ആത്മരോദനം

ആത്മരോദനം
Published on
  • എം എസ് ചാമക്കാല

''കര്‍ത്താവിനൊപ്പം ഞാന്‍ കാരാഗൃഹത്തിലു-

മെത്താം മരിക്കാനും സന്നദ്ധനാം''

ശങ്കയില്ലാതെ പറഞ്ഞവനാണു ഞാ-

നെങ്കിലും തള്ളിപ്പറഞ്ഞുപോയി

നിന്നെയറിയില്ലയെന്നു ചൊല്ലുമ്പോഴു-

മെന്നുള്ളില്‍ നീയുണ്ടെന്‍ തമ്പുരാനേ

ആ സത്യം സത്യമായങ്ങേക്കറിയില്ലേ

ആത്മാവിന്നുള്ളറ കാണുന്നോനേ!

എങ്കിലും നാവിനാല്‍ തള്ളിപ്പറഞ്ഞവന്‍

നീയെന്നെ തള്ളല്ലേ തമ്പുരാനേ!

എത്ര കഠിനമാം ശിക്ഷയും കല്പിക്കൂ

അത്രയല്ലേറെയും കൊണ്ടുകൊള്ളാം

എത്ര കൊണ്ടാലുമിക്കുറ്റത്തിനൊക്കു കി-

ല്ലത്ര കഠിനമാം പാപമല്ലേ!

അങ്ങേയ്ക്കുവേണ്ടി ഞാന്‍ ക്രൂശില്‍ മരിച്ചിടാം

മുഞ്ചൊന്ന പോലല്ല തമ്പുരാനേ

ഇന്നു കളവു പറഞ്ഞുപോയെങ്കിലു-

മെന്നും ഞാനുച്ചത്തിലുദ്‌ഘോഷിക്കാം

'യേശുവിന്‍ ശിഷ്യനാം പത്രോസു ഞാ'നെന്ന

ശാശ്വത സത്യം ഞാനേറ്റു ചൊല്ലാം.

ക്രൂശില്‍ തലകീഴായാണിയില്‍ തൂങ്ങി ഞാ-

നീ ശിക്ഷ താനെയനുഭവിക്കാം.

മുക്കുവച്ചേരിയിലെന്‍ കുടില്‍ കണ്ടെത്തി-

യമ്മയ്ക്കു ദീനം പൊറുപ്പിച്ചോനേ

ഇപ്പാപഭാരമൊഴിയില്ലൊരിക്കലും

മുപ്പാരില്‍ ഞാനോ ഗുരു നിഷേധി

എത്രയോ പേരുടെ പാപം പൊറുത്തവര്‍-

ക്കത്തല്‍ കളഞ്ഞവനല്ലോ നാഥാ!

നല്ല പാഠങ്ങള്‍ പഠിപ്പിച്ചു തന്നല്ലോ-

യെല്ലാം മറന്നു ഞാന്‍ തെറ്റു ചെയ്തു

ദേവാ! പൊറുക്കണേ തെറ്റിന്നടിമയാ-

യെങ്കിലും നീയെന്നെ തള്ളരുതേ!

ഏതോ മൂഢതയ്ക്കുള്ളിലകപ്പെട്ടി-

ട്ടേവം പറഞ്ഞുപോയെന്നേയുള്ളു

ആനന്ദദായകമാ വചോധാരയി-

ലാമഗ്നനായിട്ടെത്രയോ നാളായ്!

മൂന്നോളം വര്‍ഷമായെന്നിട്ടും നാഥായെന്‍

മൂഢതയ്ക്കുള്ളില്‍ ഞാനന്ധനാണേ

എന്‍ പാപമെല്ലാം ക്ഷമിച്ചാലുമെന്നെന്നും

നിന്നെ പിഞ്ചെല്ലാനനുവദിക്കൂ!

നാഥാ ഞാനോടിയണയട്ടെ നിന്‍ മുമ്പില്‍

പാദത്തില്‍ വീണു കരഞ്ഞിടട്ടേ!!

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org