന്നി. മഴയുടെ തീവ്രത അയാളെ അസ്വസ്ഥതയുടെ മൗനമിന്നാരങ്ങളില്‍ ചേക്കേറാന്‍ പ്രേരിതനാക്കിയിരിക്കണം. വേദാചലത്തിനു രണ്ടു ആണ്‍കുട്ടികളും ഒരു പെണ്‍ കുട്ടിയുമുണ്ട്, പിന്നെ ഭാര്യ കണ്ണമ്മയും. വളരെ വൈകി വിവാഹം കഴിച്ചതാണ്.

കുട്ടികള്‍ മുംബയില്‍ തന്നെ പഠിക്കുന്നു. അന്ധേരിയിലെ ഒരു ചാലിലാണ് അവര്‍ ഇപ്പോള്‍ താമസിക്കുന്നത്.

തമിഴ്‌നാട്ടിലെ തേനി ജില്ലയിലെ ഒരു ഉള്‍ഗ്രാമത്തില്‍ നിന്നും ജോലി തേടി വളരെ ചെറുപ്പത്തിലേ മുംബെയില്‍ എത്തിയതാണ്. നിരവധി കമ്പനികളില്‍ ജോലിയെടുത്ത പരിചയം ഇപ്പോള്‍ കമ്പനിയുടെ അഡ്മിന്‍ വിഭാഗത്തിലെ സ്റ്റാഫ് ആയി ജോലി ചെയ്യുന്നു.

ഡിസൂസ പുറത്തേക്കു നോക്കി. മഴ വീണ്ടും ശക്തി പ്രാപിച്ചിരിക്കുന്നു. ഇലക്ട്രിക്ക് ട്രെയിനുകള്‍ പതിവില്ലാതെ നീട്ടി നിലവിളി ശബ്ദം മുഴക്കി കടന്നു പോയിക്കൊണ്ടിരുന്നു.

മഴയാരവത്തിനിടയില്‍ വേദാചലം നീണ്ട മൗനത്തില്‍ മുഴുകിയപ്പോള്‍ നിശബ്ദ മിന്നാരങ്ങള്‍ തകര്‍ത്തെറിഞ്ഞു കൊണ്ട് അയാള്‍ വേദാചലത്തോട് ചോദിച്ചു.

'സര്‍, എത്ര കാലമായി മുംബെയില്‍ എത്തിയിട്ട്.'

അതിനുത്തരമായി വേദാചലം നിശബ്ദമായി ഒന്ന് ചിരിച്ചു. അയാള്‍ ഗതകാലത്തിലെ പൊടിയും മാറാലകളും നീക്കുകയായിരുന്നു.

പിന്നെ, ഭൂതകാലത്തിലേക്ക് ഊളിയിട്ടു.

വീണ്ടും ഡിസൂസ പ്രോത്സാഹിപ്പിച്ചു

'സര്‍, പറയൂ.'

ഒന്നിളകിയിരുന്ന ശേഷം അയാള്‍ പതുക്കെ കയ്യിലിരുന്ന മുംബൈ മിറര്‍ മടക്കി ടേബിളിലേക്കിട്ടു.

ഗതകാല സ്മരണകളുടെ കുടീരത്തിന്റെ മൂടി തുറന്നു.

'ഞാന്‍ മെട്രിക്കുലേഷന്‍ പാസായി തേനിയില്‍ നിന്നും കള്ള വണ്ടി കയറി നേരെയെത്തിയത് ബാന്ദ്രയില്‍ ആണ്. ഇപ്പൊ കൊല്ലം കൊറേയായി. ദാരിദ്ര്യം ആയിരുന്നു. കൊടുംപട്ടിണി. അപ്പന്‍ അമ്മ വേറെ നാലു കൂടപ്പിറപ്പുങ്ങള്‍ കൂടെ പ്രായം ചെന്ന മുത്തിയും. അങ്ങനെ ബാന്ദ്രയില്‍ നിന്നും പലപണിയും ചെയ്തു കറങ്ങിത്തിരിഞ്ഞ് ഇവിടെ എത്തി.

