വചനമനസ്‌കാരം: No.167
കാരുണ്യവും വിശ്വസ്തതയും തമ്മില്‍ ആശ്ലേഷിക്കും; നീതിയും സമാധാനവും പരസ്പരം ചുംബിക്കും.
സങ്കീര്‍ത്തനങ്ങള്‍ 85:10
The most beautiful sea
hasn't been crossed yet.
The most beautiful child
hasn't grown up yet.
Our most beautiful days
we haven't seen yet.
And the most beautiful words
I wanted to tell you
l haven't said yet ....
ആത്മകഥ എഴുതി പ്രസിദ്ധീകരിച്ച ആദ്യ മാര്‍പാപ്പയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. ജൂബിലി വര്‍ഷത്തില്‍ പ്രസിദ്ധീകൃതമായ സ്വന്തം ജീവിതകഥയ്ക്ക് 'ഹോപ്' എന്നല്ലാതെ മറ്റെന്ത് പേരാണ് അദ്ദേഹത്തിന് നല്‍കാനാകുന്നത് ? 25 അധ്യായങ്ങളുള്ള ആത്മകഥയുടെ 'For the Best Days Are Still to Come' എന്ന 24-ാം അധ്യായം മാര്‍പാപ്പ ഉപസംഹരിക്കുന്നത് കവി നാസിം ഹിക്‌മെറ്റിന്റെ മേലുദ്ധരിച്ച വരികളോടെയാണ്.
കവിതയ്ക്കുശേഷം 'The wind of the Spirit hasn't stopped blowing. Have a good journey, brothers and sisters' എന്ന വാചകത്തോടെയാണ് അധ്യായം അവസാനിക്കുന്നത്. അരൂപിയുടെ കാറ്റ് എപ്പോഴും വീശിക്കൊണ്ടേയിരിക്കുമെന്ന് ബോധ്യമുള്ള അദ്ദേഹം എല്ലാവര്‍ക്കും ശുഭയാത്ര ആശംസിച്ചുകൊണ്ട് മറുകരയി ലേക്ക് യാത്രയായിരിക്കുന്നു.
ജീവിതവും വിശ്വാസവും സമാന്തരമാകാതെ സൂക്ഷിക്കുക; അഥവാ ജീവിതയാത്രയും വിശ്വാസവഴികളും പൊരുത്തമുള്ളതാക്കുക എന്നതാണ് ആത്മീയ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളി. ഒട്ടേറെ ആത്മീയ നേതാക്കള്‍ പരാജയപ്പെട്ടതിന്റെ ഏക കാരണം ഇക്കാര്യത്തിലെ വീഴ്ചയാണ്. വാക്കും പ്രവൃത്തിയും പൊരുത്തമില്ലാതെ തുടരുന്നുവെന്ന് സൂക്ഷ്മതയോടെ ഉറപ്പാക്കുന്ന ഇടയരുടെ കാപട്യം എന്ന കൗശലകല വെളിപ്പെട്ടു കിട്ടാന്‍ ഇക്കാലത്ത് ആടുകള്‍ക്ക് സവിശേഷവരങ്ങളും സൂക്ഷ്മദര്‍ശിനികളുമൊന്നും ആവശ്യമില്ല.
അത്രമേല്‍ അത് ദൃശ്യവും വ്യക്തവുമാണ്. യേശു നിശിതമായി വിമര്‍ശിച്ച കപടനാട്യം എന്ന ആ 'കല' പക്ഷേ, പോപ്പ് ഫ്രാന്‍സിസിന് തീരെ വശമുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ ഹൃദയത്തില്‍ നിറഞ്ഞു തുളുമ്പിയത് വദനത്തിലും നയനത്തിലും അധരത്തിലുമെല്ലാം പ്രതിഫലിച്ചു. ലബനോനിലെ ദേവദാരു എന്നല്ല; പറുദീസായിലെ ജീവവൃക്ഷം എന്ന പോലെ ക്രിസ്തു അദ്ദേഹത്തിന്റെ ജീവിതത്തില്‍ പൂത്തുലഞ്ഞു.
