
സ്‌നേഹപൂര്‍വം വിളമ്പുന്ന സസ്യാഹാരമാണ് വെറുപ്പോടെ വിളമ്പുന്ന കാളയിറച്ചിയെക്കാള്‍ മെച്ചം.
സുഭാഷിതങ്ങള്‍ 15:17
'രാഷ്ട്രീയ വിഭാഗീയതയുണ്ടാക്കുന്ന ചില ആധ്യാത്മിക സംഘങ്ങളെ കരുതിയിരിക്കണം. സ്വന്തം നേട്ടത്തിനായി സങ്കുചിത മനസ്സോടെ അവര്‍ സമൂഹത്തില്‍ വിഭജനവും സ്വാര്‍ഥതയും പ്രചരിപ്പിക്കുന്നു.'
- ഫ്രാന്‍സിസ് മാര്‍പാപ്പ
വിദ്വേഷം ശ്വസിച്ചും വെറുപ്പ് ഭക്ഷിച്ചും ലോകത്തിന് മടുത്തു എന്ന് തോന്നുന്നു. അതുകൊണ്ടായിരിക്കും സ്‌നേഹത്തിന്റെ ആ വിളമ്പുകാരനെ യാത്രയാക്കാന്‍ ലോകം ഇതുപോലെ ഒരുമിച്ചൊഴുകിയെത്തിയത്. യേശുക്രിസ്തുവിന്റെ രാഷ്ട്രവും രാഷ്ട്രീയവും സ്‌നേഹ മായതിനാല്‍ യേശുവിന്റെ സ്‌നേഹിതരുടെയും രാഷ്ട്രവും രാഷ്ട്രീയവും സ്‌നേഹത്തിന്റേതാകണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ആഗ്രഹിച്ചു.
യേശുവിന്റെ രാജ്യത്തെ നിയമങ്ങള്‍ നീതിയും കരുണയുമായതിനാല്‍ സര്‍വതും ആ നിയമങ്ങ ളുടെ അടിസ്ഥാനത്തില്‍ പുനര്‍നിര്‍വചിക്കപ്പെടണമെന്ന് അദ്ദേഹം ശഠിച്ചു. അതിനാലാണ് മതത്തേക്കാള്‍ ദൈവവും ആത്മീയതയേക്കാള്‍ ആത്മാക്കളും നിയമങ്ങള്‍, ആചാരാനുഷ്ഠാനങ്ങള്‍, പാരമ്പര്യങ്ങള്‍ എന്നിവയേക്കാള്‍ മനുഷ്യരും അദ്ദേഹത്തിന് പ്രിയങ്കരമായത്. എത്ര കാലുഷ്യം നിറഞ്ഞതാണെങ്കിലും ഈ ലോകത്തിനുള്ളില്‍ സ്‌നേഹ ത്തിന്റെ മറ്റൊരു ലോകം സാധ്യമാണെന്ന് അദ്ദേഹം വിശ്വസിച്ചു. അതിനായി സംസാരിക്കുകയും എഴുതുകയും സഞ്ചരിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്തു.
ചിലപ്പോഴെങ്കിലും അദ്ദേഹത്തിന്റെ സ്‌നേഹലോകത്തിന് ഒപ്പമെത്താന്‍ സഭയ്ക്കു പോലും കഴിഞ്ഞില്ല. പൗലോസ് അപ്പസ്‌തോലന്‍ പറഞ്ഞത് അദ്ദേഹത്തിന് നന്നായി ചേരും. പോപ്പ് ഫ്രാന്‍സിസ് ഉന്മാദി ആയിരുന്നെങ്കില്‍ അത് ദൈവത്തിനുവേണ്ടിയും സമചിത്തനായിരുന്നെങ്കില്‍ മനുഷ്യര്‍ക്ക് വേണ്ടിയുമായിരുന്നു. ദൈവത്തിന്റെയും മതത്തിന്റെയും രാഷ്ട്രത്തിന്റെയും വംശത്തിന്റെയും വര്‍ണ്ണത്തിന്റെയും പാരമ്പര്യത്തിന്റെയുമെല്ലാം പേരില്‍ വെറുപ്പിന്റെ കാളയിറച്ചി വിളമ്പുന്ന പന്തികളില്‍ പരസഹസ്രം മനുഷ്യര്‍ തിക്കിത്തിരക്കുമ്പോള്‍, അരുതെന്ന നിലവിളിയോടെ; സ്‌നേഹത്തിന്റെ സസ്യാഹാരവുമായി ഏകാകിയായി അലയുന്നവര്‍ ഉന്മാദികളും ഭ്രാന്തരുമാണെങ്കില്‍ അദ്ദേഹം അതായിരുന്നു. ആ ഭ്രാന്തായിരുന്നു കഴിഞ്ഞ പന്ത്രണ്ട് വര്‍ഷം ലോകത്തിന് സ്വാസ്ഥ്യവും സൗഖ്യവും നല്‍കിയത്.