വീട്ടുകാര്‍ എല്ലാം ഒരുവിധം നല്ല നിലയില്‍ ആയി. അപ്പാവും അമ്മാവും മുത്തിയും മരിച്ചു പോയി. ഇടയ്ക്ക് കല്യാണവും കഴിച്ചു. കുട്ടികളായി.

ഇപ്പൊ നമ്മളെ ആര്‍ക്ക് വേണമേടെ. വേദാചലം ദീര്‍ഘമായി ഒന്നു നിശ്വസിച്ചു.

ആ നിശ്വാസത്തില്‍ അയാളില്‍ ഉറഞ്ഞു ഉറങ്ങിക്കിടന്ന കയ്‌പ്പേറിയനൊമ്പരപ്പാടുകള്‍ ഉരുകിയൊലിച്ചു പുറത്തേക്കു വരുന്നത് കണ്ടു. അയാളുടെ കണ്ണുകള്‍ നിറഞ്ഞുവോ. ഒരു വേള ഡിസൂസ സംശയിച്ചു.

ആയിരത്തിത്തൊള്ളായിരത്തി എഴുപത്തി രണ്ടിലാണ് വേദാചലം മുംബൈ നഗരത്തിന്റെ ഭാഗമായ ബാന്ദ്രയിലെത്തുന്നത്. പിന്നെ കുറെ അലഞ്ഞു. ഒടുവില്‍, ഒരു സ്വകാര്യ സ്ഥാപനത്തില്‍ അത്യാവശ്യം ജീവിച്ചു പോകാന്‍ പറ്റുന്ന ശമ്പളത്തില്‍ ഒരു ജോലിയും നേടി.

ഓര്‍മ്മകളുടെ നൊമ്പരപ്പാടുക ളുടെ നാമ്പ് നുള്ളിക്കളയുന്നതി നു വേണ്ടി ഞാന്‍ അയാളോട് വെറുതെ ചോദിച്ചു.

'സാറേ മുംബൈയില്‍ ആരെ ങ്കിലും പരിചയക്കാരോ ബന്ധുക്ക ളോ മറ്റാരെങ്കിലും ഉണ്ടായിരു ന്നോ.'

'മുംബൈയില്‍ ചെന്നാല്‍ ജോ ലി കിട്ടും എന്നാരോ പറഞ്ഞ പ്പോള്‍ ഇറങ്ങിപ്പുറപ്പെട്ടതാണ്. നി രന്തരം പട്ടിണിയും കഷ്ടപ്പാടും.

അങ്ങനെ നിരങ്ങി നീങ്ങു മ്പോള്‍ ഓഫീസിലേക്ക് ഒരു ക ത്ത് വരും വീട്പണി പൂര്‍ത്തിയാ ക്കാന്‍ കുറച്ചു തുക അയച്ചുതര ണമെന്നുള്ള അപ്പായുടെ കത്ത്.... പിന്നെ, സഹോദരി മുത്തുമണി യുടെ കല്യാണം, പ്രസവം, സ ഹോദരങ്ങളുടെ പഠിപ്പ് മറ്റാവശ്യ ങ്ങള്‍.

കത്തുകള്‍ എല്ലാം സാമ്പത്തി ക കാര്യങ്ങള്‍ ആവശ്യപ്പെട്ടു കൊ ണ്ട് മാത്രമായിരുന്നു!

അവിടെ എങ്ങും ഒരു വരി യില്‍ പോലും തന്റെ ജീവിതത്തെ ക്കുറിച്ചു ചോദിച്ചിരുന്നില്ലെന്ന കാ ര്യം കൂടി ഒരു നിര്‍വികാരതയോ ടെ വേദാചലം പറഞ്ഞപ്പോള്‍ അ ത് കേട്ടയാളുടെ നെഞ്ചില്‍ ഒരു നൊമ്പരപ്പാട് സൃഷ്ടിച്ചു.

