''ഇത് കഴിഞ്ഞയാഴ്ച മനസ്‌കരിച്ച വചനമല്ലേ?''
''അതെ.''
''എന്നിട്ടെന്താണ് ആവര്‍ത്തിച്ചത്?''
''പ്രസിദ്ധീകരിച്ചതിനു ശേഷം കര്‍ത്താവ് ചില ഉള്‍ക്കാഴ്ചകള്‍ തന്നു.''
''എന്താണത്?''
''ഒരര്‍ത്ഥത്തില്‍ പ്രഭാതമാകുമ്പോഴല്ല നമ്മള്‍ കര്‍ത്താവിന്റെ മഹത്വം ദര്‍ശിക്കുന്നത്; കര്‍ത്താവിന്റെ മഹത്വം ദര്‍ശിക്കുമ്പോഴാണ് നമ്മുടെ ജീവിതത്തില്‍ പ്രഭാതമാകുന്നത്.''
''വിശദീകരിക്കാമോ?''
''ഏത് ഇരുട്ടിനു നടുവിലും അവിടുന്നയക്കുന്ന വെളിച്ചത്തിന്റെ ഒരു ചീന്ത് കാണാനാകുമ്പോള്‍, ഏത് ശബ്ദഘോഷത്തിനിടയിലും അവിടുത്തെ മൃദുമന്ത്രണം കേള്‍ക്കാനാകുമ്പോള്‍, ആരൊക്കെ കൈവിട്ടാലും അവിടുന്ന് കൈവിടില്ലെന്ന ബോധ്യത്തില്‍ ജീവിക്കാനാകുമ്പോള്‍, അടഞ്ഞടഞ്ഞു പോകുന്ന വാതിലുകളില്‍ ഒന്നിനു പിന്നില്‍ അവിടുന്ന് കാത്തുനില്‍ക്കുന്നുണ്ടെന്ന അവബോധമുണരുമ്പോള്‍, അപ്പോഴാണ് രാത്രിയുടെ നിഴല്‍ പോലുമില്ലാത്ത നിര്‍മ്മലമായ പുലരികളിലേക്ക് നാമുണരുന്നത്. അപ്പോള്‍ മാത്രമാണ് നമ്മുടെ ഈ നിഴല്‍നാടകവേദിയെ കര്‍ത്താവിന്റെ പ്രഭാതം നിത്യമായി ഗ്രസിക്കുന്നത്.''