ദൈവം മനുഷ്യനായി ഈ ഭൂമിയില്‍ ജീവിച്ചു എന്ന ചരിത്രസത്യത്തിന്റെ സാക്ഷ്യവും സാക്ഷാല്‍ക്കാരവുമാകണം ഓരോ ക്രിസ്ത്യാനിയുടെയും ജീവിതം. അങ്ങനെയെങ്കില്‍ രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ മണ്ണില്‍ ജീവിച്ച ക്രിസ്തു ഇന്നും ഇവിടെ സന്നിഹിതനാണെന്ന് ഇക്കാലത്ത് നമ്മെ അനുഭവിപ്പിച്ച മഹാനായ ഒരു മനുഷ്യനാണ് ഫ്രാന്‍സിസ് പാപ്പ. കൂടെ വസിക്കുന്ന എമ്മാനുവേല്‍ ആയ ദൈവത്തെ തൊട്ടടുത്തു നിന്ന് ഇതുപോലെ തൊട്ടെടുക്കാവുന്ന മറ്റൊരാളെ നമ്മുടെ കാലം കണ്ടിട്ടില്ല. സത്യത്തില്‍ അദ്ദേഹം ദൈവത്തെ വിമോചിപ്പിക്കുകയായിരുന്നു.
ചൂടും വെളിച്ചവും പ്രസരിക്കാതെ നാം കൊട്ടിയടച്ച വേദപുസ്തകത്തിലെ തണുത്തുറഞ്ഞ താളുകളില്‍ നിന്ന്; വ്യര്‍ഥത ഘനീഭവിച്ച ആചാരാനുഷ്ഠാനങ്ങളില്‍നിന്ന്; സ്വാര്‍ഥതയും സുഖലോലു പതയും സംഗമിക്കുന്ന ഉപരിപ്ലവമായ ആത്മീയതയില്‍ നിന്ന്; തത്വശാസ്ത്രത്തിന്റെയും ദൈവശാസ്ത്രത്തിന്റെയും സൈദ്ധാന്തികമായ തടവറകളില്‍ നിന്നുമെല്ലാം ദൈവത്തെ വിമോചിപ്പിക്കുകയായിരുന്നു. ഇത്തരത്തില്‍ മഹാകരുണയോടെ ദൈവത്തെ തുറന്നുവിടുന്ന ദൈവവിമോചന ശാസ്ത്രമായിരുന്നു അദ്ദേഹത്തിന്റേത്.
ആരാധിക്കുന്നവനെ ജീവിതം കൊണ്ട് അടയാളപ്പെടുത്താതെ 'മിത്ത്' ആക്കി മാറ്റുന്ന മതചര്യയെ അദ്ദേഹം നിരാകരിച്ചു. ഏതു തോല്‍ക്കുടങ്ങളില്‍ കാണപ്പെട്ടാലും വിശ്വാസത്തിന്റെ വീഞ്ഞിനെല്ലാം ഒരേ മധുരവും മൂല്യവുമുണ്ടെന്ന് വിശ്വസിച്ചു. ഉള്ളിലെ വീഞ്ഞിന് വീര്യമില്ലെങ്കില്‍, പൗരോഹിത്യത്തിന്റെയും സന്യാസത്തിന്റെയും മേല്‍പട്ടശുശ്രൂഷയുടെയും പേപ്പസിയുടെ പോലും തോല്‍ക്കുടങ്ങള്‍ അതില്‍ത്തന്നെ മേന്മയും മൂല്യവും ഉള്ളതല്ലെന്ന് പഠിപ്പിച്ചു. അത്തരം തോല്‍ക്കുടങ്ങളില്‍ ഊറിക്കൂടുന്ന കയ്പിനെയും കാലുഷ്യത്തെയും കരുതിയിരിക്കണമെന്ന് ഓര്‍മ്മിപ്പിച്ചു.
ഒരു വ്യാഖ്യാതാവിന്റെയും സഹായമില്ലാതെ അതീവലളിതമായി 'ഫ്രാന്‍സിസിന്റെ സുവിശേഷം' ലോകം വായിച്ചു. സഭയെയും ലോകത്തെയും മനുഷ്യവംശത്തെ ഒന്നാകെയും ഫ്രാന്‍സിസ് ബാധിക്കട്ടെ എന്ന് മാത്രമേ ആശിക്കാനും ആശംസിക്കാനുമുള്ളൂ. നിത്യതയുടെ സുഭിക്ഷതയിലേക്ക് പിന്‍വാങ്ങിയ സ്‌നേഹത്തിന്റെ ആ സസ്യാഹാരിക്ക് ശതകോടി പ്രണാമം.