രാജേഷ് ഖന്ന ബോളിവുഡില്‍ തിളങ്ങി നില്‍ക്കുന്ന കാലം എം. ജി.ആറിന്റെ കടുത്ത ആരാധകനാ യിരുന്നു വേദാചലം ക്രമേണ ബോളിവുഡിന്റെ ആരാധകനായി മാറി. ചുരുങ്ങിയ സാമ്യം കൊണ്ട് തന്നെ ഹിന്ദി നന്നായി സംസാരിക്കാനും പഠിച്ചു.

എഴുപതുകളുടെ മുംബൈ നഗരവും നഗരത്തിന്റെ അഴുക്കുചാലുകളും ജീവിത മുഹൂര്‍ത്തങ്ങളും അയാള്‍ വിവരിക്കുമ്പോള്‍ അതൊരു ചലച്ചിത്രത്തിലെന്ന പോലെ ഡിസൂസയുടെ മനസ്സില്‍ ആഴ്ന്നിറങ്ങി. ഉടനെ എങ്ങും മഴ തോരരുതേയെന്ന് വെറുതെ അയാള്‍ ആശിച്ചു.

വേദാചലം കഥ തുടരുന്നതിനിടയില്‍ വളരെ യാദൃശ്ചികമായി അയാള്‍ ചോദിച്ചു.

'ഒരു പരിചയവുമില്ലാത്ത ഈ മഹാനഗരത്തില്‍ ആരുടെ കൂടെ താമസിച്ചു.'

വളരെ നിസ്സംഗ ഭാവത്തില്‍ വേദാചലം പറഞ്ഞ മറുപടി കേട്ട് ഡിസൂസ ഞെട്ടിപ്പോയി.

'ശവക്കോട്ടയില്‍ ആരാണ് കിടക്കാറുള്ളത്?'

'ശവങ്ങള്‍.' ഡിസൂസ വിക്കി പറഞ്ഞു.

അയാള്‍ തുടര്‍ന്നു.

എന്നാല്‍ ശവങ്ങള്‍ മാത്രമല്ല...

എന്നെപ്പോലെ അധിക വരുമാ നമൊന്നുമില്ലാത്ത കുറെ ആളുകളെ തലചായ്ക്കുന്ന ഒരിടം കൂടിയായ ഒരു ആശ്രയ കേന്ദ്രമായിരുന്നു സെമിത്തേരിയിലെ ശവക്കല്ലറകള്‍!!

കയ്യിലൊരു ട്രങ്ക് പെട്ടിയുമായി രണ്ടു ജോഡി വസ്ത്രവുമായി തമിഴ്‌നാട്ടില്‍ നിന്നും തന്റെ പതിനേഴാമത്തെ വയസില്‍ യാതൊരു പരിചയവുമില്ലാത്ത മുംബൈ എന്ന മഹാനഗരത്തില്‍ തിരക്കേറിയ ബാന്ദ്ര റയില്‍വേ സ്റ്റേഷനില്‍ നില്‍ക്കുമ്പോഴാണ് വടയും സാമ്പാറും വില്പ്പന നടത്തുന്ന തമിഴനായ നല്ല കണ്ണിനെ പരിചയപ്പെടുന്നത്.

താമസിക്കാന്‍ തല്ക്കാലം ഒരിടം വേണമെന്ന് പറഞ്ഞപ്പോള്‍ നല്ലകണ്ണ് വേദാചലത്തെ കൊണ്ടു പോയത് നഗരത്തിനു അല്പം ഉള്ളിലേക്കുള്ള പഴയ ഉപേക്ഷിക്കപ്പെട്ട ഒരു സെമിത്തേരിയിലേക്കായിരുന്നു. കാട് പിടിച്ചു മൂടി കിടക്കുന്ന ഒരു സ്ഥലം. പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന പേരറിയാത്ത പടു വൃക്ഷം നോക്കി വേദാചലം ഭീതിയോടെ പകച്ചു നിന്നു.

ആകെ ഇരുളിമ ബാധിച്ച ഒരു പ്രദേശം.

പക്ഷികളുടെ പ്രാകൃത ശബ്ദം അയാളെ കൂടുതല്‍ ഭീതിയിലാഴ്ത്തി.