ഇടയന് ആടുകളുടെ ഗന്ധമുണ്ടായിരിക്കണം എന്ന് നിഷ്‌കര്‍ഷിച്ചപ്പോള്‍ ആടുകള്‍ക്ക് ഇടയനിലൂടെ ക്രിസ്തുഗന്ധം നുകരാനാകണം എന്നുകൂടി അദ്ദേഹം ഉദ്ദേശിച്ചിട്ടുണ്ടാകണം. ക്രിസ്തുവിനെ സ്‌നേഹപൂര്‍വം ശ്വസിച്ചിരുന്ന അദ്ദേഹം തന്റെ ജീവിതവും നിലപാടുകളും വാക്കുകളും വഴി മറ്റുള്ളവരിലേക്ക് ക്രിസ്തുവിനെ സ്‌നേഹപൂര്‍വം നിശ്വസിക്കുകയും ചെയ്തു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വ്യക്തിത്വവും ജീവിതവും ഇത്രമേല്‍ വശ്യമായതിനും മതാതീതമായി മനുഷ്യരെ ആകര്‍ഷിച്ചതിനും കാരണം ഈ ക്രിസ്ത്വാനുരാഗമാണ്.
സങ്കീര്‍ത്തകന്‍ കുറിച്ചത് അദ്ദേഹത്തില്‍ അന്വര്‍ഥമായി. കാരുണ്യവും വിശ്വസ്തതയും അത്യപൂര്‍വമാം വിധം അദ്ദേഹത്തിന്റെ ജീവിതത്തില്‍ ആശ്ലേഷിക്കപ്പെട്ടു; നീതിയും സമാധാനവും സവിശേഷമാം വിധം അദ്ദേഹത്തില്‍ ചുംബിക്കപ്പെട്ടു. ചുങ്കക്കാര്‍ക്കും വേശ്യകള്‍ക്കും പാപികള്‍ക്കും വേണ്ടി നിലകൊണ്ട ഒരു വിശ്വഗുരുവിന്റെ 'വികാരിക്ക്' സ്വവര്‍ഗാനുരാഗികളെയും ലൈംഗിക ന്യൂനപക്ഷങ്ങളെയും മാറ്റിനിര്‍ത്താന്‍ കഴിയുമോ?
'വേശ്യകളോടു കൂട്ടുചേര്‍ന്ന്, നിന്റെ സ്വത്തെല്ലാം ധൂര്‍ത്തടിച്ച നിന്റെ ഈ മകന്‍ തിരിച്ചുവന്നപ്പോള്‍ അവനുവേണ്ടി നീ കൊഴുത്ത കാളയെ കൊന്നിരിക്കുന്നു' എന്ന കുത്തുവാക്കു കേട്ട ഒരു സ്‌നേഹപിതാവിന്റെ സ്ഥാനപതിക്ക് അഭയാര്‍ഥികളെയും ജയില്‍പ്പുള്ളികളെയും അരികുവല്‍ക്കരിക്കപ്പെട്ടവരെയും അവഗണിക്കാനാകുമോ? ക്രിസ്തു കരുണയായതിനാല്‍, കരുണയില്ലാത്ത സഭ ക്രിസ്തു ഇല്ലാത്ത സഭയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ വിശ്വസിച്ചു.
അതാണ് അദ്ദേഹത്തെ വിശ്വമാനവികതയുടെയും വിശ്വസാഹോദര്യത്തിന്റെയും ഓജസുള്ള പ്രതീകമാക്കി മാറ്റിയത്. ഫ്രാന്‍സിസുമാര്‍ ദൈവത്തെയും മനുഷ്യരെയും ഒരിക്കലും നിരാശരാക്കില്ല; അസ്സീസിയായും സേവ്യറായും മാര്‍പാപ്പയായും അവര്‍ ലോകത്തില്‍ അരൂപിയുടെ കാറ്റുകള്‍ പ്രവഹിപ്പിച്ചുകൊണ്ടിരിക്കും.
പ്രിയ ഫ്രാന്‍സിസ് പാപ്പാ, പ്രണാമം.