അത് പഴയ സെമിത്തേരിയാണെന്നും ഇവിടെ ആരും ഇപ്പൊ വരാറില്ലെന്നും നല്ലകണ്ണ് അയാള്‍ക്ക് പറഞ്ഞു കൊടുത്തു.

ആ സെമിത്തേരി കൈവശപ്പെടുത്തിയിരിക്കുന്നത് ചില റൗഡികളാണ്. ആ പഴയ ശവക്കോട്ടയുടെ ഒരു മൂലയ്ക്ക് പഴയ പടുത വലിച്ചു കെട്ടിയുണ്ടാക്കിയ ഒരു ചെറിയ കൂര അതില്‍ ചോരക്കണ്ണുള്ള, മദ്യം തലയ്ക്കു പിടിച്ചു ആടി നില്‍ക്കുന്ന ഒരു തടിയന്‍.

വന്ന കാര്യം നല്ലകണ്ണ് അയാളോട് പറഞ്ഞു.

ചോരക്കണ്ണന്‍ വേദാചലത്തോട് ട്രങ്ക് പെട്ടി ആ കൂരക്കുള്ളില്‍ വെച്ചോളാന്‍ പറഞ്ഞു.

പിന്നെ, കുറച്ചപ്പുറത്തു കണ്ട ശവക്കല്ലറ ചൂണ്ടി കാണിച്ചു കൊടുത്തു.

അതാണ് തന്റെ ബര്‍ത്ത് ഇന്നു മുതല്‍ അന്തിയുറങ്ങാനുള്ള സ്ഥലം!!

നല്ലകണ്ണ് കുറച്ചു രൂപയെടുത്ത് ചുവന്ന കണ്ണുള്ള ആള്‍ക്ക് കൊടുത്ത് ബുക്ക് ചെയ്തു. രാത്രി കാലങ്ങളില്‍ മാത്രമേ അവിടേക്ക് ചെല്ലാന്‍ അവകാശമുള്ളൂ.

അങ്ങനെയാണ് കരാര്‍. നല്ല കണ്ണിനൊപ്പം വേദാചലം തിരികെ നടന്നു.

സന്ധ്യ കഴിഞ്ഞപ്പോള്‍ കൂരക്കുള്ളില്‍ നല്ലകണ്ണുമായി ശവക്കോട്ടയിലെ അന്തിയുറങ്ങാനുള്ള തന്റെ കല്ലറയിലേക്കു വന്നു. അവിടെ ഓരോ കല്ലറയുടെ പുറത്തും ഓരോ ആളുകള്‍ സ്ഥാനം പിടിച്ചിരിക്കുന്നു.

ചിലര്‍ ഇരിക്കുന്നു.

ചിലര്‍ ചുരുണ്ടു കിടക്കുന്നു.

ചിലര്‍ നീണ്ടു നൂര്‍ന്നു കിടക്കുന്നു.

വേദാചലം ആകാശത്തേക്ക് നോക്കി. ക്ഷീണിതനായതു കൊണ്ടു തന്നെ കല്ലറയുടെ പുറത്തു നിവര്‍ന്നു കിടന്നു.

പുറത്ത് ഒരു സുഖകരമായൊരു തണുപ്പ്.

ആരോ ഈ കല്ലറയില്‍ അഗാധ നിദ്രയില്‍ ഒരിക്കലും ഉണരാതെയുണ്ട്.

വേദാചലത്തിന് ആദ്യം ചെറിയ ഭയം തോന്നിയിരുന്നു. രാത്രി കാലങ്ങളില്‍ സെമിത്തേരിയിലെ ശവക്കല്ലറയില്‍ നിന്നും എഴുന്നേറ്റു വരുന്ന പ്രേത ആത്മാക്കളുടെ രൗദ്ര ഭാവങ്ങള്‍ കണ്ടു ഞെട്ടി ഉണര്‍ന്നിരുന്നു.

പിന്നീടെപ്പോഴോ, രാവിന്റെ നിശബ്ദ സംഗീതമായി അയാള്‍ക്ക് തോന്നിത്തുടങ്ങിയിരുന്നു.

സ്വപ്നങ്ങളില്‍ ചേക്കേറാന്‍ എത്തിയിരുന്ന പ്രേതങ്ങള്‍ കൂട്ടുകാരായി. മാലാഖാമാരായി.

ക്രമേണ ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമായി മാറുകയായിരുന്നു വേദചലത്തിന് ആ സെമിത്തേരിയും ശവക്കല്ലറകളും.

സായന്തനത്തില്‍ അല്പം സമാധാനം കിട്ടിയിരുന്നത് ആ കല്ലറയുടെ പുറത്ത് യാതൊരു ശല്യവുമില്ലാതെ ഇരിക്കുമ്പോഴായിരുന്നു.

നഗരത്തിന്റെ ഉരുകിയൊലിക്കുന്ന ചൂടിന്റെ ഹസ്തങ്ങള്‍ ഏല്‍ക്കാത്ത കല്ലറകള്‍. ആ തണുപ്പില്‍ അയാള്‍ ലയിച്ചു കിടന്നു. ആ കല്ലറ വാസ്തവത്തില്‍ വേദാചലത്തെ താരാട്ടു പാടുന്നതുപോലെ തോന്നി. ഒരു കുഞ്ഞിനെപ്പോലെ അയാള്‍ ആ കല്ലറയുടെ സ്ലാബില്‍ കെട്ടിപ്പുണര്‍ന്നു കിടന്നുറങ്ങി.

സങ്കടങ്ങളുള്ളപ്പോള്‍ കല്ലറകള്‍ പുണര്‍ന്ന് കരഞ്ഞു തീര്‍ത്തു.

നീണ്ട അഞ്ചു വര്‍ഷങ്ങള്‍ വേദാചലത്തിന്റെ സന്തോഷവും, സങ്കടങ്ങളും പങ്കിട്ടത് ആ സെമിത്തേരിയിലെ ആ പഴയ കോണ്‍ക്രീറ്റ് കല്ലറയായിരുന്നു.

വര്‍ഷങ്ങള്‍ കഴിഞ്ഞു വിവാഹം കഴിക്കാന്‍ പോകുന്നതിനു മുമ്പാണ് അയാള്‍ സ്വന്തമായി ഒരു ചെറിയ വീട് താമസിക്കാന്‍ തരപ്പെടുത്തിയത്.

ശ്വാസം വിടാതെ ആ കഥകള്‍ കേട്ട് ഡിസൂസ തരിച്ചിരിക്കുകയായിരുന്നു...

'അഞ്ചു വര്‍ഷം കൊടുക്കേണ്ട വീടിന്റെ വാടക ഞാന്‍ വീട്ടിലേക്കു അയച്ചു കൊടുത്തു. അവരെല്ലാം കരപറ്റി.'

വേദാചലം ചിരിച്ചു. കൂട്ടിലടയ്ക്കപ്പെട്ട നൊമ്പരങ്ങളുടെ കെട്ടുപാടുകള്‍ തച്ചുടയ്ക്കപ്പെട്ടു കഴിഞ്ഞിരുന്നല്ലോ.

കഥയുടെ പെരുവെള്ളപ്പാച്ചിലിനിടയില്‍ മഴ തോര്‍ന്നിരുന്ന കാര്യം വേദാചലവും അയാളും അറിഞ്ഞിരുന്നില്ല.

പിന്നെയൊട്ടും വൈകാതെ വേദാചലം യാത്ര പറഞ്ഞിറങ്ങി.

വെള്ളക്കെട്ടായി മാറിയ വീഥിയുടെ അരികുപറ്റി അടുത്ത ട്രെയിന്‍ പിടിക്കാനായി സ്റ്റേഷനിലേക്ക് നടക്കുമ്പോഴും സെമിത്തേരിയും കല്ലറകളും ഡിസൂസയില്‍ സമസ്യ സൃഷ്ടിക്കുകയായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org